Friday, October 27, 2017

ഏഷണാത്രയം വിട്ട് ആത്മശാന്തി തേടണം


October 28, 2017
ഭാഗവതത്തിലൂടെ
യുധിഷ്ഠിരാദികളെ ആശ്വസിപ്പിക്കുന്നതില്‍ ദേവര്‍ഷി നാരദന്‍ ഏറെ ശ്രദ്ധാലുവായിരുന്നു. ധൃതരാഷ്ട്രര്‍, ഗാന്ധാരി, വിദുരര്‍, കുന്തീദേവി ഇവര്‍ എവിടെയാണ് പോയത്. രാമകൃഷ്ണന്മാര്‍ സുഖമായിരിക്കുന്നുവോ എന്നീ കാര്യങ്ങളാണ് യുധിഷ്ഠിരന്‍ ആകാംക്ഷയോടെ അന്വേഷിച്ചത്.
ഈ ചോദ്യങ്ങള്‍ക്കുത്തരം നാരദഋഷി പറയാതെ പറഞ്ഞ് അവിടെനിന്നും തടിതപ്പി.
ലോകം ഈശ്വരാധീനമാണ്. ആ ഈശ്വരന്റെ പ്രത്യക്ഷാവതാരമാണ് രാമകൃഷ്ണന്മാര്‍.
അതുകൊണ്ട് ഹേ, യുധിഷ്ഠിരാ, അവരെക്കുറിച്ചാലോചിച്ച് നിങ്ങള്‍ വിഷമിക്കേണ്ട. അവരാരെന്ന് വ്യക്തമായി മനസ്സിലാകാത്തതാണ് നിങ്ങളുടെ ദുഃഖകാരണം. അവര്‍ ശുദ്ധബ്രഹ്മം തന്നെയാണെന്ന് നിങ്ങള്‍ മനസിലാക്കിയാലും. അവരെ സംബന്ധിച്ച് അവതാര ഉദ്ദേശ്യങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. അതായത് അവരും ഇഹലോകവാസം വെടിഞ്ഞ് ഭൗതികശരീരം വിട്ടുപോകും.
പിന്നെ യുധിഷ്ഠിരാ, നിന്റെ പിതാക്കന്മാരും മാതാക്കന്മാരും ഹിമാലയസാനുക്കളിലേക്ക് പോയതാണ്. അവര്‍ ലൗകീകതയുടെ അര്‍ത്ഥശൂന്യതയെ മനസിലാക്കി പുണ്യതീര്‍ത്ഥങ്ങള്‍ തേടിപ്പോയതാണ്.
”ധൃതരാഷ്ട്രഃ സഹഭ്രാത്രാ ഗാന്ധാര്യാ ച സ്വഭാര്യയാ
ദക്ഷിണേന ഹിമവത ഋഷീണാമാശ്രമം ഗതഃ”
ധൃതരാഷ്ട്രരും ഭാര്യ ഗാന്ധാരിയും സഹോദരനായ വിദുരരുമെല്ലാം ഹിമാലയത്തിന്റെ തെക്കുഭാഗത്തുകൂടി ഋഷിമാരുടെ ആശ്രമത്തിലേക്കു പോയിരിക്കുകയാണ്.
അവര്‍ ഹിമവല്‍ പാര്‍ശ്വത്തിലുള്ള സപ്തസ്രോതസ് എന്ന പുണ്യസങ്കേതത്തിലാണുള്ളത്. സപ്തഋഷികള്‍ക്കുംവേണ്ടി പണ്ട് ഗംഗ ഏഴായി ഒഴുകിയ ഭാഗമാണിത്.
അവര്‍ അവിടെ എന്തു ചെയ്യുകയാണെന്നായിരിക്കുമല്ലെ, യുധിഷ്ഠിരാ, അങ്ങയുടെ ചിന്ത. അതു ഞാന്‍ വിശദമായി പറഞ്ഞുതരാം.
”സ്‌നാത്വാനുസവനം തസ്മിന്‍ ഹുത്വാചാഗ്‌നീന്യഥാവിധി
അബ്ഭക്ഷ ഉപശാന്തത്മാ സ ആസ്‌തേ വിഗതൈഷണഃ”
ത്രിസന്ധ്യകളിലും കുളിച്ച് അഗ്‌നിഹോത്രം ചെയ്യുന്നു. വിധിപ്രകാരം ആ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നു. ഭക്ഷണം പൂര്‍ണമായി ഉപേക്ഷിച്ചുള്ള ഉപവാസത്തിലാണ്. അങ്ങിനെ അവര്‍ ലൗകികമായ എല്ലാ ഏഷണകളേയും, എല്ലാ താല്‍പര്യങ്ങളേയും കീഴടക്കി ആത്മശാന്തി നേടുകയാണ്.
സാധാരണ മനുഷ്യമനസ്സ് വിത്തം, കളത്രം, സന്താനം എന്നീ താല്‍പര്യങ്ങള്‍ക്ക് പിന്നാലേ ഓടിയാണ് (ഏഷണാത്രയം) ആത്മശാന്തി നശിപ്പിക്കുന്നത്. ആത്മശാന്തി വേണമെന്നുള്ളവര്‍ ബന്ധങ്ങളിലൂടെയുള്ള ബന്ധനങ്ങളെ അതിജീവിക്കണം. ഈ ലൗകിക താല്‍പര്യങ്ങളെല്ലാം ബന്ധനങ്ങള്‍തന്നെ എന്നു മനസിലാക്കണം.
ആത്മശാന്തി വേണമെങ്കില്‍ മനസ്സിനെ നിയന്ത്രിക്കാന്‍ പഠിക്കണം. അതിന് അഷ്ടാംഗയോഗങ്ങള്‍ ഏറെ സഹായകമാണ്.
ഹേ യുധിഷ്ഠിരാ, അഷ്ടാംഗയോഗങ്ങള്‍ എന്തെല്ലാമെന്ന് അങ്ങേക്കറിയാമല്ലോ. യമനിയാമാദികളെക്കുറിച്ച് അങ്ങേക്കറിയാമായിരിക്കും. എങ്കിലും ഞാനൊന്ന് സൂചിപ്പിക്കാം. മനസിനെ ശാന്തമാക്കാന്‍ ഇത് ഏറെ സഹായകമാണ്.
യമ, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ് അഷ്ടാംഗയോഗങ്ങള്‍.
”ജിതാസനോ ജിതശ്വാസഃ പ്രത്യാഹൃതഷഡിന്ദ്രിയഃ
ഹരിഭാവനയാ ധ്വസ്തരജഃ സത്വതമോമലേ”
എന്താണ് യമനിയമാദികള്‍ എന്ന് നമുക്കൊന്ന് വിയിരുത്താം. ആസനവും പ്രാണായാമവും എന്തെന്നു പരിശോധിച്ചു മനസിലാക്കി, ഹേ യുധിഷ്ഠിരാ അങ്ങും അതു പ്രായോഗികമാക്കണം. എന്നിട്ട് ഹരിഭാവനയില്‍ മനസ്സുറപ്പിച്ച് ധ്യാനിക്കണം.



ജന്മഭൂമി: http://www.janmabhumidaily.com/news727838#ixzz4wkgRy9Lt

No comments: