Tuesday, October 31, 2017

യഥാര്‍ത്ഥ ഭക്തി നേടിയ ഒരുവന്‍ ദുഃഖിക്കാറില്ല. ദ്വേഷിക്കാറില്ല. ഒന്നും ഏറെ ആഗ്രഹിക്കുകയുമില്ല. ദുഃഖസുഖങ്ങളും വിണ്‍ നരകങ്ങളുമൊക്കെ പ്രത്യയസ്ഥൈര്യമുള്ള ഭക്തന് ഒരേപോലെ
ആസ്തിക്യം വികാസമാണ,് നാസ്തിക്യമാവട്ടെ സങ്കോചവും.ശ്രീനാരദനവതരിപ്പിക്കുന്ന പരമപ്രേമഭക്തിസിദ്ധാന്തം പ്രായോഗികമാക്കിയാല്‍ ദ്വന്ദ്വഭാവനയുടെ വൈരുദ്ധ്യം ഇല്ലാതാവും.പ്രേമം ചിന്തയുടെ തലത്തില്‍ സത്യമാകുന്നു പ്രവൃത്തിയില്‍ ശിവവും വീക്ഷമത്തില്‍ സുന്ദരവുംമാകുന്നു. ഭാരത സംസകാരത്തിന്റെ മുഖലേഖം തന്നെ ഇതാണ്- സത്യം, ശിവം, സുന്ദരം.
ഭക്തന് നാലു സിദ്ധികളാണല്ലോ ആചാര്യന്‍ വിധിച്ചിട്ടുള്ളത് അവ യഥാക്രമം സാലോക്യം, സാമീപ്യം, സാരൂപ്യം,സായുജ്യം. സത്വഗുണം പ്രവൃദ്ധമായാല്‍ ജഞാനം വര്‍ദ്ധിക്കും. രജോഗുണമേറിയാല്‍ സൃഷ്ടി വാസന കൂടും.തമോഗുണം വര്‍ദ്ധിച്ചാല്‍ അജഞാനമേറും.സത്വഗുണത്തെ ഉന്നതമാക്കാന്‍ ശ്രമിച്ചാല്‍ സാലോക്യത്തിലൂടെ സായൂജ്യത്തിലെത്തിച്ചേരാനാവും.
ഈശ്വരനെ അറിയുക എന്നൊന്നില്ല. ആയിരിക്കിലും ആയിത്തീരലും മാത്രം. പ്രഭോ, അങ്ങു ചന്ദനം. ഞാന്‍ വെള്ളം. അരഞ്ഞരഞ്ഞൊന്നായാലോ? സുഗന്ധം. ഈ ഒന്നാവലിനുള്ള നിത്യനിദര്‍ശനങ്ങളാണ് സൂര്‍ദാസും മീരയുമൊക്കെ. പ്രേമഭക്തിക്ക് അഞ്ചു വകഭേദങ്ങളാണുള്ളത്-ശാന്തം, ദാസ്യം, സഖ്യം വാത്സല്യം, മാധുര്യം. ഇവ അഞ്ചും കൂടി ചേര്‍ന്നാല്‍ ‘ഉജ്വലം’ എന്ന രസമുണ്ടാകുമെന്ന് ഒരാചാര്യന്‍ പറയുകയുണ്ടായി.
ജയദേവന്‍, വല്ലഭാചാര്യന്‍, ചൈതന്യന്‍, മധുസൂദനസരസ്വതി തുടങ്ങിയുള്ള വൈഷ്ണവകവികള്‍ നാരദമഹര്‍ഷിയുടെ ഭക്തിസൂത്രത്തിന്റെ പ്രയോക്താക്കാളാണ്. അങ്ങ് വെളിച്ചം, ഞാന്‍ തിരി. എത്ര തിരികള്‍ വേണമെങ്കിലും കൊളുത്തിയെടുക്കാം. അ പ്രമത്തിന്റെ ഇരുട്ട് അകലുക തന്നെ ചെയ്യും.
ഈ കൃഷ്ണാര്‍ജ്ജുന സംഭാഷണം നേക്കുക
ശ്രീകൃഷ്ണന്‍ : (പക്ഷിയെ കണ്ടിട്ട്) കാക്കയല്ലെ?
അര്‍ജ്ജുനന്‍ : അതെ, കാക്ക
ശ്രീകൃഷ്ണന്‍ : കൊക്കാണെന്നു തോന്നുന്നു?
അര്‍ജ്ജുനന്‍ : കൊക്കു തന്നെ
ശ്രീകൃഷ്ണന്‍ : അരയന്നം?
അര്‍ജ്ജുനന്‍ : അരയന്നം
ശ്രീകൃഷ്ണന്‍ : ഇതൊന്നുമല്ല,ഗരുഡന്‍?
അര്‍ജ്ജുനന്‍ : എന്നാല്‍ ഗരുഡന്‍ തന്നെ.
അര്‍ജ്ജുനന്‍ എല്ലാം സമ്മതിച്ചു കൊടുക്കുകയാണ്.എന്തേ കാരണം?പരംപുരുഷന് കാക്കയെ കൊക്കാക്കാനും കൊക്കിനെ ഗരുഡനാക്കാനും കഴിയും.ഇതത്രേ അവിഭക്തഭക്തി.സര്‍വേശ്വരനോടുളള പരമപ്രേമത്തിന്റെ ഉറച്ചനില.
ഭക്തിക്ക് രണ്ടു ദശകളാണുള്ളത്. ഒന്ന്: ഗൗണി.ഇത് പ്രാരംഭഘട്ടമാണ്.രണ്ട്.പരാ. ഇത് വികാസഘട്ടവും.ഈശ്വരന്‍ പ്രകൃതിയോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ സഗുണന്‍.പ്രകൃതിയെ വിട്ടു നില്‍ക്കുമ്പോള്‍ നിര്‍ഗുണന്‍ ഗൗണഭക്തിയില്‍ ഈശ്വരന്‍ സുഗുണന്‍.
പരാഭക്തിയിലേക്കുയരുന്തോറും ഈശ്വരന്റെ നിര്‍ഗുണഭാവം പ്രവൃദ്ധമാവും. ആത്മാവിനെയും അനാത്മാവിനെയും വേര്‍തിരിച്ചറിയുന്നതാണ് അധ്യാത്മം. ബുദ്ധിപൂര്‍വ്വകമായ ആധ്യാത്മിക ജിവിതത്തെയാണ് ‘ദേവയാനം’ എന്ന് മഹര്‍ഷി വിളിച്ചത്. ഭക്തനെ പരമോന്നതനാക്കുകയാണ് ദേവര്‍ഷി ചെയ്യുന്നത്.
യഥാര്‍ത്ഥ ഭക്തി നേടിയ ഒരുവന്‍ ദുഃഖിക്കാറില്ല. ദ്വേഷിക്കാറില്ല. ഒന്നും ഏറെ ആഗ്രഹിക്കുകയുമില്ല. ദുഃഖസുഖങ്ങളും വിണ്‍നരകങ്ങളുമൊക്കെ പ്രത്യയസ്ഥൈര്യമുള്ള ഭക്തന് ഒരേപോലെ. ദേവര്‍ഷി തുടര്‍ന്ന് ദിവ്യപ്രേമഭക്തിയുടെ സ്വരൂപം ചര്‍ച്ച ചെയ്യുകയാണ്; ഏഴു മുതല്‍ പതിനാലുവരെയുള്ള സൂത്രങ്ങളില്‍. അവ നമുക്കിങ്ങനെ പരാവര്‍ത്തനം ചെയ്യാം.
1. പരിപൂര്‍ണ്ണ ത്യാഗമാണ് ഭക്തിയുടെ അന്തഃസത്ത
2. ലോകവേദവ്യാപാരങ്ങളെ ത്യജിക്കലാണ് വൈരാഗ്യം.
3. ഏകാഗ്രവും അനന്യവുമാവണം ഭക്തി.
4. ഏകാഗ്രതാഭക്തിയാണ് (സമ്പൂര്‍ണ സമര്‍പ്പണം) അനന്യത എന്ന അവസ്ഥ.
5. ഭഗവത്ഹിതമായ കര്‍മ്മങ്ങള്‍ മാത്രം ആചരിക്കുക. അഹിതകര്‍മ്മങ്ങളില്‍ ഉദാസീനനാവുക.
6. ഭക്തന്‍ ശാസ്ത്രവിധികളെ അനുസരിക്കണം.
7. ഭക്തന്‍ വിരക്തനും സമര്‍ത്ഥനുമാവണം.
പതിനഞ്ചാം സൂത്രമിങ്ങനെ: ‘തല്ലക്ഷണാനി വാച്യന്തേ നാനാമതഭേദാത്.’ പല മഹത്തുക്കളുടെയും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വിസ്തരിച്ചിട്ട് സ്വമതം സ്ഥാപിക്കുകയാണ് ശ്രീനാരദന്‍.
1. വേദവ്യാസന്‍ (സൂത്രം 16)
ഭഗവത് പൂജയാണ് ഭക്തി. ഭക്തന് ദൃഢമായ പ്രേമവും അഗാധമായ ആസക്തിയുമുണ്ടാവണം.
2. ഗര്‍ഗ്ഗമഹര്‍ഷി (സൂത്രം 17)
ഭഗവന്മഹിമകളെ പ്രകീര്‍ത്തിക്കുന്ന കഥാശ്രവണത്തില്‍ പ്രേമമുണ്ടാവണം. ഇതത്രെ ഭഗവത് ഭക്തി. വാക്കിന്റെ സിദ്ധിയും ശക്തിയുമാണ് ഈ ഋഷിശ്രേഷ്ഠന് മുഖ്യം.
3. ശാണ്ഡില്യമഹര്‍ഷി (സൂത്രം 18)
തടസ്സങ്ങളില്ലാതെ ആത്മാനന്ദത്തില്‍ മുഴുകുന്നതാണ് ഭക്തി.
പൂര്‍വ്വസൂരികളെ പിന്തുടര്‍ന്ന് ശ്രീനാരദന്‍ സ്വാഭിപ്രായം രേഖപ്പെടുത്തുകയായി. അറിയാതെ ഭഗവാനെ ഒരല്‍പ്പനേരത്തേക്ക് ഭക്തന്‍ മറന്ന് പോയെന്ന് കരുതുക. പൊടുന്നനെ അതില്‍ മനംനൊന്ത് പരിതപിക്കുവാന്‍ കഴിയുന്നത് പരമമായ ഭക്തി തന്നെ. കര്‍മ്മങ്ങളാകവേ ഭഗവാന് സമര്‍പ്പിക്കണം. വൃന്ദാവനത്തിലെ ഗോപികമാരുടെ പ്രേമഭക്തിയാണ് ദേവര്‍ഷി സര്‍വ്വത്ര ഉദാഹരിക്കുന്നത്. ‘യഥാവ്രജഗോപികാനാം’ എന്ന സൂത്രം (21) തന്നെ ദൃഷ്ടാന്തം. നാരദഭക്തിസൂത്ര രചനയ്ക്കുള്ള ഉപബോധപ്രേരണ ആത്മജ്ഞാനികളായ ഗോപികമാര്‍ തന്നെയാണല്ലോ.
കര്‍മ്മയോഗത്തേക്കാളും ജ്ഞാനയോഗത്തേക്കാളും ശ്രേഷ്ഠം ഭക്തിയോഗം തന്നെയെന്ന് ശ്രീനാരദന്‍ പറയുന്നു. കര്‍മ്മയോഗത്തേയും ജ്ഞാനയോഗത്തേയും അധഃകരിച്ചു സംസാരിക്കുകയല്ല. ഒരു താരതമ്യപഠനവുമല്ല നടത്തുന്നത്. മറിച്ച്, ചര്‍ച്ചാവിഷയം ഭക്തിയായതുകൊണ്ട് അതിനെ മഹത്വവല്‍ക്കരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. സ്‌നേഹത്തിന്‍ ഫലം സ്‌നേഹം, ജ്ഞാനത്തിന്‍ ഫലം ഭക്തിതന്നെ. ഭക്തിക്കും ജ്ഞാനത്തിനും പരസ്പരാശ്രയത്വം തന്നെയാണുള്ളത്.
ഭക്തിയെ വളര്‍ത്താനും വര്‍ധിപ്പിക്കാനുമുള്ള ഉപായങ്ങളാണ് നാരദമഹര്‍ഷി തുടര്‍ന്നുപറയുന്നത്. ഭക്തന്റെ ഭാവശബളിമ നമുക്കിങ്ങനെ വരയ്ക്കാം.
1. നിരഹംഭാവം
2. ഭഗവദ്ഭാവം
3. സേവാഭാവം
4. ക്ഷമാഭാവം
5. പ്രേമഭാവം
6. ത്യാഗഭാവം
7. പ്രശാന്തിഭാവം
ഭക്തിസംവര്‍ദ്ധകങ്ങളാണ് ഈ സപ്തവര്‍ണ്ണങ്ങള്‍.
‘ലോകേപി ഭഗവദ്ഗുണശ്രവണകീര്‍ത്തനാത്(37) എന്നൊരു സൂത്രമുണ്ട്. ‘സതതം കീര്‍ത്തയന്തോ മാം’ എന്ന് ഭഗവത്ഗീത പറയുന്നതും ഇതുതന്നെ. ലൗകികവൃത്തികളിലേര്‍പ്പെട്ടിരിക്കുമ്പോഴും ഭഗവാന്റെ ഗുണഗണങ്ങളെ കേള്‍ക്കുകയും കീര്‍ത്തിക്കുകയും വേണം. പോരാ, മഹാപുരുഷസംശ്രയവുമുണ്ടാവണം. സത്സംഗം തന്നെയിത്. സമദര്‍ശനവും ആത്മൗപമ്യവും സത്സംഗം കൊണ്ടേ ലഭിക്കുകയുള്ളൂ.
ഭഗവാനോടുള്ള ഭക്തി പ്രവൃദ്ധമാകുവാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആചാര്യന്മാര്‍ ഗാനം ചെയ്തിട്ടുണ്ട് എന്ന പ്രസ്താവത്തോടെ പ്രകരണം തുടരുകയാണ് ശ്രീനാരദന്‍. മഹാത്മാക്കളുടെ അനുഗ്രഹം ഭക്തനുണ്ടാവണം. മഹാപുരുഷന്മാരുമായുള്ള സത്സംഗം സുദുര്‍ല്ലഭമാണ്. കാരണം അവര്‍ എണ്ണത്തില്‍ കുറവെന്നതു തന്നെ. ഭഗവാന്റെ കൃപാകടാക്ഷമുണ്ടെങ്കില്‍ മഹാന്മാരുമായുള്ള നിത്യസമ്പര്‍ക്കമുണ്ടാകുമെന്ന് ഒരു നിത്യവിധി തുടര്‍ന്ന് ദേവര്‍ഷി നല്‍കുന്നു.
ഭഗവദ് പ്രേമഭക്തിയെ സഹായിക്കുന്ന ഘടകങ്ങളും ദുര്‍ജ്ജനസംഗംകൊണ്ടുണ്ടാകുന്ന ദോഷങ്ങളും വിശദമാക്കുകയാണ് സൂത്രകാരന്‍. ‘ദുഃസംഗഃസര്‍വ്വഥൈവ ത്യാജ്യഃ(43)എന്ന് ധീരതയോടെ പറയുന്നു. ഭക്തിമാര്‍ഗ്ഗത്തില്‍ ദുര്‍വൃത്തന് അധോഗതിതന്നെ, എന്നും എവിടെയും.
(പ്രൊഫ. കെ. ശശികുമാറിന്റെ ആധ്യാത്മികതയുടെ പ്രയോഗ വിജ്ഞാനം എന്ന പുസ്തകത്തില്‍നിന്ന്)


ജന്മഭൂമി: http://www.janmabhumidaily.com/news729776#ixzz4x83glX2g

No comments: