Tuesday, October 24, 2017

നാരദഭക്തിസൂത്രം - 48
യോ വിവിക്തസ്ഥാനം സേവതേ
യോ ലോകബന്ധമുന്മൂലയതി
നിസ്ത്രൈഗുണ്യോ ഭവതിയോ 
യോഗക്ഷേമം ത്യജതി
ആരാണ് മായയെ തരണം ചെയ്യുന്നത്?
ആരുമില്ലാത്ത സങ്കേതങ്ങളെ -ഏകാന്തസ്ഥാനങ്ങളെ ആശ്രയിക്കുന്നവന്‍ മായയെ തരണം ചെയ്യും. ലൗകികബന്ധങ്ങളെ പൂര്‍ണമായി ഉപേക്ഷിക്കുന്നവന്‍ അതിന് യോഗ്യനാണ്. സത്വഗുണം രജോഗുണം തമോഗുണം എന്നീ മൂന്നു ഗുണങ്ങളെയും വേരോടെ പിഴുതെറിയുന്നവര്‍ക്ക് മായാസാഗരത്തെ തരണം ചെയ്യാനാവും.
യോഗത്തേയും ക്ഷേമത്തേയും ഉപേക്ഷിക്കുന്നവര്‍ക്ക് അതിന് സാധ്യമാകും.പണ്ട് മഹര്‍ഷിമാര്‍ ഏകാന്തസങ്കേതങ്ങളേയും വനങ്ങളേയും പര്‍വതങ്ങളേയും ആശ്രയിച്ചിരുന്നത് ഇതെല്ലാം മനസ്സിലാക്കിയിട്ടായിരുന്നു. അവര്‍ ലൗകീക സുഖങ്ങളെയെല്ലാം ഉപേക്ഷിച്ചു നീങ്ങിയവരാണ്.
സ്വാര്‍ത്ഥമോഹങ്ങളെയെല്ലാം ഒഴിവാക്കിയവര്‍.ത്രിഗുണങ്ങളും ഇല്ലാതാകണം. അത് സാധാരണ പെട്ടെന്ന് സാധ്യമല്ല. തമോഗുണത്തെ രജോഗുണത്തില്‍ ലയിപ്പിച്ചില്ലാതാക്കണം. അതോടെ ആക്രമണോത്സുകത പ്രതിരോധത്തില്‍ മാത്രമായി ചുരുങ്ങും.
രജോഗുണം ക്രമേണ സത്വഗുണത്തില്‍ ലയിക്കും. പ്രതിരോധം പോലും സ്‌നേഹവും സൗഹദവുമായി മാറും. ക്രമേണ സത്വഗുണവും മഞ്ഞുകട്ട ഉരുകുംപോലെ ഉരുകിയുരുകി ഇല്ലാതാവും. അതോടെ നിസ്സംഗത്വം കൈവരും. ഭാഗവതത്തിലെ ഋഷഭ ദേവനേയും ദേഹബന്ധമില്ലാത്ത ജനക മഹാരാജാവിനെപ്പോലെ.
ഈ അവസ്ഥയില്‍ യോഗത്തിലും ക്ഷേമത്തിലുമുള്ള ആശങ്കകളെല്ലാം തീരും. ഇതെല്ലാം ഭഗവാന്റെ ലീല എന്ന് കണ്ട് സമദൃഷ്ടിയോടെ ആസ്വദിക്കാനാകും. മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍.


ജന്മഭൂമി: http://www.janmabhumidaily.com/news726146#ixzz4wTAjj34o

No comments: