Sunday, October 08, 2017

ആശ്രമവ്യവസ്ഥകള്‍ ആസൂത്രണം ചെയ്യുകവഴി ജീവിതത്തിലെ തെറ്റായ  മൂല്യങ്ങള്‍ തിരിച്ചറിയാനും, ശരിയായവ ചിട്ടപ്പെടുത്താനും വിശാലസമാജത്തിനു കഴിയുന്നുവെന്നതു നിസ്തര്‍ക്കംതന്നെ. ഈ വ്യവസ്ഥകള്‍ എത്രപേര്‍ അറിഞ്ഞനുഷ്ഠിച്ചു, അനുഷ്ഠിയ്ക്കുന്നു എന്നത് ഒരു ചോദ്യമല്ല.
കാലപരിവര്‍ത്തനത്താലും, നാഗരികതയുടെ വേലിയേറ്റത്താലും മാറിയ സ്ഥിതിഗതികളില്‍ വാനപ്രസ്ഥജീവിതത്തിനുള്ള സ്ഥലസൗകര്യങ്ങളുണ്ടോ എന്ന ചോദ്യം പ്രസക്തമാണെന്നു നിഷേധിയ്ക്കാനാവില്ല. ഇതിനുള്ള ഉത്തരവും അന്നന്നത്തെ ധര്‍മചിന്തകന്മാര്‍ക്കു നല്കാന്‍ കഴിയണം.
ഹിമാലയവിന്ധ്യാപാര്‍ശ്വങ്ങള്‍, പൂര്‍വപശ്ചിമഘട്ടപ്രാന്തങ്ങള്‍, അരാവലി മുഴുവനും, അനേകം വനാന്തരങ്ങള്‍, ഇവയൊക്കെ  ഇന്നും നിലവിലുണ്ട്. വാസ്തവത്തില്‍ മനുഷ്യരാശിക്കും മൃഗങ്ങള്‍ക്കും ആരോഗ്യപരമായും സഭ്യമായും ജീവിച്ചുപോരണമെങ്കില്‍, രാജ്യത്തിന്റെ മൂന്നിലൊന്നു വനപ്ര ദേശങ്ങളാകണമെന്നത് ആധുനികനിഗമനവുമാണ്. അതിനാല്‍ ഗൃഹസ്ഥാശ്രമത്തിനു വിടപറഞ്ഞും നൈഷ്ഠികബ്രഹ്മചര്യം സ്വീകരിച്ചും കഴിയുന്ന തപസ്വികളായവരെ സ്വാഗതംചെയ്യാനുള്ള വനസ്ഥലികള്‍ അസ്തമിക്കില്ല. ഇവയെ വേണ്ടുംവണ്ണം വിനിയോഗിച്ച് അവരവരുടേയും സമാജത്തിന്റെ മുഴുവനും ധര്‍മഭദ്രത ഉറപ്പുവരുത്താനുള്ള വിവേകവും ഇച്ഛാശക്തിയും വേണമെന്നേയുള്ളു.
വാനപ്രസ്ഥജീവിതവ്യവസ്ഥ അനുഷ്ഠിയ്ക്കുന്നതിരിയ്ക്കട്ടെ, ഇങ്ങനെയൊന്നുണ്ടെന്ന് അറിയുമ്പോള്‍ ആരുടേയും മനസ്സില്‍ ഉളവാകുന്ന സ്വാധീനവും ബലവുമാണ് കൂടുതല്‍ ശ്രദ്ധാര്‍ഹവും അനുകരണീയവുമെന്ന് അറിയുന്നത് അത്യാവശ്യംതന്നെ.
വാനപ്രസ്ഥം കഴിഞ്ഞാലെന്ത്?
നാരദന്‍ യുധിഷ്ഠിരനോടു തുടര്‍ന്നു പറയുന്നു: വാനപ്രസ്ഥത്തില്‍ ഉറച്ചവന്‍, ദേഹംമാത്രമേ തനിയ്ക്കുള്ളൂവെന്നായാല്‍, ഗ്രാമൈകരാത്രവിധിനാ  നിരപേക്ഷശ്ചരേന്മഹീം (7.13.1),
ഓരോഗ്രാമത്തില്‍ ഒരു രാത്രിയെന്ന കണക്കില്‍ ഭൂസഞ്ചാരം നടത്തണം. ഇതാണ് സംന്യാസാശ്രമത്തിന്റെ തുടക്കം.
ബിഭൃയാദ് യദ്യസൗ വാസഃ
കൗപീനാച്ഛാദനം പരം
ത്യക്തം ന ദണ്ഡലിംഗാദേ-
രന്യത് കിഞ്ചിദനാപദി
ഏക ഏവ ചരേദ് ഭിക്ഷു-
രാത്മാരാമോാളനപാശ്രയഃ
സര്‍വഭൂതസുഹൃച്ഛാന്തോ
നാരായണപരായണഃ
പശ്യേദാത്മന്യദോ വിശ്വം
പരേ സദസതോളവ്യയേ
ആത്മാനം ച പരം ബ്രഹ്മ
സര്‍വത്ര സദസന്മയേ (7.13.2-4)
ഇദ്ദേഹം വസ്ത്രം ധരിയ്ക്കുന്നപക്ഷം, ആച്ഛാദനത്തിനായി കൗപീനംമാത്രമേ ഉണ്ടാകാവു. ദണ്ഡും കമണ്ഡലുവുമൊഴിച്ച്,ഉപേക്ഷിച്ചുകഴിഞ്ഞതൊന്നും തന്നെ, രോഗം മുതലായ ആപദ് ഘട്ടങ്ങളിലൊഴികെ ഉപയോഗിയ്ക്കരുത്.
ഭിക്ഷ യാചിച്ചുകൊണ്ട്, അന്തരാത്മാവില്‍ ആനന്ദിക്കയും അന്യാശ്രയമില്ലാതെ സര്‍വഭൂതങ്ങളുടെ സുഹൃത്തായും, ശാന്തനായി നാരായണനെ പരമമായി നിനച്ചുകൊണ്ടും ഒറ്റയ്ക്കു നടക്കണം.
സത്തിനും അസത്തിനും (കാരണകാര്യങ്ങള്‍ക്ക്) അപ്പുറമുള്ള അവ്യയമായ പരമാത്മാവില്‍ ഈ വിശ്വത്തേയും, സദസത്തായ ദൃശ്യപ്രപഞ്ചത്തില്‍ എല്ലായിടവും പരബ്രഹ്മമായ പരമാത്മാവിനേയും കണ്ടുകൊണ്ടിരിയ്ക്കണം.
സുപ്തപ്രബോധയോഃ സന്ധാ-
വാത്മനോ ഗതിമാത്മദൃക്
പശ്യന്‍ ബന്ധം ച മോക്ഷം ച
മായാമാത്രം ന വസ്തുതഃ
നാഭിനന്ദേദ് ധ്രുവം മൃത്യു-
മധ്രുവം വാസ്യ ജീവിതം
കാലം പരം പ്രതീക്ഷേത
ഭൂതാനാം പ്രഭവാപ്യയം
നാസച്ഛാസ്ത്രേഷു സജ്ജേത
നോപജീവേത ജീവികാം
വാദവാദാംസ്ത്യജേത്തര്‍കാന്‍
പക്ഷം കം ച ന സംശ്രയേത് (7.13.5-7)
ഉറക്കവും ഉണര്‍വും ചേരുന്നിടത്ത് ആത്മാവിനെ ദര്‍ശിച്ചുകൊണ്ട്, ആത്മാവിന്റെ സ്ഫുരണത്തെ ശരിയ്ക്കും ഗ്രഹിയ്ക്കയും, ബന്ധവും മോക്ഷവും മായമാത്രമാണ്, വാസ്തവത്തിലില്ലെന്നു മനസ്സിലാക്കയും വേണം.
അനിവാര്യവും സുനിശ്ചിതവുമായതിനാല്‍ മരണത്തേയും, അനിശ്ചിതമായതിനാല്‍ ജീവിതത്തേയും അഭിനന്ദിക്കേണ്ടതില്ല. ഭൂതങ്ങളുടെ ഉദ്ഭവവും ക്ഷയവും  വരുത്തിത്തീര്‍ക്കുന്ന പരമമായ കാല ത്തെ കാത്തിരിക്കുക.
അധ്യാത്മശാസ്ത്രങ്ങളിലല്ലാതെ ഒന്നിലും താത്പര്യം വേണ്ട.  ഉപജീവനവൃത്തിയായി ഒന്നും കൈക്കൊള്ളരുത്. തര്‍ക്കത്തിനും വാദവിവാദത്തിനും വേണ്ടിയുള്ള യുക്തിവിചാരത്തെ തള്ളിക്കളയണം. ഒരു പ്രത്യേക പക്ഷവും പിടിയ്ക്കരുത്.
ന ശിഷ്യാനനുബധ്നീത
ഗ്രന്ഥാന്നൈവാഭ്യസേദ് ബഹൂന്‍
ന വ്യാഖ്യാമുപയുഞ്ജീത
നാരംഭാനാരഭേത് ക്വചിത്
ന യതേരാശ്രമഃ പ്രായോ
ധര്‍മഹേതുര്‍മഹാത്മനഃ
ശാന്തസ്യ സമചിത്തസ്യ
ബിഭൃയാദുത വാ ത്യജേത് (7.13.8,9)
ശിഷ്യന്മാരെ ബന്ധിപ്പിക്കരുത്. അനവധി ശാസ്ത്രങ്ങള്‍ പഠിച്ചഭ്യസിയ്ക്കരുത്. പ്രവചനത്തിനു പുറപ്പെടേണ്ട. ഒരു കര്‍മാരംഭത്തിനും ഒരുങ്ങരുത്.ശാന്തനും സമചിത്തനും മഹാത്മാവുമായ സംന്യാസിക്ക് ആശ്രമവ്യവസ്ഥകള്‍ ധര്‍മാചരണത്തിനു കാരണമാകുന്നുവെന്നു പറഞ്ഞുകൂടാ. ഈ വ്യവസ്ഥകളെ കൊണ്ടുനടക്കാം, അല്ലെങ്കില്‍ വേണ്ടെന്നും വെക്കാം.
അവ്യക്തലിംഗോ വ്യക്താര്‍ഥോ
മനീഷ്യുന്മത്തബാലവത്
കവിര്‍മൂകവദാത്മാനം
സ ദൃഷ്ട്യാ ദര്‍ശയേന്നൃണാം (7.13.10)
വ്യക്തമായ ലക്ഷ്യമുള്ളവനെങ്കിലും, അവ്യക്തമായ ലക്ഷണങ്ങളോടെ, മനനശീലനും ബുദ്ധിമാനുമാണെങ്കിലും ആ സംന്യാസിസിദ്ധന്‍, ഉന്മത്തനേയും ബാലനേയുംപോലെ, കവിപ്രതിഭയുണ്ടെങ്കിലും ഊമയെപ്പോലെ മനുഷ്യര്‍ക്കു തോന്നത്തക്കവിധത്തില്‍ കാണണം.
സ്വാമി ഭൂമാനന്ദതീര്‍ഥര്‍ രചിച്ച ധര്‍മമൂല്യങ്ങള്‍ ഭാഗവതവാക്യങ്ങളില്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന് e-mail: ashram@bhoomananda.org


ജന്മഭൂമി: http://www.janmabhumidaily.com/news717431#ixzz4uxWap5eL

No comments: