Sunday, November 11, 2018

രമണ മഹര്‍ഷി പറഞ്ഞു...
ഉപാസന മനസ്സിന്റെ ഏകാഗ്രതയ്ക്കുതകും. അത് വിഷയാദികളില്‍ വിരമിച്ചു ധ്യാനനിരതമാവും. മനസ്സ് അതായിത്തന്നെ തീരും. അങ്ങനെ ശുദ്ധമാവും. പിന്നീട് ആരാധകനാരാണെന്നു ചിന്തിക്കുക. 'ഞാന്‍' അഥവാ ആത്മാവെന്നായിരിക്കും. അപ്രകാരം ആത്മലാഭമുണ്ടാകുന്നു. മനുഷ്യന്‍, കര്‍ത്താവു താനെന്നു ചിന്തിക്കുന്നതാണ് അനര്‍ത്ഥം. അത് തെറ്റാണ്. ഈശ്വരശക്തിയാണ് ചെയ്യുന്നത്. മനുഷ്യന്‍ ഉപകരണം മാത്രം. ഇതിനെ ബോധിച്ചാല്‍ അനര്‍ത്ഥം തീര്‍ന്നു. അല്ലെങ്കില്‍ ദുഃഖത്തെ ക്ഷണിച്ചു വരുത്തുകയായിരിക്കും. ഒരു ഗോപുരംതാങ്ങിയിലെ ചിത്രത്തെ നോക്കുക. കണ്ടാല്‍ എന്തു തോന്നുന്നു. ഗോപുരത്തിന്റെ ഭാരം മുഴുവന്‍ അതാണ് ചുമലില്‍ വഹിക്കുന്നതെന്ന്. ആലോചിക്കുക, ഗോപുരം ഭൂമിയില്‍ പണിതിരിക്കുന്നു. അസ്ഥിവാരക്കെട്ടിനെ ആധാരമാക്കി അത് നിലകൊള്ളുന്നു. ചിത്രം ഗോപുരപ്പണികളില്‍ ഒരംശമാണ്, എന്നാല്‍ അത് (അറ്റ്ലസ് ഭൂഗോളത്തെ വഹിക്കുന്നതുപോലെ) ഗോപുരത്തെ താങ്ങിനില്‍ക്കുന്നു എന്നാണ് അതിന്റെ ഭാവം. അത് നേരമ്പോക്കല്ലേ? 'ഞാന്‍ ചെയ്യുന്നു' എന്ന മനുഷ്യന്റെ വിചാരവും ഇതുപോലെയാണ്.

No comments: