Sunday, December 22, 2019

താഴമണ്‍കുടുംബത്തിന്റെ താന്ത്രികപ്പെരുമ

Sunday 22 December 2019 6:55 am IST
ശബരിമല ക്ഷേത്രത്തിലെ ആചാരസംബന്ധമായ കാര്യത്തിനുള്ള അവസാനവാക്ക് താഴമണ്‍ കുടുംബത്തില്‍നിന്നാണ്. കേരളം സൃഷ്ടിച്ചപരശുരാമനില്‍നിന്ന് ലഭിച്ച ദൈവികമായ അവകാശം പവിത്രമായി കാത്തുസൂക്ഷിക്കുന്ന താഴമണ്‍ കുടുംബം ചെങ്ങന്നൂരില്‍ പമ്പാനദിയുടെ തീരത്താണ്. 
നാടിന്റെ സംരക്ഷണത്തിനായി പരശുരാമന്‍ മലയോരങ്ങളില്‍ ശാസ്താ പ്രതിഷ്ഠകളും ഇടനാടുകളില്‍ ശൈവ-വൈഷ്ണവ പ്രതിഷ്ഠകളും നടത്തി. ഈ ക്ഷേത്രങ്ങളിലെ കര്‍മങ്ങള്‍ക്കും മറ്റുമായി പരശുരാമന്‍ ആന്ധ്രയിലെ കൃഷ്ണാ നദീതീരത്തുനിന്നും രണ്ട് ബ്രാഹ്മണ സഹോദരന്മാരെ കേരളത്തിലേക്ക് കൊണ്ടുവന്നു. 1400 വര്‍ഷം മുന്‍പായിരുന്നു ഇത്. കേരളത്തിലേക്ക് തിരിച്ച സഹോദരന്മാരുടെ കഴിവ് പരീക്ഷിക്കാന്‍ പരശുരാമന്‍ തീരുമാനിച്ചു. കൃഷ്ണാ നദി അക്കരെ താണ്ടാന്‍ സാധിക്കാത്ത തരത്തിലാക്കി. ഇരുവരും പതറിയില്ല. ഒരാള്‍ തന്റെ സിദ്ധി ഉപയോഗിച്ച് ജലത്തിന് മുകളിലൂടെ കൃഷ്ണാ നദി തരണം ചെയ്ത് കേരളത്തിലേക്ക് വന്നു. മറ്റെയാള്‍ ഇരുകൈകളുംകൊണ്ട് വെള്ളത്തെ വകഞ്ഞുമാറ്റി നദിയുടെ താഴെത്തട്ടിലൂടെ നടന്ന് അക്കര കടന്നു. താന്ത്രിക ശക്തിയാല്‍ താഴെക്കൂടി നടന്നുവന്ന ബ്രാഹ്മണശ്രേഷ്ഠന്റെ പരമ്പരയാണ്  പിന്നീട് താഴമണ്‍ തന്ത്രിമാര്‍ എന്നപേരില്‍ പ്രസിദ്ധമായത്. ജലത്തിന് മുകളിലൂടെ നടന്ന് നദി തരണം ചെയ്തവരുടെ വംശക്കാര്‍ തരണനല്ലൂര്‍ തന്ത്രിമാര്‍ എന്നും അറിയപ്പെട്ടു.
ക്ഷേത്രത്തില്‍ പൂജാദി കാര്യങ്ങള്‍ അടക്കമുള്ള ചടങ്ങുകളില്‍ പരമാധികാരിയും അവസാനവാക്കും തന്ത്രിയുടേതാണ്. 'അര്‍ച്ചകസ്യ പ്രഭാവേന ശിലാ ഭവതി ശങ്കരഃ' എന്നാണ് (പൂജിക്കുന്നവന്റെ പ്രഭാവംകൊണ്ടാണ് ശില ശങ്കരനായിത്തീരുന്നത്) 1075ല്‍ ശബരിമല ക്ഷേത്രം അഗ്നിബാധയില്‍ നശിച്ചപ്പോള്‍ തുടര്‍ന്ന് കണ്ഠര് പ്രഭാകരരാണ് അയ്യപ്പവിഗ്രഹം പ്രതിഷ്ഠിച്ചത്. 1952ല്‍ ക്ഷേത്രം വീണ്ടും അഗ്നിബാധയുണ്ടായപ്പോള്‍ വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഇന്ന് കാണുന്ന പുതിയ വിഗ്രഹത്തില്‍ പ്രാണപ്രതിഷ്ഠ നടത്തിയത് അക്കാലത്തെ തന്ത്രിയായിരുന്ന കണ്ഠരര് ശങ്കരരാണ്. വലിയതന്ത്രി ആയിരുന്ന കണ്ഠരര് മഹേശ്വരര് കഴിഞ്ഞ മേയ് 14ന് അന്തരിച്ചു. ഇതിന് ശേഷം നിലവില്‍ താഴമണ്‍ കുടുംബത്തിലെ മുതിര്‍ന്ന തന്ത്രി കണ്ഠര് മോഹനരാണ്. അദ്ദേഹത്തിന്റെ മകന്‍ കണ്ഠര് മഹേഷ് മോഹനരും ഈ പാതയില്‍ത്തന്നെയാണ്. മഹേശ്വരരുടെ സഹോദരനായ കണ്ഠര് കൃഷ്ണരുടെ മകന്‍ കണ്ഠര് രാജീവരാണ് മറ്റൊരു തന്ത്രി. ഓരോ വര്‍ഷവും ഇരുവര്‍ക്കുമായി മാറിമാറിയാണ് ശബരിമലയുടെ താന്ത്രികച്ചുമതല. താഴമണ്‍ തന്ത്രിമാര്‍ക്ക് നിയന്ത്രണമുള്ള ക്ഷേത്രങ്ങളില്‍ ധ്വജത്തിന്റെ തണ്ട് വടക്കുദിശയിലേക്ക് തിരിഞ്ഞായിരിക്കും സ്ഥിതിചെയ്യുന്നത്.

No comments: