Tuesday, December 24, 2019

ശബരിമലയിലെ മാറ്റത്തിന്റെ വഴികള്‍

Tuesday 24 December 2019 5:02 am IST
700 വര്‍ഷത്തെയെങ്കിലും പഴക്കം ഉള്ള ശബരിമലക്ഷേത്രസന്നിധിയില്‍ എത്തണമെങ്കില്‍ കാനനപാത മാത്രമാണ് ആശ്രയം. എരുമേലി, അഴുത, കാളകെട്ടി, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം, പമ്പ വഴിയെത്തുന്ന 45 കിലോമീറ്റര്‍ കാനനപാതയാണ് പ്രധാനപരമ്പരാഗത വഴി. കുമളി, ചങ്കറ എസ്റ്റേറ്റ്, ഉപ്പുപാറ, പാണ്ടിത്താവളം വഴിയുള്ള കാട്ടുപാതയും പരമ്പരാഗത പാതയാണ്. 
1959-60 ലാണ് മണ്ണാറക്കുളഞ്ഞി പ്ലാപ്പള്ളി ചാലക്കയം റോഡ് പണിയുന്നത്. പമ്പയ്ക്ക് നാലുകിലോ മീറ്റര്‍ ഇപ്പുറം വരെ വണ്ടിയെത്താനുള്ള സൗകര്യമായി. 1965 ലാണ് കെ എസ്ആര്‍ടിസി ആദ്യമായി സര്‍വീസ് തുടങ്ങിയത്. സന്നിധാനത്ത് ആദ്യം വൈദ്യുതിയെത്തിയത് 1969-70 ല്‍. കൊച്ചു പമ്പയില്‍ നിന്ന് 16 കിലോമീറ്റര്‍ വനത്തിലൂടെ ലൈന്‍ വലിച്ചായിരുന്നു ഇത്. 
സന്നിധാനത്ത് ഭക്തര്‍ക്ക് താമസസൗകര്യമൊരുക്കാന്‍ ആദ്യം വന്നത് സ്വകാര്യവ്യക്തികളായിരുന്നു. 1965 ല്‍ സിനിമാതാരം എം. എന്‍. നമ്പ്യാര്‍ തന്റെ കെട്ടിടത്തിന് തറക്കല്ലിട്ടതാണ് തുടക്കം. ഇന്നും ആ കെട്ടിടം ഉപയോഗയോഗ്യമായി പാണ്ടിത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഇടത് ഭാഗത്തായി നി ല്‍ക്കുന്നു. 
 1950-51 ല്‍ ശബരിമലയില്‍ ജലവിതരണപദ്ധതി തുടങ്ങി. കുന്നാര്‍ഡാമില്‍നിന്ന് വെള്ളം സ്വയം ഒഴുകിയെത്തുന്ന സംവിധാനം. 1980-83 ല്‍ പമ്പയില്‍ വാട്ടര്‍ അതോറിറ്റി പമ്പിങ് സ്റ്റേഷന്‍ തുടങ്ങി. 
അത്യാഹിത ഘട്ടങ്ങളില്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് സ്വാമി അയ്യപ്പന്‍ റോഡ് വഴി ആംബുലന്‍സും സമീപകാലത്ത് ഓടിത്തുടങ്ങി.

No comments: