Friday, December 20, 2019

[21/12, 09:49] Bhattathiry: 🔥


 *ധര്‍മ്മത്തില്‍ പിഴവ് അരുത്*
--------------------------------------------------

തൈത്തിരീയോപനിഷത്ത്.
11-ാം അനുവാകം


വേദമന്ത്രച്യാളചാര്യോന്തേവാസിന മനശാസ്തി

വേദം പഠിപ്പിച്ചതിനുശേഷം ആചാര്യന്‍ ശിഷ്യനെ ഉപദേശിക്കുന്നു.

വളരെക്കാലം ഗുരുകുലത്തില്‍ താമസിച്ച് വേദങ്ങളെല്ലാം പഠിച്ചുകഴിഞ്ഞ ശിഷ്യന് ഗുരു നല്‍കുന്ന ഉപദേശമാണ് ഇത്. നേരത്തെ പറഞ്ഞ ഉപാസനകളൊക്കെ ചെയ്യുന്നതിനു പുറമെ കര്‍ത്തവ്യകര്‍മ്മങ്ങള്‍ ബ്രഹ്മജ്ഞാനം നേടുംവരെ വേണ്ടപോലെ അനുഷ്ഠിക്കണമെന്ന് ഇവിടെ അനുശാസനം ചെയ്യുന്നു.

ബ്രഹ്മജ്ഞാനത്തിന് മുമ്പ് ശ്രൗത-സ്മാര്‍ത്ത കര്‍മ്മങ്ങള്‍ നിയമേന അനുഷ്ഠിക്കണം. ഇത് മനുഷ്യസംസ്‌കാരത്തിനു വേണ്ടിയാണ്. സംസ്‌കാരം നേടി ശുദ്ധനായിത്തീര്‍ന്നവനേ ആത്മജ്ഞാനമുണ്ടാകൂ.

തപസാ കല്‍മഷം ഹന്തി, വിദ്യയാ അമൃതമശ്നുതേ - തുടങ്ങിയ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍ വിദ്യ നേടാന്‍ കര്‍മ്മം ചെയ്യണം. കര്‍മ്മാനുഷ്ഠാനം ചെയ്യണമെന്ന് അനുശാസനം ചെയ്യുകയാണ് ഈ അനുവാകത്തില്‍.

വേദം പഠിപ്പിച്ചതിനുശേഷം ആചാര്യന്‍ ശിഷ്യനെ അതിന്റെ അര്‍ത്ഥം ഗ്രഹിപ്പിക്കുന്നു. വേദം പഠിച്ചയാള്‍ ധര്‍മ്മത്തെ അറിയാതെ ഗുരുകുലത്തില്‍നിന്ന് തിരിച്ചുപോരാന്‍ പാടില്ല എന്നാണ്. കര്‍മ്മങ്ങള്‍ വേണ്ടവിധം ആചരിച്ചാല്‍ ചിത്തശുദ്ധിക്ക് കാരണമാകും. കര്‍മ്മാനുഷ്ഠാനത്തിലൂടെ ധര്‍മ്മാചരണത്തിന് പ്രചോദനം നല്‍കാനാണ് ഈ അനുശാസനം. 'അവിദ്യയാ മൃത്യും തീര്‍ത്ത്വാ വിദ്യയാമൃതമശ്‌നുതേ'- എന്ന ശ്രുതിവാക്യവും ഇതിനെ ശക്തമായി പിന്തുണയ്ക്കുന്നു. വേദാര്‍ത്ഥം അറിഞ്ഞതിനുശേഷം കര്‍മ്മങ്ങള്‍ ചെയ്യണമെന്ന് സ്മൃതിയുമുണ്ട്.

സത്യം വദ ധര്‍മ്മം ചര സ്വാധ്യായാന്‍മാ പ്രമദഃ
ആചാര്യായ പ്രിയം ധനമാഹൃത്യ
പ്രജാതന്തും മാ വ്യവച്‌ഛേത്‌സീഃ

സത്യം പറയുക, ധര്‍മ്മം അനുഷ്ഠിക്കുക. സ്വാധ്യായത്തില്‍നിന്ന് മാറരുത്. ആചാര്യന് ഇഷ്ടമായ ധനത്തെ കൊടുത്തിട്ട് സന്താന പരമ്പരയെ മുറിയാതെ നോക്കണം.

പ്രത്യക്ഷം തുടങ്ങിയ പ്രമാണങ്ങളെക്കൊണ്ട് അറിഞ്ഞതുപോലെയുള്ള സത്യം പറയണം. അതുപോലെ ധര്‍മ്മം ആചരിക്കുകയും വേണം.

പൊതുവേ നമ്മള്‍ ചെയ്യേണ്ടവയെല്ലാം ധര്‍മ്മമെന്ന് പറയുന്നു. ഒാരോന്നിനേയും അതായി നിലനിര്‍ത്തുന്നതാണ് ധര്‍മ്മം. നമുക്ക് അഭ്യുദയത്തിനേയും നിശ്രേയസ്സിനേയും തരുന്നതാണത്. അസത്യമോ അധര്‍മ്മമോ പാടില്ല.

സ്വാധ്യായം അഥവാ പഠനത്തില്‍ ഉഴപ്പരുത്. സ്വാധ്യായം നിത്യവും ചെയ്യണം. പഠനത്തില്‍നിന്ന് ഒരിക്കലും പിന്‍വലിയരുത്.

വിദ്യ അഭ്യസിച്ചതിന് പ്രതിഫലമായി ആചാര്യന് ദക്ഷിണ സമര്‍പ്പിക്കണം. ഗുരുദക്ഷിണ നല്‍കി അദ്ദേഹത്തെ സന്തോഷിപ്പിച്ച് അനുഗ്രഹം നേടണം. പിന്നീട് തനിക്ക് യോജിച്ചതായ കന്യകയെ വിവാഹം കഴിക്കണം. അവള്‍ സന്താനോല്‍പ്പത്തിയെ ചെയ്ത് സന്തതിപരമ്പരയെ നിലനിര്‍ത്തണം. സന്താനങ്ങള്‍ അറ്റുപോകാതിരിക്കാന്‍ ഓരോ തലമുറയും ശ്രദ്ധിക്കണമെന്നര്‍ത്ഥം.

മക്കളുണ്ടാകാതിരുന്നാല്‍ അതിനെ പരിഹരിക്കാനുള്ള പുത്രകാമകര്‍മ്മങ്ങള്‍ ചെയ്യണം. പുത്രോല്‍പ്പത്തിയ്ക്കായി യത്‌നം വേണം.

സത്യാന്ന പ്രമദിതവ്യം. ധര്‍മ്മാണ പ്രമദിതവ്യം. കുശലാന്ത പ്രമദിതവ്യം. ഭൂതൈ്യന പ്രമദിതവ്യം. സ്വാധ്യായ പ്രവചനാഭ്യാം ന പ്രമദിതവ്യം. ദേവപിതൃകാര്യാഭ്യാം  ന പ്രമദിതവ്യം.

സത്യത്തില്‍നിന്ന് മാറരുത്. ധര്‍മ്മത്തില്‍നിന്ന് മാറരുത്. കുശലകര്‍മ്മങ്ങളില്‍നിന്നും ഐശ്വര്യകര്‍മ്മങ്ങളില്‍നിന്നും പഠനത്തില്‍നിന്നും പഠിപ്പിക്കലില്‍നിന്നും മാറിനില്‍ക്കരുത്. ദേവ, പിതൃ കാര്യങ്ങളിലും വീഴ്ചയുണ്ടാവരുത്.

പ്രമദഃ, പ്രമദിതവ്യം എന്നീ വാക്കുകളെക്കൊണ്ട് തെറ്റായോ എതിരായോ ആകരുത് എന്നാണ് ഉദ്ദേശ്യം. ബോധപൂര്‍വ്വമായോ അല്ലാതെയോ സത്യത്തില്‍ നിന്നും ധര്‍മ്മാചരണത്തില്‍നിന്നും വ്യതിചലിക്കരുത്. ഇളകരുത്, അവയില്‍ ഉറച്ചുനില്‍ക്കുക തന്നെ വേണം. ഒരു പിഴവും ഉണ്ടാകരുത്.

സത്യത്തില്‍ നിന്ന് തെറ്റുക എന്നത് അസത്യമാണ്. അഥവാ അനൃതമാണ്. കള്ളമോ കളവോ ഏതായാലും പഠിക്കാത്തവനുപോലും ഭൂഷണമല്ല. പിന്നെ വേണ്ടവിധം വേദപഠനം നടത്തിയവരെക്കുറിച്ച് എത്ര ശ്രദ്ധയോടെ സത്യം പുലര്‍ത്തണമെന്ന് പറയേണ്ടതില്ല. ഓര്‍ക്കാതെ പോലും അനൃതം പറയരുത്. അസത്യത്തേക്കാള്‍ ഗൗരവമായാണ് അനൃതത്തെ കാണുന്നത്. ധര്‍മ്മം അവശ്യം ആചരിക്കേണ്ടവയാണ്. ധര്‍മ്മത്തില്‍ പിഴവുണ്ടാകുക എന്നാല്‍ വേണ്ടത് ചെയ്യാതിരിക്കുക എന്നാകും. തീര്‍ച്ചയായും ധര്‍മ്മം അനുഷ്ഠിക്കുക തന്നെ വേണം. കുശലം എന്നാല്‍ ആത്മരക്ഷക്ക് വേണ്ടിയുള്ള കര്‍മ്മം എന്നര്‍ത്ഥം. അതിലും പിഴവു പറ്റരുത്. ഐശ്വര്യത്തിനും മംഗളത്തിനും വേണ്ടിയുള്ള കര്‍മ്മങ്ങളിലും വീഴ്ചയുണ്ടാകരുത്. സ്വയം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും അലംഭാവം പാടില്ല. വേദാധ്യയനവും അധ്യാപനവും മുട്ടാതെ നടത്തണം. ദേവന്മാരെയും പിതൃക്കളെയും ആദരിക്കുന്ന കാര്യങ്ങള്‍ മുടക്കം വരാതെ നോക്കണം.

സത്യം വദ എന്നും സത്യാന്നപ്രമദിതവ്യം എന്നും പറഞ്ഞതുകൊണ്ട് സത്യത്തില്‍ നിന്ന് ഒരിക്കലും വഴിമാറരുത് എന്നു കരുതിയാണ്. ഓര്‍ക്കാതെപോലും കളവ് പറയാന്‍ പാടില്ല.        ധര്‍മ്മം ചര എന്നും ധര്‍മ്മാണപ്രമദിതവ്യം എന്നും പറയുന്നത് ധര്‍മ്മാചരണത്തില്‍ കാണിക്കേണ്ട ശുഷ്‌കാന്തിയെ ഓര്‍മ്മിപ്പിക്കാനാണ്. ധാര്‍മ്മിക കാര്യങ്ങളില്‍ വീഴ്ച വരരുത്. അധര്‍മ്മം ആചരിക്കാനും പാടില്ല. സന്തതിപരമ്പരയെ മുറിക്കരുത് എന്ന് പറഞ്ഞത് വിവാഹം കഴിച്ച് ഗൃഹസ്ഥരായി ജീവിക്കുക എന്നു മാത്രമല്ല. വളരെ നിഷ്ഠയോടെ ബ്രഹ്മചര്യം പാലിക്കുന്ന നൈഷ്ഠിക ബ്രഹ്മചാരികളായവര്‍ക്ക് ശിഷ്യപരമ്പരയായി വിദ്യാവംശത്തെ നിലനിര്‍ത്താനാകണമെന്നും താല്‍പര്യമുണ്ട്.
[21/12, 09:50] Bhattathiry: *ധനുമാസ തിരുവാതിര ആഘോഷം*

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലെയും തമിഴ്നാട്ടിലെയും ആഘോഷമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ആഘോഷം. ഹൈന്ദവവിശ്വാസമനുസരിച്ച് ഈ നക്ഷത്രം പരമശിവന്റെ പിറന്നാളായതുകൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നത്.

മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ.

പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഏതെങ്കിലും ഒരു തറവാട്ടുമുറ്റത്ത് ഒത്തുചേർന്നിട്ടായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ ആഘോഷം ചുരുക്കം ചില കുടുംബങ്ങളിലും ശിവക്ഷേത്രങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുന്നു.

പരമശിവനും ശ്രീപാർവതിയും തമ്മിൽ വിവാഹം നടന്ന തിരുനാൾ ആണ് ധനുമാസത്തിലെ തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്.

ദക്ഷയാഗത്തിൽ ക്ഷണിക്കാതെ തന്നെ പോയ സതിയെ ദക്ഷൻ അപമാനിച്ചതിനാൽ സതി ദേഹത്യാഗം ചെയ്ത വിവരമറിഞ്ഞ് ക്രുദ്ധനും ദുഃഖിതനുമായ പരമേശ്വരൻ ദക്ഷനെക്കൊന്ന് പ്രതികാരം ചെയ്യുകയും അതിനുശേഷം ഹിമാലയത്തിൽ പോയി തപസനുഷ്ഠിക്കുകയും ചെയ്തു. സതിദേവി ‍പാർവതിയായി പുനർജനിച്ച്, ശ്രീപരമേശ്വരനെത്തന്നെ ഭർത്താവായി ലഭിക്കാൻ പിതാവിന്റെ അനുവാദത്തോടുകൂടി മഹാദേവനെ പൂജിക്കാനും തപസ്സു ചെയ്യാനും തുടങ്ങി. ഈ സമയത്ത്, താരകാസുരന്റെ ഉപദ്രവത്തിൽ നിന്നും ദേവന്മാരെ രക്ഷിക്കാൻ ശിവപുത്രന് മാത്രമേ സാധിക്കൂ എന്നതിനാൽ ദേവന്മാർ കാമദേവനോട് ശിവനേയും പാർവതിയേയും ഒന്നിപ്പിക്കാൻ അഭ്യർത്ഥിച്ചു. ആ അഭ്യർത്ഥന മാനിച്ച് കാമദേവൻ പുഷ്പബാണം അയക്കുകയും ശിവന്റെ യോഗനിദ്രക്ക് ഭംഗം വരുകയും ചെയ്തു. അതിന് കാരണക്കാരനായ കാമദേവനെ അദ്ദേഹം തൻറെ കോപാഗ്നിയിൽ ദഹിപ്പിക്കുകയും ചെയ്തു. ഭർത്താവിൻറെ വിയോഗത്താൽ ദുഃഖിതയായ കാമദേവൻറെ പത്നി രതീദേവി ഊണും ഉറക്കവുമില്ലാതെ വിലപിക്കുകയും ശ്രീപാർവ്വതി ദേവിയോട് പരാതിപ്പെടുകയും ചെയ്യുന്നു. രതീദേവിയുടെ വിലാപത്തിൽ ദുഖിതരായ ശ്രീപാർവതിയും ദേവസ്ത്രീകളും നോമ്പെടുത്ത് പരമശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി. സർവ്വരുടേയും പ്രാർത്ഥനയിലും വ്രതാനുഷ്ഠാനങ്ങളിലും സംപ്രീതനായ ശ്രീപരമേശ്വരൻ കാമദേവനെ പുനർജീവിപ്പിച്ചു. അതൊരു മകയിരം നാളിൽ ആയിരുന്നു. തുടർന്ന് അദ്ദേഹം പാർവതീദേവിയിൽ അനുരക്തനാകുകയും ഭഗവതിയെ അർദ്ധാംഗിനിയായി സ്വീകരിക്കുകയും ചെയ്യുന്നു.

ശ്രീപരമേശ്വരനെ ഭർത്താവായി ലഭിച്ചതിൻറെ ആഹ്ലാദത്തിൽ പാർവതീ ദേവി വനത്തിൽ ആടിയും പാടിയും കളിച്ചും രസിച്ചും പഴങ്ങൾ ഭക്ഷിച്ചും കേശാലങ്കാരം ചെയ്തും തുടിച്ചും കുളിച്ചും നീരാടിയും വെറ്റില ചവച്ചും ഊഞ്ഞാലാടിയും ആനന്ദിച്ചതിൻറെ ഓർമ്മക്കായും അതിനെ അനുകരിച്ചുമാണ് മകയിരവും തിരുവാതിര നാളും ചേർന്ന രാവിരൽ തിരുവാതിര ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം.

തന്റെ പരമഭക്തയായ യുവതിയുടെ ഭർത്താവ് അകാലത്തിൽ മരിച്ചത് അറിഞ്ഞ ശ്രീപാർവതി യുവതിയുടെ നിലവിളി കേട്ടു മനസ്സലിയുകയും, മൃത്യുഞ്ജയനായ ശ്രീപരമേശ്വരനോട് പരിഭവം പറയുകയും ചെയ്തു. എന്നാൽ ഇത് കർമഫലമാണെന്നു ശിവൻ പറയുകയും അതേത്തുടർന്ന് ഭഗവതി പിണങ്ങി കൈലാസം വിട്ടു പോകാൻ തുനിയുകയും ചെയ്തു. ഉടൻ തന്നെ മഹാദേവൻ യമനെ വിളിച്ചു യുവതിയുടെ ഭർത്താവിന്റെ ജീവൻ തിരികെ നൽകാൻ ആജ്ഞാപിക്കുകയും ചെയ്തു. തുടർന്ന് ദമ്പതികളെ ശിവപാർവ്വതിമാർ അനുഗ്രഹിക്കുന്നു. അന്ന് ഒരു ധനുമാസത്തിലെ തിരുവാതിരനാൾ ആയിരുന്നു. ഇതാണ് മറ്റൊരു ഐതീഹ്യം.

തിരുവാതിരവ്രതം ഇഷ്ടവിവാഹത്തിനും ദമ്പതികൾക്ക് ഉത്തമദാമ്പത്യത്തിനും വേണ്ടി ആണെങ്കിൽ മകയിരം നാളിലെ വ്രതം മക്കളുടെ ഐശ്വര്യത്തിനും പുണർതംവ്രതം സഹോദരങ്ങൾക്ക് വേണ്ടിയും ആകുന്നു. ഇങ്ങനെ കുടുംബാംഗങ്ങളുടെ ദീർഘായുസിനും ആപത്തിൽ രക്ഷക്കും വേണ്ടി ആണ് തിരുവാതിരവ്രതം നോൽക്കുന്നത് എന്നാണ് വിശ്വാസം. രേവതിനാൾ മുതലാണ് തിരുവാതിരവ്രതം ആരംഭിക്കുന്നത്. തിങ്കളാഴ്ച നോയമ്പും ഉത്തമദാമ്പത്യത്തിന് വേണ്ടിയുള്ള ശിവസന്നിധിയിൽ അർപ്പിക്കുന്ന സമാനമായ മറ്റൊരു വ്രതമാണ്.

തിരുവാതിര ആഘോഷം സംഘകാലത്തുതന്നെ ഉണ്ടായിരുന്നതായി കാണുന്നു. നല്ലാണ്ടുവനാരുടെ ‘പരിപാടൽ‘ എന്ന കൃതിയിൽ, വൈഗൈ നദിയിൽ തിരുവാതിര ദിവസം യുവതികൾ തുടിച്ചുകുളിക്കുന്നതിനെപ്പറ്റി വർണിച്ചിട്ടുണ്ട്. പൂർണചന്ദ്രൻ ഉദിച്ചുനിൽക്കുന്ന തിരുവാതിരദിവസം ബ്രാഹ്മണർ ഭൂമിയുടെ ഫലസമൃദ്ധിക്കു വേണ്ടി മന്ത്രോച്ചാരണം നടത്തുകയും, യുവതികൾ ഇഷ്ടപ്പെട്ട ഭർത്താവിനെ ലഭിക്കാൻ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിരുന്നു എന്നാൺ പറയപ്പെടുന്നത്. എന്നാൽ ഇന്നു തമിഴ്നാട്ടിൽ ഈ രീതിയിൽ തിരുവാതിര ആഘോഷിക്കുന്നില്ല. ആ പാരമ്പര്യം കേരളമാണ് തുടർന്നുവരുന്നത്.

‘അംബാവാടൽ‘ എന്നും ഈ ആഘോഷത്തിനു പേരുണ്ട്. അതായത് അംബയെ-ദേവിയെ ആരാധിച്ചുകൊണ്ടുള്ള ആഘോഷം. ‘മാർഗഴി നീരാടൽ‘ എന്നും തിരുവാതിര ആഘോഷത്തെ വിളിച്ചിരുന്നു.

ആണ്ടാൾ എഴുതിയ ‘തിരുപ്പാവൈ’ എന്ന ഗാനം ആലപിച്ചുകൊണ്ട് വൈഷ്ണവരും, മാണിക്യവാസകർ എഴുതിയ ‘തിരുവെമ്പാവൈ’ എന്ന ഗാനം ആലപിച്ചുകൊണ്ട് ശൈവരും തിരുവാതിര ആഘോഷിക്കുന്നു. ഒന്ന് കൃഷ്ണന്റെ പ്രേമത്തിനു വേണ്ടിയും വരണ്ട ഭൂമിയിൽ മഴ ലഭിക്കുവാന് വേണ്ടിയും ആണെങ്കിൽ മറ്റേത് ദേവിപൂജ നടത്തികൊണ്ട് ഇഷ്ടകാമുകനുവേണ്ടി പ്രാർത്ഥിക്കുന്ന ഗാനമാണ്.

രേവതി നാൾ മുതൽ ആണ് ശരിക്കും തിരുവാതിര ആഘോഷങ്ങൾ തുടങ്ങുന്നത്. ഒരാഴ്ച അതിരാവിലെ കുളത്തിൽ‌പ്പോയി തിരുവാതിരപ്പാട്ട് പാടി കുളിച്ച് , കുളക്കരയിൽ വെച്ചു തന്നെ പൊട്ടുതൊട്ട്, ദശപുഷ്പം ചൂടി വരികയാണ് പതിവ്. കറുക, കൈയ്യോന്നി, മുക്കുറ്റി, നിലപ്പന, ഉഴിഞ്ഞ, ചെറൂള, തിരുതാളി, മുയൽച്ചെവി, കൃഷ്ണക്രാന്തി, പൂവാം കുരുന്നില, എന്നിവയാണ് ദശപുഷ്പങ്ങൾ‍.

തിരുവാതിര വ്രതം എടുക്കുന്നവരും ആഘോഷിക്കുന്നവരും പ്രധാനമായും ഉപയോഗിക്കുന്ന വിഭവങ്ങൾ കിഴങ്ങുവർഗ്ഗങ്ങൾ കൊണ്ട് ഉണ്ടാക്കുന്നവയാണ്‌. പുരാതനമായ ആചാരങ്ങളിൽ അക്കലത്ത് വിളവെടുക്കുന്ന വിളയിനങ്ങൾ ഉപയോക്കാറുണ്ടായിരുന്നു. തിരുവാതിര ആഘോഷിക്കുന്ന കാലം വൃശ്ചികം - ധനു മാസങ്ങൾ കേരളത്തിൽ കിഴങ്ങുകളുടെ വിളവെടുപ്പ് കാലമായതിനാലായിരിക്കണം ഓരോ ദിവസവും ഓരോ കിഴങ്ങുവർഗ്ഗമാണ്‌ ഈ ആഘോഷത്തിൽ നിഷ്കർഷിച്ചിട്ടുള്ളത്. എട്ടങ്ങാടി ചുടൽ എന്ന ചടങ്ങിലും കിഴങ്ങുവർഗ്ഗങ്ങളുടെ പ്രാധാന്യം കൂടുതലായി കാണപ്പെടുന്നു. കാച്ചിൽ, കൂർക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, വെട്ടുചേമ്പ്, ചെറുചാമ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന തിരുവാതിര പുഴുക്ക് തിരുവാതിര ആഘോഷത്തിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്‌. ഏഴരവെളുപ്പിന്‌ ഉണർന്ന് കുളിച്ച് വിളക്ക് കത്തിച്ചുകൊണ്ടാണ്‌ തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഓരോ ദിവസവും പ്രാതലും ഉച്ചഭക്ഷണവും ഓരോ കിഴങ്ങുവർഗ്ഗങ്ങൾ ആയിരിക്കും. അരിയാഹാരം ദിവസത്തിൽ ഒരു നേരം മാത്രമേ ഉപയോഗിക്കാറുള്ളൂ.

മകയിരം നാളിൽ ആണ് എട്ടങ്ങാടി എന്ന വിഭവം ഉണ്ടാക്കുന്നത്. അതിൽ കടല, ചെറുപയർ‍, തുവര, മുതിര, ഗോതമ്പ്, ചോളം, ഉഴുന്ന്, മമ്പയര്‍, എന്നീ ധാന്യങ്ങളും, കിഴങ്ങ്, കപ്പക്കിഴങ്ങ്, ഏത്തക്കായ, ചേന, ചേമ്പ്, കാച്ചിൽ‍, മധുരക്കിഴങ്ങ്, കൂർക്ക, എന്നീ കിഴങ്ങുകളും അടങ്ങിയിരിക്കുന്നു. ധാന്യങ്ങൾ വേവിച്ചെടുത്തും, കിഴങ്ങുകൾ ചുട്ടെടുത്തും,ആണ് ഉപയോഗിക്കേണ്ടത്. ശർക്കര( വെല്ലം) പാവ് കാച്ചി, അതിൽ കൊപ്ര, കരിമ്പ്, ഓറഞ്ച്, ചെറുനാരങ്ങ, എന്നിവ ചെറുതായി അരിഞ്ഞിട്ട്, എള്ള്, തേൻ‍, അല്പം നെയ്യ്, ഏത്തപ്പഴം ചുട്ടത്, എന്നിവ ചേർത്ത്, വേവിച്ച ധാന്യങ്ങളും, ചുട്ടെടുത്ത കിഴങ്ങുകളും യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുക. മകയിരം നാളിൽ ഇലക്കുമ്പിൾ കുത്തി, അതിൽ ഇളനീർ നൈവേദ്യം കഴിച്ചതിന് ശേഷം എട്ടങ്ങാടി കഴിക്കുകയാണ് പതിവ്.

ഉമാമഹേശ്വരപ്രീതിയെ ഉദ്ദേശിച്ചുള്ള വ്രതമാണ് ആർദ്രാ വ്രതം അഥവാ തിരുവാതിരനോമ്പ്. തിരുവാതിര നാൾ തുടങ്ങുന്ന മുതൽ തീരുന്നതുവരെയാണ് നോയമ്പ്. അരിഭക്ഷണം പാടില്ല. തിരുവാതിര നാൾ ഉള്ള രാത്രിയിൽ ആണ്, ഉറക്കമൊഴിക്കൽ. .തിരുവാതിര നാൾ തീരുന്നതുവരെ ഉറങ്ങാൻ പാടില്ല.(ചില സ്ഥലങ്ങളിൽ മകയിരം നാളിലാണ് ഉറക്കമൊഴിക്കൽ) വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പുത്തൻ തിരുവാതിര അഥവാ പൂതിരുവാതിര. ഉറക്കമൊഴിക്കുന്ന രാത്രിയിൽ ആണ് പാതിരാപ്പൂചൂടൽ. സ്ത്രീകൾ ഒത്തുകൂടി തിരുവാതിരപ്പാട്ട് പാടിക്കളിച്ചതിനു ശേഷം ദശപുഷ്പം വെച്ച വൃക്ഷച്ചോട്ടിൽ പോയി അത് ചൂടി വരുന്നതാണ് പൂച്ചൂടൽ. “ഒന്നാനാം മതിലകത്ത് ഒന്നുണ്ടുപോൽ പൂത്തിലഞ്ഞി, പൂത്തിലഞ്ഞിപ്പൂപ്പറിയ്ക്കാൻ പോരുന്നുണ്ടോ തോഴിമാരേ“ എന്ന് പാടി , “പത്താനാം മതിലകത്ത്“ എന്ന് വരെ പാടുമ്പോഴേക്കും ദശപുഷ്പം വെച്ചിരിക്കുന്ന വൃക്ഷച്ചോട്ടിൽ എത്തി പൂച്ചൂടി വരികയാണ് പതിവ്.

തിരുവാതിരനാളിൽ കൂവ കുറുക്കി കഴിക്കുന്നത് പതിവാണ്. കൂവപ്പൊടിയും ശർക്കരയും തേങ്ങയും ചേർന്നതാണ് ഇത്. തിരുവാതിര തീരുന്ന സമയം കഴിഞ്ഞാൽ അരിഭക്ഷണം കഴിച്ച് നോയമ്പ് അവസാനിപ്പിക്കേണ്ടതാണ്. ഭഗവാനു നൂറ്റെട്ട് വെറ്റില നേദിച്ച് ഭർത്താവും ഭാര്യയും കൂടെ തിരുവാതിരനാളിൽ കഴിച്ചു തീർക്കുന്ന ഏർപ്പാടും ഉണ്ട്. മറ്റു പല ശേഷദിവസങ്ങളുടേയും പതിവുപോലെ തിരുവാതിരയ്ക്കും വീടുകളിൽ ഊഞ്ഞാൽ കെട്ടാറുണ്ട്.

കുമാരിമാരുടേയും മംഗല്യവതികളായ സ്ത്രീകളുടെയും ഉത്സവമാണ് തിരുവാതിര. തിരുവാതിരക്ക് പത്തുനാൾ മുമ്പേ സ്ത്രീകൾ വ്രതാനുഷ്ഠനങ്ങൾ ആരംഭിക്കും. ബ്രാഹ്മമുഹൂർത്തത്തിൽ സ്ത്രീകൾ അടുത്തുള്ള പുഴയിൽ പോയി ഗംഗ ഉണർത്തുപാട്ടു പാടി, ഗംഗയെ ഉണർത്തി തുടിച്ചു കുളിക്കുന്നു. തുടിയും കുളിയും തിരുവാതിരയുടെ ഒരു ചടങ്ങാണ്. വെള്ളം തട്ടിത്തെറിപ്പിച്ച് പ്രത്യേകതരം ശബ്ദമുണ്ടാക്കുന്നതിനെ തുടി എന്ന് വിശേഷിപ്പിക്കുന്നു. പാട്ടുപാടി തുടിച്ചുകുളി കഴിഞ്ഞ് അലക്കിയ വസ്ത്രങ്ങൾ ധരിച്ച്, നെറ്റിയിൽ ചന്ദനവും മഞ്ഞളും കൊണ്ട് കുറിയിട്ട് കുങ്കുമം കൊണ്ട് മംഗല്യതിലകം ചാർത്തി ദശപുഷ്പം ചൂടുന്നു.

No comments: