Thursday, March 19, 2020

മാര്‍ച്ച് 20, ലോക സന്തോഷ ദിനം

*विष्णुः एलंकुलत्त् पालक्काट्*
ഐക്യ രാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് ലോക സന്തോഷ ദിനം ഇന്ന് ( മാര്‍ച്ച് 20 ന് ) വിപുലമായ പരിപാടികളോടെ ലോകത്തെമ്പാടും നടക്കുകയാണ്. സന്തോഷം വീണ്ടെടുക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രമേയം. നമുക്ക് സന്തോഷമെവിടെയോ നഷ്ടപ്പെട്ടിരിക്കുകയാണെന്നും എന്തു വിലകൊടുത്തും അത് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നുമാണ് പ്രമേയത്തിന്റെ വിവക്ഷ. മലയാളികള്‍ പലരും ആദ്യമായാകും ഇങ്ങനെയൊരു ദിവസത്തെക്കുറിച്ച് കേള്‍ക്കുന്നത്. ലോകത്ത് മനുഷ്യന്് ഏറ്റവും വിലപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ലോക സന്തോഷദിനമെന്ന ആശയത്തിന് പ്രേരകം. ലോകത്ത് തന്നെ ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള പ്രദേശമെന്നറിയപ്പെടുന്ന ഭൂട്ടാനാണ് ഈ സംരംഭത്തിന് മുന്‍കൈയെടുത്തത്. വികസനത്തിന്റെ മാനദണ്ഡം സാമ്പത്തികവും ഭൗതികവുമായ അളവുകോലില്‍ നിന്നും മാറ്റി ജനങ്ങളുടെ സൗഖ്യവും സന്തോഷവും കൂടി കണക്കിലെടുത്താണ് ശരിയായ വികസനം വിലയിരുത്തേണ്ടതെന്ന കാഴ്ടപ്പാടാണ് അവര്‍ അവതരിപ്പിച്ചത്. ഗ്രോസ് നാഷണല്‍ ഹാപ്പിനസ് ഇന്‍ഡക്‌സ് എന്ന പുതിയ ആശയവും ആലോചനകളുമായാണ് ഐക്യരാഷ്ട്ര സഭയുടെ മുമ്പാകെ ഈ കൊച്ചു രാജ്യം മാതൃക കാണിച്ചത്.

വികസനത്തിന്റേയും സാമ്പത്ത്ിക പുരോഗതിയുടേയും മൗലികമായ സ്വഭാവങ്ങള്‍ നിര്‍ണയിക്കുന്നത് ജനങ്ങളുടെ ക്ഷേമവും സന്തോവും കണക്കിലെടുത്താവണമെന്ന മഹത്തായ സന്ദേശമാണ് ഈ ദിനത്തെ പ്രസക്തമാക്കുന്നത്. സാമൂഹികവും സാമ്പത്തികവും പാരിസ്ഥികവുമായ വളര്‍ച്ചയും വികസനവും സന്തുലിതവും ജന ജീവിതത്തെ പ്രതികൂലമായി ബാധിക്കാത്തതുമാവണം.  ലോകത്തെല്ലാവരും സന്തോഷമാണ് ആഗ്രഹിക്കുന്നത്. സന്തോഷം പക്ഷേ പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കും. സാമ്പത്തിക സ്ഥിതി, ആരോഗ്യം, വിഭവങ്ങളുടെ ലഭ്യത, സുഖ സൗകര്യങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങളാണ് സന്തോഷത്തെ നിര്‍ണയിക്കുന്നത്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ അഭൂതപൂര്‍വമായ വളര്‍ച്ചയും പുരോഗതിയും ജീവിതം വളരെ അനായാസവും സൗകര്യ പ്രദവുമാക്കിയെന്നതില്‍ സംശയമില്ല . വാര്‍ത്താ വിനിമ മാധ്യമങ്ങളും സഞ്ചാരത്തന് സഹായകമായ വാഹനങ്ങളും ആഡംബര സൗകര്യങ്ങളുമൊക്കെ മനുഷ്യ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാക്കി. ലോകത്തിന്റെ വിവിധ കോണുകളിലായി പലതും വെട്ടി പ്പിടിച്ചും പുതിയ മേഖലകള്‍ കീഴ്‌പെടുത്തിയും പുരോഗമന രംഗത്ത് മനുഷ്യന്‍ ജൈത്രയാത്ര തുടരുകയാണ്. പക്ഷേ പരിമിത സൗകര്യങ്ങളോടെ കാട്ടിലെ പഴങ്ങളും പച്ചക്കറികളുമൊക്കെ കഴിച്ച് ജീവിച്ച ആദിമ മനുഷ്യന്റെ സന്തോഷവും സമാധാനവം ആധുനിക മനുഷ്യന് ലഭിക്കുന്നില്ല. അതുകൊണ്ടാണ് ഭൗതിക പുരോഗതിയേക്കാള്‍ മനസിന്റെ സന്തോഷവും സമാധാനവും പരിഗണിക്കണമെന്ന ആഹ്വാനവുമായി ലോക സന്തോഷ ദിനം നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്
*विष्णुः एलंकुलत्त् पालक्काट्*

No comments: