Sunday, March 29, 2020

വിവേകചൂഡാമണി - 104
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

വിഷയാസക്തിയായ തൃഷ്ണ

പഞ്ചകോശ പായൽ നീങ്ങിയാൽ തുടർന്ന് എന്ത് എന്നു പറയുന്നു;

ശ്ലോകം 150
തച്ഛൈവാലാപനയേ സമ്യക് 
സലിലം പ്രതീയതേ ശുദ്ധം
തൃഷ്ണാസന്താപഹരം സദ്യഃ
സൗഖ്യപ്രദം പരം പുംസഃ

ആ പായൽ നീക്കിയാൽ നല്ല തെളിഞ്ഞ വെള്ളം കാണാം.  ആ ശുദ്ധ ജലം ദാഹത്തെയും ചൂടിനേയും തീർത്ത് അയാൾക്ക് സൗഖ്യത്തെ ഉടൻ നൽകുന്നു.

പായൽ നീക്കി ശുദ്ധജലത്തെ തയ്യാറാക്കാനും അതിനെ അനുഭവിക്കാനും അക്കാര്യത്തിൽ പ്രയത്നം ചെയ്യുന്നവർക്കേ സാധിക്കൂ.  വെള്ളം വേറെ എങ്ങുനിന്നും കൊണ്ടുവരേണ്ട, അവിടെത്തന്നെയുണ്ട്.  പായൽമറയ്ക്കിടയിൽ ശുദ്ധജലമുണ്ടെന്ന് ആദ്യമറിയണം.  പിന്നെ പായലിനെ നീക്കണം.  ദാഹിച്ചു വലയുന്നവനെങ്കിൽ ആ തെളിവെള്ളം കോരിക്കുടിക്കണം. ചൂടാണെങ്കിൽ കുളിച്ച് സ്വയം തണുപ്പിക്കാം.

വിഷയാസക്തിയെയാണ് ഇവിടെ തൃഷ്ണ എന്ന് പറഞ്ഞിരിക്കുന്നത്.  വിഷയങ്ങൾ എത്ര അനുഭവിച്ചാലും പോരാ എന്ന തോന്നലാണിത്.  ഈ തൃഷ്ണയെ ശമിപ്പിക്കണമെങ്കിൽ ആത്മാനുഭൂതി ഉണ്ടാകണം.  ദാഹിച്ചുവലഞ്ഞവന് നല്ല കുടിവെള്ളം കിട്ടുംപോലെയാണ് ഈ അനുഭവം.  ദാഹം തീരാൻ വെള്ളം കുടിക്കുകതന്നെ വേണം. സത്യദർശനമുണ്ടായാൽ തൃഷ്ണ നശിക്കും.

പഞ്ചകോശങ്ങളാകുന്ന പായൽ നീക്കി അവിടെത്തന്നെയുള്ള ആത്മാനുഭവമാകുന്ന തെളിനീരിനെ പാനം ചെയ്യാനാകണം.  പഞ്ചകോശങ്ങളിലുള്ള തന്മയീഭാവം നിത്യസുഖത്തെ നൽകില്ല.  ആത്മസാക്ഷാത്കാരത്തിനു മാത്രമേ പരമാനന്ദത്തെ നൽകാൻ കഴിയൂ. ദാഹിക്കുന്നവന്റെ ജീവജാലമാണിത്.  വെള്ളത്തിലാണ് വളരുന്നതെങ്കിലും പായൽ വെള്ളമല്ല.  അത് തിന്നാൽ ദാഹം തീരുകയുമില്ല.  അതുപോലെ, ആത്മാവിൽ നിന്നാണ് ഉണ്ടാകുന്നതെങ്കിലും പഞ്ചകോശങ്ങൾ ആത്മാവല്ല.

ശ്ലോകം 151
പഞ്ചാനാമപികോശാനാം 
അപവാദേവിഭാത്യയം ശുദ്ധഃ
നിത്യാനന്ദൈകരസഃ 
പ്രത്യഗ് രൂപഃ പരഃ സ്വയംജ്യോതി

പഞ്ചകോശങ്ങളേയും നീക്കിയാൽ ശുദ്ധനും നിത്യാനന്ദവും ഏകരസ സ്വരൂപനും എല്ലാറ്റിലും അന്തര്യാമിയും സ്വയം ജ്യോതിസ്സുമായ പരമാത്മാവ് നന്നായ് വിളങ്ങുന്നതായി കാണാം.

പഞ്ചകോശ നിഷേധം ആത്മദർശനത്തിനു വഴിവയ്ക്കും.  ആത്മാവിൽനിന്നുണ്ടായ പഞ്ചകോശങ്ങൾ ആത്മാവിനെ മറയ്ക്കുന്നതുപോലെ തോന്നുന്നുവെങ്കിലും ആത്മാവിനെ കളങ്കപ്പെടുത്താൻ അവയ്ക്കാവില്ല.  പഞ്ചകോശങ്ങൾ ഓരോന്നിനും അവയുടേതായ ഗുണങ്ങളും ധർമ്മങ്ങളും അനുഭവങ്ങളുമുണ്ട്. എന്നാൽ ആ അനുഭവങ്ങളൊന്നും ആത്മാവിനെ സ്പർശിക്കുന്നില്ല. 

പഞ്ചകോശങ്ങൾ ജഡങ്ങളാണ്.  ഇവ പ്രവർത്തിക്കുന്നത് അവയ്ക്ക് ആധാരമായ ചൈതന്യത്തിന്റെ സാന്നിദ്ധ്യത്തിലാണ്.  ജഡത്തെ നീക്കിയാലേ ചൈതന്യത്തിന്റെ തിളക്കം നേരെ കാണാൻ കഴിയൂ.

അതിനെ ഒന്നിനും മലിനമാക്കാനാകാത്തതിനാൽ ശുദ്ധനാണ്.  എന്നുമുള്ളതിനാൽ നിത്യനാണ്.  ത്രികാല അബാധിത വസ്തുവാണ്.  മൂന്നു കാലത്തിലും ഒരുപോലെ മാറ്റമില്ലാതെ നിൽക്കുന്നതാണ്. എന്നും എപ്പോഴും ഒരേപോലെ ആനന്ദത്തെ നൽകുന്നതിനാൽ നിത്യാനന്ദനുമാണ്. 

കാലത്താൽ ബാധിക്കാത്തതാണ് ആ ആനന്ദം.  ഇപ്പോൾ നാം അനുഭവിക്കുന്ന ആനന്ദങ്ങൾ പലതും കാലത്തിന്റെയും ദേശത്തിന്റെയും പരിമിതിയിൽ പെട്ടതാണ്;  നിശ്‌ചിതകാലം നിശ്ചിത സ്ഥലത്ത് മാത്രം.  നിത്യാനന്ദം മനസ്സിന് അതീതമായ അനുഭൂതിയാണ്.  ഏകരസമാണ് അതിന്റെ സ്വരൂപം.  അങ്ങനെ അതു മാത്രമേയുള്ളൂ മാറ്റമില്ലാത്തതും ഉപാധികളില്ലാത്ത എന്നുമുള്ളതുമായ ഒരേ ഒരു സത്ത എന്ന് വിശേഷിപ്പിക്കാം.

പ്രത്യഗ് രൂപനെന്നാൽ എല്ലാറ്റിൻെറയും ഉള്ളിൽ ഇരിക്കുന്നവൻ എന്നാണ്.  സർവ അന്തര്യാമി എന്നത് ആത്മാവിന് മാത്രം അവകാശപ്പെട്ടതാണ്.  മറ്റുള്ളവയൊക്കെ പ്രകാശിപ്പിക്കുന്നത് സ്വയം പ്രകാശമാണ്.  സ്വയം ജ്യോതിശായിരിക്കുന്ന ആ ആത്മതത്വമാണ് പഞ്ചകോശങ്ങളുൾപ്പടെ എല്ലാ ജഡവസ്തുക്കളേയും ചൈതന്യവത്താക്കുന്നത്.

No comments: