Monday, March 23, 2020

വിവേകചൂഡാമണി - 99
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

സംസാര വൃക്ഷത്തിന്റെ ഗതി

കർമ്മബന്ധം

അടുത്ത രണ്ട് ശ്ലോകങ്ങളിലായി കർമ്മബന്ധത്തെ പറയുന്നു.  ആദ്യം സംസാര വൃക്ഷത്തെ വർണ്ണിക്കുന്നു.

ശ്ലോകം 145
ബീജം സംസൃതിഭൂമിജസ്യ തു തമോ ദേഹാത്മധീരങ്കുരോ
രാഗഃപല്ലവമംബു കര്‍മ്മ തു വപുഃ സ്‌കന്ധോളസവഃ ശാഖികാഃ
അഗ്രാണീന്ദ്രിയ സംഹതിശ്ച വിഷയാഃ പുഷ്പാണി ദുഃഖം ഫലം
നാനാ കര്‍മസമുദ്ഭവം ബഹുവിധം ഭോക്താത്ര ജീവഃ ഖഗഃ

സംസാര വൃക്ഷത്തിന്റെ വിത്ത് അജ്ഞാനമാണ്.  ദേഹാത്മ ബുദ്ധി മുളയും ആഗ്രഹങ്ങൾ തളിരുകളുമാണ്.  കർമ്മം വെള്ളമാണ്. ദേഹമാണ് അതിന്റെ തടി. പ്രാണന്മാർ കൊമ്പുകളും ഇന്ദ്രിയങ്ങൾ ചില്ലകളുമാണ്.  വിഷയങ്ങളാണ്  പൂക്കൾ. പല പല കർമ്മങ്ങളെത്തുടർന്നു വന്നുചേരുന്ന ഒട്ടനവധി ദുഃഖങ്ങളാണ് അതിലെ പഴങ്ങൾ.  ആ പഴങ്ങളെ കൊത്തിത്തിന്നുന്നത് ജീവനെന്ന പക്ഷിയാണ്.

ഈ ലോകത്തെ ഒരു മരത്തിനോട് ഉപമിച്ച് അതിലെ ഓരോന്നും നമ്മെ എങ്ങനെ സംസാരത്തിൽ കെട്ടിയിട്ടിരിക്കുന്നു എന്ന് വളരെ ഭംഗിയായി ഇവിടെ വിവരിക്കുന്നു.

സംസാരവൃക്ഷം ഉണ്ടായത് തമസ്സ് അഥവാ അജ്ഞാനം എന്ന വിത്തിൽനിന്നാണ്. അവിദ്യ, വാസന, കാരണശരീരം എന്നൊക്കെ അതിനെ പറയും.  വാസനയാകുന്ന വിത്ത് മുളച്ചാണ് സംസാരവൃക്ഷമുണ്ടായത്.

ഞാൻ ദേഹമാണ് എന്ന ചിന്തയാണ് വിത്തിൽ നിന്നും പൊട്ടി കിളിർക്കുന്ന മുള; ദേഹമാണ് ആത്മാവ് എന്ന തെറ്റിദ്ധാരണയാണിത്.  മുളപൊട്ടിയാൽ പിന്നെ അത് തളിരുകളാകും.  രാഗം അഥവാ വിഷയങ്ങളിലുള്ള ആഗ്രഹങ്ങളാണ് തളിരുകളായിരിക്കുന്നത്.  ഞാൻ ദേഹമാണെന്നു കരുതുമ്പോൾ വലിയ കുഴപ്പമായി.  അതിനെ സംരക്ഷിക്കാനും നിലനിർത്താനുമൊക്കെയുള്ള പെടാപാടാണ്.  ഓരോരോ ആഗ്രഹങ്ങൾ ഇതുമൂലം ഉണ്ടാകും.  എനിയ്ക്കതു വേണം... ഇതു വേണ്ടാ... എന്നിങ്ങനെ അത് പ്രകടമാകും.  ഇഷ്ടവും അനിഷ്ടവുമാണ് ഇതിലെ ആദ്യത്തെ തളിരിലകൾ. കാമത്തേയും  രാഗത്തേയും ആദ്യമുണ്ടാകുന്ന രണ്ട് തളിരിലകളായി പറയാറുണ്ട്.  മുളയിലേ നുള്ളിക്കളയാൻ കഴിഞ്ഞാൽ സംസാര വൃക്ഷം പിന്നെ വേണ്ടപോലെ വളരില്ല, മുരടിക്കും.  ചിലപ്പോൾ, പിന്നെ പുതിയവ കിളിർത്ത് വരികയുമില്ല. 

ശരീരത്തിന്റെ ആവശ്യങ്ങളെ നിറവേറ്റാൻ കാമനയോടെ ചെയ്യുന്ന കർമ്മങ്ങളാണ് സംസാരവൃക്ഷത്തിനുള്ള വെള്ളം. ഇത്തരം കാമ്യകർമ്മങ്ങളെ നിർത്തലാക്കിയാൽ സംസാരവൃക്ഷം ഉണങ്ങിപ്പോയ്‌ക്കൊള്ളും.  ഇനി കർമ്മമാകുന്ന വെള്ളമൊഴിക്കുന്നത് നിർത്താൻ കഴിയുന്നില്ലെങ്കിൽ അത് അർപ്പണ മനോഭാവത്തോടെ ചെയ്യണം.  അഹന്താ-മമതകളെ വെടിഞ്ഞ് കർമ്മം ചെയ്യണം.  അപ്പോൾ സംസാരവൃക്ഷത്തിന് നാശമുണ്ടാകും.  ഇത് നിഷ്കാമ കർമ്മയോഗത്തെ കുറിയ്ക്കുന്നു.  അനാവശ്യ സ്ഥലങ്ങളിൽ മുളച്ചുപൊങ്ങുന്ന ചെടികളും മറ്റും കരിച്ചുകളയാൻ ഉപയോഗിക്കുന്ന രാസലായനിപ്രയോഗം പോലെയാണിത്.

നമ്മുടെ ദേഹമാണ് സംസാരവൃക്ഷത്തിന്റെ തടി.  നല്ല രീതിയിൽ വളവും വെള്ളവും കിട്ടിയാൽ മരം വളരുംപോലെ സംസാരവൃക്ഷത്തിന്റ തടിയും പെരുകും. നമ്മുടെ സ്ഥൂല ശരീരമാണ് ഇങ്ങനെ വലുതാകുന്നത്.

പഞ്ചപ്രാണന്മാരാകുന്ന കൊമ്പുകളും ഇന്ദ്രിയങ്ങളാകുന്ന ചില്ലകളുമായി അത് പടർന്ന് പന്തലിക്കും.  പ്രാണന്മാരുടെ സഹായത്താലാണ് ഇന്ദ്രിയങ്ങൾ പ്രവർത്തിക്കുന്നത്.  ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളുമാകുന്ന ചില്ലകൾ ഇലകളും പൂക്കളും കായ്കളുമൊക്കെയായി നിറഞ്ഞുനിൽക്കും. ശബ്ദ-സ്പർശ-രൂപ-രസ-ഗന്ധങ്ങളാകുന്ന ഇന്ദ്രിയ വിഷയങ്ങളാണ് പൂക്കൾ.  ചില്ലകളിലെ പൂക്കളെപ്പോലെ വിഷയങ്ങൾ ഇന്ദ്രിയങ്ങളെ ആശ്രയിച്ചിരിക്കുന്നു.

സ്വാർത്ഥ കർമ്മങ്ങളുടെ ഫലമായി വന്നുചേരുന്ന ദുഃഖങ്ങളാണ് സംസാരവൃക്ഷത്തിലെ പഴങ്ങൾ.  ഓരോന്ന് നേടാനായി ഓരോ വിഷയങ്ങളുടെ പിന്നാലെ പോകുമ്പോൾ അത് എത്തിക്കുന്നത് ദുഃഖത്തിലേക്കാണ്. വിഷയ പൂക്കൾ കൊഴിഞ്ഞാൽ ആ സ്ഥാനത്ത് ആഗ്രഹത്തെത്തുടർന്നുള്ള കർമ്മത്തിന്റെ കായും, പിന്നെ അത് പഴുത്ത് ദുഃഖ ഫലവും ഉണ്ടാകുന്നു.  ജീവനാകുന്ന കിളി കർമ്മഫലങ്ങളാകുന്ന ഈ പഴങ്ങളെല്ലാം കൊത്തിത്തിന്നുന്നു.  പഴങ്ങൾക്കുള്ളിലെ വാസനാ വിത്തുകൾ വീണ്ടും വീണ്ടും സംസാരവൃക്ഷം മുളയ്ക്കാനുള്ള കാരണവുമായിത്തീരും.

ജീവൻ പക്ഷിയെപ്പോലെ പഴങ്ങളൊക്കെ തിന്ന് സംസാര മരത്തിന്റെ പൊത്തിൽ കഴിയും. ആ വ്യക്ഷം പഴങ്ങളില്ലാതെ ആയാലോ, ഉപയോഗശൂന്യമായാലോ ജീവൻ കിളിയെപ്പലെ മറ്റൊന്നിലേക്ക് പോകും.  ജീവൻ ഓരോരോ ദേഹങ്ങൾ സ്വീകരിക്കുന്നത് ഇങ്ങനെയാണ്.
Sudha bharat 

No comments: