Wednesday, March 18, 2020

ഗുരുവായൂരില്‍ കണ്ണനെ നേര്‍ക്കുനേര്‍ കാണുമ്പോഴെല്ലാം ചോദിക്കാറുണ്ട്. കണ്ണാ.. കണ്ടില്ലേ നീയെന്നേ. മറുപടിയൊരു ചെറു പുഞ്ചിരിയാകാം. കണ്ണിറുക്കലാകാം. അവന്‍ പറയും, കണ്ടു ഞാന്‍ നിന്നെ...എനിക്കത് ബോധ്യമാകും.
ആറാട്ടിന് സര്‍വചൈതന്യസ്വരൂപിയായി പഞ്ചലോഹവര്‍ണനായി  പുറത്തേയ്‌ക്കെഴുന്നള്ളിയപ്പോളും അടുത്തു നിന്ന് ചോദ്യം ആവര്‍ത്തിച്ചു. മറുപടിയില്ല. മൃദു ചിരിയില്ല, കണ്‍കോണില്‍ കളിഭാവമില്ല. എന്തേ.. ഒരു ഗൗരവം.
പിണങ്ങിയോ.. നീ.. ഞാനും പരിഭവിച്ചു.
ആറാട്ടെഴുന്നള്ളിപ്പ് അകത്തേയ്ക്ക് നീങ്ങി. ഭക്തര്‍ക്ക് പ്രവേശനമില്ല. 11 ഓട്ടപ്രദക്ഷിണം ഭഗവാനൊപ്പം വര്‍ഷങ്ങളായി ഓടുന്നവര്‍, വിദേശത്ത് നിന്ന് ഇതിനായി മാത്രം എത്തിയവര്‍. ഈ തിരുമുറ്റത്ത് ഓടിക്കളിച്ചു വളര്‍ന്നവര്‍. നിസ്സഹായരായി പുറത്തു കാത്തു നില്‍ക്കുന്നു, ഉള്ളില്‍ സങ്കടക്കാര്‍മേഘവുമായി.
പ്രദക്ഷിണം തുടങ്ങി. ഭക്തര്‍ നാരായണ ജപിച്ച്, കൃഷ്ണമന്ത്രം ഉരുവിട്ട് കിഴക്കും പടിഞ്ഞാറും നടകളില്‍ കാത്തു നില്‍പാണ്.  ഒന്നാം പ്രദക്ഷിണം കിഴക്കേ ഗോപുരത്തിലെത്തി. ആരോ നിര്‍ദേശം കൊടുത്തതു പോലെ ആനപ്പുറത്തിരുന്ന കീഴ്ശാന്തി കിഴിയേടം വാസുണ്ണി നമ്പൂതിരി, ആ പഞ്ചലോഹത്തിടമ്പ് ഭക്തര്‍ക്ക് നേരെ തിരിച്ചു പിടിച്ചു.
ഇതാ കണ്ണന്‍.. പൊന്നോടക്കുഴലുയര്‍ത്തി.. ചിരിച്ചാര്‍ത്തു വിളിക്കുന്ന കണ്ണന്‍. കണ്ണന്റെ ആഹ്ലാദം ആരവമാക്കി ഭക്തര്‍ ഇളകി മറിഞ്ഞു.
സങ്കടക്കാര്‍മേഘം കാറ്റെടുത്തു പോയ്. ആഹ്ലാദം ആകാശം തൊട്ടു.
പൊന്നു ഗുരുവായൂരപ്പാ എന്നാര്‍ത്തു,  കൃഷ്ണ കീര്‍ത്തനങ്ങള്‍ പ്രകമ്പനമായി,
പടിഞ്ഞാറെ ഗോപുരത്തിലെത്തിയപ്പോഴും വാസുണ്ണി നമ്പൂതിരി പഞ്ചലോഹത്തിടമ്പ് ഭക്തര്‍ക്ക് നേരെ ഉയര്‍ത്തിക്കാട്ടി. അവിടെയും ആഹ്ലാദം, ആരവം. 11 പ്രദക്ഷിണത്തിലും ഇതാവര്‍ത്തിച്ചു. ഭക്തജനമനസ് നിറഞ്ഞു. കാത്തു നിന്ന ആയിരങ്ങള്‍ തിരിച്ചറിഞ്ഞു. കണ്ണന്‍.. അവന്‍ എന്നെ കണ്ടല്ലോ..അനുഗ്രഹിച്ചല്ലോ..
മേല്‍പുത്തൂര്‍ പറഞ്ഞു, 'നമ്രാണാം സന്നിധത്തെ...' ഭക്തന്‍ എവിടെ നമിക്കുന്നുവോ അവിടെയെത്തി അനുഗ്രഹിക്കും ഗുരുവായൂരപ്പനെന്ന്.... കവി വാക്യം സത്യമായി..
ഉത്സവം ആദ്യ അഞ്ചു ദിവസം ആഘോഷമായിരുന്നല്ലോ. ബാക്കി 5 ദിവസം ഭഗവാന്റെ ചടങ്ങുകള്‍ മാത്രമായി. അതും വെണ്ണകട്ടുണ്ണിയുടെ കള്ളക്കളിയാകാം. ഇങ്ങിനെയും ചില പ്രയോഗങ്ങള്‍ കയ്യിലുണ്ട് എന്ന മട്ടില്‍. വിരാട് പുരുഷനായ വിഷ്ണുഭഗവാന്  അവതാര കൃഷ്ണനുമാകണമല്ലോ..
ഏതായാലും അവസാനം കേമമാക്കി. പൂര്‍ണചൈതന്യത്തോടെ ആ അനുഗ്രഹം ഭക്തരിലേയ്ക്ക് കോരിച്ചൊരിഞ്ഞു. നിമിത്തമായി മാറി, കിഴിയേടം വാസുണ്ണി നമ്പൂതിരി. കണ്ണാ.. കരുണാമയനേ.. നമിക്കുന്നു നിന്നെ, സാഷ്ടാംഗം ലയിക്കുന്നു നിന്നില്‍. 
( തോന്നിച്ചത്: കെ.സി.ശിവദാസ്.
ചിത്രം: ഉണ്ണി ഭാവന
എഴുത്ത്: വി.പി.ഉണ്ണി)

No comments: