Saturday, May 09, 2020

ശാന്തമ്മാൾ - രമണാശ്രമത്തിലെ പ്രധാന പാചകക്കാരി

1927 മുതൽ രമണാശ്രമത്തിൻ്റെ പ്രധാന പാചകക്കാരിയായി സേവനം അനുഷ്ഠിച്ച രാമനാട് സ്വദേശിയാണ് ശാന്തമ്മാൾ. 40 വയസ് വരെ കുടുംബാംഗങ്ങളുടെ വിഴുപ്പലക്കിയും, അടുക്കളപ്പണി ചെയ്തും ജീവിച്ചു. ചെറുപ്പതിലേ തന്നെ ഭർത്താവും മൂന്ന് ആൺമക്കളും മരിച്ചു. മകളെയും അവളുടെ ഭർത്താവിനെയും പരിചരിച്ച് കുറച്ച് കാലം തള്ളിനീക്കി. വൈകാതെ മകളും മരിച്ചു.

അത് കഴിഞ്ഞ്, സ്വന്തം അനിയൻ്റെ വീട്ടിലേക്ക് പോയി ഭക്ഷണം വച്ചുകൊടുക്കാൻ തുടങ്ങി. അളിയന് സ്ഥലം മാറ്റം കിട്ടിയപ്പോൾ, അയാൾക്ക് ഭക്ഷണം വച്ചുകൊടുക്കാൻ അനിയൻ ശാന്തമ്മളെ അങ്ങോട്ട് പറഞ്ഞയച്ചു. ഇങ്ങനെ, മറ്റുള്ളവർക്ക് ഭക്ഷണം വച്ചുകൊടുത്ത്, സ്വന്തം ജീവിതം പാഴാക്കുകയാണെന്ന് മനസിലാക്കിയ ശാന്തമ്മാൾ രാമേശ്വരത്തേക്ക് ഒരു തീർത്ഥ യാത്ര പോകാൻ തീരുമാനിച്ചു.

ആ തീവണ്ടി യാത്രയ്ക്കിടെ, ഈശ്വരാന്വേഷത്തിന് പ്രചോദനം ഉണ്ടായി. രാമേശ്വരം ക്ഷേത്രത്തിൽ വേദപുസ്തകം വായിച്ചിരുന്ന ഒരു സ്ത്രീരത്നത്തിൻ്റെ വീട്ടിൽ കുറച്ച് നാൾ തങ്ങി. അവരാണ് "കൈവല്യം" എന്ന പുസ്തകം വായിക്കാൻ ശാന്തമ്മാളിനോട് പറയുന്നത്. നാഗസ്വാമി എന്ന പേരുള്ള ഒരാളുടെ കൈയ്യിൽ നിന്ന് "കൈവല്യം" വാങ്ങാൻ പോയി. പൗർണ്ണമി നാളിൽ വന്നാൽ പുസ്തകം തരാമെന്നായി. ശാന്തമ്മാളിൻ്റെ ആത്മീയ ത്വര മനസിലാക്കിയ നാഗസ്വാമി "മഹാമന്ത്രം" പഠിപ്പിച്ചു. അത് ഉപയോഗിക്കേണ്ട വിധം പറഞ്ഞുകൊടുത്തു. ഏതാനും മാസങ്ങൾ അവിടെ തന്നെ കഴിഞ്ഞു. സാധന അഭ്യസിച്ചു. ഒരു വർഷത്തിനുള്ളിൽ നാഗസ്വാമി മരിച്ചു. അതിന് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങി. പല ഗ്രന്ഥങ്ങൾ വായിക്കാൻ തുടങ്ങിയിരുന്ന അവർ, മന്ത്രോച്ചാരണത്തെ കുറിച്ച് മറ്റുള്ള സ്ത്രീകളെ ഉപദേശിച്ചുവന്നു. 50 വയസുവരെ അത് തുടർന്നു.

രാമനാട് സ്വദേശിയും, രമണ മഹർഷിയുടെ ശിഷ്യനുമായ മുരുഗനാർ ശാന്തമ്മാളിൻ്റെ പരിചയക്കാരൻ ആയിരുന്നു. അദ്ദേഹത്തിൻ്റെ കൈയ്യിലുള്ള മഹർഷിയുടെ ഒരു ചിത്രം അവർ കാണുകയും, തിരുവണ്ണാമലൈയിൽ പോയി മഹർഷിയെ കാണാനുള്ള ആഗ്രഹം ഉണ്ടാവുകയും ചെയ്തു. വഴിച്ചിലവിനുള്ള പണം സമ്പാദിക്കാൻ ഒരു വർഷം എടുത്തു. 1927-ൽ, മൂന്ന് സ്ത്രീകൾക്കൊപ്പം തിരുവണ്ണാമലൈയിൽ എത്തി. വാടകയ്ക്ക് മുറിയെടുത്ത്, കുളിച്ച്, മഹർഷിയെ കാണാൻ പോയി. അമ്മയുടെ സമാധിയുടെ അരികിൽ നിർമ്മിച്ച പുല്ല് മേഞ്ഞ കുടിലിൽ താമസിക്കുകയായിരുന്നു മഹർഷി, അപ്പോൾ. മുരുഗനാറും അവിടെ ഉണ്ടായിരുന്നു.

മഹർഷിയെ കണ്ട മാത്രയിൽ ശാന്തമ്മാളിൻ്റെ ഹൃദയം ആനന്ദവും ശാന്തിയും കൊണ്ട് നിറഞ്ഞു. സ്വപ്ന സാക്ഷാത്ക്കാരം നേടിയ സന്തോഷത്തിൽ, മഹർഷിയെ വണങ്ങി അവർ പറഞ്ഞു: "സ്വാമീ, എൻ്റെ മനസ് എന്നെ അലട്ടാതിരിക്കാൻ അനുഗ്രഹിച്ചാലും." ഇത് കേട്ട് മഹർഷി മുരുഗനാറിന് നേരെ തിരിഞ്ഞു. "ഈ മനസ് എന്ന സാധനം എവിടെയാണ് ഇരിക്കുന്നതെന്ന് ഇവളോട് ചോദിക്ക്. എന്നിട്ട് അതിനെ കുറിച്ച് വിവരിക്കാൻ പറ." എന്ത് പറയണമെന്ന് അറിയാതെ ശാന്തമ്മ അനങ്ങാതെ നിന്നു. "നിനക്ക് മനസിലായില്ലേ?" മുരുഗനാർ ചോദിച്ചു. "ആത്മാന്വേഷണത്തിന് അദ്ദേഹം നിന്നെ പ്രേരിപ്പിക്കുകയാണ്," മുരുഗനാർ വിശദീകരിച്ചു. അവരാകെ ആശയക്കുഴപ്പത്തിലായി. എങ്കിലും, മറുപടിയായി "രമണാസ്തുതി പഞ്ചകം" (Ramanastuthi Panchakam) എന്ന സ്ത്രോത്രത്തിൽ നിന്ന് ഒരു ഗീതം മഹർഷിയുടെ മുന്നിൽ വച്ച് പാടി. ഈ ഗീതം എങ്ങനെ പഠിച്ചെന്ന് മഹർഷി ചോദിച്ചു. പുസ്തകം താനാണ് കൊടുത്തതെന്ന് മുരുഗനാർ.

ശാന്തമ്മയും സ്ത്രീകളും 40 ദിവസം തിരുവണ്ണാമലൈയിൽ താമസിച്ചു. ആഹാരം പാചകം ചെയ്ത് ആശ്രമത്തിൽ കൊണ്ടുപോയി. മഹർഷി അതെല്ലാം രുചിച്ച് നോക്കി, ഭക്തർക്ക് വിളമ്പാൻ കൊടുത്തു. മഹർഷിയുടെ ജന്മദിനം വരെ അവിടെ കഴിയണമെന്നായിരുന്നു ശാന്തമ്മാളിൻ്റെ ആഗ്രഹം. പക്ഷേ, മറ്റുള്ള സ്ത്രീകൾക്ക് മടങ്ങണമായിരുന്നു. യാത്ര പറയാൻ മഹർഷിയുടെ അടുത്ത് അവർ പോയി. ഒരു ദിവസം കൂടി കാത്തിരുന്ന്, പുതുതായി പ്രിൻ്റ് ചെയ്ത "ഉപദേശ സാരം" വാങ്ങി തിരിച്ചുപോകാൻ മഹർഷി ഉപദേശിച്ചു. അടുത്ത ദിവസം, പുസ്തകത്തിൻ്റെ കോപ്പി മഹർഷി സ്വന്തം കൈ കൊണ്ട് ശാന്തമ്മാളിന് നൽകി. മടങ്ങുമ്പോൾ ഹൃദയം നുറുങ്ങി അവർ കരഞ്ഞു. പോയിട്ട് മടങ്ങിവരാൻ പറഞ്ഞ് മഹർഷി അവരെ ആശ്വസിപ്പിച്ചു.

മടങ്ങി വരാനുള്ള പണം സമ്പാദിക്കാൻ ശാന്തമ്മാളിന് വീണ്ടും ഒരു വർഷം കൂടി എടുത്തു. ടിക്കറ്റ് എടുക്കാനുള്ള പണം തികഞ്ഞില്ല. എന്തുവന്നാലും ശനിയാഴ്ച യാത്ര തിരിക്കാൻ അവർ മനസിൽ കരുതി. തലേ ദിവസമായ വെള്ളിയാഴ്ച മഹർഷിയുടെ ജന്മദിനത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് ശാന്തമ്മാളിനെ തേടിവന്നു. അതിൽ മഹർഷിയുടെ ചിത്രവും, ശാന്തമ്മാളിൻ്റെ പേരും ഉണ്ടായിരുന്നു. ക്ഷണക്കത്തുമായി അവർ രാമനാട് കൊട്ടാരത്തിലേക്ക് ഓടി. രാജകുടുംബം 30 രൂപ നൽകി സഹായിച്ചു.

ആശ്രമത്തിൽ എത്തിച്ചേരുമ്പോൾ, പുതുതായി കെട്ടിയ ഹാളിലെ സോഫയിൽ ഇരുന്ന്, "ഉള്ളത് നർപാട്" എന്ന പുസ്തകത്തിൽ നിന്നുള്ള കാര്യങ്ങൾ ദണ്ഡപാണി സ്വാമിയോട് മഹർഷി വിശദീകരിക്കുകയായിരുന്നു. ശാന്തമ്മാളിനെ കണ്ട മാത്രത്തിൽ, "ഈ പുസ്തകത്തിൻ്റെ കോപ്പി കിട്ടിയോ, ശാന്തമ്മാൾ?" എന്നാണ് ചോദിച്ചത്. "ഞാനൊരു കോപ്പി നിനക്ക് അയച്ചുതരാൻ പറഞ്ഞിരുന്നു." മഹർഷി തൻ്റെ പേര് വരെ ഓർമ്മിക്കുന്നുണ്ടെന്ന് കണ്ട് ശാന്തമ്മാളിൻ്റെ കണ്ണ് നിറഞ്ഞു.

തുടർന്ന്, സ്വന്തം വീട് പോലെ ആശ്രമത്തിൽ താമസിച്ചു. പകൽ മുഴുവൻ ആശ്രമത്തിലെ ജോലികൾ ചെയ്തു. രാത്രി ഒരു ഭക്തയുടെ വീട്ടിൽ ചിലവഴിച്ചു. ജന്മദിനാഘോഷം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ ഹൃദയം അനുവദിച്ചില്ല. ആശ്രമത്തിൽ താമസിക്കാനുള്ള കൊതി ഉള്ളിൽ കരുതി, മഹർഷിയെ ചെന്ന് കണ്ടു. "അങ്ങുള്ളപ്പോൾ എൻ്റെ മനസ് ശാന്തമാണ്. അങ്ങില്ലാത്തപ്പോൾ, അത് അശാന്തവും. ഞാനെന്ത് ചെയ്യും, സ്വാമീ?" "മനസ് അടങ്ങും വരെ നിനക്ക് ഇവിടെ കഴിയാം. അത് കഴിഞ്ഞാൽ എവിടെ വേണമെങ്കിലും പോകാം. ഒന്നും നിന്നെ ശല്യപ്പെടുത്തുകയില്ല," മഹർഷി പറഞ്ഞു.

ടൗണിൽ കഴിയാനുള്ള പണം ഉണ്ടായിരുന്നില്ല. ആശ്രമമാവട്ടെ ദാരിദ്രത്തിലും. എല്ലാവർക്കും ഭക്ഷണം തികഞ്ഞിരുന്നില്ല. എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ, ആരോഗ്യ പ്രശ്നം മൂലം അന്നത്തെ പാചകക്കാരനായിരുന്ന ചിന്നസ്വാമിയ്ക്ക് മദ്രാസിലേക്ക് ചികിത്സയ്ക്ക് പോകേണ്ടിവന്നു. പകരം, ശാന്തമ്മാൾ പാചകക്കാരുടെ ചുമതലക്കാരിയായി. രണ്ട് മാസം താമസിക്കാൻ ഉദ്ദേശിച്ച ശാന്തമ്മാൾ ജീവിതാവസാനം വരെ അവിടെ തുടർന്നു.

ശാന്തമ്മാളിനെ പാചകത്തിൽ സഹായിക്കാൻ പലപ്പോഴും മഹർഷി കുശിനിയിൽ എത്തുമായിരുന്നു. കറികളുടെ രുചി തൊട്ട് നോക്കുമായിരുന്നു. അരിയിൽ നിന്ന് കല്ല് പെറുക്കുക, തൊലി ചെത്തുക, അരയ്ക്കുക എന്ന് തുടങ്ങി എല്ലാ ജോലികളും അദ്ദേഹം ചെയ്തു. തമാശകളും കഥകളും ആത്മീയ ഉപദേശങ്ങളും ജോലിക്കിടയിൽ അദ്ദേഹം പറഞ്ഞു.

ഒരു ദിവസം, മഹർഷി കുശിനിയിൽ വന്നു. ഭക്ഷണം വിളമ്പുമ്പോൾ, മറ്റുള്ളവർക്ക് നൽകിയതിനേക്കാം കുറച്ചധികം ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ശാന്തമ്മാൾ മഹർഷിക്ക് വിളമ്പി. ഇത് ശ്രദ്ധിച്ച മഹർഷിക്ക് ദേഷ്യം വന്നു. എങ്കിലും ഒന്നും മിണ്ടിയില്ല. പക്ഷേ, വിളമ്പുകാരുടെ മുഖത്ത് നോക്കാതെയായി. ആർക്കും ഒന്നും മനസിലായില്ല. ശാന്തമ്മാൾ കുശിനിയുടെ ചുമതല ഏറ്റെടുത്തിട്ട് അധികം നാൾ ആയിരുന്നില്ല. അന്ന് വൈകിട്ട് ശാന്തമ്മാളിനെ മഹർഷി അടുത്തുവരാൻ പറഞ്ഞു.

എന്താണ് നീയിന്ന് കാട്ടിക്കൂട്ടിയത്?

എനിക്കറിയില്ല, സ്വാമീ. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ?

മറ്റുള്ളവർക്ക് കൊടുത്തതിനേക്കാൾ കൂടുതൽ കറി നീയെനിക്ക് തന്നില്ലേ?

അതുകൊണ്ട്..? ഞാനത് സ്നേഹത്തോടെ തന്നതാണ്.

മറ്റുള്ളവരുടെ മുമ്പിൽ വച്ച് അത് കഴിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായി. ഭക്ഷണം കൊണ്ട് എന്നെ കുത്തി നിറയ്ക്കാനാണോ നീയിവിടെ വന്നത്? മറ്റുള്ളവർക്ക് നൽകുന്നതിനേക്കാൾ കുറച്ച് ഭക്ഷണം മാത്രമേ എനിക്ക് നീ തരാവൂ.

പക്ഷേ സ്വാമീ... മറ്റുള്ളവരെക്കാൾ ചെറിയവനായി എനിക്കെങ്ങനെ അങ്ങയെ കാണാനാവും?

ഇതൊക്കെ എന്നെ സന്തോഷിപ്പിക്കുമെന്നാണോ നീ കരുതുന്നത്? ഉരുളക്കിഴങ്ങുകറി തന്ന് കൃപ സമ്പാദിക്കാം എന്നാണോ ധാരണ? സ്നേഹം മൂത്ത്, നീ തെറ്റ് ചെയ്യുകയാണ്.

ക്ഷമിക്കണം സ്വാമീ. ഞാനിനി ആവർത്തിക്കില്ല.

എത്രത്തോളം നീ എൻ്റെ ജനത്തെ സ്നേഹിക്കുന്നോ, അത്രത്തോളം നീ എന്നെയും സ്നേഹിക്കുന്നു, മഹർഷി പറഞ്ഞു.

ഒരിക്കൽ ഒരു ഭക്തൻ, നാട്ടിലേക്ക് തിരിച്ചുപോവും മുമ്പ് യാത്ര പറയാൻ കുശിനിയിലായിരുന്ന മഹർഷിയുടെ അടുത്തെത്തി. മഹർഷിയുടെ സാന്നിധ്യത്തിൽ ജീവിക്കാൻ ആശ്രമവാസികൾക്ക് കിട്ടിയ ഭാഗ്യം പ്രകീർത്തിച്ചുകൊണ്ട് അയാൾ തന്നെയും ആശ്രമത്തിൽ കഴിയാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചു. "ഇവിടെ താമസിച്ചാൽ, എന്തോ പ്രത്യേക കൃപ കിട്ടുമെന്നാണ് എല്ലാവരുടെയും ധാരണ. അങ്ങനെയൊരു പക്ഷപാതം കാണിക്കുന്ന ആൾ ജ്ഞാനിയല്ല. ശരണാഗതി പ്രാപിച്ച ഒരാൾ എവിടെ ആയിരുന്നാലും അയാളെ സംരക്ഷിക്കാൻ ഈശ്വരൻ ബാധ്യസ്ഥനാണ്. അങ്ങനെയുള്ള ഒരാൾ പ്രാർത്ഥിക്കേണ്ട ആവശ്യം പോലും ഇല്ല. ഈശ്വരൻ അയാൾക്ക് എപ്പോഴും സമീപസ്ഥനാണ്. തവളകളാണ് താമരയുടെ അടുത്ത് ജീവിക്കുന്നത്. താമരയിൽ നിന്ന് തേൻ നുകരുന്ന തേനീച്ചകൾ മറ്റെവിടെയോ ആണ്," മഹർഷി പറഞ്ഞു.

കടപ്പാട് ബൈജു

No comments: