Sunday, May 17, 2020

മഹാഭാരതത്തിൻ്റെ ത്രിമാന സ്വഭാവം.

കാലാതിവർത്തിയാണ് മഹാഭാരതം. മാറി മാറി വരുന്ന കാലഘട്ടങ്ങൾ എല്ലാം ഓരോന്നിൻ്റെയും പ്രതിച്ഛായകൾ ഒരു കണ്ണാടിയിലെന്ന പോലെ പ്രതിഫലിക്കുന്ന ഒന്നാണ് മഹാഭാരതം. പുരാവൃത്തങ്ങൾ കേവലമായി ഇന്നിലേക്ക് ഏച്ച് കൂട്ടുകയല്ല മഹാഭാരതം ചെയ്യുന്നത് പകരം കാലത്തിൻ്റെ ത്രിമാന ഭാവങ്ങൾക്കനുസൃതമായി ഭാവനയെ സമ്പൂർണ്ണമാക്കിയാണ് മഹാഭാരതം രചിച്ചിട്ടുള്ളത്. അത് കൊണ്ടാണ് കാലത്തെ അതിജീവിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ് വെയർ ആയി മഹാഭാരതം ഇന്നും നിലനിൽക്കുന്നത്. ഒരു ഇതിഹാസത്തിൻ്റെ പേരും രാഷ്ട്രത്തിൻ്റെ പേരും ഒന്നാകുന്നിടത്ത് നിന്ന് തുടങ്ങണം മഹാഭാരതമെന്ന മഹാകാവ്യത്തിൻ്റെ കാലാതിവർത്തിയായ ത്രിമാന അപഗ്രഥനം.

നമ്മുടെ ഭരണഘടനയിൽപ്പോലും ഇന്ത്യയെന്ന പേരും ഭാരതമെന്ന പേരും ഒന്ന് തന്നെയെന്ന കാര്യം വ്യക്തമാക്കുന്നുണ്ട്. കേവലമൊരു യാദൃശ്ചികത മാത്രമല്ലത്. ആശയ തലത്തിലാണ് അഖണ്ഡമായ ഒരു രാഷ്ട്രമെന്ന സങ്കൽപ്പം പോലും ആദ്യം രൂപപ്പെടുന്നത്. ആർഷഭാരത സംസ്കാരം ആണ് ആദ്യത്തെ ആശയരൂപം. അത് അനേകശതം വർഷങ്ങൾ കൊണ്ട് ഊട്ടിയുറപ്പിക്കുന്നിടത്താണ് അഖണ്ഡ ഭാരതമെന്ന  രാഷ്ട്ര സങ്കൽപ്പം പോലും സ്വയമേവ പിറവിയെടുക്കുന്നത്. അത് കൊണ്ട് തന്നെ രാഷ്ട്രീയമായ എന്ത് കാരണം കൊണ്ടും ശിഥിലീകരണം സംഭവിക്കാത്ത ഒരു വേരോട്ടം ഭാരതമെന്ന രാഷട്ര സങ്കൽപ്പത്തിൻ്റെ അടിസ്ഥാന ഘടകമായ സംസ്കാരത്തിന് ഉണ്ട്. ഇത്രയുമൊക്കെ വേരോട്ടമുള്ള ഒരു മഹാസംസ്കൃതിയുടെ മഹത്തായ ആശയങ്ങളെ, സന്ദേശങ്ങളെ ഒരു കഥയിൽ പൊതിഞ്ഞ് അവതരിപ്പിക്കുക കൊണ്ടാണ് മഹാഭാരതത്തിന് കാലാതിവർത്തിയായ ഒരു ത്രിമാന സ്വഭാവം കൈവരുന്നത്. പാണ്ഡവരും, കൗരവരും, ശ്രീകൃഷ്ണനും, ഭീക്ഷ്മരും, കർണ്ണനും, പാഞ്ചാലിയും, കുന്തിയും, ഗാന്ധാരിയും, ശകുനിയും എല്ലാം കേവലം കൽപ്പനാ സൃഷ്ടികളല്ലെന്നും നമുക്കിടയിൽത്തന്നെ നാം നിത്യവും കണ്ടു പരിചയിക്കുന്ന പലരുടേയും ഛായ അവരിൽ ഓരോരുത്തരിലും നമ്മൾക്ക് കണ്ടെത്താൻ പറ്റുന്നതും മഹാഭാരതത്തിൽ കൈകാര്യം ചെയ്തിരിക്കുന്ന കാലത്തിൻ്റെ ഈ ത്രിമാന സ്വഭാവം കൊണ്ടാണ്.

ഈ ത്രിമാന ചിന്തയിലിരുന്നു കൊണ്ടാണ് മഹാഭാരത കഥാപാത്രങ്ങളെ നമ്മൾ ഇന്നും സ്വതന്ത്ര സോഫ്റ്റ് വെയർ എന്ന നിലയ്ക്ക് ഇഴകീറി പരിശോധിച്ച് ആ കഥാപാത്രങ്ങളുടെ ശരി തെറ്റുകളെ വിശകലനം ചെയ്യുന്നത്. പക്ഷേ നമ്മൾ ഒന്ന് ഓർക്കണം ഇരുപത്തി ഒന്നാം നൂറ്റാണ്ടിലിരുന്നു കൊണ്ട് ഇന്നത്തെ സാഹചര്യങ്ങളെ വച്ച് നാലായിരമോ അയ്യായിരമോ വർഷം മുമ്പത്തെ ഒരു പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഒരു മഹാകാവ്യത്തിലെ കഥാപാത്രങ്ങളെ നാം വിലയിരുത്തുന്നത് എത്രമാത്രം മണ്ടത്തരമാണ്. ഒരു ഇതിഹാസമെന്ന നിലയ്ക്ക് മഹാഭാരതം  നൽകുന്ന സന്ദേശത്തിന് ത്രിമാനമായ കാലാതിവർത്തിത്വം ഉണ്ട് എങ്കിലും കഥയെഴുതിയ പശ്ചാത്തലത്തിന് ആ ത്രിമാനതയില്ല. ഇവിടത്തെ കഥാ പശ്ചാത്തലമെന്നത് നാലായിരം വർഷം മുമ്പത്തേതാണ് എന്ന് നമ്മൾ മറന്ന് പോകുന്നു.

ദ്രൗപദി ഒരേ സമയം അഞ്ച് ഭർത്താക്കൻമാരുടെ ഭാര്യയാണ് എന്നും, ഇതാണോ ആർഷ ഭാരത സംസ്കാരം എന്നും അധിക്ഷേപിക്കുന്നത് സ്ത്രീത്വത്തിന് ഒരു വിലയും കൽപ്പിക്കാത്ത ഇന്നത്തെ പശ്ചാത്തലത്തിലിരുന്നാണ്. സ്ത്രീ സർവ്വ തന്ത്ര സ്വതന്ത്രയായ, ഇന്നത്തേതിലും എത്രയോ വിശാലമായ സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന ഒരു കാലത്തെയാണ് പാഞ്ചാലി പ്രതിനിധാനം ചെയ്യുന്നത്. ഇന്നും ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ബഹുഭാര്യാത്വം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ബഹുഭർതൃത്വം എന്നത് ഏത് പുരോഗമന ചിന്തക്കാരനും ഉൾക്കൊള്ളാൻ സാധിക്കില്ല. മഹാഭാരത കാലത്തെ സാമൂഹിക ഘടനയിൽ ബഹുഭർതൃത്വമെന്നത് ഒരു മഹാ അപരാധമായിക്കണക്കാക്കുന്ന ഒരു വിഷയമേ ആയിരുന്നില്ല എന്നും, ലൈംഗീക പങ്കാളിയെ തെരഞ്ഞെടുക്കുന്നതിൽ സ്ത്രീകൾക്ക് ഒരു വിലക്കും ഉണ്ടായിരുന്നില്ല എന്നും കുന്തി, മാദ്രി, സത്യവതി, അംബിക, അംബാലിക എന്നിവരുടെയെല്ലാം കഥകൾ നമ്മെ മനസിലാക്കിത്തരും. എന്നാൽ ഇന്നത്തെ സാമൂഹിക വ്യവസ്ഥയിൽ അത് അശ്ലീലമാണ് എന്നത് കൊണ്ട് തന്നെ സ്ത്രീ സമത്വവാദികൾ പോലും മഹാഭാരത കാലത്തെ സ്ത്രീകളുടെ ഈ സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയില്ല. എന്ന് മാത്രമല്ല അത് മുൻ നിർത്തിയാണ് ഭാരത സംസ്കൃതിയെപ്പോലും അതി നിശതമായി അധിക്ഷേപിക്കുന്നത്. അന്നത്തെ കാലത്ത്, അതെഴുതപ്പെട്ട സാമൂഹിക വ്യവസ്ഥയിൽ അതൊരു തെറ്റായിരുന്നില്ല എന്നതാണ് സത്യം. എന്നാലിന്നത് ആരാണ് അക്കാര്യം അംഗീകരിക്കുക.

പുരുഷാർത്ഥങ്ങളായ ധർമ്മാർത്ഥ കാമ മോക്ഷങ്ങളെത്തന്നെയാണ് മഹാഭാരതം പ്രധാനമായും അവതരിപ്പിക്കുന്നത്. ധർമ്മത്തിൽ നിന്ന് വ്യതിചലിക്കാതെ അർത്ഥ കാമങ്ങൾ അനുഭവിച്ച് മോക്ഷ ഗതിയെ പ്രാപിക്കുവാനാണ് മഹാഭാരതം ഉപദേശിക്കുന്നത്. പുരുഷാർത്ഥങ്ങളിൽത്തന്നെ ആദ്യത്തേതായ  ധർമ്മത്തിനാണ് മഹാഭാരതം ഊന്നൽ നൽകുന്നത്. മഹാഭാരതം ആകെ നൽകുന്ന സന്ദേശവും ധർമ്മത്തിൽ ചരിക്കൂ എന്ന് തന്നെ. ധർമ്മമില്ലാതെയുള്ള എല്ലാ പ്രവർത്തിക്കും മോക്ഷത്തിൽ നിന്ന് അകറ്റുമെന്നാണ് മഹാഭാരതം പറയുന്നത്.

എന്താണിവിടെ ധർമ്മമെന്ന പദം കൊണ്ട് മനസിലാക്കേണ്ടത്. ധർമ്മങ്ങൾ പലതുണ്ട്. കുലത്തിൻ്റെ ധർമ്മം, വ്യക്തികളുടെ ധർമ്മം, ശിഷ്യൻ്റെ ധർമ്മം, ഗുരുവിൻ്റെ ധർമ്മം, ഗൃഹസ്ഥൻ്റെ ധർമ്മം, ഭർത്താവിൻ്റെ ധർമ്മം, ഭാര്യയുടെ ധർമ്മം, അച്ഛൻ്റെ ധർമ്മം, മകൻ്റെ ധർമ്മം, സഹോദരങ്ങളുടെ ധർമ്മം, സുഹൃത്തിൻ്റെ ധർമ്മം എന്ന് വേണ്ട സകല കഥാപാത്രങ്ങൾക്കും പ്രത്യേകം പ്രത്യേകം ധർമ്മം കഥാപാത്രങ്ങൾ തമ്മിൽ പരസ്പരവും, സമൂഹത്തോട് മൊത്തത്തിലും ഉണ്ട്. നാലായിരം വർഷമെങ്കിലും മുമ്പ് സമൂഹ വ്യവസ്ഥിതികളിൽ നിലനിന്നിരുന്ന അങ്ങിനെയുള്ള ധർമ്മത്തിനും അധർമ്മത്തിനും ഇടയിലാണ് മഹാഭാരതത്തെ പുനർ വായനയ്ക്ക് വയ്ക്കേണ്ടത്.

കഥാകൃത്ത് തന്നെയായ വേദവ്യാസന് ഉണ്ടായ മൂന്ന് മക്കളിൽ മൂത്തവൻ അന്ധനായ ധൃതരാഷ്ട്രരുടേയും, അനിയൻ പാണ്ഡനായ പാണ്ഡുവിൻ്റെയും മക്കൾ തമ്മിലുള്ള മൂപ്പിളമപ്പോരാണ് മഹാഭാരതത്തിൻ്റെ യഥാർത്ഥ കഥാതന്തു. ഇത് പറയാൻ വേണ്ടിച്ചേർത്ത മറ്റനേകം കഥകളും, ആശയങ്ങളും, സന്ദേശങ്ങളും ചേർന്ന ഒരു ബൃഹദ് സഞ്ചയമാണ് മഹാഭാരതം എന്ന ഇതിഹാസകാവ്യം. അന്ധനായത് കൊണ്ട് മാത്രം രാജാവാകാൻ മൂത്തയാൾക്ക് സാധിക്കാഞ്ഞതിനാൽ ദായക്രമത്തിൽ രണ്ടാമൻ രാജാവായി. അതാണ് അവിടെ സമൂഹം അനുശാസിക്കുന്ന രാജധർമ്മം. കണ്ണു കാണാത്ത രാജാവിന് എങ്ങിനെ ധർമ്മ ഭരണം സാധ്യമാകും. അതാണ് പാണ്ഡുവിനെ രാജാവാക്കുന്നത്. അദ്ദേഹത്തിന് സംഭവിച്ച ഒരു കയ്യബദ്ധത്തെ തുടർന്ന്  ദാമ്പത്യ സുഖം അനുഭവിക്കുന്ന മാത്രയിൽ മരണം സംഭവിക്കുമെന്ന ഒരു ശാപം അദ്ദേഹത്തിന് കിട്ടുന്നു. അന്ധന് രാജാവാകാൻ വിലക്കുണ്ട് എന്നത് പോലെത്തന്നെ ഒരു ശാപഗ്രസ്ഥനേയും രാജാവാകുന്നതിൽ നിന്ന് ധർമ്മം വിലക്കുന്നുണ്ട്. രാജാവിനു ഉണ്ടാകുന്ന ദുരിതങ്ങളുടെ ഫലം അനുഭവിക്കേണ്ടത് പ്രജകളായിരിക്കും. അതിനാൽ ഇവിടെ പ്രജാതൽപ്പരനായ രാജാവിൻ്റെ ധർമ്മം അധികാരം ഒഴിയുക എന്നതാണ്. വിരക്തനായ പാണ്ഡു സ്വയം രാജ്യഭാരം ഒഴിവാക്കി ശിഷ്ടകാലം വാനപ്രസ്ഥ ജീവിതം തിരഞ്ഞെടുക്കുന്നു. അവിടെ വച്ച് രാജ്യം അനാധമാകുന്ന ഗതികേട് ഓർത്ത്, ഇത്തരം ഘട്ടങ്ങളിൽ അന്നത്തെ നാട്ട് നടപ്പനുസരിച്ച് സ്വന്തം ധർമ്മപത്നിയെ പരപുരുഷ ഗമനത്തിലൂടെ പുത്രൻമാരെ ആർജ്ജിക്കുവാനും ആ പുത്രന്മാരെ സ്വന്തം പുത്രൻമാരായി സ്വീകരിക്കുവാനും നിശ്ചയിക്കുന്നു. നാലായിരം വർഷം മുമ്പത്തെ സാമൂഹിക വ്യവസ്ഥയിൽ കുലം സംരക്ഷിക്കാൻ ഗൃഹസ്ഥൻ്റെ ധർമ്മമാണ് പാണ്ഡു സ്വീകരിക്കുന്നത്. ഇന്നത്തെപ്പോലെ IVFചികിത്സയുടെ സാങ്കേതിക വിദ്യ ഇല്ലാതിരുന്ന ഒരു കാലത്ത് പാണ്ഡുവിന് കുലം നിലനിർത്താൻ മറ്റ് വഴികൾ ഇല്ലായിരുന്നു. പാണ്ഡു കുലധർമ്മത്തെയും, ഗൃഹസ്ഥൻ്റെ ധർമ്മത്തേയും പാലിച്ചു, കുന്തിയും മാദ്രിയും പത്നീ ധർമ്മത്തെയും പാലിച്ചു. രണ്ട് ഭാര്യമാർക്കും കൂടി അഞ്ച് പുത്രൻമാർ ഉണ്ടായി. ഒരു ഘട്ടത്തിൽ ശാപം മറന്ന പാണ്ഡു മാദ്രിയുമായി വേഴ്ച്ചയിൽ ഏർപ്പെട്ടു അതിൻ ഫലമായി പാണ്ഡു മരണപ്പെട്ടു. ശാപഗ്രസ്ഥൻ്റെ ധർമ്മം മറന്ന പാണ്ഡുവിന് കിട്ടിയ ശിക്ഷ. ധർമ്മം മറന്ന ഭർത്താവിന് വീണ്ടുവിചാരം നൽകാൻ ഭാര്യയ്ക്കുള്ള ധർമ്മം മറന്ന തിരിച്ചറിവിൽ മാദ്രി ധർമ്മലംഘനത്തിനുള്ള ശിക്ഷയായി ഭർത്താവിൻ്റെ ചിതയിൽത്തന്നെ സ്വയം മരണം വരിക്കുന്നു.

പാണ്ഡു കുല ധർമ്മത്തിന്നായിട്ടാണ് ഭാര്യമാരെ പരപുരുഷരിൽ നിന്ന് മക്കളെ ഉൽപാദിപ്പിക്കാൻ നിയോഗിച്ചത് എന്നതിനാൽ തന്നെ അന്നത്തെ സാമൂഹിക ഘടനയിൽ അതൊരു തെറ്റായിരുന്നില്ല. അല്ലെങ്കിൽ അതായിരുന്നു ശരി. അവരെ സ്വീകരിക്കുക എന്ന ധർമ്മം സമൂഹവും ചെയ്യുന്നു. തിരികെ കൊട്ടാരത്തിലെത്തിയ കുന്തിയേയും അഞ്ച് മക്കളേയും സ്വീകരിക്കാൻ ധൃതരാഷ്ട്രർക്ക് തെല്ലും ശങ്കയില്ലാതിരുന്നതും ഇതേ ധർമ്മത്തിൻ്റെ പിൻബലത്തിലാണ്. ഇതേ ധർമ്മത്തിൻ്റെ പിൻബലത്തിലാണ് സ്വന്തമായി നൂറ് മക്കളുണ്ടായിട്ടും, രാജാവായിരുന്നിട്ടു കൂടിയും അനിയൻ്റെ അഞ്ച് പേരുൾപ്പടെ നൂറ്റിയഞ്ച് മക്കളിൽ ഏറ്റവും മൂത്തവനായ യുധിഷ്ഠിരനെത്തന്നെ യുവരാജാവാക്കാൻ സമൂഹത്തിൻ്റെ പിൻബലത്തോടെ അദ്ദേഹം തയ്യാറാകുന്നത്.

എന്നാൽ അവിടെ ധർമ്മ വ്യതിചലനം നടത്തുന്നത് ദുര്യോധനനും അമ്മാവനായ ശകുനിയുമാണ്. കുല പാരമ്പര്യമനുസരിച്ച് മൂത്തയാൾ രാജാവാകണം എന്ന ധർമ്മം ദുര്യോധനന് സ്വീകാര്യമായില്ല. അത് വഴി കുലധർമ്മം, സഹോദരനോടുള്ള ധർമ്മം, പിതാവിനോടും, രാജാവിനോടും, സമൂഹത്തോടും പുലർത്തേണ്ട ധർമ്മം എല്ലാം അദ്ദേഹം ലംഘിച്ചു. അതിന് വളമിട്ട് കൊടുത്ത് വിഷ ചിന്ത വളർത്തുക വഴി അതേ അധർമ്മം ശകുനിയും ലംഘിച്ചു. ഇരുവരും ചേർന്ന് ഉപജാപം പറഞ്ഞ് ദുര്യോധനൻ്റെ തൊണ്ണൂറ്റിയൊമ്പത് സഹോദരൻമാരെയും ഒടുക്കം സ്വന്തം പിതാവിനേയും തങ്ങളുടെ വരുതിയിലാക്കി. മഹാഭാരതത്തിലെ അധർമ്മങ്ങൾ ആരംഭിക്കുന്നത് യുദ്ധക്കളത്തിൽ വച്ചല്ല. അത് കുട്ടിക്കളിക്കിടെയെങ്കിലും ഭീമസേനനെ വിഷം കൊടുത്ത് വധിക്കാൻ ശകുനിയുടെ സഹായത്തോടെ ദുര്യോധനൻ ഒരുമ്പെട്ടയിടത്താണ്. അതു കൊണ്ടും നിർത്താതെ അച്ഛൻ്റെ സമ്മതത്തോടെ തന്നെ അരക്കില്ലത്തിലിട്ട് പാണ്ഡവരേയും, സ്വന്തം ചെറിയമ്മയേയും ചുട്ട് കൊല്ലാനും ദുര്യോധനൻ ശ്രമിക്കുന്നു. ഒരു തവണ ചെയ്ത അധർമ്മത്തിന് മുകളിൽ കെട്ടിപ്പൊക്കുന്ന ധർമ്മം പോലും അധർമ്മമാകയാൽ പിന്നീടവർ ചെയ്ത് കൂട്ടുന്നതെല്ലാം അധർമ്മമാണ്. അന്നത്തെ സാമൂഹിക വ്യവസ്ഥിതി അനുസരിച്ച് നീതീകരിക്കാനാകാത്ത അധർമ്മങ്ങളുടെ കൂമ്പാരം. വിനാശകാരിയായ മഹാദുരന്തത്തിലേക്ക് എത്തിച്ചത് ആ അധർമ്മങ്ങളുടെ കൂമ്പാരമാണ്.

അരക്കില്ലത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പാണ്ഡവർ ഏറെ നാളുകൾക്ക് ശേഷം കുല ധർമ്മ പാലനത്തിന്നായി ഇതിനകം അധർമ്മിയായിക്കഴിഞ്ഞ വല്യച്ഛനായ ധൃതരാഷ്ട്രരോടും, ദുര്യോധനൻ ഉൾപ്പടെയുള്ള സഹോദരങ്ങളോടും എല്ലാം മറന്ന് പൊറുക്കാൻ തയ്യാറാകുന്നു. അവരിനിയും ചതിക്കാൻ ഇടയുണ്ട് എന്നറിഞ്ഞിട്ടും തിരികെ പോകുന്നു. സാമൂഹിക സമ്മർദ്ദത്തെ തുടർന്ന് അനിയൻ്റെ പുത്രൻമാർക്ക് പകുതി രാജ്യം നൽകാൻ ധൃതരാഷ്ട്രർ തയ്യാറാകുന്നുണ്ട് എങ്കിലും രാജ്യത്തെ ഏറ്റവും മോശവും, ഫലപുഷ്ടി തീരെയില്ലാത്തതും, മനുഷ്യ വാസ യോഗ്യമല്ലാത്തതുമായ ഖാണ്ഡവ പ്രസ്ഥത്തെയാണ് ധൃതരാഷ്ട്രർ സഹോദര പുത്രൻമാർക്ക് നൽകുന്നത്. പാണ്ഡവർ പക്ഷേ മനുഷ്യ വാസയോഗ്യമല്ലാതിരുന്ന ആ പ്രദേശത്തെ ദേവലോകത്തുള്ളവർക്ക് പോലും അസൂയ്യ ജനിപ്പിക്കുമാറ് ശ്രേഷ്ഠമായ ഇന്ദ്രപ്രസ്ഥമെന്ന ഒരു നഗരത്തെയവിടെ സൃഷ്ടിക്കുന്നു. ധർമ്മിഷ്ടനായ യുധിഷ്ഠിരൻ പ്രജകളെ ധർമ്മ പാലനം ചെയ്യുന്നു.

അസൂയ്യാലുവായ ദുര്യോധനൻ പന്തയം വച്ച് ചതിയനായ ശകുനിക്കൊപ്പം കള്ളച്ചൂത് കളിച്ച് പാണ്ഡവരെ ചതിക്കുന്നു. സ്വപ്നതുല്യമായി നിർമ്മിച്ച രാജ്യവും, രാജധാനിയും, എന്ന് വേണ്ട സകലതും തട്ടിയെടുക്കുന്നു. സ്വന്തം ധർമ്മപത്നിയെ രാജസഭയിൽ വച്ച് ഉടുതുണി പോലും പിച്ചി ചീന്തുമ്പോളും അന്നത്തെ സാമൂഹിക ഘടനയിൽ അടിമയാക്കപ്പെട്ടവൻ്റെ ധർമ്മം പാലിക്കുവാൻ മാത്രണ് ധർമ്മിഷ്ടരായ പാണ്ഡവർക്ക് സാധിക്കുന്നുള്ളൂ. കാലം ഇരുപത്തിയൊന്നാം നൂറ്റാണ്ട് അല്ലാതിരുന്നതിനാലും, ധർമ്മ പാലനം മാത്രം ശീലിച്ചവർക്ക് മറ്റൊന്നും ആ ഘട്ടത്തിൽ സാധിക്കുമായിരുന്നില്ല. സ്വയം പന്തയം വച്ച് തോറ്റതോടെ കേവലം അടിമകൾ മാത്രമായവർക്ക് എന്ത് സംഭവിച്ചാലും മറ്റൊന്നും ചെയ്യുവാൻ ധർമ്മമനുവദിക്കുന്നില്ല.

സാക്ഷാൽ ജഗദീശ്വരൻ ശ്രീകൃഷ്ണൻ ധർമ്മം മാത്രം അനുവർത്തിച്ച പാണ്ഡവർക്കൊപ്പമാണ് ചേരുന്നത്. അധർമ്മത്തെ പാലിക്കാനല്ല ധർമ്മത്തെ ഉപാസിക്കുവാൻ തന്നെയാണ് കൃഷ്ണൻ ഉപദേശിക്കുന്നത്. യുദ്ധഭൂമിയിൽ മറ്റ് ധർമ്മങ്ങളെക്കാൾ എല്ലാം പ്രധാനം യോദ്ധാവിൻ്റെ ധർമ്മത്തിനാണ് എന്നാണ് കൃഷ്ണൻ പാർത്ഥനെ ഉപദേശിക്കുന്നത്. കർമ്മോത്സുകനാകാനും അധർമ്മികൾക്ക് മേൽ അനുകമ്പ കാണിക്കാതിരിക്കലുമാണ് ധർമ്മമെന്നും ഈശ്വരൻ തന്നെ ഉപദേശിക്കുന്നു.

കൗരവർ ഒരു തവണ ചെയ്ത അധർമ്മത്തെ സാധൂകരിക്കാൽ പിന്നീട് ചെയ്ത് കൂട്ടുന്നതെല്ലാം അധർമ്മമാണ്. അധർമ്മത്തിന്  മുകളിൽ കെട്ടിപ്പൊക്കുന്ന ധർമ്മം പോലും അധർമ്മമാണ്. അത് കൊണ്ട് അന്നത്തെ സാമൂഹിക വ്യവസ്ഥിതി അനുസരിച്ച് നീതീകരിക്കാനാകാത്ത അധർമ്മങ്ങളുടെ കൂമ്പാരമാണ് കൗരവർ ഓരോ ഘട്ടത്തിലും ഉണ്ടാക്കുന്നത്. വിനാശകാരിയായ മഹാദുരന്തത്തിലേക്ക് എത്തിച്ചത് ആ അധർമ്മങ്ങളുടെ കൂമ്പാരമാണ്.
മഹാഭാരതമെന്ന ബൃഹദ്കാവ്യം കഥാ പശ്ചാത്തലമാക്കുന്നത് ഏറ്റവും ചുരുങ്ങിയത് നാലായിരം വർഷങ്ങൾക്കെങ്കിലും മുമ്പത്തെ ഒരു സാമൂഹിക ഘടനയെയാണ്. ആ കാലത്തെ സാമൂഹിക വ്യവസ്ഥിതിയെ ഇന്നത്തെ അളവ് കോല് കൊണ്ട് അളക്കാൻ പോയാൽ നമ്മൾ ഉദ്ദേശിക്കുന്ന അതേ ഉത്തരം കിട്ടണമെന്നില്ല.

ആരെഴുതി, എന്തിനെഴുതി, എങ്ങിനെ എഴുതി എന്നതല്ല പകരം എന്താണെഴുതിയത് അതിലടങ്ങിയിരിക്കുന്ന വിജ്ഞാന സമ്പത്ത് എത്രമാത്രം ഗഹനമാണ് എന്നാണ് പ്രാചീന ഗ്രന്ഥങ്ങളെ പഠനയ വിധേയമാക്കുമ്പോൾ അനുവർത്തിക്കേണ്ടത് എന്ന് കുട്ടികൃഷ്ണമാരാർ അഭിപ്രായപ്പെടുന്നുണ്ട്. കൃത്യമാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന ചിന്ത. മഹാഭാരതത്തിന് കാലാതിവർത്തിയായ ത്രിമാന സ്വഭാവം നൽകുന്നതും മാരാർ ചൂണ്ടിക്കാണിക്കുന്ന ആ രണ്ട് പോയിൻ്റുകളിലാണ്. എന്നാൽ ഇന്നിവിടെ നടക്കുന്ന പഠനങ്ങൾ ലക്ഷ്യമിടുന്നത് അതല്ല. ഭാരതീയ സംസ്കാരം എന്ന ആശയ ഭണ്ഡാരത്തെ പിളർക്കൽ ആയിപ്പോകുന്നു പലപ്പോഴും ലക്ഷ്യം. അതിനു വേണ്ടിയുള്ള നിരന്തര പ്രയത്നങ്ങളുടെ ഭാഗമാണ് ഇവയോരോന്നും.

ഒരു കാര്യം കൂടി അവസാനമായി പറയട്ടെ ഞാൻ ഒരു കഥ എഴുതുന്നു എന്ന് വയ്ക്കുക. എനിക്കറിയുന്ന ഒരു പശ്ചാത്തലത്തിൽ, എനിക്കറിയുന്ന കഥാപാത്രങ്ങളെ വച്ച് എൻ്റെ ഭാവനയ്ക്കനുസരിച്ച് ഒരു നായകനേയും പ്രതിനായകനേയും സൃഷ്ടിച്ച്, ഒരു കഥാഗതിയും ഉണ്ടാക്കി എനിക്കിഷ്ടമുള്ള വിധത്തിൽ അതിൽ ചേർക്കാവുന്ന സന്ദേശങ്ങൾ എല്ലാം ചേർത്ത് ഒരു വലിയ നോവൽ. എന്നാൽ നോവലിസ്റ്റിന് തെറ്റി എന്നും, എഴുത്തുകാരൻ ഉദ്ദേശിച്ചതല്ല യഥാർത്ഥ കഥ, കഥയിലെ നായകനാണ് യഥാർത്ഥ പ്രതിനായകൻ എന്നും, കഥയിലെ പ്രതിനായകനാണ് യഥാർത്ഥ നായകൻ എന്നും വായനക്കാരൻ പറയുന്നു എന്ന് വയ്ക്കുക. അപ്പോൾ യഥാർത്ഥത്തിൽ കഥയെഴുതിയ നോവലിസ്റ്റിൻ്റെ മനസിൽ വിരിഞ്ഞ ഭാവന എന്തായി...?  ഇതാണ് മഹാഭാരതത്തെ അധികരിച്ച് ഇപ്പോൾ നടക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയർ പഠനങ്ങൾ മുന്നോട്ട് വയ്ക്കുന്ന ശൈലി.
Pudayoor Jayanarayanan

#മഹാഭാരതം #Mahabharatha #History_of_Mahabharata #ധർമ്മം_ചര #Dharma_in_Mahabharata #മഹാഭാരതത്തിലെ_ധർമ്മചക്രം
#മഹാഭാരത_പഠനങ്ങൾ #pudayoor #സാംസ്കാരിക_ചരിതം_മഹാഭാരതത്തിൽ #Cultural_Hindu
Jayanarayanan

1 comment:

Unknown said...

വളരെ നല്ല വിശദീകരണം.
എം.പി ഷീല