Saturday, May 30, 2020

4. ലക്ഷ്മിദേവിക്ക്‌ കിട്ടിയ ശാപം സീതയുടെ ജനനത്തിനു എങ്ങനെ കാരണമായി?

പണ്ട് കൗശികൻ എന്ന ഗായകബ്രാഹ്മണൻ അതിപ്രസിദ്ധനും മഹാഭക്തനുമായിരുന്നു. ഒരിക്കൽ കലിംഗരാജാവ് അദ്ദേഹത്തോട് തൻറെ ഗുണഗണങ്ങളെ വാഴ്ത്തിക്കൊണ്ട് പാട്ടുകൾ പാടുവാൻ ആവശ്യപ്പെട്ടു. വിഷ്ണുസ്തോത്രംമാത്രം പാടിയിരുന്ന ആ ബ്രാഹ്മണൻ അതു നിരസിച്ചു. കോപിഷ്ഠനായ രാജാവ് അദ്ദേഹത്തെ നാടുകടത്തി. അതുനിമിത്തം ആ ബ്രാഹ്മണൻ മരിച്ചുപോയി. വിഷ്ണുദൂതൻമാർ ആ ഭക്തനെ തൽക്ഷണം വൈകുണ്ഠത്തിലെത്തിച്ചു. വൈകുണ്ഠസദസ്സിൽ 'തുംബുരു' എന്ന നാമധേയത്തിലറിയപ്പെട്ടിരുന്ന ആ ഭക്തന് ഭഗവാൻ സംഗീതസദസ്സിൽവെച്ച് വേണ്ട സമ്മാനങ്ങളെല്ലാം നൽകി അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തു. ഇതുകണ്ട്, തന്നെ ബഹുമാനിക്കാത്തതിൽ നാരദന് നൈരാശ്യവും കുണ്ഠിതവുമുണ്ടായി. സംഗീതസദസ്സിൽ പങ്കെടുക്കുവാനായി മഹാലക്ഷ്മിയും പുറപ്പെട്ടു. സദസ്സ് നിറഞ്ഞിരുന്നതിനാൽ ദേവിക്ക് കടക്കാൻ പ്രയാസമായി. അപ്പോൾ തൻറെ തോഴിമാരോട് അവിടെ കൂട്ടംകൂടിനിൽക്കുന്നവരെ മാറ്റി വഴിയുണ്ടാക്കുവാൻ ആജ്ഞാപിച്ചു. അങ്ങനെ അവരെയെല്ലാം മാറ്റിയകൂട്ടത്തിൽ ഒരു തോഴി നാരദൻറെ താടിക്കുപിടിച്ച് ആ മഹർഷിയെ ദൂരെ മാറ്റിനിർത്തി. കോപാകുലനായ നാരദൻ, ഇതിനു കാരണക്കാരിയായ മഹാലക്ഷ്മിയെ ഇങ്ങനെ ശപിച്ചു. "രാക്ഷസിയെപ്പോലെ നിൻറെ തോഴിമാരെക്കൊണ്ട് എന്നെ ഇങ്ങനെ പിടിച്ച് പുറത്തു തള്ളിച്ച് അപമാനിച്ചതിനാൽ, നീ ഒരു രാക്ഷസിയുടെ ഗർഭത്തിൽ ജനിക്കുമാറാകട്ടെ. എന്നെ വെറുപ്പോടെ പിടിച്ചു വെളിയിൽ തള്ളിയതുപോലെ ആ രാക്ഷസി ആ ഗർഭത്തെയും വെറുപ്പോടുകൂടി പുറത്താക്കട്ടെ".

വല്ലാതെ വ്യസനിച്ച മഹാലക്ഷ്മി, നാരദമഹർഷിയോട് ക്ഷമാപണം ചെയ്തെങ്കിലും ശാപത്തിനു മാറ്റമുണ്ടായില്ല. അപ്പോൾ ലക്ഷ്മീദേവി നാരദനോടായി ഇപ്രകാരം പറഞ്ഞു. "തപോവനങ്ങളിൽ തപോനിഷ്ഠയോടുകൂടിയിരിക്കുന്നവരും, ഭവാദ്രുശൻമാരുമായ താപസസത്തമൻമാരുടെ രക്തം നിറച്ച കുംഭം കുടിച്ച് വറ്റിക്കുന്ന രാക്ഷസിയുടെ ഗർഭത്തിൽ ഞാൻ ജനിക്കുമാറാകണം". "അങ്ങനെത്തന്നെ സംഭവിക്കട്ടെ" എന്ന് നാരദനും അരുളിച്ചെയ്തു

No comments: