Sunday, May 10, 2020

അഖിലാണ്ഡാമ്മ - മസ്താൻ സ്വാമിയെ രമണ മഹർഷിയിൽ എത്തിച്ച ആദ്യകാല ശിഷ്യ

മസ്താൻ സ്വാമിയെ കുറിച്ചുള്ള കഴിഞ്ഞ പോസ്റ്റിൽ, അഖിലാണ്ഡാമ്മയെ നമ്മൾ പരിചയപ്പെട്ടിരുന്നു. തിരുവണ്ണാമലൈയ്ക്ക് അടുത്തുള്ള "ദേശൂർ" എന്ന ഗ്രാമത്തിൽ ജീവിച്ച അവർ "ദേശൂരമ്മ" എന്നും അറിയപ്പെട്ടിരുന്നു. 1887-ലാണ് ജനനം. ശൈശവ വിവാഹം നിലവിലുള്ള കാലം. അഞ്ചാം വയസിൽ വിവാഹിതയായി. രണ്ട് വർഷത്തിനുള്ളിൽ ഭർത്താവ് മരിച്ചു. കുട്ടിക്കാലവും കൗമാരവും മാതാപിതാക്കളോടൊപ്പം കഴിച്ചുകൂട്ടി. പുനർവിവാഹം നിഷേധിക്കപ്പെട്ടിരുന്നതിനാൽ വിധവയായി തന്നെ ജീവിച്ചു. ഒടുവിൽ സാധുവായി ജീവിതം സമർപ്പിച്ചു.

1896-ലാണ് ആദ്യമായി അഖിലാണ്ഡാമ്മ രമണ മഹർഷിയെ കാണുന്നത്. അന്ന്, അരുണാചലേശ്വര ക്ഷേത്രത്തിൽ താമസിക്കുകയായിരുന്നു മഹർഷി. ക്ഷേത്രത്തിലെ അമ്മൻ സന്നിധിയിൽ നിന്ന് ഒഴുകിയെത്തിയ പാൽ ശേഖരിച്ച് ഒരു പൂജാരി മഹർഷിയ്ക്ക് നൽകുന്നത് അഖിലാണ്ഡാമ്മ കാണുകയുണ്ടായി. മഹർഷിയിൽ വലിയ പ്രത്യേകതയൊന്നും അന്ന് അവർ കണ്ടില്ല.

അടുത്ത കൂടിക്കാഴ്ച ഉണ്ടാവുന്നത് ഏതാനും വർഷങ്ങൾക്ക് ശേഷം 1903-ലാണ്. തിരുവണ്ണാ മലയ്ക്ക് സമീപം പൂവുകൾ ശേഖരിക്കുകയായിരുന്നു അഖിലാണ്ഡാമ്മ. അന്നേരം, "സദ്ഗുരുസ്വാമി ഗുഹ"യിലേക്ക് കുറച്ച് ആളുകൾ ധൃതിയിൽ പോവുന്നത് അവർ ശ്രദ്ധിച്ചു. കാര്യം തിരക്കിയപ്പോൾ, ദിവസങ്ങളോളം ധ്യാനത്തിലിരിക്കുന്ന ഒരു ബ്രാഹ്മണ സ്വാമിയെ കാണാനാണെന്ന് അവർ പറഞ്ഞു. സ്വാമിയെ കാണാൻ അഖിലാണ്ഡാമ്മയ്ക്കും ആഗ്രഹം തോന്നി. കാഴ്ചയായി ഒരു മിഠായിയും വാങ്ങി, അവർ അങ്ങോട്ട് തിരിച്ചു. അവിടെ അവർ ഈശ്വരൻ്റെ മുഴുവൻ മഹത്വവും ദർശിച്ചതായി പിന്നീട് രേഖപ്പെടുത്തി. പൊടിപിടിച്ച് വൃത്തിഹീനമായ മഹർഷിയുടെ ശരീരം സ്വർണ്ണം പോലെ തിളങ്ങി. തുടർന്ന്, നാല് പതിറ്റാണ്ടുകൾ രമണ മഹർഷിയെ സേവിച്ചു.

ബ്രാഹ്മണ അല്ലാത്ത തൻ്റെ കയ്യിൽ നിന്ന് മഹർഷി ഭക്ഷണം സ്വീകരിക്കില്ല എന്ന് വിശ്വസിച്ചിരുന്ന അഖിലാണ്ഡാമ്മ ആദ്യകാലങ്ങളിൽ ഭക്ഷണം നൽകാൻ മടിച്ചിരുന്നു. ഒരിക്കൽ, അഖിലാണ്ഡാമ്മയിൽ നിന്ന് ഭക്ഷണം സ്വീകരിക്കാൻ മഹർഷിയുടെ അമ്മ അഴകമ്മാൾ മടി കാണിച്ചു. ഈ സംഭവമാണ് ആ വിശ്വാസത്തിന് പിന്നിൽ. ഇത് മനസിലാക്കിയ മഹർഷി, ഭക്ഷണം സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ള പക്ഷം മധുരയിലെ സ്വന്തം വീട്ടിലേക്ക് തന്നെ മടങ്ങാൻ അമ്മയെ ശകാരിച്ചു. അതുകഴിഞ്ഞ് അഖിലാണ്ഡാമ്മയിൽ നിന്ന് ഭക്ഷണം സ്വീകരിക്കുകയും താൻ മത-ജാതി-സംഹിതകൾക്ക് ഉപരിയാണെന്ന് മഹർഷി തെളിയിക്കുകയും ചെയ്തു.

പൗർണ്ണമി ദിവസം ഒരു മഹാത്മാവിൽ നിന്ന് ഉപദേശം സ്വീകരിക്കുന്നത് വിശിഷ്ടമാണെന്ന് ഏതോ ഒരു സ്വാമി പറഞ്ഞതനുസരിച്ച്, അഖിലാണ്ഡാമ്മ മഹർഷിയെ സമീപിച്ച് എന്തെങ്കിലും ഒരു ഉപദേശം നൽകാൻ അപേക്ഷിച്ചു. മഹർഷി മുഖമുയർത്തി അവരോട് നോക്കി. "എന്ത് ഉപദേശം? എന്തിനെ പറ്റി?" ഉത്തരം മുട്ടിയ അഖിലാണ്ഡാമ്മ  ഭയാദരവോടെ അവിടെ തന്നെ നിന്നു. അവരുടെ വിഷമം മനസിലാക്കിയ മഹർഷി "ഉന്നൈ വിടാമൽ ഇര്" (നിന്നിൽ നിന്ന് നീ അകലാതിരിക്കൂ) എന്ന് മാത്രം പറഞ്ഞു. ആ വാക്കുകളുടെ പൊരുൾ അന്നവർക്ക് മനസിലായില്ല. എങ്കിലും, ഒരു ഉപദേശം കിട്ടിയല്ലോ എന്നോർത്ത് സന്തോഷിച്ചു. കാലക്രമത്തിൽ മഹർഷി നൽകിയ ഉപദേശത്തിൻ്റെ അർത്ഥം അഖിലാണ്ഡാമ്മയ്ക്ക് ബോധ്യമായി. മഹർഷി ഉദ്ധരിച്ച ചെറിയ വാക്കുകൾക്ക് പോലും വലിയ ഫലം പുറപ്പെടുവിക്കാൻ കഴിഞ്ഞിരുന്നുവെന്ന് അവർ മനസിലാക്കി.

കാലക്രമത്തിൽ, സന്യാസം സ്വീകരിക്കാനുള്ള ആഗ്രഹം അഖിലാണ്ഡാമ്മയ്ക്ക് ഉണ്ടായി. രമണ മഹർഷി തന്നെ ദീക്ഷ നൽകണമെന്ന് അവർ ആഗ്രഹിച്ചു. ചിന്നസ്വാമിയോട് ഇക്കാര്യം അവർ സൂചിപ്പിച്ചു. മഹർഷി ആർക്കും ദീക്ഷ നൽകിയിരുന്നില്ല. എങ്കിലും, അഖിലാണ്ഡാമ്മയ്ക്ക് ദീക്ഷ നൽകിയാൽ, ഇക്കാര്യം ഉന്നയിച്ച് എച്ചമ്മയും കാമാക്ഷിയമ്മയും പോലെയുള്ള ഭക്തകൾ മഹർഷിയെ സമീപിക്കും എന്നതിനാൽ സംഗതി ബുദ്ധിമുട്ടാവും എന്ന് മാത്രം ചിന്നസ്വാമി പറഞ്ഞു. ആഗ്രഹം ഉള്ളിലൊതുക്കി, കുറേ മാസങ്ങൾ അഖിലാണ്ഡാമ്മ അതിനെ കുറിച്ച് ഒന്നും മിണ്ടിയില്ല.

ഒരു ദിവസം രാത്രി മഹർഷി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അഖിലാണ്ഡാമ്മയ്ക്ക് വിഭൂതി നൽകി. അതൊരു ശുഭ സൂചനയാണെന്ന് കരുതിയ അഖിലാണ്ഡാമ്മ, അടുത്ത ദിവസം ആശ്രമത്തിൽ എത്തി ഒരു കാവി സാരി പാത്രത്തിൽ വച്ച് അതിനെ ഇല കൊണ്ട് മൂടി മഹർഷിയുടെ മുന്നിൽ വച്ചു. മഹർഷി എന്ത് പറയുമെന്ന് അറിയാതെ പേടിച്ച് നിന്നു. കഴിക്കാനുള്ള എന്തോ ആണെന്ന് കരുതി മഹർഷി ഇല പൊക്കി നോക്കി. കാവി സാരിയാണെന്ന് കണ്ട് കാര്യം മനസിലാക്കിയ മഹർഷി അഖിലാണ്ഡാമ്മയെ സൂക്ഷിച്ചൊന്ന് നോക്കി. നോട്ടത്തിൻ്റെ അർത്ഥം ആർക്കും മനസിലായില്ല. എങ്കിലും, ആ നോട്ടത്തിലൂടെ മഹർഷി സന്യാസ ദീക്ഷ നൽകിയതായി മനസിൽ ഉറപ്പിച്ച് അവർ അന്നുമുതൽ കാവി ധരിക്കാൻ തുടങ്ങി.

മഹർഷിയുടെ സമ്മതത്തോടെ, തിരുവണ്ണാമലൈയ്ക്ക് വെളിയിൽ ആദ്യമായി ഒരു രമണാശ്രമം സ്ഥാപിക്കുന്നത് അഖിലാണ്ഡാമ്മയും മസ്താൻ സ്വാമിയും ചേർന്നാണ്. ദേശൂർ ഗ്രാമത്തിലായിരുന്നു അത്. "ശ്രീ രമണാനന്ദ മഠാലയം" എന്നായിരുന്നു പേര്. ആശ്രമത്തിൽ ആരെങ്കിലും രോഗികളാവുമ്പോൾ ചികിത്സയ്ക്കും വിശ്രമത്തിനും മഹർഷി അയച്ചിരുന്നത് ഈ മഠത്തിലേക്കായിരുന്നു. അങ്ങനെ, കുഞ്ചുസ്വാമി, രാമസ്വാമി പിള്ളൈ, മാധ്വാ സ്വാമി, രാമനാഥൻ ബ്രഹ്മചാരി എന്നുതുടങ്ങി മിക്ക ശിഷ്യന്മാരും ഈ മഠത്തിൽ താമസിച്ച് ചികിത്സ നേടിയിട്ടുണ്ട്.

സ്കന്ദാശ്രമത്തിലേക്ക് മഹർഷി താമസം മാറുമ്പോൾ, അവിടെ ആഹാരം പാചകം ചെയ്തിരുന്നില്ല. കാമാക്ഷി അമ്മയും അഖിലാണ്ഡാമ്മയും പോലുള്ള ഭക്തർ കാഴ്ചയായി കൊണ്ടുവന്നിരുന്ന ഭക്ഷണമാണ് മഹർഷിയും പരിവാരങ്ങളും കഴിച്ചിരുന്നത്. ഒരിക്കൽ, അഞ്ചാറ് മഠാധിപതിമാർ മഹർഷിയെ കാണാനെത്തി. ആ വരവ് യാദൃശ്ചികമായിരുന്നു. അതിനാൽ, എല്ലാവർക്കും കഴിക്കാനുള്ള ഭക്ഷണം അവിടെ ഉണ്ടായിരുന്നില്ല. ഭക്ഷണത്തിനുള്ള സമയമായപ്പോൾ ഒരു ഭക്തൻ പോയി മഹർഷിയെ ക്ഷണിച്ചു. ആവശ്യത്തിനുള്ള ഭക്ഷണം ഇല്ലെന്ന് അറിഞ്ഞിരുന്ന മഹർഷി "കുറച്ചൂടെ കഴിയട്ടെ" എന്ന് പറഞ്ഞു. തെല്ല് കഴിഞ്ഞപ്പോൾ, ഒരു കൂട്ടം ആളുകൾ വലിയ പാത്രങ്ങളിൽ ഭക്ഷണവുമായി ആശ്രമത്തിൽ എത്തി. എല്ലാവർക്കും ഭക്ഷണം വിളമ്പാൻ മഹർഷി പറഞ്ഞു. എല്ലാവരും കഴിച്ച ശേഷം മാത്രമേ ഭക്ഷണം കഴിക്കാൻ ഇരുന്ന സ്ഥലത്ത് നിന്ന് മഹർഷി എഴുന്നേറ്റുള്ളൂ. അത്ഭുതകരമായ ഈ സംഭവത്തിന് അഖിലാണ്ഡാമ്മ ദൃക്സാക്ഷിയാണ്.

മഹർഷിയുടെ അവസാന നാളുകളിൽ അദ്ദേഹത്തിൻ്റെ ആരോഗ്യത്തെ ഓർത്ത് അഖിലാണ്ഡാമ്മ വ്യസനിച്ചു. ആയിരക്കണക്കിന് ആളുകൾ മഹർഷിയുടെ ദർശനത്തിനായി കാത്ത് നിന്നതിനാൽ, ഗ്രാമത്തിൽ നിന്ന് ആശ്രമത്തിലെത്തിയ അവർക്ക് മഹർഷിയെ കാണാൻ സാധിച്ചില്ല. അഖിലാണ്ഡാമ്മ എത്തിയ വിവരം ആരിൽ നിന്നോ അറിഞ്ഞ മഹർഷി അവരെ വിളിപ്പിച്ചു. മഹർഷിയുടെ ആരോഗ്യസ്ഥിതി കണ്ട് അഖിലാണ്ഡാമ്മ തകർന്നു. അവർ ഉറക്കെ കരഞ്ഞു. മുറി വിട്ട് പുറത്തേയ്ക്കിറങ്ങുമ്പോൾ വാതിൽക്കൽ ഉണ്ടായിരുന്ന ഒരു ഭക്തൻ അഖിലാണ്ഡാമ്മയോട് ചോദിച്ചു: "നീയെന്തിനാണ് ഈ നശ്വര ശരീരത്തെ കുറിച്ചോർത്ത് വിലപിക്കുന്നത്?" അത് മഹർഷിയുടെ ചോദ്യമായി അഖിലാണ്ഡാമയ്ക്ക് തോന്നി. "എക്കാലവും ഞാൻ നിന്നോടൊപ്പം ഉണ്ടാവും" എന്ന് മഹർഷി പറഞ്ഞ് തന്നെ ആശ്വസപ്പിക്കുന്നതായി അഖിലാണ്ഡാമ്മയ്ക്ക് അനുഭവപ്പെട്ടു.

മഹർഷിയെ കൂടാതെ, ശേഷാന്ദ്രി സ്വാമികളെയും, പൊലൂരിലുള്ള വിതോബ സിദ്ധനെയും അഖിലാണ്ഡാമ്മ സേവിച്ചിരുന്നു. 90 വയസ് വരെ അഖിലാണ്ഡാമ്മ ജീവിച്ചു. അഖിലാണ്ഡാമ്മയുടെ ഭൗതിക ശരീരം ദേശൂരിലെ മഠത്തിൽ സംസ്ക്കരിച്ചു.

കടപ്പാട് Baiju NT
അരുണാചലം fb group

1 comment:

Baiju NT said...

ഇത്തരം കഥകൾ റീപോസ്റ്റ് ചെയ്യുമ്പോൾ ഒറിജിനൽ പോസ്റ്റിൻ്റെ ലിങ്ക് കൊടുക്കാൻ അപേക്ഷ.