Tuesday, May 05, 2020

ശ്രീരാമകൃഷ്ണദേവൻ പറഞ്ഞ ഒരു കഥയാണ്. നമ്മുടെയുള്ളിൽ ജ്ഞാനദീപം കൊളുത്തുവാൻ ഉപകരിക്കുമെങ്കിൽ നല്ലത്.

പണ്ട് ഒരു ഗ്രാമത്തിൽ ഒരു ജ്ഞാനിയായ കൃഷിക്കാരനുണ്ടായിരുന്നു . വീട്ടിൽ നിന്ന് അല്പം അകലെയുള്ള വയലിൽ കൃഷി ചെയ്ത് അയാൾ ജീവിതവൃത്തി കഴിച്ചു വന്നു.

വിവാഹം കഴിഞ്ഞു കുറെക്കാലം കഴിഞ്ഞാണ് അയാൾക്ക് ഒരു കുട്ടിയുണ്ടായത് . അതുകൊണ്ട് കർഷകനും ഭാര്യയും ആ കുട്ടിയെ വളരെ സ്നേഹത്തോടുകൂടി ലാളിച്ചു വളർത്തി . കുട്ടിയെ ഓമനയായി അവർ 'ഹാരു ' വെന്നാണു വിളിച്ചിരുന്നത് . കർഷകൻ ജ്ഞാനിയായിരുന്നുവെങ്കിലും സ്വകർത്തവ്യ നിർവഹണത്തിൽ ഒരു ഉപേക്ഷയും കാണിച്ചിരുന്നില്ല . ഗ്രാമീണർക്കെല്ലാം അദ്ദേഹത്തെ വളരെ സ്നേഹവും ബഹുമാനവും ആയിരുന്നു . ഈ ലോകത്തിന്റെ നിസ്സാരതയേയും അനീതിയെയും കുറിച്ച് അദ്ദേഹം എപ്പോഴും ചിന്തിക്കുകയും  പറയുകയും ചെയ്തിരുന്നു . എങ്കിലും ഹാരുവിനോട് വലിയ വാത്സല്യമായിരുന്നു.

 ഒരു ദിവസം അയാൾ വയലിൽ ജോലിയെടുക്കുവാൻ പോയി . നേരം മധ്യാഹ്നമായി അപ്പോൾ ഒരു അയൽക്കാരൻ ഓടിവന്ന്  ഹാരുവിനു കോളറ ബാധിച്ചിരിക്കുന്നുവെന്നും അവൻ അവശനിലയിൽ കിടപ്പാണെന്നുമുള്ള വിവരം അറിയിച്ചു . കൃഷിക്കാരൻ ഉടനെ മടങ്ങിവന്നു ചികിൽസക്കുവേണ്ട ഏർപ്പാടുകൾ ചെയ്തു . പക്ഷെ എല്ലാം നിഷ്ഫലമായി . ഹാരു മരിച്ചു . വീട്ടിലുള്ളവരെല്ലാം വലിയ ദുഖത്തിലാണ്ടു . ഹാരുവിന്റെ അമ്മ അലമുറയിട്ടു കരയാൻ തുടങ്ങി . കർഷകൻ മാത്രം ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ ശാന്തനായിരുന്നു . അയാൾ ഭാര്യയെയും മറ്റുള്ളവരെയും സമാധാനിപ്പിക്കാൻ തുടങ്ങി .

         *ഭാര്യ പറഞ്ഞു : “ നിങ്ങൾ എന്തൊരു ക്രൂരഹൃദയനാണ് ? നിങ്ങളുടെ ഹൃദയം പാറയാണോ ? നമ്മുടെ ഓമനമകൻ മരിച്ചിട്ട് ഒരു തുള്ളി കണ്ണുനീർപോലും വീഴ്ത്തുന്നില്ലല്ലോ ?

നമുക്കു ദുഃഖം വരുമ്പോൾ അനുശോചിക്കുവാൻ ആരെങ്കിലും ഉണ്ടെങ്കിൽ ദുഃഖത്തിനു ശമനമുണ്ടാവുക സ്വാഭാവികമാണല്ലൊ . എന്നാൽ അനുശോചിക്കുന്നതിനു പകരം ജ്ഞാനിയായ കർഷകൻ പറഞ്ഞു :

 " പ്രിയേ , ഇപ്പോൾ എനിക്ക് ഒരു സംശയം ! " ഇതുകേട്ട് ഭാര്യ പൊട്ടിത്തെറിച്ചു . ഇപ്പോഴാണോ നിങ്ങളുടെ സംശയം . നമ്മുടെ ഓമന മകന്റെ മൃതദേഹം നിങ്ങൾ കാണുന്നില്ലേ? എന്താണു നിങ്ങൾക്ക് ഒരു ദുഃഖവുമില്ലാത്തത് ?*

         കൃഷിക്കാരൻ വിവരിച്ചു : " ഞാൻ ഇന്നലെ രാത്രി കിടന്നുറങ്ങുമ്പോൾ ഒരു സ്വപ്നം കണ്ടു . ആ സ്വപ്നത്തിൽ ഞാൻ ഒരു രാജാവായിരുന്നു . എനിക്ക് ഒരു രാജ്ഞിയും ആറു കുമാരന്മാരുമുണ്ടായിരുന്നു . ആ രാജകുമാരന്മാരെല്ലാം നല്ല മിടുക്കന്മാരും ബുദ്ധിമാന്മാരുമായിരുന്നു . അങ്ങനെ കൊട്ടാരത്തിൽ സുഖമായി താമസിച്ചുകൊണ്ടിരിക്കുമ്പോഴാണു ഞാൻ പെട്ടെന്ന് ഉണർന്നത് . അപ്പോൾ രാജകുമാരന്മാരുമില്ല , രാജ്ഞിയുമില്ല , കൊട്ടാരവുമില്ല . ഇപ്പോൾ എന്റെ സംശയം ഇന്നലെ രാത്രി നഷ്ടപ്പെട്ട ആറു കുട്ടികൾക്കുവേണ്ടി കരയണമോ , ഇപ്പോൾ മരിച്ച ഹാരുവിനുവേണ്ടി കരയണമോ എന്നാണ് . ' ഇതു കേട്ട് എല്ലാവരും അതിശയിച്ചു .

          കൃഷിക്കാരൻ ഒരു ജ്ഞാനിയായിരുന്നതുകൊണ്ട് ഈ ജാഗ്രദവസ്ഥയും സ്വപ്നാവസ്ഥപോലെ അയഥാർത്ഥമാണെന്നു അയാൾക്കറിയാമായിരുന്നു. രണ്ടും മനസ്സിന്റെ സൃഷ്ടിയാണ് . ജാഗ്രദവസ്ഥയിൽ ഈ സ്ഥൂലപ്രപഞ്ചം സൃഷ്ടിക്കുവാൻ മനസ്സ് ഇന്ദ്രിയങ്ങളുടെ സഹായം കൂടി സ്വീകരിക്കുന്നു . സ്വപ്നാവസ്ഥയിൽ അനുഭവപ്പെടുന്ന സൂക്ഷ്മപ്രപഞ്ചത്തെ മനസ്സ് അന്യസഹായം കൂടാതെ സൃഷ്ടിക്കുന്നുവെന്നേയുള്ളൂ . നിദ്രയിൽ സ്വപ്നപ്രപഞ്ചത്തെ കാണുന്നതുപോലെ അജ്ഞാന നിദ്രയിൽ സ്ഥൂലപ്രപഞ്ചത്തെയും കാണുന്നു . അജ്ഞാനനിദ്രയിൽ ഉണർന്നു ജ്ഞാനപ്രകാശത്തിലെത്തുമ്പോൾ രണ്ടും മനസ്സിന്റെ സൃഷ്ടിയാകയാൽ അയഥാർത്ഥമാണെന്നു ബോധ്യപ്പെടുന്നു . ഇതാണു വേദാന്തസിദ്ധാന്തം .

" ബ്രഹ്മസത്യം ജഗത്മിഥ്യ ! '...

Avadhoot  

No comments: