Tuesday, May 12, 2020

*ആരാണ് ഉത്തമനായ ഗുരു?*
*ആരാണ് ഉത്തമ ശിഷ്യൻ?*
--------------------------------------------------

മഹാവിഷ്ണുവിന്റെ അവതാരവും, കുതിരയുടെ മുഖത്തോടുകൂടിയ ഗുരുവുമായ ഹയഗ്രീവനും അദ്ദേഹത്തിന്റെ  ശിഷ്യനായ അഗസ്ത്യ മഹർഷിയും തമ്മിൽ നടന്നതായ  ഒരു സംവാദം ഉണ്ട്.

“ആരാണ് ഉത്തമനായ ഗുരു: ആരാണ് ഉത്തമ ശിഷ്യൻ” എന്നതിനെ സംബന്ധിച്ച്  ഹയഗ്രീവനും ശിഷ്യനായ അഗസ്ത്യമഹർഷിയും തമ്മിൽ നടന്ന സംവാദം;

മന്ത്രിണീ ദണ്ഡിനീ ദേവിമാരുടെ സഹസ്രനാമങ്ങൾ പറഞ്ഞുതന്നുവെങ്കിലും ഹേ!ദയാനിധിയായ ഹയഗീവാ! അങ്ങ് എനിക്ക് ലളിതാ ദേവിയുടെ സഹസ്രനാമം ഉപദേശിച്ചിട്ടില്ല. ഇത് എന്നിൽ വളരെ സംശയം ഉളവാക്കുന്നു. ഭവാൻ പറഞ്ഞു തരുവാൻ മറന്നതാണോ അല്ല, ബോധത്തോടുകൂടി തന്നെ അതു വേണ്ടെന്നുവെച്ചതാണോ എന്ന് മനസ്സിലാകുന്നില്ല.

അഥവാ ആ ദിവ്യനാമങ്ങൾ ശ്രവിക്കുവാനായി ഈയുള്ളവനു യോഗ്യത ഇല്ലാഞ്ഞിട്ടാണോ? ഈ സഹസ്രനാമം മാത്രം പറഞ്ഞു തരാത്തതിന്റെ കാരണം അറിയുവാനാഗ്രഹിക്കുന്നു.

അഗസ്ത്യമഹർഷി ഉന്നയിച്ച കാരണങ്ങളിൽ മൂന്നെണ്ണവും അസാധു എന്ന് സൂക്ഷ്മചിന്തയിൽ മനസ്സിലാവും.

സാക്ഷാൽ മഹാവിഷ്ണുതന്നെയാണല്ലോ ഹയഗ്രീവൻ. അപ്പോൾ മറവി എന്നത് ഉദിക്കുന്നതേയില്ല. പിന്നെ, അറിഞ്ഞുകൊണ്ട് കൊടുക്കേണ്ട എന്നത് ഗുരുശിഷ്യ ബന്ധത്തിൽ ഉൾപ്പെടുന്നതല്ല. മിത്രം, ശത്രു, ഭൃത്യൻ, ഉദാസീനൻ എന്ന നാല് തരം ബന്ധങ്ങളിൽ ഗുരു-ശിഷ്യ ബന്ധം ഭൃത്യഭാവത്തിൽപ്പെടുന്നു. യജമാനൻ ഒരിക്കലും ഭൃത്യന്റെ കാര്യത്തിൽ അവഗണന കാണിക്കുകയില്ല.

പിന്നെ ശിഷ്യനു യോഗ്യത പോരാ എന്നതു വെറും വിഡ്ഢിത്തമാകുന്നു. ഗുരു തുടക്കത്തിൽ തന്നെ ശിഷ്യന് അറിവ് നേടുവാനുള്ള യോഗ്യതനൽകുന്നു. “ബോധസാര”ത്തിൽ ഇതിനെപ്പറ്റി പറയുന്നത് നോക്കുക:

പാവനനായ ഗുരു സാധാരണ പുഷ്പത്തിന് താമരയുടെ ഗുണങ്ങൾ നൽകുന്നതുപോലെ വേദാന്തതത്വങ്ങൾ മനസ്സിലാക്കിക്കൊടുത്ത് ശിഷ്യന് വിവേചനാശക്തിയും വൈരാഗ്യവും നൽകുന്നു.

*സൂര്യൻ താമരയെ വികസിപ്പിക്കുന്നതുപോലെ ഗുരുശിഷ്യനെ യോഗ്യനാക്കുന്നു. അതുകൊണ്ട് സൂര്യനായ ഗുരുവിനെ അഥവാ സൂര്യന് തുല്യനായ ഗുരുവിനെ സമീപിക്കുവാൻ എല്ലാ ശ്രമങ്ങളും നടത്തണം*

ഇപ്രകാരം ഗുരുവായ ഹയഗ്രീവനോട് അഗസ്ത്യമഹർഷി പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ ആ തപസ്വിയോട് ഹയഗ്രീവൻ ഇപ്രകാരം പറഞ്ഞു: മഹാഭാരതത്തിൽ, ചോദിക്കപ്പെടാതെ ആർക്കും ഒരു വിദ്യ നൽകരുത് എന്നും, ശിഷ്യൻ സകല ഗുണങ്ങളും തികഞ്ഞവനാണെന്നും പ്രദാനം ചെയ്യുന്ന വിദ്യ തള്ളിക്കളയില്ലെന്നും ബോധ്യമായാൽ മാത്രം ‘ചോദിക്കാതെ തന്നെ’ ഗുരു ശിഷ്യന് ഉപദേശം നൽകാമെന്നും കാണുന്നുണ്ട്.

*ഗുരുവിൽ ശിഷ്യന് തികഞ്ഞ വിശ്വാസവും ഭക്തിയുമില്ലെങ്കിൽ വിദ്യ നൽകുന്നത് പാപമാണ്. ശ്രദ്ധയാകുന്നു മഹത്തായ തപസ്സ്. ശ്രദ്ധയില്ലാതെ നൽകുന്ന ഹവിർഭാഗം (ഹവിസ്സ്) ദേവതകൾ സ്വീകരിക്കുന്നില്ല. ശ്രദ്ധയില്ലാത്തവൻ യാഗങ്ങൾ ചെയ്താലും ദാനങ്ങൾ നൽകിയാലും സ്വർഗ്ഗത്തിനു അർഹനാകുന്നില്ല. ഒരുവന്റെ ശ്രദ്ധ സംശയകരമാണെങ്കിലും കർമ്മം ശാസ്ത്ര വിരുദ്ധമായി സ്വാഭിപ്രായത്തിൽ നിർവ്വഹിക്കുകയാണെങ്കിലും ധർമ്മത്തെ മറികടപ്പാൻ നോക്കുന്ന അവൻ മൂർഖനാണ്. ശ്രദ്ധയാലാണ് അഗ്നിജ്വലിക്കുന്നത്; ശ്രദ്ധയോടെയാണ് ഹവിസ്സ് ഹോമിക്കപ്പെടുന്നത് എന്ന സാരം.*

അതുകൊണ്ട് ഒരുവൻ ആവശ്യപ്പെട്ടാലും അവനു ശ്രദ്ധയില്ലെന്നു തോന്നുന്നുവെങ്കിൽ അവനു വിദ്യ നൽകരുത്. ശ്രദ്ധയുള്ളവനായാൽ ചോദിക്കാതെ തന്നെ ഗുരുവിന് ഉപദേശിക്കാം.

എന്നാൽ, ഇവിടെ ശിഷ്യനായ അഗസ്ത്യന് ശ്രദ്ധയുമുണ്ട്. ചോദ്യങ്ങൾ ചോദിക്കുവാനും വശമുണ്ട്. അതിനാൽ, എന്തുകൊണ്ട് അഗസ്ത്യൻ ചോദിക്കുന്നില്ല എന്ന് ഹയഗ്രീവൻ അതിശയപ്പെടുകയായിരുന്നു. അഗസ്ത്യന് ലളിതാ സഹസ്രനാമം പറഞ്ഞുകൊടുക്കണം എന്ന് ഹയഗ്രീവന് ആഗ്രഹമുണ്ടെങ്കിലും ‘ചോദിക്കാതെ നൽകരുത്’ എന്ന പ്രമാണം ഓർത്താണ് ഇതുവരെ നൽകാതിരുന്നത്. അഗസ്ത്യൻ യാഗങ്ങൾ ചെയ്ത് പാപരഹിതനായ വലിയ തപസ്വിയാണ്.

ദേവീഭക്തനായ ഒരു ഉപാസകൻ ഗുരുവിനോട് ശ്രദ്ധയോടെ ചോദിച്ചിട്ട് ഉപദേശം നൽകിയില്ലെങ്കിൽ ഗുരു യോഗികളുടെ ശാപത്തിന് പാത്രമാകും.

ഹയഗ്രീവൻ പറഞ്ഞു, “ഹേ! അഗസ്ത്യ! നീ അതിശ്രദ്ധയോടെ കേട്ടുകൊൾക. ദേവിയുടെ സഹസ്രനാമം ഇതുവരെ പറഞ്ഞുതരാത്തതിന്റെ കാരണം പറയാം. ഇതു രഹസ്യമാണ് എന്ന് മനസ്സിലാക്കിയിട്ടുള്ളതിനാൽ മാത്രമാണ് ഇതു അങ്ങേക്ക് പറഞ്ഞു തരാത്തത്. എന്നാൽ, ഭക്തിയോടുകൂടി നിങ്ങൾ വീണ്ടും ചോദിക്കുകയായാൽ ഇതു പറഞ്ഞു തരുന്നുണ്ട്.

മന്ത്രം രഹസ്യമാണെങ്കിലും ഗുരു ഭക്തനായ ശിഷ്യന് അത് നൽകേണ്ടതാണ്. എന്നാൽ, ഭക്തിയില്ലാത്തവന് ഒരു കാരണവശാലും മന്ത്രം ഉപദേശിക്കരുത്. ശഠന്മാർക്കോ, ദുഷ്ടന്മാർക്കോ, അവിശ്വാസികൾക്കോ ഒരിക്കലും ഈ മന്ത്രം പറഞ്ഞുകൊടുക്കരുത്. എന്നാൽ, ദേവീഭക്തിയിൽ നിമഗ്നരായവർക്കും ‘ശ്രീവിദ്യ’ എന്ന രാജമന്ത്രം അറിയുന്നവർക്കും നൽകാം.

*ആരാണ് ശഠൻ?*

നന്നായി മനസ്സിലായിട്ടും, ഗുരു അങ്ങു പറഞ്ഞു തരുന്നത് മനസ്സിലാവുന്നില്ല എന്നു പറഞ്ഞ് ഗുരുവിനെ അയോഗ്യനാക്കി കാണിക്കുന്നവൻ ; ഈ മാതിരി ശഠിക്കുന്നവർ ശഠന്മാർ. വിദ്യ ഉപദേശിച്ചത് തത്ത്വം മനസ്സിലാക്കിക്കൊടുത്ത ശേഷം തന്റെ യോഗ്യതയെ കാണിപ്പാനായി “ഓ, ഇത്രയേ ഉള്ളൂ. ഇത് എനിക്ക് മുമ്പ് തന്നെ അറിയാമല്ലോ” എന്ന് പറഞ്ഞ് ഗുരുവിനെ തരംതാഴ്ത്തി കാണിക്കുന്നവൻ. ഉപദേശം നേടി സത്യം മനസ്സിലാക്കിയിട്ട് ഒരു മനഃശുദ്ധിയും ഇല്ലാതെ ഗുരുവിനെ അപഹസിക്കുന്നവനാകുന്നു.

എന്നാൽ, ശ്രദ്ധയുള്ളവൻ പരമ സത്യമാണ് ഗുരുവാക്യം എന്നറിയുന്നു. നിത്യകർമ്മങ്ങളും നൈമിത്തിക കർമ്മങ്ങളും യാതൊരു വീഴ്ചയും വരുത്താതെ ശ്രദ്ധയോടെ നിർവ്വഹിക്കുന്നവനും എല്ലാ ഭൂതങ്ങളും അഥവാ ചരാചരങ്ങളും ദേവിതന്നെയാണെന്നും, ദേവി അപരിച്ഛിന്നയാണെന്നും ബോധ്യപ്പെട്ടവനുമാണ് ദേവീ ഉപാസകൻ. സത്യത്തെ വ്രതമാക്കി ജീവിക്കുന്ന അവനിൽ ശാഠയത്തിനോ ദുഷ്ടതക്കോ സ്ഥാനമില്ല.

“യാദേവീസർവ്വഭൂതേഷു
പ്രേമരൂപേണ സംസ്ഥിതാഃ
നമസ്തസ്യേ നമസ്തസ്യേ
നമസ്തസ്യേ നമോ നമഃ"

ഏതൊരു ദേവി (ശക്തി) യാണോ സർവ്വ ചരാചരങ്ങളിലും സ്നേഹത്തിന്റെ രൂപത്തിൽ സ്ഥിതി ചെയ്യുന്നത് ആ ദേവിയെ ഞാൻ നമസ്കരിക്കുന്നു…
 നമസ്കരിക്കുന്നു… നമസ്കരിക്കുന്നു!…

No comments: