Monday, September 25, 2017

ബ്രഹ്മാവ്‌ തുടര്‍ന്നു: 'ജ്ഞാനശക്തി സത്വത്തിന്, ക്രിയാശക്തി രജസ്സിന്, ദ്രവ്യശക്തി തമസ്സിന് എന്നിങ്ങിനെ മൂന്നാണ് ഈ ഗുണങ്ങള്‍ക്ക് സഹജമായ പ്രാഭവങ്ങള്‍. ദ്രവ്യശക്തിയില്‍ നിന്നാണ് ശബ്ദം, സ്പര്‍ശം, രസം, രൂപം, ഗന്ധം, എന്നീ തന്മാത്രകള്‍ ഉണ്ടായത്. ശബ്ദമെന്ന ഗുണം ആകാശത്തിന്റെതാണ്. സ്പര്‍ശം വായുവിന്റെതും, രസം ജലത്തിന്റെയും, ഗന്ധം ഭൂമിയുടേതുമാണ്. ഇവ സൂക്ഷ്മങ്ങളുമാണ്. ഇപ്പറഞ്ഞ പത്തും സമ്യക്കായി ഒത്തുചേര്‍ന്ന് പ്രകടമാകുമ്പോള്‍  ബ്രഹ്മാണ്ഡം ഉദ്ഭൂതമാകുന്നു. രാജസത്തിന്റെ ക്രിയാശക്തിയാലാണ് ചെവി, ത്വക്ക്, നാക്ക്, കണ്ണ്, മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും; വാക്ക്, കൈകള്‍, കാലുകള്‍, ഗുദം, ലിംഗം എന്നീ കര്‍മ്മേന്ദ്രിയങ്ങളും ഉണ്ടാകുന്നത്. ഇതുകൂടാതെ പ്രാണന്‍, അപാനന്‍, വ്യാനന്‍, സമാനന്‍, ഉദാനന്‍ എന്നീ പഞ്ചവായുക്കളും രാജസത്തിന്റെ ശക്തി പ്രഭാവമാണ്. ഈ പതിനഞ്ച് ഇന്ദ്രിയങ്ങളും ചിത്ശക്തിയുടെ അനുവൃത്തരാണ്. ജ്ഞാനശക്തി പ്രഭാവത്തിനു കാരണമായ സാത്വികാഹങ്കാരത്തില്‍ നിന്നും സൂര്യനും, ദിക്കും, കാറ്റും, അശ്വിനിദേവകളും വരുണനും ഉണ്ടായി. അവര്‍ ജ്ഞാനേന്ദ്രിയങ്ങളുടെ അദ്ധ്യക്ഷദേവതകളാകുന്നു. ചന്ദ്രന്‍, ബ്രഹ്മാവ്‌, രുദ്രന്‍, ക്ഷേത്രജ്ഞന്‍ എന്നിങ്ങിനെ നാലുപേര്‍ ചേര്‍ന്നാല്‍ അന്തക്കരണം. അതിന്റെ കൂടെ മനസ്സ് ചേര്‍ന്നാല്‍ അതും ചേര്‍ത്ത് അഞ്ച്. അങ്ങിനെ പതിനഞ്ച് ഇന്ദ്രിയങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. അതായത് അഞ്ച് ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ച് കര്‍മ്മേന്ദ്രിയങ്ങള്‍, അന്തകരണം എന്ന അഞ്ച്. ഈ സൃഷ്ടി സാത്വികമാണ്. devibhagavathamnithyaparayanam

No comments: