Friday, September 29, 2017

യോഗവാസിഷ്ഠം നിത്യപാരായണം 690-ാം ദിവസം

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ (വിവ: ഡോ. എ.പി.സുകുമാര്‍)ത അസീദിതി മുനേ നാത്ര പ്രശ്‌നോ വിരാജതേ
സത ഏവ വിചാരേണ ലാഭോ ഭവതി നാസത
രാമന്‍ ചോദിച്ചു: കഷ്ടം! എത്രകാലം നാം ഈ അനന്തബ്രഹ്മാണ്ഡത്തില്‍ സത്യമെന്തെന്നറിയാതെ ഭ്രമക്കാഴ്ചയില്‍ അലഞ്ഞു! ഈ ലോകമെന്ന ഭ്രമക്കാഴ്ച്ച പ്രബുദ്ധതയെ സാക്ഷാത്ക്കരി ക്കുന്നതോടെ ഇല്ലാതാവുന്നു. അപ്പോള്‍ ഒരിക്കലും അതുണ്ടായിട്ടില്ലെന്നും, ഇപ്പോള്‍ ഇല്ലെന്നും ഇനിയുണ്ടാവുകയില്ലെന്നും അറിവാകുന്നു. ഇതെല്ലാം ശുദ്ധമായ അനന്തബോധമാണ്; പരമപ്രശാന്തതയാണ്. അനന്തബോധത്തിന്റെ സ്വഭാവത്തെ ശരിയ്ക്കും അറിയാത്തതിനാല്‍ നാമീ സംസാരമെന്ന ഭ്രമക്കാഴ്ചയില്‍ ആമഗ്‌നരായിപ്പോയതാണ്. ഇതെല്ലാം തീര്‍ച്ചയായും അനന്തബോധം മാത്രമാണ്.
‘ഇത് വ്യത്യസ്തമാണ്’, ‘ഇതിപ്രകാരം പ്രോജ്വലിക്കുന്നു’,’ ഇതെല്ലാം ലോകങ്ങളാകുന്നു’,’ഇവ പര്‍വ്വതങ്ങളാകുന്നു’, എന്നെല്ലാമുള്ള പ്രസ്താവനകള്‍ക്ക് നിദാനമായ വസ്തു ബോധമാണ്. സൃഷ്ടിയുടെ ആരംഭത്തില്‍, ഒരു ജീവന്റെ തുടക്കത്തില്‍, സ്വപ്‌നത്തിന്റെയോ വിഭ്രമത്തിന്റെയോ ആദിയില്‍, എന്നുവേണ്ട എല്ലാറ്റിലും സ്വയം വസ്തുവായി നിലകൊള്ളുന്നത് ബോധമാണ്. അപ്പോള്‍പ്പിന്നെ മറ്റൊരു വസ്തു എങ്ങിനെയുണ്ടാവാനാണ്?
‘ഞാന്‍ സ്വര്‍ഗ്ഗത്തിലാണ്’, ‘ഞാന്‍ നരകത്തിലാണ്’, എന്നീ അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നത് സത്യം. എന്നാല്‍ വാസ്തവത്തില്‍ കാണിയില്ല, കാഴ്ചയില്ല, കാണല്‍ എന്ന കര്‍മ്മമില്ല, ബോധം പോലുമില്ല. ജാഗ്രദ്‌സ്വപ്‌നസുഷുപ്തിയവസ്ഥകളും മിഥ്യ. ഉണ്ടെന്നു തോന്നുന്നതൊന്നും ഉണ്മയല്ല.
‘ഈ ഭ്രമക്കാഴ്ച്ച എങ്ങനെ സംജാതമായി എന്ന് വിചിന്തനം ചെയ്യുന്നത് അനുചിതമെന്നേ പറയാവൂ. കാരണം ഭ്രമക്കാഴ്ച്ച യഥാര്‍ത്ഥ്യമല്ലല്ലോ! ബോധത്തില്‍ ഭ്രമം ഉണ്ടാവുക അസാദ്ധ്യം. ബോധം മലിനപ്പെടുത്താനോ വികലമാക്കാനോ ആകാത്ത ശുദ്ധ സത്തയാണ്. അതായത് ഭ്രമമായി കാണുന്നത് പോലും ബോധം തന്നെയാണ് എന്നര്‍ത്ഥം. ഭ്രമക്കാഴ്ച്ചയുണ്ടാകുന്നത് സ്വപ്‌നത്തില്‍ ഒരുവനുണ്ടാകുന്ന മരണം പോലെ, അറിവില്ലായ്മകൊണ്ടാണ്. എന്നാല്‍ സത്യത്തിന്റെ നിജഭാവത്തെക്കുറിച്ചുള്ള അന്വേഷണം ഒരുവനെ ഭ്രമക്കാഴ്ചയില്‍ നിന്നും മോചിപ്പിക്കുന്നു.
ഭൂതപ്രേതപിശാചുക്കളെപ്പറ്റി ചെറുബാലന്മാരുടെ മനസ്സിലുണ്ടാകുന്ന ഭയം പോലെയാണത്. അതിനെക്കുറിച്ച് അന്വേഷിക്കാതെയിരിക്കുമ്പോള്‍ ആ ഭയത്തിനു രൂഢി കൈവരുകയാണ്. എന്നാല്‍ അന്വേഷണത്തില്‍ അപ്രത്യക്ഷമാവുന്ന ഭയമാണത്. ‘അതിനാല്‍ എങ്ങിനെയാണീ അയഥാര്‍ത്ഥ്യം ഉണ്ടായത് എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. യഥാര്‍ത്ഥത്തില്‍ ഉള്ളൊരുവസ്തുവിന്റെ നിജസ്വഭാവത്തിനെക്കുറിച്ചേ അന്വേഷണത്തിനു സാംഗത്യമുള്ളു. അസത്തിനെക്കുറിച്ച് ഇല്ലാത്തതിനെക്കുറിച്ച് അന്വേഷിക്കുന്നതെങ്ങിനെ?’ അന്വേഷണത്താല്‍ കണ്ടെത്താന്‍ കഴിയാത്തതാണ് അസത്ത്. എന്നാല്‍ അത് സത്യമെന്നപോലെ അനുഭവമാകുന്നുവെങ്കില്‍ അത് വെറും ഭ്രമമാണ്. വന്ധ്യയുടെ പുത്രന്‍ എന്ന് പറയുന്നതുപോലെയുള്ള അസംബന്ധമാണത്. തീവ്രസാധനയാലും അന്വേഷണത്താലും കണ്ടെത്താനരുതാത്ത ഒരു കാര്യം തീര്‍ച്ചയായും യഥാര്‍ത്ഥമായിരിക്കില്ല. അങ്ങിനെയുള്ളവ ഒരിക്കലും നിലനില്‍ക്കുന്നുമില്ല.
അതിനാല്‍ എല്ലാമെല്ലാം എല്ലായിടത്തും നിറഞ്ഞു വിളങ്ങുന്നത് ബോധഘനമൊന്നുമാത്രമാണ്. പരമപുരുഷനില്‍ നിലകൊള്ളുന്നത് പരമപുരുഷന്‍ മാത്രം. പ്രകാശമില്ല, ഇരുട്ടില്ല, ഉള്ളത് പരംപൊരുള്‍. എന്തെങ്കിലും ഉണ്ടെന്നുവരികില്‍ അതുമാത്രമേ ഉള്ളു.


ജന്മഭൂമി: http://www.janmabhumidaily.com/news257758#ixzz4u88dfbeq

No comments: