Saturday, September 30, 2017

മാ നിഷാദ, പ്രതിഷ്ഠാം ത്വ-
മഗമഃ ശാശ്വതീഃ സമഃ
യല്‍ക്രൗഞ്ഛമിഥുനാദേക-
മവധീഃ കാമമോഹിതം.”
ആദികാവ്യമെന്ന് പുകള്‍പെറ്റ രാമായണത്തിലെ പ്രസിദ്ധമായ ശ്ലോകമാണ് മേലുദ്ധരിച്ചിരിക്കുന്നത്. നാനാര്‍ത്ഥസമൃദ്ധമാണ് ഈ ശ്ലോകം. ഇതിന്റെ ഒരര്‍ത്ഥം എല്ലാവര്‍ക്കും പരിചിതമാണ്, പ്രചുരവുമാണ്. അര്‍ത്ഥം ഇപ്രകാരമാണ്.
”അല്ലയോ നിഷാദാ (കാട്ടാളാ), നീ ഇണചേര്‍ന്നിരുന്ന ക്രൗഞ്ചപക്ഷികളില്‍ ഒന്നിനെ അമ്പെയ്തുകൊന്നു. അതിനാല്‍ നിനക്ക് നിലനില്‍പ്പ് ഉണ്ടാകാതെ പോകട്ടെ.”
ഇനി രണ്ടാമത്തെ അര്‍ത്ഥം പരിശോധിക്കാം: ”അല്ലയോ മാനിഷാദാ (മഹാവിഷ്‌ണോ, രാമാ), ക്രൗഞ്ച മിഥുനങ്ങളില്‍ നിന്ന് (മണ്ഡോദരിയും രാവണനുമാകുന്ന മിഥുനങ്ങള്‍) കാമമോഹിതനായ ഏകനെ (രാവണനെ) നീ വധിച്ചു. അതിനാല്‍ യുഗാന്തകാലം വരെ നീ നിലനില്‍പിനെയും ആനന്ദത്തെയും ഐശ്വര്യത്തെയും അനുഭവിച്ചാലും”
‘മാനിഷാദ’ എന്ന വാക്കിന് മഹാവിഷ്ണുവെന്ന അര്‍ത്ഥം എങ്ങനെ വന്നുവെന്ന് നോക്കാം ‘മാ’ എന്നാല്‍ ലക്ഷ്മീദേവി. ‘നിഷാദന്‍’ എന്നാല്‍ സ്ഥിതിചെയ്യുന്നവന്‍. അതായത്, ‘മാനിഷാദന്‍’ എന്നാല്‍ ലക്ഷ്മീദേവിയുടെ ഇരിപ്പിടമായിട്ടുള്ളവന്‍ എന്നര്‍ത്ഥം. ഇവിടെ മഹാവിഷ്ണുവെന്നാല്‍ വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍ തന്നെ.
”മൂന്നാമത്തെ അര്‍ത്ഥം ഇങ്ങനെ: അല്ലയോ നിഷാദാ (നിഷാദനം ചെയ്യുന്നവന്‍, പീഡിപ്പിക്കുന്നവനാണ് നിഷാദന്‍. ഇവിടെ രാവണന്‍ എന്നര്‍ത്ഥം.) നീ ക്രൗഞ്ചമിഥുനങ്ങളില്‍നിന്ന് (ഇവിടെ ക്രൗഞ്ചം എന്ന വാക്കിന് ക്ഷീണിച്ചത് എന്ന അര്‍ത്ഥമാണ്. രാജ്യം നഷ്ടപ്പെട്ട്, വനവാസം അനുഭവിച്ച് ആകെ പരിക്ഷീണരായ രാമനും സീതയുമാകുന്നു. ക്രൗഞ്ചമിഥുനങ്ങള്‍ എന്നു ഗ്രഹിക്കുക) ഒന്നിനെ (സീതയെ) അപഹരിച്ചു. അതിനാല്‍ ഏറെക്കാലം നിനക്ക് ജീവിക്കുവാന്‍ ഇടയാകാതെ പോകട്ടെ.”
നാലാമത് മറ്റൊരര്‍ത്ഥം. ”അല്ലയോ നിഷാദാ (രാമാ), നീ ക്രൗഞ്ച (രാക്ഷസ) മിഥുനങ്ങളില്‍നിന്ന് (രാവണനും, മണ്ഡോദരിയും) കാമവശനായ ഒന്നിനെ (രാവണനെ) നിഗ്രഹിച്ചു. ആകയാല്‍, നിനക്ക് ഭാര്യാസമേതനായി ഏറെക്കാലം കഴിഞ്ഞുകൂടുവാന്‍ ഇടയാകുകയില്ല.”
ഈ അര്‍ത്ഥമനുസരിച്ചാണെങ്കില്‍, ഈ ശ്ലോകം രാവണവധാനന്തരം രാമന്‍ സീതാസമേതനായി അയോധ്യയില്‍ ചെന്നു താമസിക്കുമ്പോള്‍ മഹര്‍ഷിയുടെ നാവില്‍നിന്ന് അടര്‍ന്നുവീണതാണെന്ന് പറയേണ്ടിവരും. ഗവേഷകരുടെ ഇടയില്‍ അങ്ങനെ ഒരു അഭിപ്രായം ഇല്ലാതെയില്ല.
ഈ ശ്ലോകത്തിന് നാലുതരത്തിലുള്ള അര്‍ത്ഥം മേല്‍ പ്രസ്താവിച്ചു. ഒരുപക്ഷേ, പ്രസ്തുത ശ്ലോകത്തിന് ഇനിയും അനേകം അര്‍ത്ഥങ്ങള്‍ കണ്ടെത്താവുന്നതാണ്. ചിന്തിക്കുന്തോറും നവംനവങ്ങളായ അര്‍ഥത്തെ പ്രദാനം ചെയ്യുന്നതായിരിക്കും ഉദാത്ത കവിതയെങ്കില്‍, ചിന്താബന്ധുരമായ ഈ ശ്ലോകം ഉത്തമ കവിതയ്ക്ക് മകുടോദാഹരണമത്രെ.
വാല്മീകി രാമായണം മുഴുവന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത മഹാകവി വള്ളത്തോളിനും നാനാര്‍ത്ഥ സുഭഗമായ ഈ ശ്ലോകം വേണ്ടവിധത്തില്‍ സുഗ്രാഹ്യമായിരുന്നുവോ എന്ന സംശയമാണ്.
സംസ്‌കൃതത്തിലെ നാനാര്‍ത്ഥങ്ങള്‍ മലയാളത്തില്‍ വരുത്തുവാന്‍ ആര്‍ക്ക്, എങ്ങനെ കഴിയും! ഒരു വാക്കിനു പല അര്‍ത്ഥം; സന്ധിയും സമാസവും പിന്നെ വ്യാകരണപ്രയോഗവുംകൊണ്ട് വേറെ പല അര്‍ത്ഥം. ഇതെല്ലാം ദേവഭാഷയുടെ പ്രത്യേകതകളാണ്. മറ്റേതെങ്കിലും ഭാഷയില്‍ ഇങ്ങനെ വിവിധാര്‍ത്ഥങ്ങള്‍ വെളിപ്പെടുത്തക്കവിധം പ്രയോഗസാധ്യതകളുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ സംസ്‌കൃതഭാഷയിലല്ലാതെ ഇപ്രകാരം നാനാര്‍ത്ഥങ്ങള്‍ നിറഞ്ഞ ശ്ലോകങ്ങള്‍ രചിക്കുക പ്രയാസകരമാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news521351#ixzz4uE9dTTA9

1 comment:

Unknown said...

ഇത് പുരാതന ഭാഷകളുടെയും പഴയകാല പണ്ഡിതന്മാരുടെയും എല്ലാം പൊതുവായ പ്രത്യേകതയാണ്. ഗ്രീക്ക് ഭാഷയിലും സിറിയക് ഭാഷയിലും അറബി ഭാഷയിലും മറ്റും ഇപ്രകാരം കാണാം. അതിനും മുമ്പ് വരും തലമുറക്ക് സൂക്ഷിച്ചുവെക്കാനാവാത്ത ഒരുപാട് രചനകൾ നഷ്ട്ടപ്പെട്ടിട്ടുണ്ട്.