Thursday, September 28, 2017

ബലരാമന്റെ കയ്യിലിരുന്ന ഒരു പുല്‍ക്കൊടിയാല്‍ സൂതന്‍ മരണപ്പെട്ടു. ആയുധധാരിയല്ലാത്ത ബലരാമന്‍ വധിച്ചു എന്നുപറയാന്‍ സദസ്സിലാര്‍ക്കും യുക്തി തോന്നിയില്ല. എന്നാല്‍ ബലരാമന്‍ ദേഷ്യഭാവത്തിലായിരുന്നെന്ന് അവര്‍ക്കൊക്കെയറിയാം. പക്ഷെ ബലരാമന്‍ പക്വതയും ആലോചനയുമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും പറയാനാവില്ല. സൂതന്‍ മരിച്ചുവീണു എന്നത് സത്യം.
ബലരാമനോട് പ്രതിഷേധിക്കുന്നത് ശരിയല്ല. അവതാരമൂര്‍ത്തിയായ ഭഗവാന്‍ അവതാര ഉദ്ദേശ്യമാണ് നടപ്പാക്കിയതെന്ന് വ്യക്തം. പക്ഷേ പ്രതിഷേധിക്കാതിരിക്കാനുമാവില്ല. കാരണം സദസ്സിലെല്ലാവരും ചേര്‍ന്ന് പ്രാര്‍ത്ഥനയോടെ ക്ഷണിച്ചതനുസരിച്ചാണ് സൂതര്‍ ബ്രഹ്മസാനത്തിലിരുന്ന് പുരാണം പറയാന്‍ തയ്യാറായത്.
”അസ്യ ബ്രഹ്മാസനം ദത്തം അസ്മാദിര്‍യദുനന്ദന,
ആയുശ്ചാത്മാക്ലമം താവദ് യാവത് സത്യം സമാപ്യതേ”
സദസ്യര്‍ ബലരാമനോടു പറഞ്ഞു, അല്ലയോ ഭഗവാനെ, അങ്ങയോടു ന്യായം പറയാന്‍ ഞങ്ങള്‍ ശക്തരല്ല. പക്ഷേ, ഈ സൂതന് ബ്രഹ്മാസനം നല്‍കിയിരുത്തിയത് ഞങ്ങളാണ്. ഈ സത്രം കഴിയുംവരെയെങ്കിലും ശരീരത്തിന് ദൗര്‍ബല്യമോ ആയുര്‍നാശമോ ഉണ്ടാകില്ലെന്ന് ഞങ്ങള്‍ വാക്കുനല്‍കിയതാണ്. ഇപ്പോള്‍ ഞങ്ങളുടെ വാക്കിന്റെ വിലയാണ് നശിച്ചത്. അങ്ങയെ വിമര്‍ശിക്കുന്നതിന് യാതൊരു ന്യായവും അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ശക്തിയില്ല.
പിന്നെ സൂതന്റെ ആയുസിനും ആരോഗ്യത്തിനും യാതൊരു ഭംഗവുമുണ്ടായില്ലെന്ന് വാക്കു നല്‍കാന്‍ നിങ്ങള്‍ക്കാരാണ് അധികാരം നല്‍കിയതെന്ന് അങ്ങ് ചോദിച്ചേക്കാം. എന്നാല്‍ സത്രം തുടങ്ങിയാല്‍ അവസാനിക്കുംവരെ കാലന്‍ ആ പ്രദേശത്ത് അടുക്കില്ലെന്ന് പണ്ട് വ്യാസന്‍ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. വ്യാസന് നാരദമഹര്‍ഷി പറഞ്ഞു കൊടുത്തതാണത്രെ. പണ്ട് സനല്‍ കുമാരനും ബ്രഹ്മാവും ഇതുപറഞ്ഞിട്ടുണ്ടെന്ന് നാരദര്‍ വ്യാസനോട് പറഞ്ഞു. അതുമല്ല, അങ്ങു തന്നെ, ആദിശേഷന്‍ തന്നെ, ഒരിക്കല്‍ ഹയഗ്രീവ മഹര്‍ഷിയോടും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ വാക്കു പറഞ്ഞത്.
യോഗേശ്വരനായ അങ്ങേയ്ക്ക് ബ്രഹ്മവധമെന്ന ദോഷമൊന്നും ബാധിക്കില്ല. പാപബന്ധമില്ലാത്തതിനാല്‍ തന്നെ അങ്ങക്ക് പ്രായശ്ചിത്തം വിധിക്കാനും ആര്‍ക്കും സാധ്യമല്ല. എന്നാല്‍ എന്തെങ്കിലും അറിഞ്ഞു പ്രായശ്ചിത്തം ആചരിക്കുമെങ്കില്‍ അത് ലോകഹിതത്തിനായ്‌ക്കൊണ്ടുഭവിക്കും.
സദസ്യരുടെ വിനയപൂര്‍വമായ അഭിപ്രായങ്ങള്‍ കേട്ടതോടെ ബലരാമന്റെ ദേഷ്യമെല്ലാം അടങ്ങി അദ്ദേഹം വളരെ ശാന്തനായി. പ്രായശ്ചിത്തം വിധിക്കാന്‍ സദസ്യരെത്തന്നെ ചുമതലപ്പെടുത്തി. ഞാന്‍ എന്തു പ്രായശ്ചിത്തവും ചെയ്യാന്‍ തയ്യാറാണ്.
”ദീര്‍ഘമായുര്‍ബതൈതസ്യ സത്വമിന്ദ്രിയമേവ ച
ആശാസിതം യത്തദ് ബ്രൂത സാധയേ യോഗമായയാ” എന്താണ് ചെയ്യേണ്ടത്. ഈ സൂതനെ വീണ്ടും ജീവിപ്പിക്കണമോ, അതു ചെയ്യാം. അവനു ദീര്‍ഘായുസു നല്‍കാം. ഓജസും തേജസും നല്‍കാം. എന്തെല്ലാം ഗുണഗണങ്ങള്‍ വേണമോ അതൊക്കെ യോഗമായയാല്‍ ഞാന്‍ സാധ്യമാക്കാം.
എന്നാല്‍ യോഗേശ്വരനായ ബലരാമന്റെ പ്രവൃത്തികളെ നിന്ദിക്കുന്ന യാതൊന്നും തന്നെ തങ്ങളാരും ആഗ്രഹിക്കുന്നില്ലെന്ന് സദസ്യര്‍ വ്യക്തമാക്കി. അങ്ങ് ഇദ്ദേഹത്തെ പുനര്‍ജ്ജീവിപ്പിച്ചാല്‍ മരണം എന്ന തത്വത്തെ ഉല്ലംഘിക്കുന്ന പ്രവൃത്തിയാകും. അത് പ്രകൃതിവിരുദ്ധമാകും. പ്രകൃതിക്ക് വിരുദ്ധമായതൊന്നും അങ്ങയില്‍നിന്നുണ്ടാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പിന്നെ അങ്ങ് പ്രയോഗിച്ച ആയുധം ഒരു പുല്ലാണെങ്കില്‍ അത് നിര്‍വീര്യമായെന്ന ഒരു ആക്ഷേപത്തിനിരയാകാന്‍ പാടില്ല. ഞങ്ങളുടെ വാക്കുതെറ്റാതിരിക്കുന്നതായാല്‍ അതും ഒരു ഭാഗ്യം. അതിനനുസരിച്ച് എന്തു ചെയ്യാനാകുമെന്ന് അങ്ങ് തന്നെ നിശ്ചയിച്ചാലും.
സൂതന്‍ സ്വയം അദ്ദേഹത്തിന്റെ പത്‌നിയില്‍നിന്നും പുത്രരൂപത്തില്‍ അവതരിക്കുന്നതിന് ബലരാമന്‍ അനുഗ്രഹിച്ചു. വേദവിധിപ്രകാരം തന്നെയാകട്ടെ.
”ആത്മാവൈ പുത്ര ഉല്‍പ്പന്ന ഇതി വേദാനുശാസനം
തസ്മാദസ്യ ഭവേദ്‌വക്താ ആയുരിന്ദ്രിയസത്യവാന്‍”
അതേ ആത്മാവ് പുത്രരൂപത്തില്‍ ജനിച്ച് നിങ്ങള്‍ക്ക് പുരാണവക്താവായിത്തീരട്ടെ. അദ്ദേഹത്തിന് ദീര്‍ഘായുസും ഓജസും തേജസും എല്ലാം ഒത്തുചേരും.
പുരാണ സദസ്യന്മാര്‍ക്കെല്ലാം സന്തോഷമായി. അവരുടെ യാഗാദികള്‍ കൂടെക്കൂടെ മുടക്കുന്ന ബല്വലന്‍ എന്ന രാക്ഷസനിഗ്രഹവും അവരുടെ താല്‍പ്പര്യപ്രകാരം നിര്‍വഹിച്ചു.
ബ്രഹ്മഹത്യാദി പാപങ്ങള്‍ തീര്‍ക്കാനായി ബലരാമന്‍ ദ്വാദശമാസത്തെ-ഒരുവര്‍ഷത്തെ-തീര്‍ത്ഥാടനവും ബലരാമന്‍ നിശ്ചയിച്ചു.
മനസ്സ് ചഞ്ചലമാകുമ്പോള്‍ ആശ്വാസം നേടുന്നതിന് ദേശസഞ്ചാരവും തീര്‍ത്ഥാടനവുമെല്ലാം ഏറെ സഹായകമാകുമെന്ന് ബലരാമന്‍ ഇതിലൂടെ പ്രകടമാക്കി. ഒരു നിമിഷമെങ്കിലും മനസ്സ് ചഞ്ചലമായി അപക്വപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പ്രായശ്ചിത്തങ്ങളിലൂടെ മനസ്സിനെ തിരിച്ചുപിടിക്കണമെന്നും ബലരാമന്‍ തന്നെ പ്രവൃത്തികളിലൂടെ തെളിയിച്ചു. ഭഗവാന്റെ കര്‍മങ്ങളേയും ശ്രേഷ്ഠ മനസ്സുകള്‍ക്ക് തിരുത്താനാവുമെന്ന് സദസ്യരും സ്വന്തം വിനയംവിടാതെ വ്യക്തമാക്കി.


ജന്മഭൂമി: http://www.janmabhumidaily.com/news712661#ixzz4u1JV4GX8

No comments: