Saturday, February 10, 2018

krishnakumar.
കുറേ കാലങ്ങളായി പല രാഷ്ട്രീയക്കാരും ബുദ്ധിജീവികളായ പല യുക്തിവാദികളും മതങ്ങളാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം എന്നും പറഞ്ഞു നടക്കുന്നു. സെമറ്റിക് മതങ്ങളുടെ ഈശ്വരസങ്കല്പത്തെയാണ് അവര്‍ വിമര്‍ശിക്കുന്നതത്രയും എന്നു പോലും അറിയാതെ ലോകോത്തരമായ ഭാരതീയ വേദാന്തദര്‍ശനങ്ങളെയും പഠിച്ചറിയാതെ വിമര്‍ശിക്കുന്നു എന്നത് മറ്റൊരു വിഷയം. വര്‍ഷങ്ങളോളമുള്ള പത്രങ്ങള്‍ എടുത്തു പരിശോധിച്ചു നോക്കാം നമുക്ക്. ആരാണ് യഥാര്‍ത്ഥപ്രശ്നക്കാര്‍, ആരൊക്കെ സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ കൊണ്ടാണ് പത്രമാധ്യമങ്ങള്‍ എന്നും നിറയുന്നത് എന്നു നോക്കാം. ഇന്നത്തെ ഒരു പത്രവാര്‍ത്തയില്‍ നിന്നു തന്നെ തുടങ്ങാം. നാം ബുദ്ധിയില്ലാത്തവരായി കണ്ട ബുദ്ധിജീവികളുടെ പുറകേ ജയ് വിളിച്ചു നടന്നിട്ട് കാര്യം ഇല്ലെന്നും നമുക്ക് സ്വയം തോന്നിപ്പോകും. അതിന് പൂര്‍വ്വകാല പത്രങ്ങള്‍ മാത്രം മതിയാകും. ഒരുപാര്‍ട്ടിയുടെയും ഒരു മതത്തിന്‍റെയും ഭാഗമാകാതെ സ്വതന്ത്രമായി പരിശോധിച്ചു നോക്കു. രാഷ്ട്രീയക്കാര്‍ക്കും യുക്തിവാദികള്‍ക്കും ബുദ്ധിജീവിചമഞ്ഞുനടക്കുന്ന യുക്തിവാദി സാഹിത്യപ്രവര്‍ത്തകര്‍ക്കും അവരുടെ ഇഷ്ടത്തിന് വളച്ചൊടിക്കാനുള്ളതല്ല നമ്മുടെ ബുദ്ധിയും ചിന്തയും ക്രീയേറ്റിവിറ്റിയും എന്നറിയണം നാം.
ഇന്നത്തെ കേരളകൗമുദി പത്രത്തിലെ വാര്‍ത്ത-
സംഭവം കൊല്ലത്താണ്. ഹയര്‍സെക്കന്‍ററി സ്കൂളിലെ വനിതാപ്രിന്‍സിപ്പലിനു നേരിടേണ്ടിവന്ന ദുരന്തം! ആ സ്കൂളിലെ ഒരു ക്ലാസ്സ് മുറിയില്‍ ഇരുന്ന് മദ്യപിച്ച മൂന്ന് പെണ്‍കുട്ടികളെ അവര്‍ പിടികൂടി. അവരവരുടെ രക്ഷാകര്‍ത്താക്കളെ ടീച്ചര്‍ വിവരം അറിയിച്ചു. പക്ഷേ വിപരീതഫലമാണ് ടീച്ചര്‍ക്ക് നേരിടേണ്ടി വന്നത്. ഇപ്പോള്‍ അവര്‍ ആത്മഹത്യചെയ്തു എന്നാണ് വാര്‍ത്ത. വാര്‍ത്തയുടെ സത്യസ്ഥിതി എന്തുതന്നെയായാലും ഇത്തരത്തിലുള്ളതോ ഇതിലും കുഴപ്പം പിടിച്ചതോ ആയ പ്രശ്നങ്ങള്‍ നേരിടുന്ന അനവധി അദ്ധ്യാപകര്‍ കേരളത്തില്‍തന്നെ ഉണ്ട്. ഇത്തരത്തില്‍ ഒരുപാട് സംഭവങ്ങള്‍ പലപ്പോഴായി നടന്നു കഴിഞ്ഞു. അദ്ധ്യാപകര്‍ പുറത്ത് പറയാത്ത എത്രയോ സംഭവങ്ങളുണ്ട്. പറഞ്ഞാല്‍ വാദിയെ പ്രതിയാക്കുന്ന എത്രയോ അനുഭവങ്ങള്‍ അവര്‍ എന്നും മുന്നില്‍ കാണുന്നു. കുട്ടികളെ പേടിച്ചു അദ്ധ്യാപകര്‍ മിണ്ടാതെ നടക്കേണ്ടുന്ന അവസ്ഥയിലാക്കി, നമ്മുടെ ദീര്‍ഘവീക്ഷണമില്ലാത്ത നിയമ സംരക്ഷണം. വിദ്യാര്‍ത്ഥി മദ്യപിച്ചുവന്നാലും അദ്ധ്യാപകനെ ചീത്തവിളിച്ചാലും കഞ്ചാവുവിറ്റാലും തല്ലുകൂടിയാലും അതില്‍ അദ്ധ്യാപകര്‍ ഇടപെടാന്‍ പാടില്ല എന്ന അവസ്ഥയായി. ചുരുക്കിപ്പറഞ്ഞാല്‍ വകതിരിവോ പക്വതയോ ഇല്ലാത്ത കുട്ടികളുടെ കാര്യം അദ്ധ്യാപകര്‍ നോക്കേണ്ട കാര്യമില്ല, നിയമം അവരെ സംരക്ഷിച്ചു നേര്‍വഴിക്കു നയിച്ചുകൊള്ളും!!! പഠിപ്പിക്കുന്ന അദ്ധ്യാപകന്‍റെ ചെകിടത്ത് അടിക്കുന്ന കുട്ടികള്‍, ക്വട്ടേഷന്‍ ഏര്‍പ്പാടാക്കി അടിക്കുക, ചീത്തവിളിക്കുക, മദ്യപിച്ചുവന്ന് അദ്ധ്യാപികമാരെ അലോസരപ്പെടുത്തുന്ന രീതിയില്‍ ക്ലാസ്സില്‍ ഇരിക്കുക, പെണ്‍കുട്ടികള്‍ ക്ലാസ്സില്‍ മദ്യപിച്ചുവരുക, കഞ്ചാവ് വില്‍ക്കുക, രാഷ്ട്രീയക്കാര്‍ക്കു വേണ്ടി അവര്‍കൊടുക്കുന്ന മദ്യവും സേവിച്ച് അനാവശ്യമായ കലാപങ്ങള്‍ സൃഷ്ടിക്കുക എന്നിങ്ങനെപോകുന്നു തലമുറയുടെ വളര്‍ച്ച. ചില സ്കൂളുകളിലെ ഹൈസ്കൂള്‍ ക്ലാസില്‍ ചെന്നു പഠിപ്പിക്കുവാന്‍ പോലും ഭയമുള്ള ലേഡി ടീച്ചേഴ്സ് ധാരാളം ഉണ്ട്. ഈ അദ്ധ്യാപകരെല്ലാം ആരോടാണ് പരാതി പറയുക? രക്ഷിതാക്കളോടോ പോലീസിനോടോ മന്ത്രിയോടോ? പത്രങ്ങളില്‍ ഇന്ന് ഒന്നു പറയും അത് നാളെ പലകാരണങ്ങളാലും മാറ്റി പറയും. എന്നതിനാല്‍ നേരിട്ട് അറിയാവുന്ന അദ്ധ്യാപകരോട് അന്വേഷിച്ചു നോക്കു ഇതൊക്കെ സത്യമാണോ എന്ന്, അവര്‍ സ്വന്തം അനുഭവങ്ങള്‍ തന്നെ വിശദമായി പറഞ്ഞുതരും.
അദ്ധ്യാപകരുടെ കൈയിലിരുന്ന വടിയെടുത്ത് വിദ്യാര്‍ത്ഥിയുടെ കൈയില്‍ കൊടുത്തിരിക്കുകയാണിപ്പോള്‍. നിനക്ക് ഒന്നും പറ്റില്ല നിനക്ക് എന്തുവന്നാലും ഞാന്‍ നോക്കിക്കൊള്ളാം എന്ന ഉറപ്പ് നിയമം അവര്‍ക്ക് നല്‍കിയ ആത്മവിശ്വാസം അവരുടെ പരാക്രമങ്ങളെ ശക്തിമത്താക്കിയിട്ടുമുണ്ട്. അവരെ നേരെ ആക്കുവാന്‍ അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്ന അദ്ധ്യാപരുടെ സംരക്ഷണം അവരവരുടെ തന്നെ കൈയിലാണ്. അങ്ങനെ ശ്രമിച്ച പലരുടെയും ജീവിതം കുഴപ്പത്തിലാകുകയാണ്.
മാറിമാറി ഭരിക്കുന്ന സര്‍ക്കാര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?
പോലീസുകാര്‍ക്ക് ഓരോ സര്‍ക്കിളിലായി ഓരോ മാസവും വാഹനചെക്കിംഗും ഹെല്‍മറ്റ് പരിശോധനയുമായി ഇത്രരൂപ പിരിക്കണം എന്ന ടാര്‍ജറ്റ് ഏല്‍പ്പിക്കാം. പിന്നെ മദ്യംവിറ്റും പണം വന്നു ചേരും. അങ്ങനെ പിടിച്ചുപറിച്ചും മദ്യംവിറ്റും കിട്ടുന്ന രുപകൊണ്ട് കുറച്ച് വികസനവും അധികം അഴിമതിയും. ഇതാണ് അവസ്ഥ.
എങ്ങനെയും പണം നേടണം. കള്ളുകുടിക്കണം മറ്റ് സുഖസൗകര്യങ്ങളും വര്‍ദ്ധിക്കണം എന്നിട്ട് കിട്ടുന്ന സമയം പാര്‍ട്ടിസമ്മേളനം എന്നും പറഞ്ഞ് അന്യപാര്‍ട്ടിയുടെ അപരാധം പറയണം. കുട്ടികളും ഇതുതന്നെയാണ് ചെയ്യുന്നത്. കള്ളുകുടിക്കാനും മൊബൈല്‍ വാങ്ങാനും ചാര്‍ജ്ജ് ചെയ്യാനും പെട്രോള്‍ വാങ്ങാനും അവര്‍ക്ക് ധാരാളം പണം വേണം. അവര്‍ കഞ്ചാവു വിറ്റും മദ്യം വിറ്റും മൊബൈല്‍ വീഡിയോസ് പകര്‍ത്തി വിറ്റും കുറുക്കുവഴിയിലൂടെ പണം നേടുന്നു. ഇവരെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കാണ് സര്‍ക്കാരിന്‍റെ നിയമം സംരക്ഷണം നല്‍കാതെ പോകുന്നത്. പുരോഗമനവാദികളാരും ഇതൊന്നും അല്ല ഇന്നത്തെ സമൂഹത്തിലെ വലിയ പ്രശ്നമായി പറയുന്നത്.
പുരോഗമനവാദികളും സാഹിത്യകാരന്മാരും എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?
മദ്യവും മയക്കുമരുന്നും മുതിര്‍ന്നവരെയും യുവതലമുറയെയും കുട്ടികളെയും എന്തൊരു മാനസ്സികഭീകരതയിലേയ്ക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. നിത്യേന പത്രത്തില്‍ എത്രവാര്‍ത്തകളാണ് കാണുന്നത്? അതൊന്നും അവരില്‍ പലരും കാണുന്നില്ല. ലഹരി ഒരു കാരണമാകുന്ന വാര്‍ത്തകളൊന്നും അവരുടെ ശ്രദ്ധയെയും ധര്‍മ്മബോധത്തെയും ലോകസമാധാന മോഹത്തെയും സ്പര്‍ശിക്കാറില്ല. കാരണം എന്താണ്? അത് ഞങ്ങള്‍ക്കും വേണ്ടതാണല്ലോ! അതിനാല്‍ ഇതൊന്നുമല്ലല്ലോ അവര്‍ക്കു സമൂഹത്തില്‍ കാണാന്‍ കഴിയുന്ന പ്രധാന വിഷയങ്ങള്‍. ഫെമിനിസം, മതങ്ങളുടെയും ദേവതകളുടെയും കുഴപ്പങ്ങള്‍, ഭഗവദ്ഗീതയിലെ കുഴപ്പം, മനുസ്മൃതിയുടെ കുഴപ്പം എന്നിവയൊക്കെയാണല്ലോ സാഹിത്യത്തിലും പൊതുവേദികളിലും ചര്‍ച്ചചെയ്യാനുള്ളത്!!!! ചുട്ടെരിക്കാനുളളത് അത്തരം ചവറ് സാഹിത്യങ്ങളെയും പ്രഭാഷണങ്ങളെയുമാണ്. കുട്ടികളെ ലഹരിയുടെ ലോകത്തു നിന്നു മാറ്റുവാന്‍ മുതിര്‍ന്നവര്‍ വഴികാട്ടണം. മദ്യമല്ല നല്ല ഗ്രന്ഥങ്ങളാണ് അവരെ മുന്നോട്ട് നയിക്കേണ്ടത്. സ്വര്‍ഗ്ഗത്തിലിരിക്കുന്ന ദേവനെയല്ല അവരുടെ ഉള്ളിലിരിക്കുന്ന ദേവനെ ഉണര്‍ത്താനുള്ള വഴിയിലേയ്ക്ക് കൈപിടിച്ചു നടത്തുക. നമ്മളും കൂടെ നടക്കുക. നമ്മുടെ പ്രസ്ഥാനവും ആദര്‍ശവും അതിന് നമ്മെ അനുവദിക്കുന്നില്ല എങ്കില്‍ ആ പ്രസ്ഥാനത്തിന്‍റെ ബന്ധനത്തില്‍ നിന്നും പുറത്തുവരുക, സ്വന്തം മക്കള്‍ക്കു വേണ്ടിയെങ്കിലും. അല്ലെങ്കില്‍ അവര്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ക്ക് കോടതിയും സ്റ്റേഷനും കയറി ഇറങ്ങാം.
വര്‍ഷങ്ങളോളം ഉള്ള പത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന ചരിത്ര വസ്തുത എന്താണ്?
പത്രങ്ങളില്‍ ഏറ്റവും അധികം വരുന്ന വാര്‍ത്തകള്‍ എന്താണെന്നു പരിശോധിച്ചു നോക്കൂ- രാഷ്ട്രീയക്കാരുടെ അപരാധം പറച്ചില്‍, അവരുടെ അഴിമതികള്‍, സാഹിത്യകാരന്മാരുടെയും സിനിമാക്കാരുടെയും രാഷ്ട്രീയനേതാക്കളുടെയും അനാവശ്യമായ വിവാദപ്രസ്ഥാവനകളും പ്രശ്നങ്ങളും, അവരുടെ പീഡനങ്ങള്‍, അവര്‍ നടത്തുന്ന അക്രമങ്ങളും കൊലപാതകങ്ങളും, പഠിക്കുന്ന കുട്ടികളെ ഉപയോഗിച്ച് രാഷ്ട്രീയമുതലെടുപ്പിനു വേണ്ടി നടത്തുന്ന അനാവശ്യമായ സമരങ്ങളും അക്രമങ്ങളും, ഹര്‍ത്താലുകള്‍, ഹര്‍ത്താല്‍ ദിനത്തിലെ മദ്യപാനികളായ ഗുണ്ടകളുടെ അക്രമങ്ങള്‍, എതിര്‍ പാര്‍ട്ടിക്കാരുടെ ഭരണനേട്ടങ്ങളെ കോട്ടങ്ങളായി വ്യാഖ്യാനിക്കുന്ന സ്വാര്‍ത്ഥ രാഷ്ട്രീയവിമര്‍ശനങ്ങള്‍, മദ്യപാനികളായ സാമൂഹികവിരുദ്ധരും ക്വട്ടേഷന്‍ സംഘങ്ങളും നടത്തുന്ന അക്രമങ്ങളും, മദ്യലഹരിയില്‍ ബന്ധങ്ങള്‍ പോലും നോക്കാതെയുള്ള സ്ത്രീപീഡനങ്ങളും, മദ്യലഹരിയില്‍ ഭാര്യയെ പീഡിപ്പിക്കുന്നതും ആയ വാര്‍ത്തകളാണ്. ഇത്രയും കാര്യങ്ങള്‍ ഇല്ലാത്ത പത്രം കണ്ടെത്തുക ബുദ്ധിമുട്ടാണ്. യുക്തിവാദികളും അവരുടെ പത്രങ്ങളും അവരുടെ വക്താക്കളും ഈ യാഥാര്‍ത്ഥ്യം കണ്ടിട്ടോ മനസ്സിലാക്കിയിട്ടോ ഇല്ലായിരിക്കും!!! അത് കാഴ്ചയുടെയോ ചിന്തയുടെയോ ബുദ്ധിയുടെയോ കുഴപ്പമല്ല ധര്‍മ്മനിഷ്ഠയുള്ള ജീവിതം സ്വയം ആചരിക്കാത്തതിന്‍റെ പ്രവൃത്തിദോഷം കൊണ്ടു മാത്രമാണ് ഈ അന്ധത. ചില കാര്യങ്ങള്‍ അറിയാന്‍ ചില പത്രങ്ങള്‍ മാത്രം വായിക്കേണ്ടുന്ന സ്ഥിതി, ചില ദൃശ്യമാധ്യമങ്ങളില്‍ മാത്രം അന്വേഷിക്കേണ്ടുന്ന സ്ഥിതി. അതുകൊണ്ടാണ് ഒരോ വിഷയത്തിലെയും സത്യസ്ഥിതി അറിയാന്‍ എല്ലാ പാര്‍ട്ടികളുടെയും മാധ്യമങ്ങളെ എന്നും വായിക്കേണ്ടിവരുന്നത്. തങ്ങള്‍ക്കു വേണ്ടപ്പെട്ട ആളിനാണ് കുഴപ്പമെങ്കില്‍ അയാളെ സംരക്ഷിക്കാന്‍ അയാള്‍ പറഞ്ഞ അബദ്ധങ്ങളെ ഒഴിവാക്കി മറ്റൊരു പ്രശ്നത്തിലേയ്ക്ക് എത്തിച്ച് പത്രങ്ങളും മാധ്യമങ്ങളും അവരെ സംരക്ഷിച്ചുകൊള്ളും. സാധാരണക്കാരായ ജനം ആണ് കബളിപ്പിക്കപ്പെടുന്നത്. സ്വതന്ത്രമായി നില്‍ക്കുകയാണ് ഒരേ ഒരു വഴി എന്ന് തിരിച്ചറിഞ്ഞാല്‍ നല്ലതാണ്.
ഈ അപരാധങ്ങള്‍ക്കും അപരാധം പറച്ചിലുകള്‍ക്കും ഇടയില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് എന്താണ്?
മാസങ്ങള്‍ക്കുമുമ്പ് ഒരാളോട് കുടിക്കുന്നതിന്‍റെ കുഴപ്പത്തെ കുറിച്ചു പറഞ്ഞപ്പോള്‍ എന്നോട് തിരിച്ചു പറഞ്ഞതെന്താണെന്നോ? ''ഞങ്ങള്‍ അച്ഛനും മക്കളും ഒരുമിച്ചിരുന്ന വെള്ളമടിച്ചു വളര്‍ന്നവരാണ്''- ഇതാണ് മറുപടി. നമ്മുടെ അച്ഛനും അമ്മയും നമ്മളോട് ചെയ്തതെന്താണ്? അവര്‍ നമുക്ക് യുക്തിവാദവും ''''''സ്വാര്‍ത്ഥമായ ആദര്‍ശ''''' രാഷ്ട്രീയവുമൊന്നും പഠിപ്പിക്കാതെ എന്നും ക്ഷേത്രത്തില്‍ കൊണ്ടു പോയി നാമവും പറയിച്ച് അവിടെനിന്നു കിട്ടുന്ന തീര്‍ത്ഥ ജലവും കുടിപ്പിച്ചു വളര്‍ത്തി. അതുകൊണ്ട് അച്ഛനും മക്കളും കൂടി ഇരുന്നു കള്ളുകുടിച്ചു വളര്‍ന്ന ഭാഗ്യം നമ്മുടെ ഭാഗ്യത്തിന് നമുക്ക് ലഭിക്കാതെയും പോയി. അതുകൊണ്ടെന്തു സംഭവിച്ചു? സ്വന്തം വീട്ടിനോ നാട്ടിനോ നമ്മെ സഹിക്കേണ്ടുന്ന ഒരു ദുരവസ്ഥ വന്നില്ല. എന്നതിനാല്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് ഒന്നുമാത്രമാണ് ആന്തരികശക്തിയെ പ്രാര്‍ത്ഥനകൊണ്ടും ധ്യാനം കൊണ്ടും പഠനംകൊണ്ടും പ്രോജ്ജ്വലിപ്പിക്കുക. ആത്മശക്തിയുടെ പ്രഭാവം കൊണ്ട് സമൂഹത്തില്‍ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ തന്നാല്‍ കഴിയുന്നത് ഈശ്വരനില്‍ അര്‍പ്പിച്ചു ചെയ്യുക. ഒരു പ്രസ്ഥാനത്തിനും ഒരു ലഹരിക്കും ഒരു പാര്‍ട്ടിക്കും ഒരു യുക്തിവാദിക്കും ഒരു മതത്തിലും നമ്മുടെ ബുദ്ധിയെ പണയം വയ്ക്കരുത്. മറ്റുള്ളവരുടെ അല്ല, സ്വന്തം അനുഭവങ്ങളില്‍ നിന്ന് സത്യം മനസ്സിലാക്കുവാന്‍ ശീലിക്കുക.
ഹൈന്ദവമതദര്‍ശനം നമ്മെ പഠിപ്പിക്കുന്ന വലിയൊരു ചരിത്ര സത്യം ഉണ്ട്. ശങ്കരാചാര്യസ്വാമികളുടെ കാലഘട്ടത്തില്‍ ശൈവ-വൈഷ്ണവ-ശാക്തേയ മതങ്ങള്‍ തങ്ങളാണ് ശ്രേഷ്ഠം എന്ന വാദങ്ങള്‍ കൊണ്ട് പരസ്പരം വിഭിന്ന മതങ്ങളായി തമ്മില്‍ തല്ലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്വൈതസിദ്ധാന്തം സ്ഥാപിച്ചുകൊണ്ട് മറ്റെല്ലാ ദ്വൈതസിദ്ധാന്തങ്ങളെയും അതില്‍ വിലയിപ്പിച്ചത്. എല്ലാം ഒന്നാണെന്നും ആ ശക്തി അവനവനില്‍ തന്നെയാണെന്നും സ്ഥാപിച്ചു. അങ്ങനെയൊരു യുക്തിഭദ്രമായ ജ്ഞാനത്തില്‍ അടിയുറച്ചതോടെയാണ് അവ ഒന്നായിത്തീര്‍ന്നത്. അങ്ങനെ ഭക്തിയും ജ്ഞാനവും ഒന്നിച്ചിരിക്കുന്നിടത്ത് പ്രശ്നങ്ങള്‍ അവസാനിക്കുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തി. ഇന്ന് പല മതങ്ങളിലും പല ചേരികളിലായി തമ്മില്‍ തല്ലുന്നത് അവ ഒന്നാണെന്ന അടിസ്ഥാനദര്‍ശനമായ അദ്വൈതസിദ്ധാന്തം പഠിക്കാഞ്ഞിട്ടാണ്. നമ്മുടെ ഭക്തിപ്രസ്ഥാനം ജനമനസ്സുകളിലെ ഗുണപ്രകൃതത്തെ മാറ്റിയെടുത്തു. ഭക്തിയും ജ്ഞാനവും കൊണ്ട്. എഴുത്തച്ഛന്‍റെയും പൂന്താനത്തിന്‍റെയും കൃതികള്‍ ഉദാഹരണമാണ്. നമ്മുടെ കുഴപ്പം എന്താണെന്നോ മനുഷ്യന്‍റെ ബാഹ്യമായ മാറ്റത്തിന്‍റെ ചരിത്രം മാത്രമേ പഠിക്കാറുള്ളൂ. ആന്തരികമായ പരിവര്‍ത്തനത്തിന്‍റെ ചരിത്രവും കാരണവും പഠിക്കാറില്ല. അത് പഠിച്ചിരുന്നു എങ്കില്‍ പ്രായോഗികവേദാന്തപദ്ധതിയുടെ ഭാഗമായ ഒരു മതങ്ങളെയും ഒരു മൂര്‍ത്തികളെയും ആരും അവഹേളിക്കുകയില്ല. കാര്യങ്ങള്‍ അറിഞ്ഞു സംസാരിക്കുകയും എഴുതുകയും ചെയ്യുക. അല്ലാതെ കാര്യം അറിയാതെ വല്ലതുമൊക്കെ പറഞ്ഞാല്‍ അതെല്ലാം ഏത് അക്കാദമിയുടെ അവാര്‍ഡ് കിട്ടിയ കൃതിയായാലും, വയലാര്‍ അവാര്‍ഡ് കിട്ടിയ കവിതയായാലും നോവലായാലും ആശയതലത്തില്‍ വെറും ചവറാണ്. നമുക്ക് ശരിയായ കാഴ്ചയുണ്ടാകട്ടെ. എന്നാല്‍ മാത്രമേ വ്യക്തിപരമോ സാമൂഹികമോ ആയ യഥാര്‍ത്ഥ പ്രശ്നത്തെ കണ്ടെത്താനും പരിഹരിക്കാനും സാധിക്കു. ഓം

No comments: