Saturday, February 24, 2018

നവജാത ശിശുവിനെ കിടത്തുവാനുള്ള തൊട്ടിലിന് മുതല്‍ ശവപ്പെട്ടിക്ക് വരെ ചൈനീസ് ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന കാലമാണിത്.
സമൂഹത്തില്‍ വിലകുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ പ്രതിഷേധവും പ്രചരണവും നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ മറുവശത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നു.
ന്ത്യന്‍ വിപണികീഴടക്കി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇത്തരത്തില്‍ നൃത്തം ചവിട്ടി ആര്‍ത്തുല്ലസിക്കാന്‍ കഴിയുന്നതെന്തുകൊണ്ടെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇറക്കുമതി ചെയ്യപ്പെടുന്ന രാജ്യത്ത് അതിന്റെ ഉല്‍പ്പാദനമില്ലായ്മ, ഗുണമേന്മയിലുള്ള വ്യതിയാനം, വിലയിലെ വ്യത്യാസം എന്നിവയാണ് ഒരു രാജ്യം മറ്റൊരു രാജ്യത്തില്‍ നിന്നും ഏതെങ്കിലും ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള പ്രധാന കാരണം.
രൂപഭംഗിയും കൈകാര്യം ചെയ്യുന്നതിലെ എളുപ്പവുമൊക്കെയാണ് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പ്രധാന ആകര്‍ഷണങ്ങള്‍.
ഒരു വ്യാവസായിക ഉല്‍പ്പന്നത്തിന്റെ വില നിശ്ചയിക്കുന്നത് രണ്ട് പ്രധാന ഘടകങ്ങളാണ്. ഒന്ന് അത് നിര്‍മ്മിക്കാന്‍ ഉപയോഗിക്കപ്പെടുന്ന അസംസ്‌കൃത വസ്തുക്കളുടെ വില. മറ്റൊന്ന് നിര്‍മ്മിക്കാന്‍ ഉപയോഗിക്കപ്പെടുന്ന സാങ്കേതികവിദ്യ.
അസംസ്‌കൃത വസ്തുക്കളായ ഇരുമ്പ്, ചെമ്പ് അലുമിനിയം തുടങ്ങിയ ലോഹങ്ങള്‍ക്കും പ്ലാസ്റ്റിക്കിനും ചൈനയില്‍ വില കൂടുതലാണ്‌. കൂടാതെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും വ്യവസായ ഭൂമിയ്ക്കും, വൈദ്യുതി, ജലം തുടങ്ങിയ മറ്റ് ഘടകങ്ങള്‍ക്കും ഇന്ത്യയെക്കാള്‍ വില കൂടുതലാണ് ചൈനയില്‍. തൊഴിലാളികളുടെ വേതനം ഇന്ത്യയെക്കാള്‍ ഏഴുമടങ്ങാണ്. എന്നിട്ടും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ എങ്ങനെ കുറഞ്ഞവിലയ്ക്കിറക്കുന്നുവെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
ഗുണമേന്മയില്ലാത്തതാണെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകാത്ത ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രചാരമേറുന്നതിന്റെ പ്രധാന കാരണം അതിന്റെ വിലക്കുറവ് തന്നെയാണ്. സാങ്കേതികവിദ്യയുടെ കാര്യത്തില്‍ നോക്കിയാല്‍ ഇന്ത്യ ചൈനയില്‍ നിന്ന് പുറകിലൊന്നുമല്ല, പക്ഷെ വിലയുടെ പിന്നാലെ പോകുന്ന നമ്മള്‍ ഗുണമേന്മയ്ക്ക് മുന്‍തൂക്കം നല്‍കുന്നില്ല എന്നതാണ് കാരണം.
പ്രത്യേകിച്ച് ഒരു ആവശ്യവുമില്ലാത്ത എണ്ണമറ്റ ചൈനീസ് ഉല്‍പ്പന്നങ്ങളാണ് നാം ഫുട്പാത്തുകളില്‍ നിന്ന് വാങ്ങി വീടുകളില്‍ സംഭരിക്കുന്നത്. ഇതുമൂലം നാമറിയാത്ത എത്രയോ മാരകവിഷങ്ങള്‍ നമ്മുടെ വീടുകളില്‍ എത്തുന്നു.അതോടൊപ്പം കോടിക്കണക്കിന് വിദേശനാണ്യവും ഇന്ത്യയില്‍ നിന്ന് ചൈനയില്‍ എത്തിച്ചേരുന്നു. ഇതിനെല്ലാം പ്രതിവിധി ഗുണമേന്മയേറിയ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക എന്നതാണ്. വിലകുറഞ്ഞതും ഗുണമേന്മയില്ലാത്തതുമായ എല്‍ഇഡി ലൈറ്റുകളുടെ വിപണി ലോകമാകെ ഇടിയുകയാണ്.
ഗുണമേന്മയില്‍ കര്‍ശന നിലവാരം പുലര്‍ത്തുന്ന എല്‍ഇഡി ബള്‍ബുകളുടെ നിര്‍മ്മാതാക്കളാണ് നിര്‍വാണ്‍ ഇന്‍ഡസ്ട്രീസ്.
ജനോപകാരപ്രദവും ലോകശ്രദ്ധയാകര്‍ഷിച്ചവയുമായ നിരവധി കണ്ടുപിടിത്തങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞന്‍ വാസുദേവന്‍ തച്ചോതിന്റെ സംരംഭമാണിത്.
ഓടുന്ന വാഹനങ്ങളില്‍നിന്നും വീട്ടാവശ്യത്തിന് വൈദ്യുതി ഉണ്ടാകാന്‍ കഴിവുള്ള V- Kit, ശബ്ദമലിനീകരണം ഇല്ലാതാക്കാനുള്ള മോട്ടോര്‍ വാഹന ഹോണ്‍, മരുപ്രദേശങ്ങളിലെ തരിശുഭൂമികളില്‍ നിന്നും ബയോ ഡീസല്‍ ഉണ്ടാകാനുള്ള പദ്ധതി, ഇന്ധന സഹായമില്ലാതെ -അന്തരീക്ഷ ഊഷ്മാവ് വളരെ കൂടുന്ന സ്ഥലങ്ങളില്‍ വെള്ളം തണുപ്പിക്കുന്നതിനും, തണുപ്പുള്ള സ്ഥലങ്ങളില്‍ വെള്ളം ചൂടാകുന്നതിനും -ഭൂതാപത്താല്‍ പ്രവര്‍ത്തിക്കുന്ന ഉപകരണം തുടങ്ങിയ കണ്ടുപിടിത്തങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ ആളാണ് വാസുദേവന്‍ തച്ചോത്‌. കണ്ടുപിടിത്തങ്ങളിലെ വൈവിധ്യം ചൈനീസുകാരുടെ കുത്തക അല്ലെന്ന് തെളിയിച്ച ഈ ശാസ്ത്രജ്ഞനെ ലോകം അംഗീകരിക്കുന്നതും മറ്റൊന്നുകൊണ്ടല്ല. ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ ഇന്ത്യവിട്ട് പണം സമ്പാദിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളിലെല്ലാം ഒരു ഇന്ത്യന്‍ ‘ടച്ച്’ കാണാന്‍ കഴിയുന്നതില്‍ അത്ഭുതപ്പെടാനില്ല.
നിര്‍വാണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്രധാന ഉല്‍പ്പന്നങ്ങളിലൊന്ന് എല്‍ഇഡി ലൈറ്റുകളാണ്.
ഗുണമേന്മയില്‍ മികവുപുലര്‍ത്തുന്നതോടൊപ്പം സാധാരണക്കാരന് താങ്ങാവുന്ന വിലയുമാണ് ഈ ഉല്‍പ്പന്നങ്ങളുടെ പ്രത്യേകത.
വിലകുറഞ്ഞ എല്‍ഇഡി ലൈറ്റുകളുടെ ഡ്രൈവറുകള്‍ മനുഷ്യന്റെ മസ്തിഷ്‌കത്തിന് വളരെ ദോഷം ചെയ്യുന്നു. അതിനുപുറമെ നിലവാരം കുറഞ്ഞ എല്‍ഇഡികളില്‍ നിന്നും നിര്‍ഗമിക്കുന്ന അള്‍ട്രാവൈലറ്റ് കിരണങ്ങള്‍ സ്‌കിന്‍ ക്യാന്‍സറിനുപോലും കാരണമാക്കുന്നുവെന്ന് വാസുദേവന്‍ തച്ചോത് പറയുന്നു. 
വിലക്കുറവിന് മുന്നിലുള്ള ചൈനയില്‍പോലും ഗുണമേന്മയുള്ള വസ്തുക്കള്‍ക്ക് വില കൂടുതലാണ്. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്ന ഒരു എല്‍ഇഡി ഉല്‍പ്പന്നം അതേ ഗുണമേന്മയില്‍ ചൈനയില്‍ നിന്നും കൊണ്ടുവന്നാല്‍ വില കുറയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ത്യയിലെ ഫുട്പാത്തുകള്‍ മുതല്‍ വലിയ പഞ്ചനക്ഷത്ര ഷോറൂമുകള്‍ വരെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിറഞ്ഞുകിടക്കുന്നതിന്റെ പിന്നിലെ രഹസ്യം നാം അറിഞ്ഞിരിക്കണം. ഇന്ത്യയിലെ വിറ്റഴിക്കുന്ന നാലില്‍ മൂന്ന് എല്‍ഇഡി ബള്‍ബുകളും സര്‍ക്കാരിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ളവയാണെന്നത് കഴിഞ്ഞ ദിവസത്തെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു. സര്‍വേ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന എല്‍ഇഡി ലൈറ്റുകള്‍ ഏറെയും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. വ്യാജവും ബ്രാന്‍ഡഡ് അല്ലാത്തതുമായ ഇത്തരം ഉപകരണങ്ങള്‍ അപകടം വിളിച്ചവരുത്തുന്നവയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യന്‍ വിപണി നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം, ഇന്ത്യയിലെ പല കമ്പനികളും ചൈനയില്‍ നിന്ന് കൊണ്ടുവന്ന് സ്വന്തം പേരില്‍ മാര്‍ക്കറ്റിങ് നടത്തിക്കൊണ്ടിരിക്കുന്നുവെന്നതാണ്. ഇതിലൂടെ ഉപഭോക്താക്കള്‍ തെറ്റിദ്ധരിക്കപ്പെടുന്നു.ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി പരിതപിക്കേണ്ട കാര്യമില്ല. ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങളുമായി മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും ചെയ്താല്‍ ഇന്ത്യയില്‍ തൊഴില്‍ സാധ്യതകളും ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളും വര്‍ധിക്കുമെന്നകാര്യത്തില്‍ സംശയിക്കേണ്ടതില്ല. ദേശീയത വാക്കിലൊതുക്കാതിരിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്...janayugam

No comments: