Monday, February 26, 2018

പ്രാണായാമം യഥാര്‍ത്ഥ പ്രാണനെ പിടികിട്ടുവാന്‍ നടത്തുന്ന അഭ്യാസങ്ങളില്‍ ഒന്നാണ്. മനുഷ്യശരീരത്തില്‍ ഈ പ്രാണന്‍റെ ചലനം ഏറ്റവും വ്യക്തമായി കാണുന്നത് ശ്വാസോഛ്വാസത്തിലാണ്. പ്രാണന്‍റെ ചലനസ്വഭാവം തന്നെയാണ് ശ്വാസത്തേയും ചലിപ്പിക്കുന്നത്. അഭ്യാസം കൊണ്ട് നമ്മുടെ ശ്വാസകോശങ്ങളുടെ ചലനം നമ്മുടെ ഇഛാനുസരണം നിയന്ത്രിക്കാനായാല്‍ ശരീരം മുഴുവനും ഇപ്രകാരത്തില്‍ നമ്മുടെ നിയന്ത്രണത്തില്‍ വന്നുചേരുന്നു. എല്ലാവരും ഒരേ പ്രാണസമുദ്രത്തിലെ അംഗങ്ങളാണ്. സ്പന്ദനത്തിന്‍റെ മാത്രയിലുള്ള ഭേദമേയുള്ളൂ. സ്വശരീരത്തിലുള്ള പ്രാണനെ നിയന്ത്രിക്കാനാകുന്നവന് എല്ലാ ജീവജാലങ്ങളും ഇപ്രകാരം വശംവദരായിത്തീരുന്നു. ശ്വാസമില്ലാതെ ഒരു ദിവസം വരെ ജീവിക്കാന്‍ കഴിയുന്ന യോഗികള്‍ ഉണ്ടത്രെ.
1. പ്രാണന്‍ - ദര്‍ശന ശക്‌തി
2. അപാനന്‍ - വിസര്‍ജ്‌ജനശക്‌തി
3. സമാനനന്‍ - ദഹനശക്‌തി
4. വ്യാനന്‍ - രക്‌തചംക്രണശക്‌തി
5. ഉദാനനന്‍ - ചിന്താശക്‌തി
വ്യാനന്‍ ശരീരത്തില്‍ആകവേ വ്യാപിച്ചിരിക്കുന്നു. അതോടൊപ്പം മറ്റു പ്രാണനുകളെ നിയന്ത്രിക്കയുംചെയ്യുന്നു.
സത്യത്തില്‍ പ്രാണന്‍ ഒന്നേയുള്ളൂ. ഓരോന്നിന്റെയും പ്രവര്‍ത്തിക്കനുസരിച്ച്‌ വെവ്വേറെ നാമങ്ങള്‍ കൊടുത്തിരിക്കുന്നുവെന്നു മാത്രം. പ്രാണനെ സഹായിക്കാന്‍ അഞ്ച്‌ ഉപപ്രാണന്മാരുണ്ട്‌- അവ:
1. നാഗന്‍- തികട്ടന്‍.
2. കൂര്‍മ്മന്‍- കണ്ണു തുറക്കുക- അടയ്‌ക്കുക.
3. കൃകരയന്‍-തുമ്മല്‍
4. ദേവദത്തന്‍- കോട്ടുവ (വിശുംഭരണം)
5. ധനഞ്‌ജയന്‍- തടിക്കുക- മെലിയുക എന്നീ പ്രക്രിയ നടത്തുന്നു.
മരിച്ച ശരീരത്തില്‍ നിന്നും മറ്റു പ്രാണനുകള്‍പോയാലും ഏതാനുംമണിക്കൂറുകള്‍ കഴിഞ്ഞേ ധനജ്ജയന്‍ വിട്ടുപോകയുള്ളൂ. ശരീരത്തിന്‍റെ നാശത്തിനായുള്ള വിഘടീകരണം നടത്തിയശേഷം മാത്രമാണ് ഈ പ്രാണന്‍
ശരീരം വിട്ടു പോവുക.അതിനാലാണ് മരിച്ചു കഴിഞ്ഞാലും നഖവും താടിരോമവും വളരുന്നത്.
പ്രാണൻ ആത്മാവിൽ നിന്നുണ്ടാകുന്നു .
സാമ്രാട്ടുകൾ സാമന്തന്മാരുടെ സഹായത്തോടെ ഭരിക്കുന്നതുപോലെ പ്രാണൻ ശരീരത്തെ ആകാശം, വായു, അഗ്നി, ജലം, പൃഥ്വി, വാക്ക്, മനസ്സ്, കാഴ്ച, ശ്രവണം തുടങ്ങിയവകളുടെ ഉപകരണങ്ങളാക്കി ഭരിക്കുന്നു .
സൂര്യാസ്തമയത്തിൽ സൂര്യരശ്മികള്‍ സൂര്യനോടൊപ്പം മറഞ്ഞു നില്‍ക്കുന്ന പോലെ മനസ്സിന്റെ അസ്തമയമായ ഉറക്കത്തിൽ ശക്തികളെല്ലാം മനസ്സിൽ ലയിച്ചുകഴിയുന്നു. ആ സമയത്തും എല്ലാത്തിനേയും നിയന്ത്രിക്കുന്ന പ്രാണൻ ഉണർന്നു തന്നെ കഴിയുന്നു.
പ്രാണന്റെ ആയാമം ആണ് പ്രാണായാമം. എന്നു വച്ചാല്‍ പ്രാണന്റെ (ശ്വാസത്തിന്റെ) വലിച്ചു നീട്ടല്‍.
ശ്വാസത്തെ നിയന്ത്രിച്ച് അതിലൂടെ പ്രാണശക്തിയെ (ജീവോര്‍ജ്ജത്തെ) നിയന്ത്രിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ഇതിന് മൂന്നു ഘട്ടങ്ങള്‍ ഉണ്ട്.
പൂരകം, കുംഭകം, രേചകം എന്നിവയാണവ.
പൂരകം - വായു ഉള്ളിലെടുത്ത് ശ്വാസകോശം നിറയ്ക്കുന്ന പ്രക്രിയ.
കുംഭകം - ഉള്ളിലെടുത്ത വായു ശ്വാസകോശത്തിനകത്തു തന്നെ നിര്‍ത്തുന്ന അവസ്ഥ.
രേചകം - ഉള്ളില്‍ നിര്‍ത്തിയ വായു ശ്വാസകോശത്തിനു പുറത്തേക്കു വിടുന്ന പ്രക്രിയ.
താളാത്മകമായും ദീർഘമായും ഉള്ള ശ്വസനം ദീർഘായുസ്പ്രദാനം ചെയുന്നു . ഉദാഹരണത്തിന് പെരുംപാമ്പ്, ആന, ആമ. ഇവ ദീർഘമായി ശ്വസിക്കുന്നവയും, ദീർഘായുസുള്ളവയുമാണ്. പറവകള്‍, മുയല്‍ തുടങ്ങിയ മൃഗ പക്ഷി ജാലങ്ങള്‍ ഹ്രസ്വമായി ശ്വസിക്കയും ചെറിയ ജീവിത കാലം ഉള്ളവയും ആകുന്നു.
പ്രാണന്റെ നിയന്ത്രണത്തിലൂടെ അതിനെ ഇച്ഛക്കനുസരിച് സഞ്ചരിക്കാന്‍ പരിശീലിക്കുന്നതാണ് പ്രാണായാമം .
യോഗ ഫിലോസഫി അനുസരിച്ച് നമ്മുടെ ശരീരത്തിലെ 72, 000 നാഡികളിലൂടെയും ഊര്‍ജ്ജം (പ്രാണന്‍) സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ചിതറിപ്പോകുന്ന ഊര്‍ജ്ജത്തെ കോണ്‍സന്‍ ട്രേറ്റ് ചെയ്ത് രണ്ടു നാഡികളിലെത്തിക്കുക എന്നതാണ് ആദ്യ ലക്ഷ്യം.
ഇഡ , പിംഗല എന്നിവയാണ് ആ നാഡികള്‍. സുഷുംന എന്ന നാഡി നമ്മുടെ നട്ടെല്ലിനുള്ളിലൂടെ കടന്നു പോകുന്നു എന്നാണ് സങ്കല്‍പ്പം. ഈ നാഡിയുടെ ഇടതും വലതുമായാണ് യഥാക്രമം ഇഡയും പിംഗലയും സഞ്ചരിക്കുന്നത്.
ഇഡയിലും പിംഗലയിലും കൂടി പ്രവഹിക്കുന്ന ഊര്‍ജ്ജം സുഷുമനയിലെത്തിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. സുഷുംനയിലൂടെ പ്രാണപ്രവാഹം ഉണ്ടാകുമ്പോള്‍ കുണ്‍ഡലിനി ശക്തി ഉണരുകയും അത് ആത്മീയ ഉത്കര്‍ഷത്തിനും അറിവിന്റെ ഉയര്‍ന്ന തലങ്ങളിലെത്താനുള്ള പ്രയാനത്തിനും തുടക്കം കുറിക്കുകയും ചെയ്യുന്നു.
യമം ,നിയമം ,ആസനം ,പ്രാണായാമം ,പ്രത്യാഹാരം ,ധാരണ ,ധ്യാനം ,സമാധി എന്നിങ്ങനെയാണ് യോഗത്തിന്‍റെ എട്ടംഗങ്ങള്‍ .
യമങ്ങള്‍ അഹിംസ ,സത്യം ,അസ്തേയം ,ബ്രഹ്മചര്യം ,അപരിഗ്രഹം ,എന്നിവയാണ് .
നിയമങ്ങള്‍ ബാഹ്യാഭ്യന്തര ശൌച്യം ,സംതൃപ്തി ,തപസ്സ് ,സ്വാധ്യായം ,ഈശ്വരോപാസന എന്നിവയും .
ആസനം ശരീരത്തെ അടക്കി നിശ്ചലമാക്കി വെക്കാന്‍ സഹായിക്കുന്നു .
പ്രാണായാമം പ്രാണന്‍റെ ഗതിവിഗതികളെ അടക്കി ചിത്തപ്രകാശത്തെ മറച്ചുപിടിക്കുന്ന ആവരണങ്ങള്‍ നശിപ്പിക്കുന്നു .
പ്രത്യാഹാരംകൊണ്ട് ഇന്ദ്രിയങ്ങള്‍ അവയുടെ വിഷയങ്ങളെ വിട്ട് ചിത്തസ്വരൂപത്തെ കൈക്കൊള്ളുന്നതാണ് .
ധാരണ ചിത്തത്തെ ഒരേയൊരു വിഷയത്തില്‍ മാത്രം ഉറപ്പിച്ചു നിര്‍ത്തുന്നു .
ധ്യാനം ധാരണകൊണ്ട് ഏതു വിഷയത്തില്‍ ചിത്തമുറച്ചുവോ ആ വിഷയത്തെപ്പറ്റി മാത്രം ജ്ഞാനവൃത്തി നടത്തി ഏകതാ സ്വരൂപത്തില്‍ ചിത്തത്തെ ലയിപ്പിക്കുന്നു .
സമാധിയില്‍ ധ്യാനം ധ്യേയ വസ്തുവിന്‍റെ ആകാരം പൂണ്ട് സ്വസ്വരൂപം ഒഴിഞ്ഞതുപോലെ ആയിത്തീരുന്നു .
ധാരണധ്യാനസമാധിത്രയങ്ങള്‍ ഒരേ വിഷയത്തെ മാത്രം കേന്ദ്രീകരിക്കുമ്പോള്‍ അത് സംയമമാകുന്നു .
സംയമത്തിന്റെ ജയം കൊണ്ടു പ്രജ്ഞ തെളിയാന്‍ തുടങ്ങും .
ഇതു പടിപടിയായിട്ടു വേണം ചെയ്യാന്‍ .
കാരണം സംയമമെന്നത് മുന്‍പേ പറഞ്ഞവയെല്ലാറ്റിനും ഉള്ളില്‍ വരുന്നതാണ് .
സംയമത്തില്‍ ഭൂതഭവിഷ്യത്തുക്കളുടെ ജ്ഞാനമുണ്ടാകുന്നു .
പൂര്‍വ്വ ജന്മങ്ങളെ വരെ നാമിവിടെ കാണുന്നു .
പരശരീരങ്ങളിലെ ലക്ഷണങ്ങളില്‍ സംയമം ചെയ്‌താല്‍ പരചിത്ത ജ്ഞാനമുണ്ടാകുന്നു .
അണിമഹിമാദി അഷ്ടൈശ്വര്യങ്ങളില്‍ സംയമം ചെയ്‌താല്‍ അവയുണ്ടാകുന്നു .
ഭൂതങ്ങളില്‍ സംയമം ചെയ്‌താല്‍ അവയാകുന്നു .
എന്നാല്‍ ഈ സംയമം പോലും നിര്ബീജസമാധിക്കു പുറത്താണ് .
ചിത്തപ്രവൃത്തികള്‍ എല്ലാം തന്നെ അതിന്‍റെ പ്രഭുവായ പുരുഷന് ദൃശ്യമാക്കപ്പെടുന്നവയാണ് .
ചിത്തം ഒരിക്കലും പരിണാമശൂന്യനായ പുരുഷന്‍റെ സ്വന്തം പ്രകാശമല്ല .
സത്വരജസ്തമോഗുണബന്ധിതയായ പ്രകൃതി തന്നെ അത് .
ചിത്തവൃത്തികളുടെ സമ്പൂര്‍ണ്ണ നിരോധത്തിലൂടെ മാത്രമേ യഥാര്‍ത്ഥ കൈവല്ല്യം ഉണ്ടാവുകയുള്ളൂ.
(ഇതിലെ സത്വം ചാര്‍ജില്ലാത്ത ന്യൂട്രോണും , രജസ് പോസിറ്റീവ് ചാര്‍ജുള്ള പ്രോട്ടോണും , ഇലക്ട്രോണ്‍ നെഗറ്റീവ് ചാര്‍ജായ ഇലക്ട്രോണും ആണെന്ന്‍ ഒരു ആധുനീക ഭാഷ്യവും കാണുന്നുണ്ട് .
പ്രവര്‍ത്തനം ഉള്ളിടത്ത് സ്പന്ദനങ്ങള്‍ ഉണ്ടാകുന്നു .
സ്പന്ദനങ്ങള്‍ ഉള്ളിടത്ത് ശബ്ദവും .
പരബ്രഹ്മത്തില്‍ ലയിച്ചു സാമാന്യാവസ്ഥയില്‍ ഇരിക്കുന്ന പ്രകൃതി വിഷമാവസ്ഥയിലേക്ക് (ദൃശ്യരൂപത്തില്‍) മാറുമ്പോള്‍ സ്പന്ദനം ആരംഭിക്കുന്നു .
ഈ ശബ്ദമാണത്രേ പ്രണവം എന്ന ഓം കാരം .
യോഗിയുടെ ചിത്തം സാധന കൊണ്ട് നേര്‍ത്ത് പ്രകൃതിയുടെ സാമാന്യവസ്ഥ വിഷമാവസ്ഥ യിലേക്ക് മാറുന്ന ഈ ആദ്യ തലത്തില്‍ എത്തി ചേരുമ്പോള്‍ പ്രണവം കേട്ടു തുടങ്ങുമത്രേ .

 പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഭൗതികലോകവുമായുള്ള ബന്ധം വേര്‍പെടുത്തിയുള്ള ധ്യാനമാണ് സമാധി. സമാധിയില്‍ ആകെ എട്ട് നിലകളുണ്ട്‌. പരമോന്നതനിലയാണ്‌ മഹാസമാധി. ഗൌതമബുദ്ധന്‍റെ പല ശിഷ്യന്മാരും സമാധിനിലയിലേക്കെത്തിയിട്ട്‌ പിന്നീട്‌ തിരിച്ചു വന്നില്ല. അവര്‍ക്ക്‌ വരാന്‍ സാധിച്ചില്ല. പക്ഷേ ശ്രീബുദ്ധന്‍ എട്ട് സമാധിനിലകളെയും പരിശോധിച്ചു മനസ്സിലാക്കി; ജ്ഞാനം ലഭിക്കും മുമ്പു തന്നെ അതു തനിക്കാവശ്യമില്ലെന്നു കരുതി ഉപേക്ഷിച്ചു. ആ സമാധിനില, തന്നെ ജ്ഞാനനിലയിലേക്കു കൊണ്ടുപോവുകയില്ലെന്ന്‍ ശ്രീബുദ്ധന്‍ മനസ്സിലാക്കിയിരുന്നത്രേ. സമാധിനിലയിലേക്ക് എത്തിച്ചേരുന്ന പരമഹംസന്‌ ആ അവസ്ഥയില്‍ത്തന്നെ തുടരാനായിരുന്നു ആഗ്രഹം. പക്ഷേ അത്‌ അസാധ്യമായപ്പോള്‍ അദ്ദേഹം കാളിദേവിയെ പ്രാര്‍ത്ഥിച്ച്‌, “ദേവീ എനിക്കു സമാധിനില തരൂ” എന്ന്‍ കേണപേക്ഷിക്കുമായിരുന്നു. അങ്ങനെ പല പ്രാവശ്യത്തെ അഭ്യര്‍ത്ഥനകള്‍ക്കു ശേഷം സമാധി നിലയിലേക്കെത്താനും തിരിച്ചു വരാനുമുള്ള കഴിവ്‌ അദ്ദേഹത്തിനു നിയന്ത്രണവിധേയമായി. ആ അനുഭവത്തെ അദ്ദേഹം തന്‍റെ ശിഷ്യന്മാര്‍ക്ക്‌ പറഞ്ഞു കൊടുത്തു.
സമാധിനിലയെന്നു പറയുന്നത്‌ ഒരു ആനന്ദമയമായ സ്ഥിതിയാണ്‌. അതില്‍ നിന്നും രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു ശേഷം ചിലര്‍ തിരിച്ചുവരാറുണ്ട്‌. പക്ഷെ സമാധിനിലയിലെത്തുമ്പോള്‍ അബോധാവസ്ഥയിലാണെങ്കില്‍ തിരിച്ചുവരവ്‌ അസാദ്ധ്യമായിരിക്കും.

  
സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ ശരീരങ്ങളുടെ പേരില്‍ മായയില്‍ പെട്ട ദേഹികള്‍ക്കു അനുഭവപ്പെടുന്ന ദ്വൈത ഭാവനകള്‍ ആണ് സൃഷ്ടി . ധ്യാനത്താലോ മോക്ഷത്താലോ ശരീര ബന്ധനം  ഒഴിവാകുന്നത് വരെ മാത്രമേ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക് ആയുസ്സുള്ളൂ . അതിനപ്പുറത്ത് മൂന്നു കാലങ്ങളെയും ഒന്നുപോലെ കാണാവുന്ന ജ്ഞാനത്തിനു മാത്രമേ നിലനില്‍പ്പുള്ളൂ . അവിടെയാണ് പിന്നെ ആ ദേഹികളുടെ വാസം .
അത് ജനനമരണങ്ങള്‍ ഇല്ലാത്ത അമൃതാവസ്ഥയാണ് . ..puspangadan

No comments: