Saturday, February 24, 2018

ബാദരായണന്റെ ബ്രഹ്മസൂത്രം അഥവാ വേദാന്തസൂത്രം അദ്വൈതവാദത്തിന്റെ സമര്‍ഥമായ ഒരു സംഗ്രഹമാണ്. അല്പാക്ഷരങ്ങളും അതുകൊണ്ടുതന്നെ വിവിധ വ്യാഖ്യാനങ്ങള്‍ക്ക് വിധേയങ്ങളുമായ 555 സൂത്രങ്ങളാണ് അതിലുള്ളത്. ആ ഗ്രന്ഥത്തെ ആസ്പദമാക്കി വിവിധ വേദാന്തമതങ്ങള്‍ ഉണ്ടായി. അവയില്‍ പ്രധാനം ശങ്കരന്റെ അദ്വൈതവും രാമാനുജന്റെ വിശിഷ്ടാദ്വൈതവും മാധ്വന്റെ ദ്വൈതവും നിംബാര്‍ക്കന്റെ ഭേദാഭേദവാദവും വല്ലഭന്റെ ശുദ്ധാദ്വൈതവാദവും ആണ്. ഈ അഞ്ച് ആചാര്യന്‍മാരും തങ്ങളുടെ വ്യത്യസ്ത സിദ്ധാന്തങ്ങള്‍ക്ക് സാധൂകരണം കണ്ടെത്തുന്നത് ബ്രഹ്മസൂത്രത്തിലാണ്. അവര്‍ രചിച്ച ബ്രഹ്മസൂത്രഭാഷ്യങ്ങള്‍ അവരുടെ സിദ്ധാന്തങ്ങളെ സംബന്ധിച്ചിടത്തോളം ആധികാരിക ഗ്രന്ഥങ്ങളുമാണ്. എന്നാല്‍ അവയില്‍വച്ച് ഏറ്റവും പ്രധാനമായത് ശങ്കരാചാര്യരുടെ ഭാഷ്യമാണ്. ബ്രഹ്മം നിര്‍ഗുണമാണെന്നും ഈശ്വരന്‍ മായയോടു കൂടിയതാണെന്നും പ്രപഞ്ചം മിഥ്യയാണെന്നും ജീവന്‍ സോപാധികമാണെന്നും ബ്രഹ്മജ്ഞാനമാണ് മോക്ഷസാധനമെന്നും മറ്റുമുള്ള അദ്വൈതസിദ്ധാന്തങ്ങളെയെല്ലാം ശങ്കരാചാര്യര്‍ ബ്രഹ്മസൂത്രത്തില്‍ കണ്ടെത്തുന്നുണ്ട്.

ഭഗവദ്ഗീതയില്‍


ഭഗവദ്ഗീതയാണ് അദ്വൈതവേദാന്തത്തിന്റെ മൂന്നാമത്തെ പ്രകാശനഗ്രന്ഥം. ഉപനിഷത്തുകളുടെ സാരസര്‍വസ്വമാണ് ഗീത എന്നു വിശ്വസിക്കപ്പെട്ടുവരുന്നു. ഗീതയില്‍ ധാരാളം ഉപനിഷദ്വവചനങ്ങള്‍ അനുസ്മൃതങ്ങളായിരിക്കുന്നു. എന്നാല്‍ അത് ഒരു തനി വേദാന്തഗ്രന്ഥമാണെന്ന് പറയുക സാധ്യമല്ല. എന്തെന്നാല്‍ ഭാഗവതത്തില്‍ പ്രതിപാദിച്ച തരത്തിലുള്ള ഈശ്വരവാദത്തിന് അതില്‍ പ്രമുഖമായ ഒരു സ്ഥാനം ഉണ്ട്. കൂടാതെ സാംഖ്യസിദ്ധാന്തങ്ങളും (തനി ക്ളാസിക്കല്‍ സാംഖ്യമല്ല) കാണാം. ഇങ്ങനെ പല മതങ്ങളും ദര്‍ശനങ്ങളും ഗീതയില്‍ സ്ഥലം പിടിച്ചിട്ടുണ്ടെങ്കിലും അധികാരിഭേദം (ഒരേ സത്യത്തെ എല്ലാവര്‍ക്കും ഒരുപോലെ മനസ്സിലാക്കുവാനുള്ളശേഷി ഇല്ല എന്ന ആശയമാണ് അധികാരിഭേദം എന്ന തത്ത്വത്തില്‍ അന്തര്‍ലീനമായിട്ടുള്ളത്) അനുസരിച്ച് ഗീതയെ നോക്കിക്കാണുന്ന പക്ഷം ഗീതോപദേശത്തില്‍ യാതൊരു പൊരുത്തക്കേടും ഇല്ലെന്ന് ബോധ്യമാകും. ഇതുതന്നെയാണ് ശങ്കരാചാര്യരും സ്വന്തം പ്രസ്ഥാനത്തിലൂടെ ചെയ്തിട്ടുള്ളത്. അതുകൊണ്ട് ഗീത അദ്വൈതത്തെയാണ് ഉപദേശിക്കുന്നത് എന്ന് ശങ്കരാചാര്യര്‍ പറയുമ്പോള്‍ അതില്‍ അപാകതയില്ല.

No comments: