Wednesday, February 28, 2018

ക്ഷേത്രത്തില്‍ പൂജാ പുഷ്പങ്ങളുടെ ചെടികള്‍ കൂടാതെ ആല്‍മരവും വേപ്പും നട്ടുവളര്‍ത്തുന്ന പതിവുണ്ട്. ആല്‍മരത്തിലെ ഇലകളുടെയും ഇലഞെട്ടിന്റെയും പ്രത്യേക ഘടന പ്രകാരം അതിന് വായുവിനെ സദാ ചലനാത്മകമാക്കുവാന്‍ സാധിക്കുന്നു. ആല്‍മരത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ ഗുണവിശേഷം അതിന് നേരിയ തോതില്‍ ഓസോണ്‍ ഉണ്ടാക്കുവാന്‍ കഴിയുന്നുണ്ടെന്നതാണ്. കൂടിയ അളവില്‍ ഓസോണ്‍ വിഷവാതകമാണെങ്കിലും കുറഞ്ഞ അളവില്‍ വായു ശുദ്ധീകരിക്കുവാനും, ശ്വാസകോശങ്ങളിലെ അണുക്കളെ നശിപ്പിക്കുവാനും അതിനു കഴിയും. ഓസോണിന് വായുവിനേക്കാള്‍ സാന്ദ്രത കൂടുതലുള്ളതുകൊണ്ട് ആല്‍മരത്തിന്റെ ചുവട്ടില്‍ തന്നെ അത് തങ്ങിനില്‍ക്കുന്നു. ആല്‍മര പ്രദക്ഷിണം വെക്കുന്ന വ്യക്തിക്ക് ശ്വസിക്കുമ്പോള്‍ ഈ വാതകത്തിന്റെ ഗുണഫലം സിദ്ധിക്കുന്നു. ഉച്ചക്കുശേഷം സാധാരണഗതിയില്‍ അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നതിനാല്‍ വായു ചലനാത്മകമാവുകയും കാറ്റിന്റെ വേഗം കൂടുകയും ചെയ്യുമ്പോല്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ ഓസോണ്‍ ഇല്ലാതാകുന്നു. അതിനാല്‍ ഉച്ചക്കുശേഷം ആല്‍മര പ്രദക്ഷിണം പതിവില്ല. അതിനാല്‍ ആല്‍മര പ്രദക്ഷിണം ആരോഗ്യപരമായി (ശ്വാസോച്ഛ്വാസത്തിന്) ഉത്തമമാണ്. പ്രദക്ഷിണത്തിലൂടെയുള്ള ശരീരവ്യായാമം രക്തചംക്രമണത്തേയും സഹായിക്കുന്നു. ആല്‍ത്തറയില്‍നിന്ന് സൂര്യനമസ്‌കാരം ചെയ്യുന്നത് അത്യുത്തമവുമാണ്.
ക്ഷേത്രക്കുളം: ക്ഷേത്രങ്ങളുടെ പരിസരങ്ങളിലുള്ള വീടുകളിലെ കിണറുകള്‍ക്ക് ഒരു വന്‍ ജലസംഭരണിപോലെ (റിസര്‍വോയര്‍) ക്ഷേത്രക്കുളം വര്‍ത്തിക്കുന്നു. ഇതിനാല്‍ ചുറ്റുമുള്ള പുരയിടങ്ങളിലെ വൃക്ഷലതാദികള്‍ക്കും പ്രയോജനമുണ്ട്. ചെറിയ തോതിലാണെങ്കിലും ക്ഷേത്രക്കുളം സമീപ പ്രദേശങ്ങളിലെ അന്തരീക്ഷ ഊഷ്മാവ് നിജപ്പെടുത്തുന്നു. കൂടാതെ രാത്രിയിലും പകലും വ്യത്യസ്ത ദിശയില്‍ വായു പ്രവാഹം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ക്ഷേത്രക്കുളത്തിന് വളരെയേറെ പ്രയോജനങ്ങളുള്ളതിനാല്‍ പരിസ്ഥിതി പരിപാലനത്തില്‍ ഗവേഷണം നടത്തുന്ന യുഎന്‍ഒയുടെ വകുപ്പ്, ക്ഷേത്രക്കുളങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ കുളങ്ങളെ നിലനിര്‍ത്തുവാനും കുളത്തിലെ ജലശുദ്ധീകരണം നിര്‍ബന്ധമാക്കുവാനുമായി അനേകം ആചാരങ്ങള്‍ പതിവുണ്ട്. മത്സ്യമൂട്ട് (മീനൂട്ട്) അവഭൃഥസ്‌നാനം, ആറാട്ടുകുളി, ക്ഷേത്രക്കുള പൂജ, സമൂഹസ്‌നാനം, ജലശുദ്ധീകരണം തുടങ്ങിയ ആചാരങ്ങളും ഈ ക്ഷേത്രക്കുളത്തിന്റെ സാമൂഹ്യ ആവശ്യം നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. കാലാകാലങ്ങളില്‍ അടിഞ്ഞുകൂടുന്ന ചെളി നീക്കം ചെയ്ത് ശുദ്ധീകരിച്ചതിനുശേഷമേ പ്രതിവര്‍ഷം കുളത്തില്‍ ആറാട്ട് പതിവുള്ളൂ, എന്നത് ജലശുദ്ധീകരണം നിര്‍ബന്ധമാക്കുവാനുള്ള ഒരു പന്ഥാവാണ്.
ക്ഷേത്രക്കാവ്: ക്ഷേത്രങ്ങളില്‍ വിവിധയിനം വൃക്ഷങ്ങളും സര്‍പ്പ വിഗ്രഹങ്ങളും വച്ച് പൂജിക്കപ്പെടുന്ന ഒരു മൈക്രോഫോറസ്റ്റ് ആണ് ക്ഷേത്രത്തിലെ കാവ്. പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ക്ക് അദ്ഭുതമായിരുന്നു നമ്മുടെ സര്‍പ്പക്കാവുകള്‍. സമീപപ്രദേശങ്ങളിലെ പരിസ്ഥിതി സംരക്ഷണത്തിന് കാലാവസ്ഥ, ദിനാന്തരീക്ഷ സ്ഥിതി, മണ്ണിന്റെ ഗുണം, ജലസമ്പത്ത് എന്നിവയുടെ നന്മയ്ക്ക് ഈ ക്ഷേത്രക്കാവുകള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ലോക പ്രസിദ്ധ ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. കേരളത്തിലെ സര്‍പ്പക്കാവുകളെക്കുറിച്ച് ഗവേഷണം നടത്തിയ രണ്ടു ശാസ്ത്രജ്ഞന്മാരെയും യുഎന്‍ഒ പരിസ്ഥിതി വകുപ്പിന്റെ കീഴില്‍ ഉദ്യോഗം നല്‍കി ആദരിക്കുകയുണ്ടായി. ഇതേ അന്താരാഷ്ട്ര ഏജന്‍സിയാണ് കേരളത്തിലെ ഇരുപതിനായിരത്തോളം വരുന്ന സര്‍പ്പക്കാവുകളെയും സംരക്ഷിക്കാന്‍ ആറ് കോടി രൂപ ധനസഹായം നല്‍കിയത്. ഈ സര്‍പ്പക്കാവുകള്‍ ഓരോ ഗ്രാമാന്തരീക്ഷത്തേയും അനുനിമിഷം പരിപോഷിപ്പിക്കുന്നു. ആധുനികശാസ്ത്രം അംഗീകരിച്ച ഉജ്ജ്വലപുരാതന ശാസ്ത്രമാണിത്.
ബലിക്കല്ല്: ആത്മീയതയുടെയോ, ഭൗതികതയുടേയോ, ശാസ്ത്രീയതയുടെയോ വിശകലനത്തിലൂടെ ഉത്തരം ഇനിയും കണ്ടുപിടിക്കേണ്ടതായ ഒരു പ്രതിഭാസമാണ് ക്ഷേത്രങ്ങളിലെ ബലിക്കല്ലുകളുമായി ബന്ധപ്പെട്ട ആചാരങ്ങള്‍. മനുഷ്യശരീരത്തിനു ചുറ്റും ഒരു തേജോമയദേഹം ഉണ്ടെന്നും അത് മനുഷ്യന്റെ കൊറോണ പോലെയാണെന്നും പൂര്‍വ്വികര്‍ പറഞ്ഞു പോന്നത്- ശരിയാണെന്ന് കിര്‍ല്യണ്‍ ഫോട്ടോഗ്രാഫി തെളിയിച്ചിരിക്കുന്നു. നമ്മുടെ ക്ഷേത്രത്തിനു ചുറ്റും 'ഇത്തരം ചൈതന്യബിന്ദുക്കളും രേഖകളും കേന്ദ്രഭാഗങ്ങളും ഉള്ളതായി തച്ചുശാസ്ത്രം വിവരിക്കുന്നുണ്ട്. പഞ്ചഭൂതങ്ങളില്‍ പൃഥ്വിയും, ആപസ്സുമായി, വര്‍ത്തിക്കുന്നതാണ് ഈ തേജോബിന്ദുക്കള്‍. പഞ്ചഭൂതഭാഗമായ കല്ലായതുകൊണ്ടായിരിക്കാം ഇത് ഭൂതക്കല്ല്, ബലിക്കല്ല് എന്നറിയപ്പെടുന്നത്. ഈ തേജോബിന്ദുക്കളെക്കുറിച്ച് കൂടുതലറിയുവാന്‍ ആധുനികശാസ്ത്രം ഇനിയും വളരേണ്ടിയിരിക്കുന്നു എന്നുതോന്നുന്നു. ക്ഷേത്രത്തിനു ചുറ്റും കൊടിമരത്തെ വലയം ചെയ്തും ഈ ബലിക്കല്ലുകളുണ്ട്. ഇവയ്ക്ക് അഷ്ടദിക് പാലകന്മാരുമായും ക്ഷേത്രത്തിലെ പ്രധാന വിഗ്രഹമായും ബന്ധമുണ്ട്. ശ്രീഭൂതബലി (ലോപിച്ച് 'ശീവേലി'യായി) എന്നത് ക്ഷേത്രത്തിന് ചുറ്റുമുള്ള ബലിക്കല്ലിന് ചെയ്യുന്ന ആരാധനയാണ്. ഓരോ ബലിക്കല്ലിലും പുഷ്പവും ജലവും ചന്ദനവും തൂവുമ്പോഴും പ്രത്യേക ക്ഷേത്രവാദ്യങ്ങള്‍, പ്രത്യേക താളത്തിലാവണം ശബ്ദിപ്പിക്കേണ്ടത്. ഇതിന്റെയെല്ലാം ശാസ്ത്രീയവശങ്ങള്‍ ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. 
ക്ഷേത്രഗോപുരം: ക്ഷേത്രത്തിന്റെ ഓരോ ഭാഗവും മേല്‍ക്കൂരയും പിരമിഡുകളുടെയും കോണുകളുടെയും ആകൃതിയിലായിരിക്കും. ഇതിന് അടുത്തകാലം വരെ ക്ഷേത്ര തച്ചുശാസ്ത്രത്തിന്റെ മഹത്വമല്ലാതെ മറ്റ് ഒരു മഹത്വവും ഉണ്ടെന്ന് കരുതിയിരുന്നില്ല. മോസ്‌കോ വിശ്വവിദ്യാലയമുള്‍പ്പെടെ അനവധി ഗവേഷണ കേന്ദ്രങ്ങളില്‍ ഇന്നും നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങളില്‍നിന്നും വ്യക്തമാകുന്ന ശാസ്ത്രീയ വസ്തുതകള്‍ അദ്ഭുതകരമാണ്. അന്തരീക്ഷത്തിലുള്ള ഇലക്‌ട്രോമാഗ്നറ്റിക് തരംഗങ്ങളേയും ഊര്‍ജതരംഗങ്ങളേയും ഈ പിരമിഡുകള്‍ ഉള്‍വശത്തെ പ്രത്യേക ബിന്ദുവിലേക്ക് കേന്ദ്രീകരിപ്പിക്കുന്നു. ശ്രീകോവിലിന്റെ കോണീയ ഉപരിതലം ഇത്തരത്തില്‍ വിഗ്രഹത്തിലേക്ക് ഈ തേജോമയമായ ഇലക്‌ട്രോമാഗ്നറ്റിക് തരംഗങ്ങളെ കേന്ദ്രീകരിപ്പിക്കുന്നു. പ്രദക്ഷിണ വഴിയിലെയും ഗോപുരത്തിലെയും ഘടനയിലൂടെ ഈ ഊര്‍ജ്ജതരംഗങ്ങള്‍ ഭക്തന്മാരിലും കേന്ദ്രീകരിപ്പിക്കാവുന്നതാണ്. നടപ്പുര, നടപ്പന്തല്‍, വലിയമ്പലം, കൂത്തമ്പലം, ആനപ്പന്തല്‍ എന്നിവയെല്ലാം പിരമിഡുകളുടെ ആകൃതിയിലാണ്. പിരമിഡുകളുടെ ആകൃതിയിലുള്ളതും കോണാകൃതിയിലുള്ളതുമായ വലിയ പാത്രങ്ങളില്‍ കായ്കറികളും ഫലങ്ങളും അനേകദിവസം കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കും. ഈ ആകൃതിയിലുള്ള ഭവനത്തില്‍ മാനസിക വിഭ്രാന്തിയുള്ളവനേയും ക്ഷീണിതനേയും  വിശ്രമിക്കാനനുവദിക്കുകയോ ചികിത്സിക്കുകയോ ചെയ്താല്‍ രോഗം/ക്ഷീണം എളുപ്പത്തില്‍ ഭേദമാകുന്നതായും കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ഭൗതീക പ്രാധാന്യം ക്ഷേത്രത്തിന്റെ തച്ചുശാസ്ത്രത്തില്‍ തന്നെയുണ്ട്.
കൊടിമരം: ഓരോ ഗ്രാമത്തിന്റെയും കേന്ദ്രബിന്ദു ക്ഷേത്രമായിരുന്ന കാലത്ത്  ഈ സ്ഥാനം നിര്‍ണയിക്കുകയും അറിയിക്കുകയും ചെയ്യുന്നതിന്റെ ചിഹ്നമായിരുന്നു കൊടിമരം. ഗ്രാമജനങ്ങളുടെ വിജയത്തിന്റെയും സന്തുഷ്ടിയുടെയും ലക്ഷണമായിട്ടാണ് കൊടിമരത്തെ കരുതിയിരുന്നത്. ഭൗതികമായി നോക്കിയാല്‍ മിന്നലില്‍ നിന്ന് ഗ്രാമത്തെ പൂര്‍ണമായും രക്ഷിക്കുവാന്‍ പോലും ഇതിന് സാധിക്കുന്നുണ്ടത്രെ. അജ്ഞാതങ്ങളായ ഏറെ മഹത്വം ഇനിയുമുണ്ടാകാം!.
janmabhumi

No comments: