Wednesday, February 21, 2018

കുംഭമാസത്തിന് ഏറെ പ്രത്യേകതകളുണ്ട്. പ്രത്യേകിച്ച് കുംഭത്തിലെ ഭരണിക്ക്. കുംഭ മാസത്തിലെ ഭരണി നാള്‍ ദേവീക്ഷേത്രങ്ങളില്‍ പ്രധാനമാണ്. ഈ ദിവസം ദേവീദര്‍ശനം നടത്തുകയും ഉപാസന നടത്തുകയും ചെയ്യുന്നത് ജീവിത വിജയങ്ങള്‍ നേടിത്തരുമെന്നാണ് വിശ്വാസം. 
ചൊവ്വാ ദോഷങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് ഇത്. കേരളത്തിലെ മിക്ക ദേവീ ക്ഷേത്രങ്ങളിലും ഭദ്രകാളി ക്ഷേത്രങ്ങളിലും കുംഭ-മീന മാസങ്ങള്‍ വളരെ പ്രധാനമാണ്. ഈ മാസങ്ങളിലെ ഭരണിനാള്‍ ദേവിക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്നാണ് വിശ്വാസം. 
ഈ ദിവസങ്ങളില്‍ ഗോത്രത്തനിമ നിറഞ്ഞതും പൗരാണിക കരകൗശല വിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്നതുമായ ആഘോഷങ്ങളാണ് ക്ഷേത്രങ്ങളില്‍ നടക്കാറ്. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കെട്ടുകാഴ്ചയോട് കൂടിയ ഭരണി ആഘോഷം ഇതിനൊരു ഉദാഹരണമാണ്.  തിരുവിതാംകൂര്‍ ദേവസ്വം കണക്കുകള്‍ അനുസരിച്ച് ശബരിമല കഴിഞ്ഞാല്‍ ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ നിന്നാണ്. 'ആദിപരാശക്തിയുടെ' അവതാരമായ 'ശ്രീ ഭദ്രകാളി'ആണ് മുഖ്യപ്രതിഷ്ഠ. ചെട്ടികുളങ്ങര ഉള്‍പ്പെടുന്ന മാവേലിക്കര താലൂക്ക്, കാര്‍ത്തികപ്പള്ളി താലൂക്ക് എന്നിവ ഉള്‍പ്പെടുന്ന പ്രദേശം പൊതുവെ ഓണാട്ടുകര എന്ന പേരില്‍ അറിയപ്പെടുന്നു. അതുകൊണ്ട് ചെട്ടികുളങ്ങര അമ്മയെ 'ഓണാട്ടുകരയുടെ പരദേവത' എന്നും വിളിക്കുന്നു. പ്രതിഷ്ഠ ശ്രീഭദ്രയാണെങ്കിലും പ്രഭാതത്തില്‍ വിദ്യാസ്വരൂപിണിയായ 'സരസ്വതിയായും' മധ്യാഹ്നത്തില്‍ ഐശ്വര്യദായിനിയായ 'മഹാലക്ഷ്മിയായും' സായാഹ്നത്തില്‍ ദുഃഖനാശിനിയായ 'ദുര്‍ഗ്ഗാദേവി' അഥവാ 'ശ്രീ പാര്‍വതി'എന്നീ മൂന്ന് ഭാവങ്ങളിലുമാണ് ദേവി ഉള്ളതെന്നാണ് സങ്കല്‍പം.
പരബ്രഹ്മസ്വരൂപിണിയായ ജഗദീശ്വരിയുടെ ത്രിഗുണാത്മകമായ താന്ത്രിക ഭാവങ്ങള്‍ തന്നെയാണ് മേല്‍പ്പറഞ്ഞ മൂന്നു ഭാവങ്ങള്‍. അതു കൊണ്ട് മൂന്ന് നേരവും മൂന്നു രീതിയിലുള്ള പൂജകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. കുംഭഭരണി നാളുകളില്‍ സ്ഥലവാസികള്‍ 'കൊഞ്ചുമാങ്ങ' എന്ന വിഭവം ഉണ്ടാക്കുന്നത് പ്രശസ്തമാണ്. ഇത് വീട്ടിലെ സദ്യയില്‍ ഒഴിച്ചുകൂടാനാവാത്ത ദേവിയുടെ പ്രസാദമായി കണക്കാക്കപ്പെടുന്നു. ഒരു ഭരണി നാളില്‍ കൊഞ്ചും മാങ്ങയും പാകം ചെയ്യുന്നത്തിനിടെ വിടിനു സമീപത്തു കൂടെ കുത്തിയോട്ട ഘോഷയാത്ര കടന്നു പോയി. ഘോഷയാത്ര കാണണം എന്ന് വീട്ടമ്മയ്ക്ക് അതിയായ ആഗ്രഹം ഉണ്ടായി. എന്നാല്‍ അടുപ്പില്‍ ഇരിക്കുന്ന കൊഞ്ചും മാങ്ങ കറി പാകം ചെയ്യാതെ പോകാനും വയ്യ. ഒടുവില്‍ കറി കരിയരുതേ എന്ന് ഭഗവതിയെ വിളിച്ച് കേണപേക്ഷിച്ച് വീട്ടമ്മ കുത്തിയോട്ടം കാണാന്‍ പോയി. മടങ്ങി എത്തിയപ്പോള്‍ കറി തയ്യാറായിരുന്നു. ഈ കാര്യം പ്രദേശമാകെ പരന്നു. കാലാന്തരത്തില്‍ കൊഞ്ചും മാങ്ങ എന്ന വിഭവം കുംഭഭരണിക്ക് ചെട്ടികുളങ്ങരക്കാര്‍ക്ക് ഒഴിച്ചു കൂടാനാവാത്തതായി. കൊടുങ്ങല്ലൂരില്‍ നിന്നും ചെട്ടികുളങ്ങരയിലെത്തിയ ഭദ്രകാളിക്ക് കരയിലെ ഒരു വീട്ടില്‍ നിന്നും കൊഞ്ചും മാങ്ങയും കൂട്ടി ഭക്ഷണം നല്‍കി എന്നാണ് മറ്റൊരു ഐതിഹ്യം. 
ചെട്ടികുളങ്ങര കുംഭ ഭരണിയോടനുബന്ധിച്ച് ഇന്ന് നടക്കുന്ന  കെട്ടുകാഴ്ചയാണ് മറ്റൊരു പ്രധാന ആഘോഷം. ഉത്സവം പ്രമാണിച്ച് മുഴവന്‍ സമയവും ക്ഷേത്രനട തുറന്നിരിക്കും. ദേവിയെ ആവാഹിച്ച ജീവത, കെട്ടുകാഴ്ച ഓരോന്നും സന്ദര്‍ശിക്കുന്നതോടെ ക്ഷേത്രാന്തരീക്ഷം ഭക്തിസാന്ദ്രമാവും. ചെട്ടികുളങ്ങരയിലെ 13 കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകളാണ് ക്ഷേത്രത്തിലെത്തുക. 
ആറ്റുകാലിലെ പൊങ്കാലയും ചോറ്റാനിക്കര മകം ആഘോഷവും കുഭമാസത്തിലാണ്. ചാന്താട്ടം, കുത്തിയോട്ടം, കുരുതി, രക്തപുഷ്പാഞ്ജലി, ഗരുഡന്‍ തൂക്കം, താലപ്പൊലി, ഉച്ചാരവേല, പൂരോല്‍സവം, തോറ്റം പാട്ട്, കാളിയൂട്ട്, എന്നിങ്ങനെ ഒട്ടേറെ വഴിപാടുകളും നേര്‍ച്ചകളും ഈ മാസം നടക്കുന്നു. ഊട്ട്, പാട്ട്, വേല, വിളക്ക്, തീയാട്ട്, കളിയാട്ടം, ഭരണി വേല എന്നിവയാണ് ദേവിയെ പ്രീതിപ്പെടുത്താനുള്ള പ്രധാന വഴിപാടുകള്‍. പൊങ്കാല, ഉച്ചാരവേല, കലംകരിപ്പ്, പൂരോത്സവം എന്നിവയും ചില ക്ഷേത്രങ്ങളില്‍ നടത്തിവരുന്നു.
ഇതിനെല്ലാം പ്രകൃത്യാരാധനയുമായി ബന്ധപ്പെട്ട ചടങ്ങുകളാണ് കാണാന്‍ കഴിയുക. ഇതിനര്‍ത്ഥം ദേവീപൂജയില്‍ പ്രകൃതി ആരാധന മുന്നിട്ടു നില്‍ക്കുന്നു എന്നതാണ്. തിരുവനന്തപുരത്തെ പാച്ചല്ലൂര്‍ ചുടുകാട് ശ്രീഭദ്രകാളി ക്ഷേത്രം, ശാസ്തമംഗലം ബ്രഹ്മപുരം മഹാലക്ഷ്മി ക്ഷേത്രം, പേരൂര്‍ക്കട മണ്ണാമ്മൂല ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ കുംഭ ഭരണിയോട് അനുബന്ധിച്ച് വിവിധ ആഘോഷങ്ങള്‍ നടക്കുന്നു. 
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഇന്നാണ് കൊടിയേറ്റം. വൈരങ്കോട് വലിയ തീയാട്ട്, വേഴപ്പുറ ഭഗവതി ക്ഷേത്രത്തിലും പള്ളിക്കാട്ട് കാവിലും പൊങ്കാല, കൊയിലാണ്ടി കൊല്ലം പിഷാരടി കാവ് കളിയാട്ടം കുറിക്കല്‍, വള്ളിക്കോട് വളയപ്പുള്ളി ഭഗവതി പാട്ടുകുറിയിടല്‍ എന്നിവ കുംഭ ഭരണി നാളില്‍ തുടങ്ങും. 
ഇതിനുപുറമേ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ പ്രസിദ്ധമായ മണ്ടയ്ക്കാട് ദേവീക്ഷേത്രത്തിലെ കൊടയും കുംഭഭരണിക്കാണ് നടക്കുന്നത്. കണിച്ചുകുളങ്ങര ഏഴാം പൂജ, നെല്ലിക്കോട്ടുകാവ് താലപ്പൊലി, കല്‍പ്പത്തൂര്‍ പരദേവതാ ആറാട്ട്, വെള്ളത്തുരുത്തി ഭഗവതി, വല്ലച്ചിറ പുതുക്കുളങ്ങര ഭഗവതി, നെച്ചൂര്‍ മടിക്കല്‍ ഭദ്രകാളി, വേളമാനൂര്‍ ഭഗവതി, ചിറക്കടവ് ദേവി, പാണ്ഡവര്‍കുളങ്ങര ഭഗവതി, ആയൂര്‍ ഭുവനേശ്വരി എന്നീ ക്ഷേത്രങ്ങളില്‍ കുംഭഭരണി പ്രധാനമാണ്.
കുറിഞ്ഞിപ്പിലാക്കല്‍ ഭഗവതി, തോലേരി കരേക്കണ്ടി ഭഗവതി എന്നീ ക്ഷേത്രങ്ങളില്‍ ഇന്ന് തിറ നടക്കും. ചാങ്ങാട്ട് ഭഗവതിയുടെ ഭരണിയും ഇന്നാണ്. കരുവന്തറ വിളയനാട്ട് കാവില്‍ ഇന്ന്  കുംഭഭരണി പ്രധാനം

No comments: