Thursday, December 28, 2017

മരണശേഷം
ആരെങ്കിലും മരിച്ചാല്‍ പ്രത്യേകിച്ചും വളരെ വേണ്ടപ്പെട്ടവരാകുമ്പോള്‍ ബന്ധുക്കള്‍ ചുറ്റും കൂടിയിരിക്കും. ശവശരീരത്തെ ആരും തനിച്ചാക്കി പോകാറില്ല. രണ്ടൊ മൂന്നോ ദിവസം ശവം സംസ്കരിക്കാതെ വെച്ചാല്‍ അതില്‍ രോമം വളരുന്നതു കാണാം. ദിവസവും താടിവടിക്കുന്ന ആളാണെങ്കില്‍ ഈ വളര്‍ച്ച വ്യക്തമായി കാണാനാകും. നഖങ്ങളും വളരും. ചില രാജ്യങ്ങളില്‍ ശവശരീരം പല ദിവസങ്ങള്‍ സൂക്ഷിക്കുന്ന പതിവുണ്ട്. അവിടങ്ങളില്‍ ചുമതലപ്പെട്ടവര്‍ നഖം മുറിച്ചുകളയും, താടിയും വടിച്ചുകളയും. ഇത് ജീവന്‍റെ ഒരു രീതിയാണ്. ഒന്നുകൂടി വ്യക്തമാക്കാം. അടിസ്ഥാനപരമായി ജീവന്‍ എന്നൊന്നുണ്ട്. പിന്നെ ഈ സ്ഥൂലശരീരവും. സ്ഥൂലശരീരത്തിലെ ഊര്‍ജ്ജത്തെയാണ് പ്രാണന്‍ എന്നുപറയുന്നത്. അത് അഞ്ചുവിധത്തില്‍ പ്രകടമാകുന്നു. സമാന, പ്രാണ, അപാന, ഉദാന, വ്യാന.
മരണത്തിനു 21 മുതല്‍ 24 മിനിറ്റിനുള്ളില്‍ സമാന പുറത്തേക്കു പോകുന്നു. സമാനയാണ് ശരീരത്തിലെ ചൂടൂ നിര്‍ത്തുന്നത്. മരണത്തിനു ശേഷം ആദ്യം സംഭവിക്കുന്നത്, ശരീരം തണുക്കുകയാണ്. സാധാരണയായി ഒരാള്‍ മരിച്ചുവൊ എന്നറിയാനായി മൂക്ക് തൊട്ടു നോക്കാറുണ്ട്. കണ്ണുകളോ മറ്റു സംഗതികളോ ആരും പരിശോധിക്കാറില്ല. മൂക്ക് തണുത്തിട്ടുണ്ടെങ്കില്‍ അയാള്‍ മരിച്ചുവെന്നാണര്‍ത്ഥം.
ഒരാള്‍ മരിച്ച് 4864 മിനിറ്റുകള്‍ക്കിടയില്‍ പ്രാണന്‍ ബഹിര്‍ഗമിക്കുന്നു. ആറും പന്ത്രണ്ടും മണിക്കൂറുകള്‍ക്കിടയിലാണ് ഉദാന പുറത്തുപോകുന്നത്. ഉദാന പോയി കഴിഞ്ഞാല്‍ ശരീരത്തെ പുനരുജ്ജീവിപ്പിക്കുക അസാദ്ധ്യമാണ്. മരണശേഷം എട്ടും പതിനെട്ടും മണിക്കൂറുകള്‍ക്കിടയിലാണ് അപാന പോകുന്നത്. അതിനുശേഷമാണ് വ്യാന പോകാന്‍ തുടങ്ങുന്നത്. ശരീരത്തെ ജീര്‍ണിക്കാതെ നോക്കുന്നത് വ്യാനനാണ്. സ്വാഭാവിക മരണമാണെങ്കില്‍ പതിനൊന്നോ പതിനാലോ ദിവസത്തോടെ മാത്രമേ വ്യാന നിശ്ശേഷം വിട്ടുപോകുന്നുള്ളൂ. വാര്‍ദ്ധക്യത്തിലാണ് മരണമെങ്കില്‍ ജീവന്‍ അപ്പോഴേക്കും വളരെ ദുര്‍ബലമായിരിക്കും. ഈ പതിനാലു ദിവസങ്ങളില്‍ ശരീരത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കും, കാരണം, ജീവന്‍റെ ചെറിയൊരംശം അപ്പോഴും ബാക്കിനില്‍ക്കുന്നു എന്നതുതന്നെ. ശരീരം നല്ലനിലയിലിരിക്കേ അപകടമരണമാണ് സംഭവിച്ചതെങ്കില്‍ നാല്‍പ്പത്തെട്ടോ 90 ഓ ദിവസത്തോളം ആന്തരികമായ പ്രവര്‍ത്തനങ്ങളില്‍ ചിലത് നടന്നുകൊണ്ടിരിക്കും. ശരീരം ആകെ തകര്‍ന്നുപോയിട്ടുണ്ടെങ്കില്‍ ഈ സാദ്ധ്യത കുറവായിരിക്കും, അല്ലെങ്കില്‍ ജീവസ്പന്ദനം ഏതാണ്ട് 90 ദിവസത്തോളം തുടര്‍ന്നുപോകും.
ഈ കാലയളവില്‍ ജീവനുവേണ്ടി നമുക്ക് ചിലത് ചെയ്യാനാകും നിങ്ങളുടെ തോന്നല്‍ ഒരു വ്യക്തി എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയി എന്നാണ്, എന്നാല്‍ ആ വ്യക്തിയുടെ അനുഭവം താന്‍ ഒരു ശരീരത്തില്‍നിന്നും പുറത്തു കടന്നിരിക്കുന്നു എന്നായിരിക്കും. അങ്ങനെ പുറത്തു കടന്നു കഴിഞ്ഞ ആളെ നിങ്ങള്‍ക്കു തിരിച്ചറിയാനാവില്ല. അയാളുമായി ഇടപെടാനുമാകില്ല. അഥവാ അയാള്‍ തിരിച്ചു വന്നാലോ? നിങ്ങള്‍ ഭയം കൊണ്ട് ബോധം കെട്ടുവീഴുകയേയുള്ളൂ. നിങ്ങള്‍ എത്രതന്നെ സ്നേഹിക്കുന്നയാളായാലും മരിച്ചവന്‍ തിരിച്ചു വന്നാല്‍ നിങ്ങള്‍ ഭയന്നുവിറക്കുക തന്നെ ചെയ്യും, കാരണം നിങ്ങളുടെ ബന്ധം പൂര്‍ണമായും ആ ശരീരവുമായി ആയിരുന്നു, അല്ലെങ്കില്‍ അയാളുടെ പ്രത്യേക ഹൃദയവികാരങ്ങളുമായി ആയിരുന്നു. മരണം സംഭവിക്കുന്നതോടെ ഇതും രണ്ടും ശരീരവും മനസ്സും ഇല്ലാതാവുന്നു അയാള്‍ വിട്ടുപോകുന്നു.
മനസ്സ് എന്നുപറയുന്നത് ഒരു കൂട്ടം അറിവുകളാണ്. അവക്ക് സഹജ വാസനകളുണ്ട്. ഒരു പ്രത്യേക രീതിയില്‍ അവ പ്രകടമാവുകയും ചെയ്യുന്നു. മരണത്തോടെ തിരിച്ചറിവും കാര്യശേഷിയും ഇല്ലാതാവുന്നു. ബുദ്ധിയുടെ പ്രവര്‍ത്തനവും പാടെ നില്‍ക്കുന്നു. ഒരു തുള്ളി സന്തോഷം അവരുടെ മനസ്സിലേക്കു പകര്‍ന്നു നല്‍കാനായാല്‍ അത് ആറായിരം മടങ്ങായാണ് അവരനുഭവിക്കുക. അതുപോലെത്തന്നെ സങ്കടത്തിന്‍റെ കാര്യവും ഒരു തുള്ളി, വലുതായ ദു:ഖമായിത്തീരും. കുട്ടികള്‍ അങ്ങനെയാണല്ലോ. കളിനിര്‍ത്തേണ്ടതെപ്പോഴാണ് എന്നറിയില്ല, തളര്‍ന്നു വീഴും വരെ കളിച്ചുകൊണ്ടിരിക്കും. ശരി തെറ്റുകള്‍ അറിയാന്‍ കഴിയുന്നില്ല എന്നതാണ് അതിനു കാരണം.
ഈ തിരിച്ചറിവ് മരണത്തോടെ നിശ്ശേഷം ഇല്ലാതാവുന്നു. ഒരു കുട്ടിയുടെയത്രപോലും വിവേകം ശേഷിക്കുന്നില്ല. ആ മനസ്സിലേക്ക് എന്തുതന്നെ ഇട്ടുകൊടുത്താലും അതൊരു നൂറായിരം മടങ്ങായി അവര്‍ അനുഭവിക്കുന്നു. ഇതിനെയാണ് സ്വര്‍ഗമെന്നും നരകമെന്നും നമ്മള്‍ പറയുന്നത്. സുഖമായ ആവസ്ഥയാണെങ്കില്‍ സ്വര്‍ഗം, ക്ലേശപൂര്‍ണമാണെങ്കില്‍ നരകം. ഇതൊന്നും ഭൂമിശാസ്ത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്ഥാനങ്ങളല്ല, അനുഭവമണ്ഡലങ്ങളാണ്. ശരീരം വിട്ടുപോയ ജീവന്‍ ഈ അനുഭവങ്ങളില്‍ കൂടി കടന്നുപോകുന്നു
മരണാനന്തര കര്‍മ്മങ്ങള്‍ എന്തിനു വേണ്ടി
ഓരോരോ ഘട്ടത്തിലും കൃത്യമായി എന്തെല്ലാം ചെയ്യണമെന്ന് പ്രതിപാദിക്കുന്ന ഒരു ശാസ്ത്രം തന്നെ നമുക്കുണ്ട്. ഒരാള്‍ മരിച്ചാല്‍ സാധാരണയായി ആദ്യം ചെയ്യുന്നത് ശവശരീരത്തിന്‍റെ കാലിലെ പെരുവിരലുകള്‍ തമ്മില്‍ കൂട്ടികെട്ടുകയാണ്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്.
ഇത് മൂലാധാരത്തെ നന്നായി ഇറുക്കിവെക്കുന്നു. ശരീരത്തില്‍ നിന്നും വിട്ടുപോയ ജീവന്‍ വീണ്ടും അതിലേക്ക് കടന്നുവരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. “ഞാന്‍ ജീവിച്ചിരിക്കുന്ന ഈ ശരീരം യഥാര്‍ത്ഥത്തില്‍ ഞാനല്ല” എന്ന ബോധത്തോടുകൂടിയല്ല ഒരാള്‍ ജീവന്‍ വെടിയുന്നതെങ്കില്‍ ഏതെങ്കിലും ദ്വാരങ്ങളില്‍കൂടി അത് വീണ്ടും അതേ ശരീരത്തില്‍ കയറി പറ്റാന്‍ ശ്രമം നടത്തും. ജീവന്‍റെ ഉത്ഭവം മൂലാധാരത്തില്‍ നിന്നാണ്. ശരീരത്തിലെ ചൂട് അവസാനമായി വിട്ടുപോകുന്നതും, അതേ സ്ഥലത്തുനിന്നാണ്. അതായത് മൂലാധാരമാണ് മരണശേഷം അവസാനമായി തണുക്കുന്നത്.
മരണം സംഭവിച്ചുകഴിഞ്ഞാല്‍ ഒന്നര മണിക്കൂറിനുള്ളില്‍ ശവം ദഹിപ്പിക്കണം എന്നാണ് പഴയ ആചാരം. ഏറിവന്നാല്‍ നാലുമണിക്കൂര്‍വരെ വെക്കാം. ജീവന്‍ തരം കിട്ടിയാല്‍ വീണ്ടും ആ ശരീരത്തില്‍ പ്രവേശിക്കും എന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ജീവിച്ചിരിക്കുന്നവരും ശ്രദ്ധിക്കേണ്ട ഒരു സംഗതിയാണിത്. ഏറ്റവും പ്രിയപ്പെട്ടവരുടെ മരണം സംഭവിക്കുമ്പോള്‍ മനസ്സ് പല കളികളും കളിക്കും. ഈശ്വരനു തെറ്റുപറ്റി. അതിപ്പോള്‍ത്തന്നെ തിരുത്തും അല്ലെങ്കില്‍ എന്തെങ്കിലും അത്ഭുതം സംഭവിക്കും, മരിച്ചയാള്‍ വീണ്ടും ജീവിക്കും അങ്ങനെ പോകും അവരുടെ സങ്കല്‍പങ്ങള്‍. ഇതെല്ലാം യുക്തിക്കു ചേര്‍ന്നതല്ല എന്നിറിയാഞ്ഞിട്ടല്ല മരിച്ച വ്യക്തിയോടുള്ള സ്നേഹാധിക്യം അങ്ങനെയെല്ലാം തോന്നിപ്പിക്കുന്നതാണ്. ഒരു പ്രത്യേക ചാലിലേക്ക് വികാരങ്ങളെ തിരിച്ചു വിടുന്നു. അതുപോലെത്തന്നെ ശരീരം വിട്ടുപോയ ജീവനും വിചാരിക്കുന്നു, തനിക്ക് വീണ്ടും ആ ശരീരത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്ന്.
ഇതുമാതിരിയുള്ള മിഥ്യസങ്കല്‍പങ്ങള്‍ക്ക് അറുതി വരുത്തണമെങ്കില്‍ കഴിയുന്നതും വേഗം ശവശരീരം ദഹിപ്പിക്കുകതന്നെ വേണം മരണാനന്തരം ഒന്നൊരമണിക്കൂറിനുള്ളില്‍, അല്ലെങ്കില്‍ നാലുമണിക്കൂറിനുള്ളിലെങ്കിലും. പഴയകാലത്ത്, വിശേഷിച്ചും കൃഷിപ്രധാനമായ സമൂഹങ്ങളില്‍ ശവം മണ്ണില്‍ മറവുചെയ്യുകയാണ് പതിവ്. ഈ ശരീരം മണ്ണാണ്, മരണശേഷം അത് മണ്ണിലേക്ക് തിരിച്ചേല്‍പ്പിക്കപ്പെടേണ്ടതാണ്. പൂര്‍വികരുടെ മൃതദേഹം മണ്ണിന് വളക്കൂറേകി പുതിയ തലമുറകള്‍ക്ക് അന്നം പ്രദാനം ചെയ്യുന്നു. ഇന്നത്തെ തലമുറ കടകളില്‍ നിന്നാണ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ വാങ്ങുന്നത്. മണ്ണിന്‍റെ പ്രാധാന്യം അവര്‍ക്കറിയില്ല. ശവം മണ്ണില്‍ മറവുചെയ്യല്‍ ഏതാണ്ടില്ലാതായിരിക്കുന്നു. മൃതദേഹങ്ങള്‍ സ്വന്തം പറമ്പുകളിലും പാടങ്ങളിലും മറവുചെയ്തിരുന്ന കാലങ്ങളില്‍, കുഴിയില്‍ ധാരാളമായി മഞ്ഞളും ഉപ്പും നിറക്കുമായിരുന്നു. ശവശരീരം വേഗത്തില്‍ ജീര്‍ണിച്ച് മണ്ണില്‍ ലയിക്കാന്‍ ഇത് സഹായിക്കുന്നു. ദഹിപ്പിക്കല്‍ നല്ല കാര്യമാണ്, എല്ലാം പെട്ടെന്ന് അവസാനിക്കുന്നു. മരണം നടന്ന വീട്ടില്‍ എല്ലാവരും അലമുറയിട്ടു കരയുന്നതു കാണാം, എന്നാല്‍ ശവദാഹം കഴിയുന്നതോടെ ഏല്ലാവരും ശാന്തരാവുകയും ചെയ്യുന്നു. മരണമെന്ന യാഥാര്‍ത്ഥ്യം അവരുടെ മനസ്സില്‍ പതിഞ്ഞു കഴിഞ്ഞു എന്നാണതിനര്‍ത്ഥം. ഇത് മനസ്സിലാക്കുന്നത് ജീവിച്ചിരിക്കുന്നവര്‍ മാത്രമല്ല. ശരീരത്തില്‍ നിന്നും വിട്ടുപോകേണ്ടിവന്ന ജീവനും കൂടിയാണ്. ഇനി ആ ശരീരത്തിലേക്കു കയറിപ്പറ്റാന്‍ തനിക്കു സാദ്ധ്യമല്ല എന്ന് അതിന് ബോദ്ധ്യപ്പെടുന്നു.
ആചാരങ്ങളും അനുഷ്ഠാനങ്ങളും യഥാവിധി നടത്തുന്നത് നല്ലതാണ്. വിട്ടുപോയ ജീവന്‍റെ മനസ്സിലേക്ക് നമ്മള്‍ ഒരു തുള്ളി സ്നേഹജലം പകരുകയാണ്. ഓരോരോ കര്‍മ്മങ്ങളിലൂടെ ഇവിടെ നമ്മള്‍ ചെയ്യുന്ന ഏറ്റവും ചെറിയ കാര്യവും അവര്‍ക്കവരുടെ ലോകത്തില്‍ വലുതായ സുഖവും സന്തോഷവും നല്‍കുന്നു. അതനുഭവിക്കാന്‍ സാധിച്ചാല്‍ അവര്‍ക്ക് സ്വര്‍ഗമായി. എന്നാല്‍ ചെയ്യുന്നതെന്തായാലും അത് പൂര്‍ണ മനസ്സോടെയാവണം, കേവലം നാട്യമാവരുത്....girijakumari

No comments: