Monday, December 25, 2017

അനുബന്ധചതുഷ്ടയം
-----------------------------------
1.അധികാരി:
***************
അന്തഃകരണത്തെ സ്വാഭാവികമായി ബാധിക്കുന്ന ദോഷങ്ങള്‍ മലം, വിക്ഷേപം, ആവരണം എന്നിങ്ങനെ മൂന്നാണ്. നിഷിദ്ധകര്‍മാനുഷ്ഠാനംകൊണ്ടുണ്ടാകുന്ന മലം (പാപം) നിഷ്കാമകര്‍മാനുഷ്ഠാനംകൊണ്ടും വിക്ഷേപം ഉപാസനകൊണ്ടും ഒഴിവാക്കാം. ഈ രണ്ടു ദോഷങ്ങളെ ഇപ്രകാരം അകറ്റിയവനും നിത്യാനിത്യ വസ്തുവിവേകം തുടങ്ങിയ സാധനചതുഷ്ടയംകൊണ്ടു സമ്പന്നനുമായ സജ്ജനമാണ് അധികാരി.
2.വിഷയം.
************
ഗ്രന്ഥത്തിന്റെ ഉള്ളടക്കമാണ് വിഷയം. വേദാന്തമതത്തെ സംബന്ധിച്ചിടത്തോളം ജീവനും ബ്രഹ്മാവും തമ്മിലുള്ള ഐക്യത്തിന്റെ പ്രതിപാദനമാണ് അത്.
3.പ്രയോജനം.
***************
പ്രാപഞ്ചികദുഃഖത്തിന്റെ നിവൃത്തിയും പരമാനന്ദത്തിന്റെ അവാപ്തിയും ചേര്‍ന്ന മോക്ഷമാണ് വേദാന്തശാസ്ത്രത്തിന്റെ പരമമായ പ്രയോജനം; ആത്മജ്ഞാനം അവാന്തര പ്രയോജനവും.
4.സംബന്ധം.
**************
ഗ്രന്ഥത്തിനും വിഷയത്തിനും തമ്മില്‍ പ്രതിപാദ്യപ്രതിപാദകരൂപമായ സംബന്ധം; അധികാരിക്കും പ്രയോജനത്തിനും തമ്മില്‍ പ്രാപ്യപ്രാപകരൂപമായ സംബന്ധം; അധികാരിക്കും വിചാരത്തിനും തമ്മില്‍ കര്‍ത്തൃകര്‍ത്തവ്യരൂപമായ സംബന്ധം; ഗ്രന്ഥത്തിനും ജ്ഞാനത്തിനും തമ്മില്‍ ജന്യജനകരൂപമായ സംബന്ധം എന്നിങ്ങനെ മുഖ്യമായി സംബന്ധം നാലുവിധം. ശ്രവണം, ജ്ഞാനം എന്നിവ തമ്മിലും ജ്ഞാനം, മോക്ഷം എന്നിവ തമ്മിലും സാധ്യസാധനരൂപമായ സംബന്ധമുണ്ട്; ഇങ്ങനെ മറ്റു സംബന്ധങ്ങളും.
'സര്‍വസ്യൈവ ഹി ശാസ്ത്രസ്യ
കര്‍മണോ വാപി കസ്യചിത്
യാവത് പ്രയോജനം നോക്തം
താവത് തത് കേന ഗൃഹ്യതേ'
പ്രയോജനം ആദിയില്‍ത്തന്നെ പറയാതിരുന്നാല്‍ ഒരു ശാസ്ത്രവും ഒരു കര്‍മവും ആരാലും സ്വീകരിക്കപ്പെടുകയില്ല എന്നാണ് ഈ ആപ്തവചനത്തിന്റെ സാരം. അതുകൊണ്ടാണ് പ്രയോജനം മുതലായവ ശാസ്ത്രഗ്രന്ഥത്തിന്റെ ആദിയില്‍ത്തന്നെ നിര്‍ദേശിക്കണമെന്ന് വേദാന്തികള്‍ അനുശാസിക്കുന്നത്. അനര്‍ഹന്മാര്‍ക്കു പ്രവേശനം നിഷേധിക്കുക എന്നതും അനുബന്ധചതുഷ്ടയത്തിന്റെ ഒരു ലക്ഷ്യമായി കണക്കാക്കാം.
സാധനാചതുഷ്ടയം
***********************
(1) ശാശ്വതവും അല്ലാത്തവയുമായ വസ്തുക്കളെ വേര്‍തിരിച്ചറിയുവാനുള്ള കഴിവ് (നിത്യാനിത്യവസ്തുവിവേകഃ).
(2) ഈ ലോകത്തിലും പരലോകത്തിലും കര്‍മഫലം അനുഭവിക്കുന്നതിനോടു വിമുഖത (ഇഹാമുത്രാര്‍ഥഫലഭോഗവിരാഗഃ).
(3) ശമം, ദമം മുതലായ സാമഗ്രികളുടെ സമ്പാദനം (ശമദമാദിസാധന സമ്പത്തിഃ).
(4) മോക്ഷേച്ഛ (മുമുക്ഷാ). ഇങ്ങനെയുള്ള സാധനചതുഷ്ടയം നേടിയ സാധകന്‍ ബ്രഹ്മജ്ഞാനിയായ ഗുരുവിനെ സമീപിച്ച് അദ്ദേഹത്തില്‍നിന്ന് വേദാന്തസാരം ശ്രവിക്കുന്നു.
കടപ്പാട്:mal.sarva.gov.in

No comments: