Saturday, December 16, 2017

ഭാരതീയതത്ത്വശാസ്ത്രജ്ഞാരില്‍ ചില ശാഖക്കാര്‍ പ്രപഞ്ചം നാദാത്മകമാണെന്നു പറയുന്നു. വിചാരിച്ചുനോക്കുമ്പോള്‍, നാമരൂപാത്മകമായിത്തോന്നുന്ന ഈ പ്രപഞ്ചത്തില്‍ രൂപത്തേക്കാള്‍ നാമത്തിനാണ് പ്രാധാന്യമെന്നു കാണാം. രൂപാത്മകമായിക്കാണപ്പെടുന്ന കുടം മുതലായ പദാര്‍ത്ഥം നശിച്ചാലും അവയുടെ നാമം അവശേഷിക്കുന്നതാണ് മുകളില്‍ പറഞ്ഞതിനു കാരണം. അതുകൊണ്ട്, സര്‍വ്വപ്രപഞ്ചരൂപങ്ങള്‍ക്കും വ്യവഹാരക്ഷമത്വം നല്‍കുന്നത് അവയുടെ നാമമായതിനാല്‍ പ്രപഞ്ചം മുഴുവന്‍ നാമാത്മകം മാത്രമാണെന്ന് ആ തത്ത്വചിന്തകാര്‍ തീരുമാനിച്ചിട്ടുണ്ട്. നാമങ്ങളെല്ലാം ശബ്ദസ്വരൂപമായിട്ടാണല്ലോ അനുഭവപ്പെടുന്നത്. അതിനാല്‍ സ്ഥൂലപ്രപഞ്ചത്തെ വാക്യസമൂഹമായിക്കരുതാവുന്നതാണ്.
ഈ വാങ്മയപ്രപഞ്ചം അപഗ്രഥിച്ചുനോക്കുമ്പോള്‍, വാക്യങ്ങള്‍ പദങ്ങളായും പദങ്ങള്‍ അക്ഷരങ്ങളായും മാറുന്നതുകാണാം. അക്ഷരങ്ങള്‍ പരിശോധിച്ചുനോക്കുമ്പോള്‍ സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നും രണ്ടായിപ്പിരിയും. ക്, ഖ് മുതലായ വ്യഞ്ജനങ്ങള്‍ക്ക് സത്ത നല്‍കുന്നത്, അ, ഇ മുതലായ സ്വരങ്ങളാണ്. സ്വരത്തോടു ചേരാത്ത വ്യഞ്ജനം ഉപേ യാഗക്ഷമമല്ലല്ലോ. അതിനാല്‍, വ്യഞ്ജനങ്ങള്‍ സ്വരത്തില്‍നിന്നുണ്ടായി, അതില്‍ത്തന്നെ ലയിക്കുന്നു എന്നു കണക്കാക്കാം. സ്വയം രാജിക്കുക (തനിയെ പ്രകാശിക്കുക) എന്ന അര്‍ത്ഥമാണ് സ്വരശബ്ദത്തിനുള്ളത്. 'അ'
മുതല്‍ 'ഔ' വരെയുള്ള സ്വരങ്ങളേയും പരിശോധിച്ചുനോക്കുമ്പോള്‍ അവയെല്ലാം സ്വയം പ്രകാശമായ അകാരത്തില്‍ ലയിക്കുന്നതു കാണാം. അതുകൊണ്ടാണ് ''അക്ഷരാണാമകാരോസ്മി'' എന്നു ഗീതയില്‍ ഭഗവാന്‍
അരുളിച്ചെയ്തിരിക്കുന്നത്. ഈ അകാരവും പരിശോധനയില്‍ ധ്വനിയായി മാറും. അങ്ങനെ പരിശോധിച്ചുചെല്ലുമ്പോള്‍, ഒരിക്കലും മാറ്റമില്ലാത്തതും നിത്യവും സര്‍വ്വവ്യാപകവുമായ ഒരു ധ്വനി അവശേഷിക്കുന്നു. ഇത് ശബ്ദബ്രഹ്മമാണെന്നു യോഗികളും സ്‌ഫോടമാണെന്നു വൈയാകരണന്മാരും അഭിപ്രായപ്പെടുന്നു. സര്‍വ്വവേദങ്ങളുടേയും മൂലം നിത്യവും പ്രണവസ്വരൂപവുമായ ഈ ധ്വനിയായതുകൊണ്ടാണ് വേദങ്ങള്‍ക്കും നിത്യത്വം പരികല്പിക്കെട്ടിട്ടുള്ളതെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രസ്തുത നാദബ്രഹ്മത്തില്‍നിന്നുണ്ടാകുന്ന വാങ്മയപ്രപഞ്ചം ശ്രോത്രപ്രത്യക്ഷമാണെങ്കിലും അതിന്റെ കാരണം ആ ശ്രോത്രത്തിനു വിഷയമല്ല. അതു യോഗികള്‍ക്കുമാത്രം അനുഭവൈകവേദ്യമായ ഒന്നാണ്. ആ ധ്വനി പ്രാണന്റെ വ്യാപാരംകൊണ്ടാണ് ഓരോ വ്യക്തിയിലും വാഗ്രൂപമായി പരിണമിക്കുന്നത്.
വ്യക്തിയില്‍ അതിന്റെ തനിരൂപം മൂലാ
ധാരത്തില്‍ പ്രകാശിക്കുന്നു എന്നാണ് യോഗികളുടെ അഭിപ്രായം. മൂലാധാരത്തിലുള്ള വായുവിന്റെ സംഘട്ടനംകൊണ്ട് ആ മൂലാധാരത്തോടു സംബന്ധപ്പെടുന്ന നാദത്തിന് ''പരാ'' എന്നു പറയുന്നു. ഈ പരാനാദം
അര്‍ത്ഥവിവക്ഷയ്ക്കു കാരണഭൂതമായ പ്രയത്‌നങ്ങളാലുണ്ടാകുന്ന പ്രാണന്റെ പ്രേരണയ്ക്കധീനമായി അഭിവ്യക്തമാകുന്നതാണ്,വാങ്മയപ്രപഞ്ചം. സ്ഥാനസംബന്ധത്താല്‍, പരാ, പശ്യന്തി, മദ്ധ്യമാ, വൈഖരി എന്ന് ഈ നാദം നാലുവിധത്തില്‍ വ്യവഹരിക്കപ്പെടുന്നു. മൂലാധാരത്തില്‍ നിഷ്പന്ദമായി തനിയെ പ്രകാശിക്കുന്ന ധ്വനിയാണ് പരാ. വിമര്‍ശരൂപമായ മനസ്സിനാല്‍ അഭിവ്യക്തമായി സാമാന്യസ്പന്ദരൂപമായി നാഭിവരെ വ്യാപിച്ചുനില്ക്കുന്ന ധ്വനി 'പശ്യന്തി' യാകുന്നു. ഈ പരയും, പശ്യന്തിയും യോഗികള്‍ക്കു മാത്രമേ അനുഭവപ്പെടുകയുള്ളു. ബുദ്ധിക്കു വിഷയമായും വിശേഷസ്പന്ദത്തോടു കൂടിയും ഹൃദയംവരെ വ്യാപിച്ചുനില്ക്കുന്ന ധ്വനിയാണ് 'മദ്ധ്യമ' എന്നു പറയെടുന്നത്. ഗളനാളത്തില്‍ക്കൂടി പുറപ്പെടുന്ന ധ്വനി ''വൈഖരി' എന്ന പേരില്‍ അറിയെടുന്നു. ഈ വൈഖരി മാത്രമേ ശ്രോത്രത്തിനു വിഷയമാകുന്നുള്ളു.
ശരീരശുദ്ധിയും മനഃശുദ്ധിയുമുണ്ടാകുമ്പോള്‍ ഒരു സാധകന് ഉള്ളില്‍നിന്നു പുറപ്പെടുന്ന പലവിധത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കാനിടവരും. എന്നാല്‍ അധികമാളുകളും അതിലത്ര ശ്രദ്ധിക്കാറില്ല. പുറത്തുനിന്ന് ഉള്ളിലേയ്ക്കു വരുന്ന ശബ്ദങ്ങളിലാണ് സാമാന്യമനുഷ്യരുടെ ശ്രദ്ധ കൂടുതലായി പതിഞ്ഞുകാണുന്നത്. എന്നാല്‍ ശ്രദ്ധാലുവായ സാധകന് ഉള്ളില്‍നിന്നുള്ള ശബ്ദം അനുഭവപ്പെടുമ്പോള്‍, യോഗ്യരായ ഗുരുക്കന്മാരില്‍നിന്ന് അവന്‍ അതിന്റെ വാസ്തവസ്ഥിതി മനസ്സിലാക്കും.
പല സാധകര്‍ക്കും ഷാണ്‍മുഖീമുദ്ര മുതലായവ പരിശീലിച്ചെങ്കിലെ അങ്ങനെയുള്ള നാദം അനുഭവപ്പെടുകയുള്ളൂ. ചിലര്‍ക്ക് അങ്ങനെ പരിശീ ലിച്ചാലും അനുഭവപ്പെട്ടില്ലെന്നും വരും.
ഓരോ സാധകനും തന്റെ
പൂര്‍വ്വജസംസ്‌കാരമനുസരിച്ചാണ് സാധനാഫലങ്ങള്‍ അനുഭവപ്പെടുന്നത്.ഗുരൂപദേശമാര്‍ഗ്ഗത്തിലൂടെ ആ ശബ്ദങ്ങളെയെല്ലാം നിയന്ത്രിച്ച് അവയിലെല്ലാം വ്യാപിച്ചിരിക്കുന്ന ഒരേയൊരു നാദത്തില്‍ മനസ്സുറപ്പിച്ചാണ് തന്റെ സാധന സഫലമാക്കേണ്ടത്. ഈ സാധനാമാര്‍ഗ്ഗം ക്ഷിപ്രസാദ്ധ്യമാണെന്നു തോന്നുമെങ്കിലും, അന്തഃകരണശുദ്ധിയും അത്യധികം ശ്രദ്ധയും ഉത്സാഹവുമുള്ള സാധകര്‍ക്കു മാത്രമേ ഇതില്‍ സിദ്ധികൈവരിക്കാന്‍ സാധിക്കുകയുള്ളൂ . നാദശ്രവണം കൊണ്ടുണ്ടാകുന്ന സുഖമനുഭവിച്ചുകൊണ്ടു മാത്രം കാലംകഴിച്ചുകൂട്ടുന്നവരാണ് ലയയോഗികളില്‍ പലരും. പക്ഷേ, ആ യോഗസാധനയുടെ ലക്ഷ്യം ആ നാദശ്രവണമല്ല; നാദാതീതമായ പരംപൊരുളാണ്. നാദമെന്നും അതു കേള്‍ക്കുന്നവനെന്നും കേള്‍വിയെന്നും ഉള്ള തോന്നല്‍ പോലും ഇല്ലാത്ത നിര്‍വ്വികല്പസമാധി സമ്പാദിച്ചെങ്കിലേ ആത്മസ്വരൂപമായ ആ പരംപൊരുളിനെ സാക്ഷാല്ക്കരിക്കാന്‍ സാധിക്കയുള്ളൂ.
-ശ്രീവിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍

No comments: