Wednesday, March 28, 2018

ഒരു മനുഷ്യന്റെ മനസ്സില്‍ സത്ത്വഗുണം നിറഞ്ഞുനില്‍ക്കുന്നു എന്ന് മറ്റുള്ളവര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. 
''സര്‍വ്വദ്വാരേഷു പ്രകാശഃ ജ്ഞാനം ഉപജായതേ''
ഒരു ഗൃഹത്തിന്റെ അകത്ത് ദീപം കത്തിജ്വലിക്കുമ്പോള്‍, അതിന്റെ പ്രകാശം ജനാലകള്‍വഴിയും കവാടങ്ങള്‍ വഴിയും പുറത്തേക്ക് വ്യാപിക്കുമല്ലോ. അതുപോലെ, ഹൃദയമെന്ന ഗൃഹത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സത്ത്വഗുണത്തിന്റെ പ്രകാശം-ചെവി, കണ്ണ്, നാക്ക്, മൂക്ക്, തൊലി-എന്നീ ദ്വാരങ്ങള്‍വഴി പുറത്തേക്ക് ഒഴുകും. സത്ത്വഗുണ സമ്പൂര്‍ണനായ മനുഷ്യന്‍, ചിന്തിക്കുന്നതും കാണുന്നതും കേള്‍ക്കുന്നതും പറയുന്നതും വാസനിക്കുന്നതും സ്പര്‍ശിക്കുന്നതും ജ്ഞാനവും സുഖവും മാത്രമായിരിക്കും. നമുക്കും ആ പ്രകാശം ലഭിക്കും. ഇതാണ് സത്ത്വഗുണം വര്‍ധിച്ച മനുഷ്യന്റെ ലക്ഷണം.
രജോഗുണം വര്‍ധിച്ച മനുഷ്യന്റെ ലക്ഷണം
രജോഗുണം മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന മനുഷ്യനില്‍ 'ലോഭം' ഉണ്ടാവും. ധനം മുതലായ സുഖസാധനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ലഭിക്കാന്‍ വേണ്ടിയുള്ള അത്യാഗ്രഹത്തിന്റെ രൂപത്തില്‍ നമുക്ക് മനസ്സിലാക്കാം. പ്രവൃത്തി:- എല്ലാ ഇന്ദ്രിയങ്ങളും ആ ലാഭത്തിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും.
ആരംഭഃ- കാമ്യവും ശാസ്ത്രനിഷിദ്ധവുമായ, ലൗകിക സുഖസാധനങ്ങളായ, മഹാഗൃഹങ്ങള്‍, കൃഷിയിടങ്ങള്‍, വ്യവസായങ്ങള്‍ മുതലായവ-അവ ഉത്സാഹത്തോടെ ആരംഭിക്കുന്നതു കാണാം.
കര്‍മ്മണാം അശമഃ-വ്യവസായശാല തുടങ്ങിക്കഴിഞ്ഞാല്‍ ഉടനെ റബ്ബര്‍ത്തോട്ടം വാങ്ങാന്‍ ഒരുങ്ങുകയായി. അതിന് മുന്‍പ് തന്നെ ബാങ്ക് തുടങ്ങാന്‍ ആലോചനയായി. ഇങ്ങനെ കര്‍മ്മപദ്ധതി തുടര്‍ന്നുകൊണ്ടിരിക്കും. -സ്പൃഹാ-എല്ലാത്തിനും കാരണം ഒന്നുമാത്രമാണ്. മറ്റു വല്ലവരുടെയും അധീനതയിലുള്ള വസ്തുക്കള്‍ കണ്ടാല്‍ ഉടനെ അവ എന്ത്  കുത്സിത പ്രവൃത്തികള്‍ ചെയ്തിട്ടും തട്ടി എടുക്കണം  എന്ന അത്യാഗ്രഹം തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മളും  ആ ദുഷ്പ്രവൃത്തികളുടെ ഇരയായിത്തീരാന്‍ സാധ്യതയുണ്ട്.
തമോഗുണം വര്‍ധിച്ച മനുഷ്യന്റെ ലക്ഷണം (14-13)
അപ്രകാശഃ- ആ ഹൃദയത്തില്‍, ഒരു കാരണവശാലും, ശാസ്ത്രങ്ങള്‍ നിര്‍ദ്ദേശിച്ചാലോ, ആചാര്യന്മാര്‍ ഉപദേശിച്ചാലോ പോലും ആത്മീയമോ, ഭൗതികമായ ജ്ഞാനമോ ഉദിക്കുകയേ ഇല്ല. 'അപ്രകാശ്'- കൂരിരുട്ടുതന്നെ.
അപ്രവൃത്തിഃ ച- പ്രവൃത്തിക്കാന്‍ കഴിവുണ്ടെങ്കിലും ഒന്നും പ്രവൃത്തിക്കുകയില്ല. നന്മയോ തിന്മയോ ചെയ്യുകയില്ല. നന്മ ചെയ്യാതിരിക്കുന്നതുകൊണ്ട്, അത് തിന്മയായി പരിണമിച്ച് മറ്റുള്ളവര്‍ക്ക് ശല്യമായിത്തീരാന്‍ സാധ്യതയുണ്ട്.
പ്രമാദഃ- ഉടനെ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യാതെ, മറ്റെന്തെങ്കിലും ചെയ്യുക. അങ്ങനെ പടുകുഴിയില്‍ വീണാലും അവിടെ കിടക്കുകയേ ഉള്ളൂ.
മോഹഃ ഏവച-
അജ്ഞത, വിപരീത ജ്ഞാനം എന്നിവയില്‍ ഒരു തരത്തിലുള്ള നിയന്ത്രണത്തിനും ആ വ്യക്തി കീഴ്‌പ്പെടുകയില്ല. ഭരണാധികാരികള്‍, സമൂഹം, ബന്ധുമിത്രാദികള്‍ ഇവരുടെ നിര്‍ദ്ദേശങ്ങള്‍ ഒന്നും അനുസരിക്കാതെ, തമോഗര്‍ത്തത്തില്‍ തന്നെ മദ്യപനെപ്പോലെ വീണു കിടക്കും...janmabhumi

No comments: