Tuesday, March 27, 2018

മനുഷ്യന് ദുഃഖിക്കാന്‍ ധാരാളം കാരണങ്ങള്‍ ഉണ്ടെങ്കിലും സത്ത്വഗുണം അതിന് സമ്മതിക്കാതെ സുഖത്തില്‍ തന്നെ യോജിപ്പിക്കുന്നു. ഒരു സംഭവത്തില്‍, അല്ലെങ്കില്‍ ഒരു വസ്തുവിന്റെ നഷ്ടത്തില്‍ ദുഃഖം തോന്നും, അതില്‍ അന്തര്‍ഭവിച്ചിട്ടുള്ള സുഖം മാത്രം ചിന്തിച്ചു തല്‍പരനാവുകയും ചെയ്യുന്നു. തമോഗുണത്തിന്റെ ഉല്‍പ്പന്നമായ ദുഃഖത്തെ ജയിക്കുന്നു.
രജോഗുണം-മനുഷ്യനെ, ഭൗതികവിഷയ സുഖങ്ങള്‍ കൂടുതല്‍ കിട്ടാന്‍ വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ പ്രേരണ നല്‍കുന്നു.
തമോഗുണം-മഹാന്മാരുടെ നിര്‍ദ്ദേശങ്ങളില്‍ നിന്നും ആത്മീയഗ്രന്ഥ പഠനത്തില്‍ നിന്നും കിട്ടിയ ജ്ഞാനത്തെ തള്ളിക്കളയാനും വെറുതെ ഇരിക്കാനും ഉറങ്ങാനും പ്രേരിപ്പിക്കുന്നു.
ത്രിഗുണങ്ങള്‍ മനുഷ്യരില്‍ എപ്പോഴാണ് പ്രവര്‍ത്തിക്കുന്നത് 
സത്വം തുടങ്ങിയ മൂന്നു ഗുണങ്ങളും പ്രപഞ്ചത്തില്‍ എല്ലാ വസ്തുക്കളിലും എപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ്; അകത്തും പുറത്തും. സത്വഗുണമുള്ള വസ്തുക്കളില്‍ സത്വഗുണം പ്രധാനമായും മറ്റു രണ്ടു ഗുണങ്ങള്‍ ലേശലേശമായി അന്തര്‍ഭവിക്കുന്നു. ഏതെങ്കിലും ഒരു ഗുണം മാത്രം പൂര്‍ണമായി-നൂറുശതമാനമായി ഉള്‍ക്കൊള്ളുന്ന ഒരു വസ്തുവും-മനുഷ്യമൃഗ പക്ഷ്യാദികളും ഇല്ല എന്ന് ശാസ്ത്രം പറയുന്നു.
മനുഷ്യന്‍ കഴിക്കുന്ന ആഹാരത്തിന്റെ ത്രിഗുണഭാവങ്ങള്‍ക്ക് അനുസൃതമായി, മനസ്സിന് മാറ്റം സംഭവിക്കും.
''അന്നമയം ഹി സൗമ്യ മനഃ''
എന്ന് വേദവാക്യമാണ് പ്രമാണം.
സാത്വികമായ ആഹാരം മാത്രം. മറ്റുള്ളവ ഉപേക്ഷിച്ച്-ശീലിക്കുന്ന വ്യക്തിയില്‍ സത്വഗുണം വര്‍ധിക്കുന്നു; സത്വഗുണം നിറയുന്നു. രജസ്തമോ ഗുണങ്ങള്‍ പിന്മാറുന്നു. ഇതാണ് ഈ ശ്ലോകത്തില്‍.
സത്വം, രജസ്തമോശ്ചഭി ഭൂയ ഭവതി''
(സത്വഗുണാ രജോഗുണത്തെയും തമോഗുണത്തെയും തോല്‍പ്പിച്ച് ഉണ്ടാവുന്നു) എന്ന് പറഞ്ഞത് അങ്ങനെ സത്വഗുണം മനസ്സില്‍ പ്രവര്‍ത്തനം തുടങ്ങുന്നു; സുഖത്തിലും ജ്ഞാനത്തിലും യോജിപ്പിക്കുന്നു.
രജോഗുണ പൂര്‍ണ്ണമായ ആഹാരം മാത്രം കഴിച്ചു ശീലിച്ചവരില്‍ രജോഗുണം വര്‍ധിക്കുന്നു. സത്വഗുണത്തെയും തമോഗുണത്തെയും തോല്‍പ്പിക്കുന്നു-ഇതാണ്-
രജഃ; സത്വം തമശ്ചൈവ എന്ന ശ്ലോകഭാഗത്തില്‍ പറഞ്ഞത്. അങ്ങനെ ഭൗതിക പ്രവര്‍ത്തനങ്ങളില്‍  മനസ്സിനെ യോജിപ്പിക്കുന്നു.
തമോഗുണപൂര്‍ണമായ ആഹാരം മാത്രം കഴിച്ച് ശീലിച്ചവരുടെ മനസ്സില്‍ തമോഗുണം, മറ്റ് രണ്ട് ഗുണങ്ങളേയും തോല്‍പ്പിച്ച് ഉണരുന്നു; വളരുന്നു. ഇതാണ് ഈ ശ്ലോകത്തില്‍.
''തമഃ, സത്ത്വരജസ്തഥാ'എന്ന് പറഞ്ഞത്. തമോഗുണം പ്രവര്‍ത്തിക്കുന്നു. മനുഷ്യമനസ്സില്‍ അജ്ഞാനവും തെറ്റിദ്ധാരണയും നിദ്രയും നിറയുന്നു. സത്വരജസ്തമോഗുണങ്ങളുടെ ഉദ്ഭവവും പ്രവര്‍ത്തനരീതിയും 17-ാം അധ്യായത്തില്‍ ഭഗവാന്‍ വിവരിക്കുന്നുണ്ട്...kanapram

No comments: