Wednesday, August 23, 2017

എല്ലാ മതവിശ്വാസങ്ങളുടെയും അവിഭാജ്യഘടകങ്ങളായി നിലനില്‍ക്കുന്നതാണ് ആചാരങ്ങള്‍. വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ ആചരിച്ചുപോരുന്നതെന്തെല്ലാമാണോ അവയെയാണ് ആചാരങ്ങള്‍ എന്നുപറയുന്നത്. ആചാരങ്ങളെ സൃഷ്ടിച്ചവരും അതിന്റെ പ്രചാരകന്മാരും ആചാര്യന്മാരായി അറിയപ്പെടുന്നു. പല മതങ്ങളിലും ആചാരങ്ങള്‍ക്കടിസ്ഥാനമായിട്ടുള്ളത് മതഗ്രന്ഥങ്ങളിലെ സംഭവങ്ങളോ കഥകളോ ഉപദേശങ്ങളോ ആണെന്ന് കാണാം.
എന്നാല്‍ ഭാരതീയ വിചാരധാരകളിലെ ഭൂരിഭാഗം ആചാരങ്ങള്‍ക്കും വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. ദേശ-കാലാടിസ്ഥാനത്തില്‍ അനുഷ്ഠിക്കുന്ന ഈ ആചാരങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന സന്ദേശം. വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ശാശ്വതമായ നന്മയും ഉയര്‍ച്ചയുമാണ്. അതായത് വ്യക്തിയുടെ സമഗ്രമായ ആരോഗ്യം. ഈ ആചാരങ്ങളെല്ലാം സ്വാനുഭവത്തിലൂടെയും വിശകലനാത്മകവീക്ഷണത്തിലൂടെയും ഉരുത്തിരിഞ്ഞതാണ്. ഇവയിലാകട്ടെ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയിട്ടുമുണ്ട്; വരുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
അറിഞ്ഞും അറിയാതെയും നമ്മുടെ നിത്യജീവിതത്തില്‍ത്തന്നെ ശതകണക്കിന് ആചാരങ്ങള്‍ നാം അനുഷ്ഠിക്കുന്നുണ്ട്. ശുദ്ധ ഭൗതികവാദികളും നിരീശ്വരവാദികളും ആചാരാനുഷ്ഠാനങ്ങളുടെ സ്വാധീന വലയത്തില്‍നിന്ന് മുക്തരല്ല. വിവേചന-ബുദ്ധിശക്തിക്കപ്പുറം മനുഷ്യനും അവനോട് ഏറ്റവും അടുത്തിരിക്കുന്ന, പരിണാമ പ്രക്രിയയിലെ മൃഗവും തമ്മിലുള്ള വ്യത്യാസം, ആചാരാനുഷ്ഠാനക്രമത്തില്‍ മാത്രമാണെന്ന് കാണാം.
നമസ്‌തെ, ഗുഡ്‌മോര്‍ണിങ് എന്നീ വന്ദിക്കലും, പല്ലുതേപ്പും കുളിയും വീട്ടിനുള്ളില്‍ ചെരിപ്പിടാതെ നടക്കലും, ഉന്നതോദ്യോഗസ്ഥനെ സാര്‍ എന്നു വിളിക്കുന്നതും അദ്ധ്യാപകന്റെ മുന്‍പില്‍ ഉടുതുണിയുടെ മടക്കിക്കുത്തഴിക്കുന്നതും ശബ്ദം കുറച്ചു സംസാരിക്കുന്നതും വിവാഹത്തിന് മാലയിടുന്നതും ഓടിക്കുന്നതിന് മുമ്പ് വാഹനം തൊട്ടുനെറുകയില്‍ വയ്ക്കുന്നതുമെല്ലാം ആചാരങ്ങളാണ്.
ഭൗതികവാദികളെന്നഭിമാനിക്കുന്നവരുടെ രക്തസാക്ഷിമണ്ഡപവും പുഷ്പാര്‍ച്ചനയും രക്തസാക്ഷിദിനാചരണവുമെല്ലാം ക്ഷേത്രവിഗ്രഹത്തിലേതെന്നപോലെയുള്ള ഒരാചാരം മാത്രം. നൂറ്റാണ്ടിനുമുമ്പ് ജനിച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മരിച്ച ദേശസ്‌നേഹികളെ ഓര്‍മ്മിച്ച് ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതും ആചാരമാണെന്നു വ്യക്തം. വിറകിനു മുകളില്‍ വച്ച് ദഹിപ്പിച്ച ശവശരീരം പിന്നീട് വെറും സോഡിയത്തിന്റേയും പൊട്ടാസ്യത്തിന്റേയും കാത്സ്യത്തിന്റേയും ഓക്‌സൈഡുകളായ ചാരമാണ്. ഈ ചാരമാണ് ചിതാഭസ്മം എന്ന പേരില്‍ ഗംഗയിലൊഴുക്കി നിര്‍വൃതിയടയുന്നത്. ഭൗതികമായി ഒരര്‍ത്ഥമില്ലെന്നു വ്യക്തമാണെങ്കിലും നിര്‍വൃതിക്കൊരു മാനസിക വിലയുണ്ട്. അതാണ് ആചാരം. മൃതശരീരം കത്തിച്ചുകളഞ്ഞ ശ്മശാനത്തെ അലങ്കരിച്ച്, പരമോന്നത വ്യക്തികള്‍ വരെ അവിടെ പ്രതിവര്‍ഷം സന്ദര്‍ശനം നടത്തുന്നതും പ്രദക്ഷിണം വയ്ക്കുന്നതും ആചാരം തന്നെ.
ഇത്രയുമല്ല, അനേകായിരം ആചാരങ്ങള്‍ ഈ അധുനിക കാലഘട്ടത്തില്‍പ്പോലും അനുഷ്ഠിച്ചുപോരുന്നു. പുതിയവ ജനിച്ചുകൊണ്ടിരിക്കുന്നു. ഇവയ്‌ക്കൊന്നിലും ആത്മീയതയുടെ അംശംപോലുമുണ്ടാകില്ല. പക്ഷേ സമൂഹജീവിതത്തിലെ അച്ചടക്കത്തിനും കെട്ടുറപ്പിനും പൊതുവേയുള്ള നന്മയ്ക്കും അത് പ്രയോജനപ്പെടാം. അതിനാല്‍ ആചാരങ്ങളെന്നു കേള്‍ക്കുമ്പോല്‍ ആത്മീയതയാണെന്ന് ധരിക്കേണ്ട കാര്യമില്ല. അത് ഭാരതത്തില്‍ മാത്രമല്ല ലോകത്തെവിടേയുമുണ്ട്.
ചുരുക്കത്തില്‍ മനുഷ്യന്റെ സംസ്‌കാരം ഉദയം ചെയ്ത കാലഘട്ടം മുതല്‍ക്കിങ്ങോട്ട് ഉദയം ചെയ്തവയാണ് ആചാരങ്ങള്‍. ഭാരതത്തില്‍ ഉദയം ചെയ്ത ആചാരങ്ങള്‍ ഏതാണ്ടെല്ലാത്തിലും ആത്മീയതയുടെ സ്വാധീനവും ഭൗതികമായ ലക്ഷ്യസ്ഥാനമുണ്ടായിരുന്നു എന്നതും, ആ ലക്ഷ്യങ്ങളെ ശാസ്ത്രീയമായി ആധുനികശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ വിവരിക്കുവാന്‍ സാധിക്കുമെന്നതും ഒരു വസ്തുതയാണ്. ആത്മീയതയുടെ ഗംഗോത്രിയുദ്ഭവിച്ച ഈ ദേശത്ത്, സര്‍വതിലും ആത്മീയ ചൈതന്യം ദര്‍ശിച്ചവര്‍ ആചാരങ്ങളിലും അതിന്റെ പ്രഭ കണ്ടതുകൊണ്ടാകാം ആചാരങ്ങളെല്ലാം ആത്മീയതയുടെ ഭാഗമാണെന്ന് നമ്മില്‍ ചിലരെങ്കിലും ധരിക്കുന്നത്. ആത്മീയതയുടെ മഹത്വം കൂടി ചേരുമ്പോള്‍ ശാസ്ത്രീയമായ ആചാരങ്ങള്‍ക്ക് ദ്വിഗുണതേജസ് ലഭിക്കുന്നു. എന്നാല്‍ ശാസ്ത്രീയ മഹത്വത്തിന്റെ അന്തഃസത്തയറിയാതെ ആത്മീയത മാത്രമാണ് ആചാരങ്ങളെന്ന് ധരിച്ചതിന്റെ പരിണിത ഫലമാണെന്ന് തോന്നുന്നു അവയെല്ലാം അന്ധവിശ്വാസമെന്ന് ചിലര്‍ വാദിക്കുന്നതും മറ്റു ചിലരെ തെറ്റിദ്ധരിപ്പിക്കുന്നതും. ആചാരവും കര്‍മ്മവും
ഭാരതീയമായ ജീവിതചര്യതന്നെയാണ് ഹിന്ദുധര്‍മ്മം. അതിനാല്‍ ഹിന്ദുമതമെന്ന പ്രയോഗത്തേക്കാള്‍ ഹിന്ദുധര്‍മ്മമെന്നതാണ് ശരി. ധര്‍മ്മം, ജീവിതരീതിയായതിനാല്‍ അത് ഹിന്ദുധര്‍മ്മമെന്നറിയപ്പെടുന്നു. ധര്‍മ്മവും ആചാരങ്ങളും തമ്മിലുള്ള സുദൃഢമായ ബന്ധം ഭഗവദ്ഗീതയില്‍ വ്യക്തമാണ്.
ആചാരപ്രഭവോ ധര്‍മ്മഃ ധര്‍മ്മസ്യപ്രഭവോളച്യുതഃ
ആചാരങ്ങളിലൂടെ ധര്‍മ്മം ശോഭിക്കുന്നു. ധര്‍മ്മപന്ഥാവിലൂടെ ഈശ്വരന്‍ (നന്മകള്‍) വിളങ്ങുന്നു. ഭൗതികവും ആത്മീയവുമായ അര്‍ത്ഥത്തില്‍ ഈ വരി വളരെ അര്‍ത്ഥവത്താണ്. ഹിന്ദുധര്‍മ്മം എന്നത് അനവധി ആചാരങ്ങളിലൂടെയുള്ള ജീവിതരീതിയാണ്. അതനുഷ്ഠിക്കുന്നതുതന്നെയാണ് ഈശ്വര സാക്ഷാത്കാര മാര്‍ഗവും എന്നു വ്യക്തമാകുന്നു. രാഷ്ട്രം വ്യക്തികളുടെ ഏകീഭാവമാകുന്നതുപോലെ, ധര്‍മ്മം നന്മനിറഞ്ഞ ആചാരങ്ങളുടെ അഥവാ സദാചാരങ്ങളുടെ സമാഹാരമാണ്.
ആചാര വിഭാഗങ്ങള്‍: ഓരോ സമൂഹത്തിലും അനുശാസിക്കുന്ന അനവധി ആചാരങ്ങളുണ്ട്. ഈ ആചാരങ്ങളെ അവ വ്യക്തി-കുടുംബം-സമൂഹം-രാഷ്ട്രം എന്നിവയിലുളവാക്കുന്ന ഫലങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കാവുന്നതാണ്. ആധുനിക കാലഘട്ടത്തിലും ശാശ്വതമായ സദ്ഫലങ്ങളുളവാക്കുന്ന ആചാരങ്ങളാണ് സദാചാരങ്ങള്‍. അതത് ദേശത്തിനും കാലത്തിനും അനുയോജ്യമല്ലാത്തതും അതുപോലെ സമൂഹത്തിന് ഒരു പ്രയോജനമില്ലാത്തതുമായ ആചാരങ്ങള്‍ പണ്ട് അനുഷ്ഠിച്ചിരുന്നു എന്ന കാരണത്താല്‍ മാത്രം ആചരിച്ചുപോരുന്നുവെങ്കില്‍ അവയെ അനാചാരങ്ങള്‍ എന്നുപറയാം. താല്‍ക്കാലികമായ നന്മയുണ്ടെങ്കില്‍ പോലും, ശാശ്വതമായ തിന്മകള്‍ ഉളവാക്കുന്ന ആചാരങ്ങളാണ് ദുരാചാരങ്ങള്‍.
സദാചാരങ്ങള്‍: വ്യക്തിയുടേയും കുടുംബത്തിന്റേയും സമൂഹത്തിന്റേയും സമഗ്രമായ ആയുരാരോഗ്യ ഐശ്വര്യങ്ങളെ ലക്ഷ്യമിട്ടിട്ടുള്ളതാണ് സദാചാരങ്ങള്‍. ഇത്തരം ആചാരങ്ങള്‍ ഏതെല്ലാമാണെന്നതിന് നിര്‍വ്വചനം ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ തന്നെ നല്‍കിയിട്ടുണ്ട്.
(ഭാരതീയ ആചാരങ്ങള്‍ ഒരു ശാസ്ത്രീയ വിശകലനം എന്ന ഗ്രന്ഥത്തില്‍ നിന്ന്)


ജന്മഭൂമി: http://www.janmabhumidaily.com/news693344#ixzz4qcTCJ3oZ

No comments: