Friday, August 25, 2017

ഭാഗവതത്തിലൂടെ
രുക്മിക്ക് തന്നെ അപമാനിച്ചവരോട് കടുത്ത വൈരാഗ്യം പുകഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍ തന്റെ സഹോദരിയോട് സ്‌നേഹവും വാത്സല്യവും പതഞ്ഞു പൊങ്ങും. കാര്യം രുക്മിണി തന്റെ വാക്കുകളെ ധിക്കരിച്ചു കൊണ്ട് ശ്രീകൃഷ്ണന്റെകൂടെപ്പോയി. എന്നാലും അവള്‍ തന്റെ സഹോദരിയാല്ലാതാകുന്നില്ലല്ലോ. എന്നെങ്കിലും ഈ ദേഷ്യവും അകല്‍ച്ചയുമൊക്കെ മാറിയിരുന്നെങ്കില്‍. അല്ലെങ്കിലും അവള്‍ക്കെന്നോടു ദേഷ്യമൊന്നും കാണില്ല. ശ്രീകൃഷ്ണന്‍ തന്നെ വധിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ സ്‌നേഹപൂര്‍വ്വം തടഞ്ഞതല്ലേ.
എന്നിട്ടും ആ ഗോപാലകൃഷ്ണന്‍ ഊരിയവാളുമായി തന്റെ ശിരസ്സിലെ ഒരു വശത്തെ മുടി മുഴുവന്‍ വടിച്ചു കളഞ്ഞു. അയാള്‍ എന്നെ അപമാനിച്ചു.
എങ്കിലും അയാള്‍ എന്റെ സഹോദരി ഭര്‍ത്താവല്ലേ. കൃഷ്ണന്റെ ഐശ്യര്യം എന്റെ സഹോദരിയുടെ സന്തോഷമല്ലേ. ദൈവമേ അവളുടെ ആ സന്തോഷം എന്നും നിലനില്‍ക്കണമേ.
സഹോദരിയുടെ സന്തോഷത്തിനുവേണ്ടിയെങ്കിലും കൃഷ്ണനുമായി അടുപ്പമുണ്ടാക്കാന്‍ കഴിഞ്ഞെങ്കില്‍. ഈ ചിന്തയിലാണ് ശ്രീകൃഷ്ണ പുത്രനായ പ്രദ്യുന്മന് തന്റെ പുത്രി രുക്മവതിയെ വിവാഹം കഴിച്ചു കൊടുത്തത്.
എന്നാലും ഈ വഴക്കിനൊക്കെ കാരണക്കാരന്‍ ബലരാമനാണെന്ന് തോന്നിപ്പോകുന്നു. കൃഷ്ണന്‍ രുക്മിണിയെയും പിടിച്ചു കൊണ്ടു പോയപ്പോള്‍ ഞാന്‍ പിന്തുടര്‍ന്നതാണ.് അപ്പോള്‍ എന്നെ മറ്റു രാജാക്കന്മാരില്‍ നിന്നെല്ലാം ഒറ്റപ്പെടുത്തിയത് ബലരാമന്‍ വന്ന് ആ രാജാക്കന്മാരെ തടഞ്ഞ സംഭവമാണ്. അല്ലെങ്കില്‍ അന്നുതന്നെ രുക്മിണിയെയും പിടിച്ചു വാങ്ങി എനിക്ക് ഭീഷ്മക രാജധാനിയിലേക്കു മടങ്ങാന്‍ കഴിയുമായിരുന്നു.
രുക്മിയുടെ വൈരാഗ്യം മുഴുവന്‍ ബലരാമനോടാണ്. ഇനിയൊരവസരമുണ്ടായാല്‍ അതെപ്പൊഴായാലും ബലരാമനോട് പകരം വീട്ടണമെന്ന് രുക്മി നിശ്ചയിച്ചു. അതിനുള്ള അവസരത്തിനായി കാത്തിരുപ്പാരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പലതായി. കാലം കടന്നു പൊയ്‌ക്കൊണ്ടേയിരുന്നു. ഇപ്പോള്‍ രുക്മിണിയുടെ വിവാഹം കഴിഞ്ഞിട്ടു തന്നെ വര്‍ഷങ്ങളായി.
രുക്മിയുടെ മകന്റെ മകളായ രോചനയെ രുക്മവതി-പ്രദ്യുന്മന്‍ ദമ്പതികളുടെ പുത്രനായ അനിരുദ്ധന്‍ വിവാഹം കഴിക്കുന്നു. ഇതിനായി ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒത്തുചേര്‍ന്നിരിക്കുകയാണ്. ഭോജകട രാജധാനിയിലാണ് വേദി.
അക്ഷൗഹിണി ബലം കൊണ്ടൊന്നും ബലരാമനെ ജയിക്കാനാവില്ലെന്ന് രുക്മിക്കറിയാം. അക്ഷബലം കൊണ്ട് ജയിക്കാനാകുമോ എന്നു നോക്കിയാലോ? ബലരാമന് ചൂതുകളിയില്‍ വൈദഗ്ധ്യം കുറവാണ്.
അനിരുദ്ധ വിവാഹം കഴിഞ്ഞ് ആളും തിരക്കും ഒഴിയുന്നതിനുമുമ്പുതന്നെ കലിംഗാദി രാജാക്കന്മാരുടെ പ്രേരണയാല്‍ രുക്മി ബലരാമനെ ചൂതുകളിക്കാന്‍ വെല്ലുവിളിച്ചു.
തോല്‍വിയറിയാത്ത ബലരാമന്‍ ചൂതുകളി കാര്യമായി വശമില്ലെങ്കിലും വെല്ലുവിളി സ്വീകരിച്ചു. മൂന്നുവട്ടം കളിച്ചു തോറ്റു. ഓരോ പ്രാവശ്യവും പത്തിരട്ടി പന്തയത്തിലാണ് കളിച്ചത്. മൂന്നു പ്രാവശ്യം തോറ്റ ബലരാമനെ കലിംഗാദികള്‍ പരിഹസിച്ചു കൊണ്ടിരുന്നു. അപമാനം നേരിട്ടെങ്കിലും ഹലായുധന്‍ അത് പ്രകടമാക്കിയില്ല. ക്ഷമതന്നെ ആയുധമെന്നു കണക്കാക്കി.


ജന്മഭൂമി: http://www.janmabhumidaily.com/news694801#ixzz4qoGZ07q7

No comments: