Tuesday, August 29, 2017

ബ്രഹ്മജാതീസമൌജ്ഞേയോ
രിധൌക്ഷത്രിയജാതികൌ
നിഗൌവൈശ്യാവിതിപ്രോക്തൌ
പഞ്ചമ: ശൂദ്രജാതിക:
അതായത് സ മ എന്നീ സ്വരങ്ങള്‍ ബ്രാഹ്മണവര്‍ണ്ണത്തെയും രി ധ എന്നിവ ക്ഷത്രിയനെയും നി ഗ എന്നിവ വൈശ്യനെയും പ എന്ന സ്വരം ശൂദ്രനെയും കുറിക്കുന്നു.
ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം എന്ന ഗീതാവചനം, വര്‍ണാശ്രമവിഭാഗശ്ച ത്രേതായാം കൃതവാന്‍, കര്‍മക്രിയാ വിശേഷേണ ചാതുര്‍വര്‍ണ്യം പ്രതിഷ്ഠിതം എന്ന് ഗായത്രീ തന്ത്രവും, ലോകാനാന്തു വിവൃദ്ധ്യര്‍ത്ഥം എന്നു മനുസ്മൃതിയും പറയുന്നു. ആദൌ കൃതയുഗെ വര്‍ണൌ നൃണാം ഹംസ ഇതി സ്മൃതഃ. ന വിശേഷോസ്തി വര്‍ണാനാം സര്‍വം ബ്രഹ്മമിദം ജഗത് എന്ന് മഹാഭാരതവും പറയുന്നു. ഏകവര്‍ണം ഇദം പൂര്‍വം വിശ്വമാസീത് യുധിഷ്ഠിരഃ. ബ്രഹ്മണാ പൂര്‍വസൃഷ്ടം ഹി കര്‍മഭിര്‍ വര്‍ണതാം ഗതം.
സ്വധര്‍മ്മമനുഷ്ഠിച്ച് ലൗകികവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിയെ പ്രാപിക്കുന്നതിനുള്ള വിവിധ ഘട്ടങ്ങളാണ് ആശ്രമങ്ങള്‍. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം ഇവയാണ് ആശ്രമങ്ങള്‍. ബ്രഹ്മചര്യം വിദ്യാഭ്യാസ കാലഘട്ടമാണ്. പണ്ട് വേദങ്ങളും വേദാംഗങ്ങളുമായിരുന്നു പാഠ്യവിഷയങ്ങള്‍.
അഷ്ടാംഗവിധമൈഥുനത്യാഗത്തോടു കൂടിയ വേദപഠനം വ്രതമായി ആചരിക്കുകയാണ് ബ്രഹ്മചര്യാശ്രമത്തില്‍ ചെയ്യേണ്ടത്. അവിടെ സകല ധര്‍മ്മങ്ങളും പഠിച്ചു തനിക്ക് അനുയോജ്യമായ ധര്‍മ്മം തെരഞ്ഞെടുക്കണം. ബ്രഹ്മചര്യം സമാപിച്ചാല്‍ തനിക്ക് അനുരൂപയായ സഹധര്‍മിണിയെ സ്വീകരിച്ചു ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കാം. കൂടെ ധര്‍മ്മമനുഷ്ഠിക്കുന്നവളാണല്ലോ സഹധര്‍മ്മിണി. ഗൃഹസ്ഥാശ്രമി തന്റെയും തന്റെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും അഭ്യുദയത്തിനും നിശ്രേയസ്സിനും വേണ്ട കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. അഗ്‌നിഹോത്രം, തപസ്സ്, സത്യം, വേദപഠനം, പാഠനം, അതിഥിസത്കാരം, വൈശ്വദേവം മുതലായ ഇഷ്ടകര്‍മ്മങ്ങളും, കിണര്‍, തടാകം, ദേവാലയം, ഉദ്യാനം, മുതലായവ നിര്‍മ്മിക്കുക അന്നദാനം നടത്തുക തുടങ്ങിയ പൂര്‍ത്ത കര്‍മ്മങ്ങളും തന്നെ ആശ്രയിക്കുന്നവരെ സംരക്ഷിക്കുക ഒന്നിനെയും ഹിംസിക്കാതിരിക്കുക മുതലായ ദത്ത കര്‍മ്മങ്ങളും ഗൃഹസ്ഥാശ്രമി അനുഷ്ഠിക്കേണ്ടതാണ്.
സ്വാദ്ധ്യായവും പ്രവചനവും സ്വധര്‍മ്മമായിത്തന്നെ ഗൃഹസ്ഥാശ്രമിയും അനുഷ്ഠിക്കണം. ലൌകികഭോഗങ്ങള്‍ അനുഭവിച്ചു ഒരിക്കലും പൂര്‍ണ്ണ തൃപ്തിയുണ്ടാകുകയില്ല എന്ന് മനസ്സിലാക്കുന്ന ഗൃഹസ്ഥാശ്രമിക്ക് ക്രമേണ ഭോഗ്യവിഷയങ്ങളില്‍ വിരക്തി ഉണ്ടാകും. തന്റെ മകന് ഒരു കുട്ടി ഉണ്ടായാല്‍ മകനെ ഗൃഹഭാരം ഏല്‍പ്പിച്ചു വാനപ്രസ്ഥം ചെയ്യണം. അവിടെ ആധ്യാത്മിക സാധനകള്‍ തീവ്രമായി അനുഷ്ഠിച്ച് പൂര്‍ണ്ണവിരക്തനായാല്‍ സംന്യാസാശ്രമം സ്വീകരിക്കാം. എന്നാല്‍ പൂര്‍ണ്ണവിരക്തിയും മോക്ഷേഛയും ഉള്ള ഒരാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സംന്യാസം സ്വീകരിക്കാം.
‘ബ്രഹ്മചര്യാദ്വാ ഗൃഹാദ്വാ വനാദ്വാ യദഹരേവ വിരേജത് തദഹരേവ പ്രവ്രജേത്’ എന്നും വിധിയുണ്ട്.
സംന്യാസം സ്വീകരിക്കുന്ന ഒരാള്‍ ജീവസൃഷ്ടമായ പ്രപഞ്ചത്തില്‍ നിന്നും പൂര്‍ണ്ണമായി മോചിക്കത്തക്ക സാധനാക്രമങ്ങള്‍ പാലിക്കണം എന്നാണ് യതിധര്‍മ്മം വിധിക്കുന്നത്. താന്‍ തന്നെ സൃഷ്ടിച്ചു തനിക്ക് തന്നെ ബന്ധനമായിത്തീര്‍ന്ന പ്രപഞ്ചത്തില്‍ നിന്നും വിവേകപൂര്‍വ്വം മോചിച്ചു തന്റെ യഥാര്‍ത്ഥ സ്വരൂപത്തില്‍ സ്ഥിതി ചെയ്യുകയെന്നതാണ് മോക്ഷം. ‘മുക്തിര്‍ ഹിത്വാന്യഥാഭാവം സ്വരൂപേണ വ്യവസ്ഥിതി’ എന്ന് ഭാഗവതവും മുക്തിയെ നിര്‍വചിച്ചിട്ടുണ്ട്. ഒരു ജീവന് സമ്പാദിക്കാവുന്നതില്‍ വച്ച് ഏറ്റവും മഹത്തായ ഈ സ്ഥിതി പരമശാന്തിസ്വരൂപമാണ്. ഈ അവസ്ഥയില്‍ എത്തിച്ചേരാന്‍ വേണ്ട മാര്‍ഗ്ഗദര്‍ശനം ചെയ്യുന്ന ജ്ഞാനികളും തത്വദര്‍ശികളുമായ ആചാര്യന്മാരാണ് മഹാപുരുഷന്മാര്‍.
ഈ അവസ്ഥയില്‍ എത്തിച്ചേരുവാന്‍ കഠിനമായ പ്രയത്‌നം തന്നെ വേണം. ഫലത്തിന്റെ ഔത്കൃഷ്ട്യമനുസരിച്ചു മാര്‍ഗ്ഗവും കഠിനമായിരിക്കുമല്ലോ. ‘ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ ദുര്‍ഗ്ഗം പഥം’ എന്ന് ശ്രുതിയിലും ‘യത്തദഗ്രേ വിഷമിവ പരിണാമേമൃതോപമം’ എന്ന് സ്മൃതിയിലും പറയുന്നുണ്ട്.
ധര്‍മ്മാനുഷ്ഠാനത്തിനുതകുന്ന രീതിയില്‍ ഗുണകര്‍മ്മവിഭാഗമനുസരിച്ച് ലൗകികവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിയെ പ്രാപിക്കുന്നതിനുള്ള വിവിധ ഘട്ടങ്ങളാണ് വര്‍ണ്ണാശ്രമങ്ങള്‍ എന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
(അവസാനിച്ചു)


ജന്മഭൂമി: http://www.janmabhumidaily.com/news392402#ixzz4rD2wb6Db

No comments: