Friday, August 18, 2017

നമ്മള്‍ ഓരോരുത്തരിലും പലവഴിക്ക് ആ സംഘര്‍ഷം നടക്കുന്നുണ്ട്. കാമക്രോധലോഭമോഹാദി അഷ്ടരാഗങ്ങള്‍ ബോധത്തോടു നടത്തുന്ന മല്‍പിടുത്തമായിട്ടും നമുക്കതിനെ കാണാം.
ദൈവത്തിനെതിരെ യുദ്ധത്തിലേര്‍പ്പെടുന്നവരെ കുറിച്ച് ഈ പംക്തിയില്‍ നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്. ആ വിഷയത്തിലേക്ക് തിരിച്ചുപോവുകയാണ്. നമ്മള്‍ ഓരോരുത്തരിലും പലവഴിക്ക് ആ സംഘര്‍ഷം നടക്കുന്നുണ്ട്. കാമക്രോധലോഭമോഹാദി അഷ്ടരാഗങ്ങള്‍ ബോധത്തോടു നടത്തുന്ന മല്‍പിടുത്തമായിട്ടും നമുക്കതിനെ കാണാം. ഈ ‘രാഗങ്ങള്‍ ‘ ജീവിതത്തിനു ആവശ്യമായവയാണ്.
എന്തു പോലെ? ഭക്ഷണത്തില്‍ ഉപ്പെന്ന പോലെ. ചെറിയ അളവില്‍. വിധ്വംസകമല്ലാത്ത രീതിയില്‍. അഷ്ടരാഗങ്ങളെ അഷ്ടൈശ്വര്യങ്ങളായി പരിണമിപ്പിക്കണമെന്ന് എന്റെ ഗുരു ( ശ്രീ കരുണാകര ഗുരു ) പലപ്പോഴും പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്.
ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കാമത്തെ കുറിച്ചു ചിന്തിക്കാം. പൊതുവേ കാമം എന്ന വാക്ക് സ്ത്രീപുരുഷന്മാര്‍ക്ക് പരസ്പരം തോന്നുന്ന ആകര്‍ഷണത്തെ സൂചിപ്പിക്കുന്നതായിട്ടാണു നാം എടുക്കാറുള്ളത്. എന്നാല്‍ ഇത് നമുക്ക് ഏതിനോടും ഉള്ള താല്‍പര്യത്തിന്റെ അടിസ്ഥാനപരമായ ഘടകമാണ്. മുറ്റത്തുകിടക്കുന്ന കരിയില എടുത്തുമാറ്റുന്നതിനു പോലും അതു വേണം. ഒരു കാര്യത്തില്‍ താല്‍പര്യം ജനിപ്പിക്കുന്ന ഒരു ആകര്‍ഷണശക്തിയാണത്. നല്ല ഭക്ഷണം രുചിച്ചു കഴിക്കണം. എന്നാല്‍ ഭക്ഷണത്തിനെക്കുറിച്ച് അമിതമായ ചിന്ത നല്ലതുമല്ല. ഭാരതീയ ചിന്ത നാലു പുരുഷാര്‍ത്ഥങ്ങളെക്കുറിച്ചു പറയുന്നതില്‍ മൂന്നാമതു വരുന്ന കാമവുമുണ്ട്. ഭൗതികമായ ഇച്ഛകളുടെ പൂര്‍ത്തീകരണമാണു സൂചിപ്പിക്കപ്പെടുന്നത്. പക്ഷെ, ധര്‍മ്മം മുതലായ മറ്റു മൂന്നു ഘടകങ്ങളുടെയും ഒപ്പം ചേര്‍ന്നാണു കാമം നില്‍ക്കുന്നത്. സാമാന്യധര്‍മ്മം അനുസരിച്ച്, അതായത് ആരെയും പറ്റിക്കാതെ അധ്വാനിച്ചു നേടുന്ന സമ്പത്തുകൊണ്ട് ധര്‍മ്മനിഷ്ഠമായ രീതിയില്‍ ഭൗതികസുഖങ്ങള്‍ ആസ്വദിക്കുക എന്ന്. കാരണം അങ്ങനെയൊരു ജീവിതം മോക്ഷത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നു.
കാമത്തിന്റെ ആധിക്യം അഥവാ അമിതമായ താല്‍പര്യം, അത് ഏതിനോടായാലും എന്തിനോടായാലും നമ്മെ ദൈവത്തിന്റെ വഴിയില്‍ നിന്ന് അകറ്റും. നമ്മെ അങ്ങനെ അകറ്റാന്‍ തക്കം പാര്‍ത്തുനില്‍ക്കുന്ന സൂക്ഷ്മശക്തികളുമുണ്ട്. പ്രത്യേകിച്ച് സ്ത്രീക്ക് പുരുഷനോടും മറിച്ചും തോന്നുന്ന കാമം സൂക്ഷ്മശക്തികള്‍ ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുന്ന മാധ്യമമാണ്.
ഇതിനെപ്പറ്റി ആദ്യമായി സൂചന കിട്ടുന്നത് കോളെജില്‍ പഠിക്കാനിടയായ ക്രിസ്റ്റബെല്‍ എന്ന ഒരു കവിതയില്‍ നിന്നായിരുന്നു. ഭൂത പ്രേതാദികള്‍ മനുഷ്യരുമായി അടുക്കുകയും അവരെ കുഴപ്പത്തിലാക്കുകയും ചെയ്യും എന്ന് ധ്വനിപ്പിക്കുന്നതാണു പ്രസിദ്ധ കാല്‍പനികകവിയായ കോളറിജിന്റെ (പത്തൊമ്പതാം നൂറ്റാണ്ട് ) ഈ കവിത. ആ ക്ലാസില്‍ വെച്ചാണു ‘ഇന്‍ ക്യുബസ് ‘incubus) എന്നും ‘സക്യുബസ് ‘ ആരാധനയോടെ…. ) എന്നും രണ്ടു വാക്കുകള്‍ കേള്‍ക്കുന്നത്. യഥാക്രമം നമ്മുടെ ഗന്ധര്‍വനും യക്ഷിയും. ആദ്യത്തേത് പുരുഷനും രണ്ടാമത്തേത് സ്ത്രീയുമാണ്.
പിന്നീട് കുറെക്കൂടി വ്യക്തമായ രീതിയില്‍ ഈ വിഷയം മനസ്സിലാക്കുന്നത് പ്രസിദ്ധ മനശ്ശാസ്ത്രവിശകലനവിദഗ്ധനായ സുധീര്‍ കക്കറിന്റെ ഒരു പുസ്തകത്തിലെ ( Shamans, Mystics and Doctors) ഒരു ‘ കേസ് സ്റ്റഡി ‘ വായിച്ചപ്പോഴാണു. രോഗികള്‍ കാണാന്‍ വരാതെ കഷ്ടത്തിലായിരുന്ന ഒരു വൈദ്യന്റെ ചെവിയില്‍ ഒരു ശബ്ദം കേള്‍ക്കുകയാണ് : ഞാന്‍ ആളെ വരുത്താം പകരം എന്റെ ഇഷ്ടങ്ങള്‍ നീ സാധിച്ചുതരണം. നിരാശാഭരിതനായ ആ ചെറുപ്പക്കാരനു പ്രതീക്ഷ കൈവന്നതുപോലെ തോന്നി പരീക്ഷണത്തിനു തയാറായി. ആളുകള്‍ വരാന്‍ തുടങ്ങി. വേണ്ട സന്ദര്‍ഭങ്ങളില്‍ വൈദ്യന്റെ ചെവിയില്‍ അയാള്‍ പഠിച്ചതിനേക്കാള്‍ കൃത്യമായ മരുന്നുകള്‍ ആ കര്‍ണ്ണയക്ഷി പറഞ്ഞുകൊടുക്കും. അയാള്‍ പ്രസിദ്ധനായി. സമ്പന്നനുമായി. യക്ഷിക്ക് തോന്നുന്ന രാത്രികളില്‍ വൈകൃതങ്ങളുമായി യക്ഷി അയാളെ സമീപിക്കും എന്നു മാത്രം. വെറുപ്പാണെങ്കിലും അയാള്‍ക്ക് അതില്‍ നിന്ന് രക്ഷയില്ല. കക്കര്‍ അയാളെ കാണുന്ന കാലത്ത് അയാള്‍ ഏറെ ക്ഷീണിതനും അസന്തുഷ്ടനും ആയിരുന്നു. വടക്കേ ഇന്ത്യയിലെ ഒരനുഭവമാണിത് എന്നാണോര്‍മ്മ.
ആശ്രമത്തില്‍ ഇത്തരത്തിലുള്ള വിഷമങ്ങളുമായി രക്ഷ തേടി ഗുരുവിനെ സമീപിച്ചവരുണ്ട് എന്നാണറിവ്. വളരെ സ്വകാര്യമായതു കൊണ്ട് വിശദാംശങ്ങള്‍ അറിയാറില്ലെങ്കിലും ചില അനുഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഗന്ധര്‍വന്‍ (incubus )കൂടിയ ഒരു വ്യക്തിയോട് ഗുരു സംസാരിക്കുന്ന സമയത്ത് എങ്ങനെയോ ഗുരുവിന്റെ മുറിയില്‍ നില്‍ക്കാന്‍ അവസരം കിട്ടിയത് ഓര്‍ക്കുന്നു. സുന്ദരിയായ ഒരു ചെറുപ്പക്കാരി. വിവാഹം കഴിഞ്ഞിട്ടുണ്ട്. ഭര്‍ത്താവ് കൂടെയുണ്ടായിരുന്നു. ദാമ്പത്യം ശരിയാവുന്നില്ല എന്നതാണു വിഷയം. ഗുരു പറയുന്നതു കേട്ടു: അത് ഏറെക്കാലമായി നിന്ന് രോഗമായിരിക്കുകയാണ്. ഗുരു മരുന്നും പ്രാര്‍ത്ഥനയും ഒക്കെ പറഞ്ഞുകൊടുത്തു. ഞാനും ആ ചെറുപ്പക്കാരിയും പരസ്പരം സംസാരിച്ചിട്ടുണ്ട്. അവര്‍ ഒരു കാര്യം പറഞ്ഞത് ഓര്‍ക്കുന്നു.
ഒരാള്‍ അവരെ എങ്ങോട്ടോ കൂട്ടിക്കൊണ്ടു പോവുന്ന അനുഭവമായിരുന്നു അവര്‍ക്ക്. ഭര്‍ത്താവിനോട് കൂടിയിരിക്കാന്‍ സമ്മതിക്കുകയില്ല. ഗുരു അവരെ ആ അനുഭവത്തില്‍ നിന്ന് രക്ഷിച്ചു, ദാമ്പത്യത്തകര്‍ച്ചയില്‍ നിന്നും. ഇത്തരം ദുരാത്മാക്കള്‍ വ്യക്തികളുടെ ഊര്‍ജ്ജം മോഷ്ടിക്കുന്നവരാണ്. അവരെ ശ്രദ്ധ തെറ്റിച്ച് ദൈവത്തിന്റെ വഴിയില്‍ നിന്ന് അകറ്റുന്ന പ്രബലശക്തികളാണ്.
സ്ഥൂലത്തിലുള്ള കഷ്ടപ്പാടുകളുടെ അത്രയോ, അതിലേറെയോ സൂക്ഷ്മവിഷയങ്ങളുമായി ആളുകള്‍ ഗുരുവിനെ സമീപിച്ചിരുന്നു. സ്ഥൂലവും സൂക്ഷ്മവും കാരണവും കാര്യവും അറിഞ്ഞ് പ്രശ്‌നങ്ങളെ പ്രായോഗികമായി ഗുരു പരിഹരിച്ചിരുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news690635#ixzz4qBBJklD4

No comments: