Tuesday, August 29, 2017

സൗഖ്യമേകും ഇല്ലം

പ്രിന്റ്‌ എഡിഷന്‍  ·  August 30, 2017
ആര്‍ഷഭാരതം ലോകത്തിനു നല്‍കിയ അമൂല്യനിധിയാണ് ആയുര്‍വേദം. ആയുസിന്റെ വേദമാണ് ആയുര്‍വേദം . ആയുര്‍വേദത്തിന്റ മഹത്തായ പാരമ്പര്യത്തെ അതേപോലെ നിലനിര്‍ത്തി ചികിത്സിക്കുന്ന കേരളത്തിലെ പ്രമുഖ ആയുര്‍വേദ സ്ഥാപനങ്ങളിലൊന്നാണ് തണ്ണീര്‍മുക്കം ഇല്ലം ആയുര്‍വ്വേദ. ഔഷധ ഗുണങ്ങള്‍ നിറഞ്ഞ സസ്യങ്ങളാല്‍ സമൃദ്ധമായ വളപ്പിലാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നതുതന്നെ. പാരമ്പര്യ ആയുര്‍വേദ ചികിത്സാരംഗത്ത് വിലമതിക്കാനാവാത്ത സേവനങ്ങള്‍ നല്‍കിവരുന്ന പള്ളിപ്പാട്ട് ഇല്ലം വകയാണ് ഈ സ്ഥാപനം.
പാരമ്പര്യ മഹിമ
തണ്ണീര്‍മുക്കം ചാലി നാരായണപുരം ക്ഷേത്രത്തിലെ കാരായ്മ കുടുംബക്കാരായ പള്ളിപ്പാട്ട് ഇല്ലത്തിന് പാരമ്പര്യ മഹിമ ഏറെയുണ്ട്. കേരളത്തില്‍ ആദ്യമായി വൈദ്യരത്‌നം ലഭിച്ച തൃപ്പങ്ങോട് പരമേശ്വരന്‍ മൂസതിന്റെയും തിരുനാവായ ശങ്കരന്‍ മൂസതിന്റെയും ആയുര്‍വേദ പാരമ്പര്യത്തിന്റെ പിന്മുറക്കാരാണ് പള്ളിപ്പാട്ട് ഇല്ലത്തുള്ളവര്‍.
പുതുതലമുറയിലുള്ള സുബ്രഹ്മണ്യന്‍ മൂസതും, ഡോ. ശങ്കര്‍ പ്രശാന്തും ഇല്ലത്തിന്റെ പാരമ്പര്യം ഇന്നും കൈവിടാതെ സൂക്ഷിക്കുന്നു. ജീവനകലയുടെ ആചാര്യനായ ശ്രീ ശ്രീ രവിശങ്കര്‍ നേതൃത്വം നല്‍കുന്ന ശ്രീ ശ്രീ കോളേജ് ഓഫ് ആയുര്‍വേദിക് സയന്‍സ് ആന്‍ഡ് മെഡിക്കല്‍ കോളേജില്‍ നിന്ന് ആദ്യബാച്ചില്‍ ആയുര്‍വേദത്തില്‍ ബിരുദം നേടിയ ഡോ. ശങ്കര്‍ പ്രശാന്ത് പഠനത്തിന് ശേഷം ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ ഷൊര്‍ണൂര്‍ കേരളീയ ആയുര്‍വേദ സമാജത്തിലും ശേഷം 6-7 കൊല്ലക്കാലം ആയുര്‍വേദത്തിന്റെ പര്യായമായി അറിയപ്പെടുന്ന കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലും സേവനമനുഷ്ഠിച്ച ശേഷമാണ് ഇല്ലം ആയുര്‍വേദത്തിന്റെ ചുമതലയേറ്റത്.
ഒരു ചികിത്സാകേന്ദ്രമെന്ന പ്രതീതി ഉളവാക്കാതെ യാതൊരുവിധ രൂപമാറ്റവും വരുത്താതെയാണ് പള്ളിപ്പാട്ട് ഇല്ലം ആയുര്‍ ഹെറിറ്റേജ് ആയി നിലനിര്‍ത്തിയിട്ടുള്ളത്. വിദേശീയരും സ്വദേശിയരും അടക്കം ഈ ഇല്ലത്തിന്റെ പാരമ്പര്യം അറിയാവുന്നവര്‍ ലോകത്തിന്റെ പല കോണില്‍ നിന്നും ഇവിടെ ചികിത്സക്കായി എത്തുന്നുണ്ട്.
പ്രത്യേകതകള്‍
ആയുര്‍വേദ ചികിത്സ തനതു ശൈലിയില്‍ നിന്ന് ഒരു മാറ്റവുമില്ലാതെ പിന്തുടരുന്ന രീതിയാണ് ഇല്ലം ആയുര്‍വേദയില്‍ സ്വീകരിച്ചിട്ടുള്ളത്. ഉഴിച്ചില്‍, പിഴിച്ചില്‍, ധാര, നസ്യം, വസ്തി തുടങ്ങിയ എല്ലാ ആയുര്‍വേദ ചികിത്സാരീതികളും ഇവിടെയുണ്ട്.
മുന്നൂറില്‍പ്പരം ഔഷധസസ്യങ്ങളുടെ സംരക്ഷണ മേഖല കൂടിയാണിവിടം. അതുകൊണ്ടുതന്നെ ഔഷധകാറ്റിന്റെ സാന്നിധ്യം പോലും രോഗശമനത്തിനു വഴിയൊരുക്കും. ഇല്ലത്തിനു സമീപത്തായി സര്‍പ്പക്കാവും കാവിനോടുചേര്‍ന്നുള്ള കുളവും ദൈവീകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. കാവിനു ചുറ്റും 27 നക്ഷത്ര വൃക്ഷങ്ങളും പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു.
ചീനഭരണി, ഒറ്റക്കല്ലിലെ കല്ലും കുഴി, കൊത്തുപണികളാല്‍ നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍, ഹോമകുണ്ഡം, അറപ്പുര, നിലവറക്കുഴി,പത്തായം, കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതിന് തടി കൊണ്ടുള്ള കപ്പി, ആട്ടുകല്ല്, അരകല്ല്, അമ്മിക്കല്ല്, തൂക്കുകട്ടില്‍, ഊഞ്ഞാല്‍ എന്നിവയെല്ലാം ഇന്നും പഴമയുടെ തിളക്കത്തോടെ ഇവിടെ സംരക്ഷിക്കപ്പെടുന്നു.
പരമ്പരാഗത രീതികള്‍ നിലനിര്‍ത്തിയാണ് ചികിത്സകള്‍ ലഭ്യമാക്കുന്നത്. ഇല്ലത്തുനിന്ന് ചികിത്സിക്കുന്ന രോഗികള്‍ക്ക് രോഗാനുസൃതമായതും പ്രകൃതിദത്തവുമായ ഭക്ഷണരീതിയാണ് ക്രമീകരിച്ചിട്ടുള്ളത്. നല്ല കുട്ടികള്‍ ജനിക്കുന്നതിനായി ഷോഡശ സംസ്‌കാരത്തിന്റെ ഭാഗമായി പ്രഭാഷണങ്ങളും വിവരണങ്ങളും നല്‍കാറുണ്ട്. കുട്ടി ജനിച്ചു കഴിഞ്ഞാല്‍ ബുദ്ധിശക്തിയും പ്രതിരോധശക്തിയും വര്‍ധിപ്പിക്കുന്നതിന് സംസ്‌
കരിച്ച സ്വര്‍ണ്ണം, വയമ്പ്, ബ്രഹ്മി, ശഖുപുഷ്പം എന്നിവ ചേര്‍ത്തിട്ടുള്ള ഔഷധം നെയ്യും തേനും ചേര്‍ത്ത് സ്വര്‍ണ്ണാമൃതപ്രാശനം എന്ന പേരില്‍ എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച സാരസ്വത മന്ത്രജപത്തോടെ നല്‍കി വരുന്നത് ഇവിടുത്തെ പ്രത്യേകതയാണ്. ഭക്തിയും ആയുര്‍വേദവും ചേര്‍ത്തിട്ടുള്ള ചികിത്സക്കൊപ്പം രോഗശമനത്തിനുള്ള രാഗങ്ങള്‍ കേള്‍പ്പിച്ചു കൊണ്ടുള്ള മ്യൂസിക് തെറാപ്പിയുമുണ്ട്.
സ്വര്‍ണ്ണാമൃതപ്രാശനം
വിശ്രുത ഗ്രന്ഥങ്ങളായ സുശ്രുത സംഹിത, കാശ്യപ സംഹിത, അഷ്ടാംഗഹൃദയം മുതലായവയില്‍ പ്രതിപാദിച്ചിട്ടുള്ള ഒന്നാണ് സ്വര്‍ണ്ണാമൃതപ്രാശന സംസ്‌കാരം. സംസ്‌കരിച്ചിട്ടുള്ള സ്വര്‍ണ്ണവും, ബുദ്ധിവികാസത്തിനും രോഗപ്രതിരോധശക്തി വര്‍ദ്ധനയ്ക്കും വിശിഷ്ടമെന്ന് വിവക്ഷിക്കപ്പെട്ടിട്ടുള്ള ബ്രഹ്മി, വയമ്പ്, ശംഖുപുഷ്പം തുടങ്ങിയവയും പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത്, ശാസ്ത്രീയമായി തയ്യാറാക്കിയ നെയ്യും തേനും ചേര്‍ത്ത് സേവിക്കുന്നതിനെയാണ് സ്വര്‍ണ്ണാമൃതപ്രാശനം എന്ന് പറയുന്നത്.
ജനനം മുതല്‍ 16 വയസു വരെയുള്ള കുട്ടികള്‍ക്കാണ് ഇത് നല്‍കേണ്ടത്. 21 മാസത്തെ തുടര്‍ച്ചയായ ഔഷധ ക്രമത്താല്‍ അത്ഭുതകരമായ ഫലസിദ്ധി ലഭ്യമാകുമെന്നത്രെ ഋഷീശ്വരന്മാര്‍ പ്രവചിച്ചിരിക്കുന്നത്.
സ്വര്‍ണ്ണാമൃതപ്രാശനം ബുദ്ധിശക്തിയും രോഗപ്രതിരോധ ശക്തിയും വര്‍ദ്ധിപ്പിക്കുകയും പകര്‍ച്ച വ്യാധികളെ ഒരു പരിധിവരെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇതിനു പുറമേ കാഴ്ച ശക്തിയും കേള്‍വിശക്തിയും സംസാരശേഷിയും വര്‍ദ്ധിപ്പിക്കുന്നു. ആസ്തമ, അലര്‍ജി, ത്വക്ക് രോഗങ്ങള്‍ അടിയ്ക്കടിയുള്ള പനി, ജലദോഷം, കൃമിശല്യം, ക്ഷീണം, അമിത വികൃതി എന്നിവയില്‍നിന്ന് ആശ്വാസം ലഭിക്കുന്നു.
ശ്രദ്ധ, വികേന്ദ്രീകരണം, ടെന്‍ഷന്‍, മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ എന്നിവ കുറയ്ക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ പദ്ധതി പ്രകാരം ഒട്ടനവധി കുട്ടികള്‍ക്ക് പ്രയോജനം ലഭിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഇവിടുത്തെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
ഓട്ടിസത്തിന് പ്രത്യേക ചികിത്സ
ഓട്ടിസത്തിനും ഇവിടെ ചികിത്സയുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികളെ ഡോക്ടറും സൈക്കോളജിസ്റ്റും ചേര്‍ന്ന് വിശദമായി പരിശോധിച്ച് രോഗത്തിന്റെ തോത് ആദ്യം മനസിലാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ രോഗിക്ക് 14 മുതല്‍ 28 ദിവസം വരെ നീണ്ടുനില്‍ക്കുന്ന ചികിത്സാ വിധികള്‍ ചെയ്യുന്നു. ഒപ്പം ശരീരത്തിനും മനസ്സിനും സ്വത്വഗുണ പ്രധാനമായ ആഹാരങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
കുട്ടികളെ പ്രകൃതിയിലേക്ക് കൊണ്ടുവരികയാണ് തുടക്കത്തില്‍ ചെയ്യുന്നത്. പ്രകൃതിയുമായി കുട്ടി എത്ര അടുക്കുന്നുവോ അതിനനുസരിച്ച് ചികിത്സയുടെ ഫലം വേഗത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനനുസൃതമാണ് ഇവിടുത്തെ ചികിത്സകളും.
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് മ്യൂസിക് തെറാപ്പി വളരെയധികം മാറ്റം ഉണ്ടാക്കുന്നുവെന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ചികിത്സാ സമയത്തും താമസിക്കുന്ന മുറികളിലും പ്രത്യേക രാഗങ്ങള്‍ ഇവരെ കേള്‍പ്പിക്കുന്നതിനായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഓട്ടിസം ബാധിച്ച കുട്ടികളില്‍ ശാരീരികവും മാനസികവും ഭൗതികവുമായ വികാസം കൊടുക്കാന്‍ കഴിയുന്നതായി ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു.
വാതരോഗ ചികിത്സ
ആയുര്‍വേദത്തില്‍ വാതരോഗങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട ചികിത്സയ്ക്കും പ്രാധാന്യം ഏറെയാണ്. അതിനാല്‍ ഇവിടെ പ്രത്യേക സൂക്ഷ്മ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വാതരോഗ ചികിത്സ ലഭ്യമാക്കുന്നുണ്ട്. നടുവേദന, മുട്ടുവേദന തുടങ്ങിയവയ്ക്ക് പരിഹാര മാര്‍ഗമായി പറഞ്ഞിരിക്കുന്ന കഷായക്കൂട്ടുകളും മരുന്നുകളും നല്‍കുന്നതിനൊപ്പം രോഗിക്ക് കിടക്കുന്നതിന് കാഞ്ഞിര കട്ടിലുകള്‍ പ്രത്യേകം തയ്യാറാക്കി നല്‍കുന്നു.
ലോഗാനിയേസിയേ കുടുംബത്തിലുള്ള സ്ട്രിക്‌നസ് നക്‌സ് വോമിക എന്ന ശാസ്ത്രീയ നാമമുള്ള കാഞ്ഞിരത്തിന് ആയുവേദ ചികിത്സയില്‍ വളരെ പ്രാധാന്യമുണ്ട്. അഗ്‌നിതുണ്ഡി വടി, കാരസ്‌കര ഹൃതം തുടങ്ങിയവയെല്ലാം കാഞ്ഞിരം ചേര്‍ത്തിട്ടുള്ള ആയുര്‍വേദ മരുന്നുകളാണ്. കാഞ്ഞിരത്തിന്റെ കട്ടിലില്‍ കിടക്കുന്നവര്‍ക്ക് വാതംകുറയുകയും ശരീരത്തിലെ മാംസപേശികള്‍ക്ക് അയവും ബലവും ലഭ്യമാകുകയും ചെയ്യും.
ഒപ്പം നല്ല ഉറക്കവും ലഭിക്കും, കാല്‍പാദം മുതല്‍ മുകളിലേയ്ക്കുള്ള വാത സംബദ്ധിയായ നടുവേദന, മുട്ടുവേദന തുടങ്ങിയവയ്ക്ക് കരിഞ്ഞോട്ട കൊണ്ടുണ്ടാക്കിയ ചെരിപ്പുകളും ഇവിടെ ലഭിക്കുന്നു. കരിഞ്ഞോട്ട ചെരിപ്പുകള്‍ കാല്‍പാദത്തിനും മാംസപേശികള്‍ക്കും അയവുവരുത്തി വേദന കുറയ്ക്കുകയും യാത്ര സുഖകരമാക്കുകയും ചെയ്യും.
വാതരോഗ ചികിത്സ ചെയ്യുന്ന രോഗികള്‍ക്ക് വാതഹരമായിട്ടുള്ള കരിനൊച്ചി ഇട്ടു തിളപ്പിച്ചാറിയ വെള്ളമാണ് കുളിക്കുന്നതിനു നല്‍കുന്നത്. അതിനോടൊപ്പം വാതഹരമായ കഷായങ്ങള്‍ അന്നന്ന് പ്രത്യേകം തയ്യാറാക്കി നല്‍കുന്നു.
ഇന്നത്തെ കാലത്ത് പഴയതിനു വലിയ വില കൊടുക്കേണ്ടിവരും. പ്രത്യേകിച്ച് സാംസ്‌കാരിക പൈതൃകങ്ങള്‍ക്ക്. പഴക്കം എത്ര കൂടുന്നുവോ അതിന്റെ ആയിരം ഇരട്ടി ആയിരിക്കും മൂല്യം. അങ്ങനെ നോക്കിയാല്‍ തണ്ണീര്‍മുക്കം ചാലി നാരായണപുരം ക്ഷേത്രത്തിനു സമീപമുള്ള പള്ളിപ്പാട്ട് ഇല്ലത്തിന്റെ മൂല്യം വിലമതിക്കാനാവാത്തതാണ്.
700 ല്‍പരം വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ഇല്ലത്തിന്റെ മൂല്യം നിര്‍ണ്ണയിക്കുക പ്രയാസമാണ്. പഴക്കം കൂടുംതോറും ഇല്ലത്തിന്റെ പ്രഭ കൂടിക്കൂടി വരുന്നുവെന്നത് യാഥാര്‍ത്ഥ്യം. ഇന്ന് പാരമ്പര്യ ചികിത്സാ രംഗത്ത് വിലമതിക്കാനാവാത്ത ഒന്നായി പള്ളിപ്പാട്ട് ഇല്ലം മാറി കഴിഞ്ഞു.
ആയുര്‍വ്വേദം പ്രകൃതിയുടെ ശാസ്ത്രവും പ്രകൃതിയില്‍ നിന്നു തന്നെ ഉപായങ്ങളും തേടുന്നതുകൊണ്ട് നമുക്ക് പ്രകൃതിയിലേക്ക് മടങ്ങാം. ഔഷധങ്ങളുടെ കലവറയായ പ്രകൃതിയില്‍ നിന്നുതന്നെ ഏതൊരു അസുഖത്തിനുമുള്ള ചികിത്സയും തേടാം. അതിനു കൈത്താങ്ങാണ് ഇല്ലം ആയുര്‍വേദ. (വിശദവിവരങ്ങള്‍ക്ക് 9037043112ല്‍ ബന്ധപ്പെടുക)


ജന്മഭൂമി: http://www.janmabhumidaily.com/news696520#ixzz4rBm0o5Cu

No comments: