Friday, December 15, 2017

ഭഗവാൻ ഉണ്ണിക്കണ്ണന്റെ ഒരു വൃന്ദാവന ലീല കഥ  പറയാം.

എന്നും രാവിലെ യശോദമ്മ കണ്ണനെ കുളിപ്പിച്ച് ഒരുക്കുമ്പോഴേക്കും ഒരുപാടുപേർ കണ്ണന്റെ കൂടെ കളിക്കാനായി കാത്തു നില്ക്കും.

ഗോപക്കുട്ടികൾ പശുക്കുട്ടികൾ കുരങ്ങന്മാർ പൂച്ചക്കുട്ടികൾ മയിലുകൾ എന്നുവേണ്ട എല്ലാവരും അവിടെ എത്തും. എല്ലാവരുടെ കൂടേം കണ്ണൻ കളിക്കും. ഗോപക്കുട്ടികളും കണ്ണനും കൂടി ഓടിക്കളിക്കുമ്പോൾ കുരങ്ങുകളും അവരോടൊപ്പം കൂടും. പയ്ക്കുട്ടികൾ കുടമണികൾ കിലുക്കി കണ്ണന്റെ അടുത്തു അടിവച്ചടിവച്ച് വരും. എന്നീട്ട് തല ചെരിച്ച് കണ്ണുകൾ വിടർത്തി കണ്ണനെ നോക്കും.

അത് കാണുമ്പോൾ കണ്ണന് കൌതുകമാവും.

കണ്ണൻ അവയെ പിടിക്കാനായി അടുത്തേയ്ക്കു ചെല്ലും. പിടിച്ചു പിടിച്ചില്യ ന്നാവുമ്പോൾ പൈക്കുട്ടി കുതിച്ചൊരോട്ടം എന്നീട്ട് അവിടെ നിന്ന് കണ്ണനെ നോക്കും.

ഇത് പലതവണ ആവർത്തിക്കും.

അവസാനം അവ കണ്ണന്റെ അടുത്തെയ്ക്ക് വന്നു മുട്ടിയുരുമ്മി കണ്ണന്റെ കാൽപ്പാദങ്ങളിൽ നക്കി അവയുടെ സ്നേഹം അറിയിക്കും.

ഈ പൈക്കുട്ടികളുടെ രീതിയാണ് ത്രേ കണ്ണനെ പിടിച്ചുകെട്ടാൻ വന്ന യശോദയുടെ അടുത്ത് കണ്ണൻ സ്വീകരിച്ചത്. അതുപോലെ മയിലുകൾ കണ്ണന്റെ മുന്നിൽ വന്ന് പീലി നിവർത്തി ആടാൻ തുടങ്ങും. അത് കാണുമ്പോൾ കണ്ണനും അവയോടൊപ്പം നൃത്തം വയ്ക്കും. അവസാനം ആ കേകികളും കണ്ണന്റെ അടുത്തെത്തി കണ്ണനെ കൊക്കു കൊണ്ട് ഉരുമ്മി അവയുടെ സ്നേഹത്തെ നല്കും . എന്നിട്ട് കണ്ണനായി തന്റെ വർണ്ണമയിൽപ്പീലി നല്കും.

പൂച്ചകുട്ടികൾ ഇതെല്ലാം കണ്ട് പാതി മയക്കത്തോടെ അങ്ങുമിങ്ങും കിടക്കും. കുറേ കളിക്കുമ്പോൾ കണ്ണന് വിശക്കാൻ തുടങ്ങും. അപ്പോള്‍ കണ്ണൻ യശോദാമ്മയ്ക്ക് പ്രിയപ്പെട്ട കാനക്കുറിഞ്ഞി രാഗത്തിൽ വേണുവൂതാൻ തുടങ്ങും.
അതുകേട്ടാൽ എന്തു പണിയായാലും അതെല്ലാം അവിടെ ഇട്ട് കണ്ണന് വെണ്ണയും കൊണ്ട് യശോദമ്മ ഓടിയെത്തും. പക്ഷേ യശോദമ്മയേക്കാൾ മുമ്പ് ഈ രാഗംകേട്ട് ഓടിയെത്തുന്ന വേറെ ചിലരുണ്ട്.
ആരാണ് ന്നോ?

ഓടക്കുഴൽക്കു പുതുവെണ്ണ ലഭിപ്പതിന്നായ്
ആടിക്കുഴഞ്ഞു കുഴലൂതിന വാസുദേവൻ
കാനക്കുറിഞ്ഞിയെ വിളിച്ചതു കേട്ടനേരം
പൂനക്കുറിഞ്ഞികൾ അടുത്തതു കാൺമനോ ഞാൻ
കണ്ണന്റെ പൂച്ചക്കുട്ടികൾ.  അതുവരെ മടിയോടെ അവിടേം ഇവിടേം കിടന്ന് ഉറക്കംതൂങ്ങിയിരുന്ന പൂച്ചക്കുഞ്ഞുങ്ങൾ കണ്ണന്റെ ചുറ്റിലും കൂടി കരയാനും നക്കാനും മുട്ടിയുരുമ്മാനും തുടങ്ങും
അങ്ങിനെ കണ്ണൻ വെണ്ണയൊക്കെ തിന്നു കഴിയുമ്പോൾ പിന്നെ കളിയുടെ രീതി മാറും.

കണ്ണന് നിറയെ കളിപ്പാട്ടങ്ങള്‍ ഉണ്ട്. പന്ത്, പമ്പരം, ചാട്  (ചാടെന്താന്നറിയില്യേ മൂന്നു ചക്രത്തിൽ ഉരുട്ടുന്ന കളിവണ്ടി )ഇതുകൊണ്ടെല്ലാം ഗോപന്മാരോടു കൂടി കളിക്കും. അപ്പേഴേക്കും പണിയെല്ലാം തീർത്ത് ഗോപികമാർ ഓടിയെത്തും. ഗോപികമാരെ കണ്ടാൽ കണ്ണന് ഉത്സാഹമാകും. കാരണം അവർ കണ്ണനെ വ്രജത്തിലെല്ലാം കൊണ്ടു പോകും.

ഗോപികമാർ യശോദമ്മയോട് അനുവാദം വാങ്ങി കണ്ണനേയും കൊണ്ട് ഗോപീ ഗൃഹങ്ങളിലും യമുനാതടത്തിലും എല്ലാം നടക്കും. ഒടുവിൽ അവർ ഭാണ്ഡീരവനത്തിലെത്തും. അവിടെയാണ് കണ്ണന്റേയും ഗോപികമാരുടേയും വിഹാരരംഗo.

കണ്ണൻ വേണുവൂതുമ്പോൾ ഗോപികമാർ പാടുകയും ആടുകയും ചെയ്യും. കണ്ണനായി ഗോപികമാർ ശേഖരിച്ച പലതരം ഫലങ്ങള്‍ അവരുടെ ഡാവിണിയുടെ തുമ്പിൽക്കെട്ടി അരയിൽ തിരുകീണ്ടാവും. അതെല്ലാം കണ്ണനായി നല്കും. നല്ല സുഗന്ധമുള്ള പുക്കളെക്കൊണ്ട് കണ്ണന്റെ കഴുത്തിൽ മനോഹരമായ വനമാല അണിയിക്കും. കണ്ണനും ഗോപികമാരുടെ മുടികളെ പുഷ്പങ്ങള്‍ കൊണ്ട് അലങ്കാരങ്ങള്‍ ചെയ്യും.

ഇന്നും വൃന്ദാവനത്തിലെ ഭാണ്ഡീരവനത്തിലെ വംശിവൃക്ഷത്തിൽ കാതുകള്‍ ചേർത്തുവച്ച് ശ്രദ്ധിച്ചാല്‍ കണ്ണന്റെ വേണുനാദവും ചിലങ്കയുടേയും താള വാദ്യങ്ങളുടേയും ശബ്ദങ്ങള്‍ കേൾക്കാനാവും ഇത് അനുഭവിച്ചറിഞ്ഞ എത്രയോ ഭക്തന്മാർ ഉണ്ട്.

എനിക്കും കണ്ണൻ അതിരറ്റ കാരുണ്യത്താൽ അതിനുള്ള ഭാഗ്യം നല്കി. ഇതിനെല്ലാം പുറമേ കണ്ണന് ഏറ്റവും പ്രിയപ്പെട്ട  മറ്റൊരു വിനോദമുണ്ട്.  എന്താണെന്നറിയോ? ഇത് പറയുമ്പോൾ എല്ലാവരും ഈ രംഗം ഉള്ളിൽ കാണണം ട്ടോ.

കണ്ണനെ നടുക്കിരുത്തി ഗോപികമാരെല്ലാവരും കണ്ണനു ചുറ്റും നില്ക്കും. എന്നീട്ട് കണ്ണന്റെ ശിരസ്സിനു മുകളിലായി ഒരു ഗോപി തന്റെ ഇരു കൈകളും ചേർത്ത് പിടിക്കും. അതിനു മുകളിൽ അടുത്ത ഗോപി. അതിനു മുകളിൽ അടുത്ത ഗോപി അങ്ങിനെ എല്ലാവരും കൈകൾ പിടിക്കും. ആ ഗോപികമാരുടെ കൈകൾ ശ്രദ്ധിച്ചോ? അവരുടെ ഇരു കൈകളിലും നിറയെ പലവർണ്ണങ്ങളിലുള്ള കുപ്പിവളകളാണ്. എന്നീട്ട് എല്ലാവരും ഒരുമിച്ച് ഒരേ സമയത്ത് തങ്ങളുടെ കൈകൾ പരസ്പരം കൂട്ടി ഒറ്റയടി. ഛിലും!  ഹാ! എത്ര രസം അവരുടെ കൈകളിലെ കുപ്പിവളകളെല്ലാം പൊട്ടി കണ്ണന് അഭിഷേകമായി.   വളപ്പൊട്ടുകൾ കൊണ്ട് കണ്ണന് വർണ്ണാഭിഷേകം അതു കണ്ണന് എത്ര ഇഷ്ടാണ് ന്നോ? പിന്നെ കണ്ണൻ ആ വളപ്പൊട്ടുകളെല്ലാം പെറുക്കിയെടുത്ത് ഉത്തരീയത്തിൽ പൊതിഞ്ഞ് കൊണ്ടുവന്ന് ഒരു വർണ്ണച്ചെപ്പിൽ ഇട്ടു സൂക്ഷിച്ചു വച്ചു.

അതിനുശേഷം കണ്ണൻ വൃന്ദാവനം വിട്ട് പോയപ്പോള്‍ കൂടെ ഈ വളപ്പൊട്ടുകളും കൊണ്ടുപോയി. പിന്നീട് കണ്ണൻ ദ്വാരകയിലേക്കും കൊണ്ടുപോയി. കണ്ണൻ ഇടയ്ക്കിടെ ആ വർണ്ണച്ചെപ്പു തുറന്ന് ഗോപികമാരെ ഓർക്കും. ഗോപിമാരും എന്നും കണ്ണനായി പുതിയ പുതിയ കുപ്പിവളകൾ അണിയും. കണ്ണനെപ്പറ്റി ഓർത്ത് അവർ ഭാണ്ഡീരവനത്തിൽ ഒത്തു ചേർന്ന് കണ്ണനു വേണ്ടി ആടുകയും പാടുകയും ചെയ്യും. അവരുടെ കൈകളിലെ വളകൾ ഉടയ്ക്കുമ്പോൾ കണ്ണൻ അതേറ്റു വാങ്ങാനായി അവരുടെ അടുത്തെത്തും. ഗോപികമാരും ആ വളപ്പൊട്ടുകൾ പെറുക്കി കണ്ണനായി സൂക്ഷിച്ചു വയ്ക്കും. കഥ എല്ലാവര്‍ക്കും ഇഷ്ടായോ?

ഇനി ഒരു കാര്യം ചോദിക്കട്ടെ.

ഇതുവരെ വെറും നിസ്സാരമായി കണ്ട വളപ്പൊട്ടുകൾ ഇപ്പോള്‍ നമുക്ക് പ്രിയപ്പെട്ടതായീല്ലേ.

കണ്ണനോട് എന്തിനേ ചേർത്തു വച്ചാലും അത് നമുക്ക് പ്രിയപ്പെട്ടതാവും. കണ്ണനില്ലാതെ എത്ര വലിയതു നേടിയാലും അതെല്ലാം നമുക്ക് അപ്രിയത്തെ നല്കുന്നതായിത്തീരും. ഒന്ന് എഴുതി എത്ര പൂജ്യങ്ങൾ ചേർത്താലും അതിന് വില വർദ്ധിച്ചുകൊണ്ടേ ഇരിക്കും.  എന്നാൽ  ഒന്ന് ഇല്ലെങ്കിലോ....

എല്ലാത്തിലും കണ്ണനേ ചേർത്തുവയ്ക്കാൻ കഴിഞ്ഞാൽ എല്ലാം നമുക്ക് പ്രിയപ്പെട്ടതാവും. നമുക്കെല്ലാവർക്കും അതിന് സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഈ അക്ഷരപ്പൂക്കൾ എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.
രാധേ കൃഷ്ണാ....

ഹരേ കൃഷ്ണ... നന്ദകിശോരാ..  ഗുരുവായൂരപ്പ ....

No comments: