Thursday, November 30, 2017

ലളിതാംബിക അന്തര്‍ജനത്തിന് ജന്മനാട്ടില്‍ സ്മാരകം


പ്രിന്റ്‌ എഡിഷന്‍  ·  December 1, 2017
പത്തനാപുരം: സ്ത്രീസ്വാതന്ത്ര്യത്തിന് സമൂഹം നല്‍കിയ വിലങ്ങുകള്‍ക്കെതിരെ സാഹിത്യ കൃതികളിലൂടെ പ്രതികരിച്ച ലളിതാംബിക അന്തര്‍ജനത്തിന് ജന്മനാട്ടില്‍ സ്മാരകം ഉയരുന്നു.പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചാണ് സാംസ്‌കാരികമന്ദിരം നിര്‍മ്മിക്കുന്നത്.
അഞ്ച് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ജന്മനാടിന്റെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ സഫലമാകാന്‍ പോകുന്നത്. കോട്ടവട്ടം ജംഗ്ഷനിലെ ലൈബ്രറിയോട് ചോര്‍ന്നാണ് സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കുക. വിശ്വസാഹിത്യകാരിക്ക് വേണ്ടി ജന്മനാട്ടില്‍ ഒരു സ്മാരകം നിര്‍മ്മിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടന്ന് പത്തനാപുരം എംഎല്‍എ കെ.ബി.ഗണേഷ്‌കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.
1909ല്‍ കൊല്ലം പത്തനാപുരം കുന്നിക്കോട് കോട്ടവട്ടം തേന്‍കുന്നത്ത് മഠത്തില്‍ ദാമോദരന്‍പോറ്റിയുടെ മകളായി ജനിച്ച ലളിതാംബിക അന്തര്‍ജനം മുപ്പതിലേറെ ക്യതികള്‍ രചിച്ചു.
മൂടുപടത്തില്‍, ആദ്യത്തെ കഥകള്‍, തകര്‍ന്ന തലമുറ, കാലത്തിന്റെ ഏടുകള്‍, കിളിവാതിലിലൂടെ, കൊടുങ്കാറ്റില്‍ നിന്ന്, കണ്ണീരിന്റെ പുഞ്ചിരി, ഇരുപതുവര്‍ഷത്തിനു ശേഷം, അഗ്‌നിപുഷ്പങ്ങള്‍, സത്യത്തിന്റെ സ്വരം, വിശ്വരൂപം, ഇഷ്ടദേവത, അംബികാഞ്ജലി, പവിത്രമോതിരം, ധീരേന്ദു മജുംദാരുടെ അമ്മ, തിരഞ്ഞെടുത്ത കഥകള്‍ എന്നിവയാണ് കഥകള്‍. ലളിതാഞ്ജലി, ഓണക്കാഴ്ച, ശരണമഞ്ജരി, ഭാവദീപ്തി, നിശ്ശബ്ദ സംഗീതം, ഒരു പൊട്ടിച്ചിരി, ആയിരത്തിരി എന്നീ കവിതകളും പുനര്‍ജന്‍മം, വീര സംഗീതം തുടങ്ങിയ നാടകങ്ങളും കുഞ്ഞോമന, ഗോസായി പറഞ്ഞ കഥ, തേന്‍തുള്ളികള്‍, ഗ്രാമബാലിക എന്നീ ബാലസാഹിത്യകൃതികളും അഗ്‌നിസാക്ഷി എന്ന നോവലും എഴുതി.
സീത മുതല്‍ സാവിത്രി വരെ എന്ന പഠനവും ആത്മകഥയ്ക്ക് ഒരാമുഖം എന്ന ആത്മകഥയും ലളിതാംബിക അന്തര്‍ജനത്തിന്റെ രചനകളാണ്.
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനാവശ്യമെന്ന് നമ്പൂതിരി സമുദായം കരുതിയിരുന്ന കാലത്ത് സാഹിത്യത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ലളിതാംബിക തന്റെ രചനകളിലൂടെ സാമൂഹ്യ തിന്മകളോട് കലഹിച്ചു. സ്ത്രീ വിദ്യാഭ്യാസം വിലക്കിയിരുന്ന കാലത്ത് പോലും മലയാളത്തിനും സംസ്‌കൃതത്തിനും പുറമെ ഇംഗ്ലീഷിലും അവര്‍ പരിജ്ഞാനം നേടി.
സീത മുതല്‍ സത്യവതി വരെ’എന്ന പഠനഗ്രന്ഥത്തിന് 1973ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡും”കുഞ്ഞോമന എന്ന ബാലസാഹിത്യകൃതിക്ക് 1964ല്‍ കല്യാണി കൃഷ്ണമേനോന്‍ പ്രൈസും,”ഗോസായി പറഞ്ഞ കഥയ്ക്ക് 1965ല്‍ കേരള സാഹിത്യഅക്കാദമി സമ്മാനവും ലഭിച്ചു.”അഗ്‌നിസാക്ഷി എന്ന ഏകനോവലിന് 1977ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം, ആദ്യത്തെ വയലാര്‍ അവാര്‍ഡ് എന്നിവയും ലഭിച്ചു.
കേരളീയ സമൂഹത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് ലളിതാംബിക അന്തര്‍ജനത്തിന്റെ”അഗ്‌നിസാക്ഷി എന്ന നോവല്‍. ഇത് പിന്നീട് സംവിധായകന്‍ ശ്യാമപ്രസാദ് സിനിമയുമാക്കി. 1987 ഫെബ്രുവരി ആറിന് ലളിതാംബിക സാഹിത്യലോകത്ത് നിന്ന് വിടവാങ്ങി.


ജന്മഭൂമി: http://www.janmabhumidaily.com/news745576#ixzz4zyNTGol7

No comments: