Wednesday, November 22, 2017

കംസന്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. പതിനായിരം ആനകളുടെ ശക്തി സ്വായത്തമാക്കിയവനാണ് എന്നു താന്‍ സ്വകാര്യമായി അഹങ്കരിച്ചിരുന്നില്ലേ. ആ ശക്തിപ്രഭാവന്റെ കയ്യില്‍നിന്ന്, പേറ്റുമണം മാറാത്ത ഒരു പെണ്‍കുഞ്ഞ് എങ്ങനെയാണ് ഇവ്വിധം രക്ഷപ്പെട്ടത്? ആകാശസീമയിലെത്തിയ ആ കുഞ്ഞ് ഇതാ, ദേവീരൂപമേറ്റിരിക്കുന്നു!
‘സാ തദ്ധസ്താത് സമുത്പത്യ
സദ്യോദേവ്യംബരംഗതാ
അദൃശ്യതാനുജോ വിഷ്‌ണോഃ
സായുധാഷ്ടമഹാഭുജാ..’
സര്‍വാഭരണഭൂഷിതയായി, എട്ടു കൈകളില്‍ ദിവ്യായുധങ്ങള്‍ ധരിച്ച് അവള്‍ തന്റെ വീര്യത്തെ നിഷ്പ്രഭമാക്കാന്‍ തക്കവണ്ണം പറയുന്നു: മൂഢാ, എന്നെക്കൊന്നതുകൊണ്ട് നിനക്കെന്തു പ്രയോജനം? നിന്റെ പൂര്‍വശത്രു ജന്മംകൊണ്ടിട്ടുണ്ട്. എന്നെപ്പോലെ നിരപരാധികളായ പാവങ്ങളെ കൊന്നൊടുക്കിയതുകൊണ്ട് കാര്യമില്ല.
തീര്‍ത്തും നിരാശ പൂണ്ടുനിന്ന കംസന്‍, ഉള്ളിലെ അളക്കലും ചൊരിയലും കടിച്ചമര്‍ത്തി. ഇതുവരെ ചെയ്തതെല്ലാം വ്യര്‍ത്ഥമായെന്നു ബോധ്യമായി. താന്‍ തികച്ചും മറ്റൊരാളായി എന്ന ഒരു തോന്നല്‍. ആകാശവാണിയില്‍ തീര്‍ത്തും വിശ്വാസം പൂണ്ട കംസന്‍, തികഞ്ഞ സൗഹാര്‍ദ്ദം പ്രകടിപ്പിച്ചുകൊണ്ട്, ദേവകീവസുദേവന്മാരെ തടങ്കലില്‍നിന്നു മോചിപ്പിച്ചു.
‘മോചയാമാസ നിഗഡാദ്വിശ്രബ്ധഃ
കന്യകാഗിരാ
ദേവകിം വസുദേവം ച
ദര്‍ശയന്നാത്മ സൗഹൃദം…’
‘കംസനെങ്ങനെ ഇവ്വിധം
ഹൃദയാലുവായി?’
മുത്തശ്ശിക്കു വിശ്വാസമായില്ല എന്നുതോന്നി: ‘അയാള്‍ അസുര ജന്മമല്ലേ? അപ്പോള്‍പ്പിന്നെ, ഇവ്വിധം പശ്ചാത്താപത്തിനു അടിപ്പെടുമോ?’
‘ശരിയാണ്. കംസന്‍ അസുരജന്മമാണ്. കഠിനഹൃദയനാണ്. പക്ഷേ, അറിയാതെയാണെങ്കിലും, അയാള്‍ യോഗമായാദേവിയുടെ കാലില്‍ തൊട്ടില്ലേ? അതിന്റെ പുണ്യം അയാളില്‍ പ്രതിഫലിക്കില്ലേ? മാത്രനേരം ആ മഹദ് ശക്തി കംസനില്‍ കണ്‍മിഴിച്ചുണര്‍ത്തുന്നതിന്റെ തിളക്കമാണ് അയാളിലെ സ്ഥായിയായ ആസുരഭാവം മാത്ര നേരത്തേയ്‌ക്കെങ്കിലും നിഷ്പ്രഭമായത്. ആ പശ്ചാത്തപം അയാളില്‍ സ്ഥിരമായി നിലകൊണ്ടില്ല. കംസന്‍ തന്റെ ഉറ്റസചിവന്മാരുമായി കൂടിയാലോചന നടത്തി. അവര്‍ നല്‍കിയ ഉപദേശം വിഷ്ണുപുരാണത്തില്‍ ഇങ്ങനെ കാണുന്നു.
‘തസ്മാല്‍ ബാലേഷുപരമോ യതാഃ കാര്യോ മഹീതലേ
യത്രോദ്രിക്തം ബലംബാലേ സഹന്തവ്യപ്രയത്‌നതഃ
ഭൂമിയില്‍ ബാലന്മാരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അവിടെ ഏതെങ്കിലും ബാലനില്‍ വര്‍ധിച്ചതായ ബലം, അല്ലെങ്കില്‍ മഹത്വം കാണുന്നുവെങ്കില്‍, അവനെ എവ്വിധേനയും ഹനിക്കണം. മന്ത്രിമാരുടെ ആ ഉപദേശം കംസനിലെ ആസുരഭാവത്തെ ഉദ്ദീപിപ്പിച്ചു. ലോകദ്രോഹത്തില്‍ താല്‍പര്യമുള്ളവരും, മായയാല്‍ ഏതു രൂപവും ഏല്‍ക്കാന്‍ കഴിവുള്ളവരുമായ അസുരന്മാരെ സജ്ജനദ്രോഹത്തിനു നിയോഗിക്കാന്‍ കംസന്‍ തീരുമാനിച്ചു.
ബാലകന്മാരെന്ന വാര്‍ത്തകളെന്നിയേ
ഭൂലോകന്തന്നിലില്ലാതവണ്ണം
കൊന്നുകൊന്നീടുന്ന
ബാലരെയെണ്ണുമ്പോള്‍
ഒന്നിവനെന്നതു വന്നുകൂടും
ഇങ്ങനെ ചൊന്നതു
കേട്ടൊരു കംസന്‍താന്‍
അങ്ങനെയെന്നു തെളിഞ്ഞു ചൊല്ലി
പൂതന മുമ്പായ ദാനവയൂഥത്തെ
ഭൂതലമെങ്ങും നടന്നവാറെ
ബാലകന്മാരുടെ ഹിംസയെച്ചെയ്‌തെന്നു
ചാലനിയോഗിച്ചകത്തു പുക്കാന്‍
അതൊന്നും ആരും അറിഞ്ഞില്ല. അസുരവൃന്ദം കുഞ്ഞുങ്ങളെ കൊന്നൊടുക്കാന്‍ ഭൂതലത്തിലേക്കിറങ്ങിയ നേരം, അതൊന്നുമറിയാത്ത ഗോകുലം, തങ്ങളുടെ നന്ദരാജന് ഏറെ നാളായി കൊതിച്ചു കാത്തിരുന്നു കൈവന്ന കുഞ്ഞിനെ സ്‌നേഹലാളനയില്‍ പൊതിയാന്‍ തിടുക്കം കൊള്ളുകയായിരുന്നു. ആയിരം ഇന്ദ്രോത്സവം ഒന്നിച്ചുവന്നപോലെ തോന്നി ഗോകുലവാസികള്‍ക്ക്. എല്ലാവരും തങ്ങളുടെ ഗോക്കളെ കുളിപ്പിച്ചു വൃത്തിയാക്കി, ചന്ദനക്കുറിയണിയിച്ച്, കൊമ്പില്‍ മാല ചാര്‍ത്തി നിറുത്തി. വീട് അലങ്കരിച്ചു. വീഥിയില്‍ തോരണം കെട്ടി. കുട്ടികളെ അണിയിച്ചൊരുക്കി. ഉത്സവം കാണാനെന്നപോലെ നന്ദരാജന്റെ വീട്ടിലേക്ക് ഗോകുലം മുഴുവന്‍ ഒഴുകിയെത്തി.
അവിടെ അവര്‍ കണ്ടു: ഒരു നീലമേഘ ശ്യാമളവര്‍ണനെ. ഇതള്‍വിടര്‍ത്തിയ ആ ഓമനത്തത്തെ മാറത്തണയ്ക്കാന്‍ ഗോപികമാര്‍ കൊതിപൂണ്ടു. ചന്ദ്രശോഭയില്‍ ചന്ദ്രകാന്തമെന്നപോലെ ആ സൗകുമാര്യത്തികവില്‍ നിര്‍മുക്തം അലിഞ്ഞുചേരാന്‍ അവര്‍ തമ്മില്‍ തമ്മില്‍ മത്സരിച്ചു.
താ ആശിഷഃ പ്രയുഞ്ജാനാശ്ചിതം പാഹിതീ ബാലകേ
ഹരിദ്രാചൂര്‍ണതൈലാദ്ഭിഃ സിഞ്ചന്ദ്യോളജനമുജ്ജഗുഃ
അവര്‍, രാജാവായി ചിരകാലം പ്രജകളെ പാലിക്കുക- എന്നിങ്ങനെ ബാലകനില്‍ ആശീര്‍വാദം ചെയ്തുകൊണ്ടും മഞ്ഞള്‍പ്പൊടി കലക്കിയ തൈലംകൊണ്ടും വെള്ളംകൊണ്ടും ഏവരേയും കുളിപ്പിച്ചുകൊണ്ടും ഉത്സവമാഘോഷിച്ചു.
ഇങ്ങനെയെല്ലാരും ഉത്സവമോടിയില്‍
മംഗല്യമാണ്ടു വസിക്കുനേരം
കല്‍പ്പിച്ചുനിന്ന കരത്തെയക്കംസനാ-
യൊപ്പിച്ചുപോരണമെന്നുനണ്ണി
ഗോകുലനായകന്‍ നന്ദനും ചെന്നാറെ
പാരം കരത്തേയും നല്‍കിപ്പോന്നു.
കരം അടച്ച് മഥുരയില്‍നിന്നു തിരികെ പോരുംവഴി നന്ദന്‍ വൃന്ദാവനത്തില്‍ താമസിക്കുന്ന തന്റെ സോദരിയായ കീര്‍ത്തിയെസന്ദര്‍ശിക്കാന്‍ പോയെന്നു ഗര്‍ഗഭാഗവതത്തില്‍ കാണുന്നു. യശോദ പ്രസവിച്ച കാര്യം അവരെ അറിയിക്കുകയുമാവാമല്ലോ.
വൃന്ദാവനത്തിലെത്തിയ നന്ദനെ എതിരേറ്റത് ഒരദ്ഭുതവാര്‍ത്തയാണ്. രണ്ടു ദിവസം മുന്നേ, കീര്‍ത്തി കാളിന്ദിയില്‍ കുളിക്കാന്‍ പോയി. കുളിച്ചുകൊണ്ടിരിക്കേ, ഒരു കുഞ്ഞ് ഓളപ്പരപ്പിലൂടെ ഒഴുകിവരുന്നതുകണ്ടു. അവര്‍ നീന്തിച്ചെന്നു; കുഞ്ഞിനെയെടുത്തു. ഒരു പെണ്‍കുഞ്ഞ്.
‘എവിടെ?’ നന്ദന്‍ തിരക്കി. കീര്‍ത്തി ആ കുഞ്ഞിനെ കാട്ടിക്കൊടുത്തു. നന്ദനു മനസ്സിലായി: യശോദ പെറ്റ, തങ്ങളുടെ കുഞ്ഞാണത്.
‘ആരെങ്കിലും അറിഞ്ഞോ?’ നന്ദന്‍ ആരാഞ്ഞു.
‘ഇല്ല. ഞാനും ഒരു ഗോപികയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.’ കീര്‍ത്തി അടക്കം പറഞ്ഞു.
നന്ദന്‍ പറഞ്ഞു: ‘ഞാനിപ്പോള്‍ മഥുരയില്‍നിന്നാണ് വരുന്നത്. അവിടെനിന്നറിഞ്ഞതാണ്- ദേവകി പ്രസവിച്ചു. പെണ്‍കുഞ്ഞായിരുന്നു. കുഞ്ഞിനെ കംസനു കൊടുത്തു. കംസന്‍ അതിനെ കൊല്ലാനാഞ്ഞപ്പോള്‍, കംസന്റെ കയ്യില്‍നിന്ന് ആ കുഞ്ഞ് ആകാശത്തേയ്ക്ക് പറന്നുപോയത്രേ.’
‘ഏട്ടാ. ഞാനും ആ കഥ കേട്ടു’ കീര്‍ത്തി പറഞ്ഞു.
‘കംസന്‍ നാട്ടിലുള്ള എല്ലാ കുഞ്ഞുങ്ങളേയും കൊല്ലാന്‍ ഏര്‍പ്പാടു ചെയ്തിരിക്കയാണത്രേ. സൂക്ഷിക്കണം.’
‘ആവാം’- കീര്‍ത്തി പറഞ്ഞു: ‘ഏട്ടന്‍ ഏടത്തിയോടും പറഞ്ഞോളൂ- കുഞ്ഞിനെ സൂക്ഷിക്കാന്‍.
‘പറഞ്ഞേക്കാം’-
നന്ദന്‍ യാത്രയായി. തങ്ങളുടെ കുഞ്ഞ് രക്ഷപ്പെട്ടുവല്ലോ എന്ന ആശ്വാസമായിരുന്നു ഉള്ളുനിറയെ.

ജന്മഭൂമി: http://www.janmabhumidaily.com/news741712#ixzz4zD01mSI2

No comments: