Wednesday, November 29, 2017

മണ്ഡലകാലം കൃഷ്ണഭജനകാലം
കൃഷ്ണന്റെ ചുണ്ടില്‍ ഒരു നനുത്ത ചിരി വിടര്‍ന്നു; ദേഷ്യംകൊണ്ട് കണ്ണുകാണാതായ യശോദയ്ക്ക് അതു കാണാനായില്ല. കയറെടുത്ത് കൃഷ്ണന്റെ അരയില്‍ കെട്ടി. അനുസരണയോടെ കൃഷ്ണന്‍ ഇരുന്നുകൊടുത്തു.
തയിര്‍ക്കലം ഉടച്ചു; തൈരെല്ലാം നിലത്തൊഴുകി. തലേന്നാളത്തെ വെണ്ണയെടുത്തു; കുറെ അകത്താക്കി; ബാക്കി വന്നത് പൂച്ചയ്ക്ക് കൊടുത്തു. ഇങ്ങനെയുണ്ടോ വികൃതി? വെറുതെ വിട്ടാല്‍ പറ്റില്ല: യശോദ മനസ്സില്‍ പറഞ്ഞു: ചെറിയ ശിക്ഷ കൊടുക്കണം. ഇല്ലെങ്കില്‍ ഈ വികൃതിക്ക് അറുതി കാണില്ല…
എന്തു ശിക്ഷയാണ് നല്‍കുക? പെട്ടെന്ന് മനസ്സിലുദിച്ചു: ഈ ഉരലില്‍ കെട്ടിയിടാം….കടക്കോലിലെ കയര്‍ അഴിച്ചെടുത്തുകൊണ്ടുവന്നു. ഉരലില്‍ ചാരിയിരുന്ന കണ്ണന്‍ തിരക്കി: അമ്മ ഇതെന്തിനാ ഭാവം?
‘നിന്നെ കെട്ടിയിടാന്‍. ഈ ഉരലില്‍ കെട്ടിയിടാന്‍’
കൃഷ്ണന്റെ ചുണ്ടില്‍ ഒരു നനുത്ത ചിരി വിടര്‍ന്നു; ദേഷ്യംകൊണ്ട് കണ്ണുകാണാതായ യശോദയ്ക്ക് അതു കാണാനായില്ല. കയറെടുത്ത് കൃഷ്ണന്റെ അരയില്‍ കെട്ടി. അനുസരണയോടെ കൃഷ്ണന്‍ ഇരുന്നുകൊടുത്തു.
‘വാ’ കയറിന്റെ അറ്റത്തുപിടിച്ച് യശോദ കൃഷ്ണനെ ഉരലിന്നരികിലേക്ക് ആനയിച്ചു.
‘ഇതു നീളം മതിയാവുമോ?’ കൃഷ്ണനു സംശയം.
‘വല്യേ കാര്യാന്വേഷണമൊന്നും വേണ്ടാ. അവിടെയിരുന്നാല്‍ മതി’- യശോദയ്ക്കു ശുണ്ഠിവന്നു.
ഓ, അങ്ങനെയെങ്കില്‍ അങ്ങനെ-ഞാനൊന്നും പറയുന്നില്ലാ… എന്ന മട്ടില്‍ കൃഷ്ണന്‍ ചുമലൊന്നിറുക്കി. നോക്കുമ്പോള്‍-കയറിനു നീളം പോരാ. കെട്ടാന്‍ തികയില്ല.
അല്‍പമായുള്ളൊരു പാശവും കൊണ്ടുപോ-
ന്നപ്പൈതല്‍ തന്നുടല്‍ കെട്ടുന്നേരം
അപ്പാശം കിഞ്ചന നീളമില്ലായ്കയാല്‍
അപ്പോഴേ മറ്റൊന്നിയച്ചാളമ്മ
പിന്നേയും പോരാഞ്ഞു പിന്നേയും മറ്റൊന്നു
പിന്നേയും മറ്റൊന്നതില്‍ പിന്നാലെ
കയ്യും തളര്‍ന്നിതു കാലും തളര്‍ന്നിതു
മെയ്യിലുമെങ്ങും വിയര്‍ത്തു കൂടി
മാതാവിനുണ്ടായ ദീനത്തെക്കണ്ടിട്ടു
മാധവന്‍ ചാലെക്കനിഞ്ഞു മേന്മേല്‍
മുമ്പിനാല്‍ കൊണ്ടന്ന പാശത്തെക്കൊണ്ടേയ-
ആമ്പൈതല്‍ തന്നെയും കെട്ടിനിന്നാള്‍
‘ബലത്തില്‍ കെട്ടിയേക്കണം. എങ്ങാനും അഴിഞ്ഞു പോയാലോ?’ കൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.
ശുണ്ഠിവന്നു യശോദയുടെ മുഖം ചുവന്നു. ഒന്നും മിണ്ടാതെ കൃഷ്ണനെ ഉരലിനോടു ചേര്‍ത്തുവച്ചു കെട്ടി. കൃഷ്ണന്റെ നോട്ടം അമ്മയുടെ മുഖത്തു തറച്ചിരുന്നു. അരിശം മൂത്തു ചുവന്നു തുടിച്ച മുഖം വിയര്‍പ്പില്‍ കുളിച്ചിരുന്നു. നെറ്റിയിലെ സിന്ദൂരപ്പൊട്ട് കുതിര്‍ന്നിരുന്നു. നെറ്റിയിലേക്ക് ഊര്‍ന്നുവീണ മുടിയിഴകള്‍ വിയര്‍പ്പില്‍ ഒട്ടിച്ചേര്‍ന്നിരുന്നു; അവയില്‍ ചിലതു നരച്ചിരുന്നു എന്നു കൃഷ്ണന്‍ കണ്ടു.
യശോദ അതൊന്നും ശ്രദ്ധിച്ചില്ല. തിടുക്കത്തില്‍ എണീറ്റു. എഴുന്നേറ്റപ്പോള്‍ മുടിക്കെട്ട് അഴിഞ്ഞു; മുടിയില്‍ ചൂടിയിരുന്ന, വാടാന്‍ തുടങ്ങിയ മുല്ലപ്പൂക്കള്‍ താഴേയ്ക്കു വീണു. ഒന്നുരണ്ടെണ്ണം കൃഷ്ണന്റെ നെറുകയില്‍ പതിച്ചു.
‘ഇവിടെ കിടക്ക്’ യശോദ അടക്കം പറഞ്ഞു: അകത്തേക്ക് പോയി; വാതില്‍ ചാരി.
കരിങ്കല്ലിന്റെ ഉരലാണ്. നടുഭാഗം കുടുസ്സായിരിക്കുന്നു; അവിടെയാണ് കയറിട്ടു കെട്ടിയിരിക്കുന്നത്. അധികം മുറുകിയിട്ടില്ല. കൃഷ്ണന് ഒരു കുസൃതി തോന്നി: ഉരലും ഉരുട്ടി പുറത്തുകടന്നാലോ?
യശോദ അകത്താണ്. ഏറെനേരം കഴിഞ്ഞില്ല: തൈര് കടയുന്ന ശബ്ദംകേട്ടു. ഇനി കുറച്ചുനേരം അകത്തുതന്നെയാവും. ആ സമയംകൊണ്ട് പുറത്തു കടക്കാം….
മെയ്യോടു ചേര്‍ന്നൊരു പാഴുരല്‍ തന്നേയും
മെല്ലെ വലിച്ചു നടന്നാന്‍ കണ്ണന്‍
കാട്ടുമരങ്ങളെ നോക്കിനിന്നീടിനാന്‍
വാട്ടമകന്നെഴും ബാലകന്താന്‍
ദൂരവേ കാണായി നീര്‍മരുതായുള്ള
ദാരുക്കള്‍ രണ്ടുമിരട്ടയായി.
സൂക്ഷിച്ചുനോക്കിനിന്നുള്ളിലേ നണ്ണിനാന്‍
സാക്ഷിയായ് മേവുമമ്മോക്ഷദന്താന്‍
കേവലം പോരുന്ന പാഴ്മരമല്ലിതു
ദേവര്‍ഷിതന്നുടെയാജ്ഞയത്രേ.
വിത്തേശന്‍ തന്നുടെ പുത്രന്മാരായ് പണ്ടു
മത്തവന്മാരായുള്ള ഗുഹ്യകന്മാര്‍
മദ്യവും സേവിച്ചു മാനിനിമാരുമാ-
യുദ്യാനം തന്നില്‍ കളിച്ചുപിന്നെ
താമരപ്പൊയ്കയില്‍ ചെന്നങ്ങിറങ്ങീട്ടു
കാമവിനോദങ്ങള്‍ കോലുന്നേരം
നാരദന്‍ വന്നതു തെറ്റെന്നു കാണായി
നാരിമാരെല്ലാരും നാണിച്ചപ്പോള്‍
തീര്‍ത്തു ചേര്‍ത്തുള്ള ചേലകളെല്ലാമെ
പാരാതെ ചെന്നങ്ങെടുത്തുടുത്താര്‍
ഗുഹ്യകന്മാരവരവ്വണ്ണമേ നിന്നാര്‍
ധിക്കരിച്ചമ്മുനി മുന്നില്‍ത്തന്നെ
എന്നതു കണ്ടൊരു നാരദന്‍ നണ്ണിനാന്‍
നിന്നവര്‍ നന്മുഖം നോക്കിത്തന്നെ
പാപങ്ങളിങ്ങനെ ചെയ്കയാലിന്നിങ്ങള്‍
പാഴ്മരമായ്‌പ്പോകയിന്നു തന്നെ
നന്ദകുമാരകന്‍ വന്നു തൊടുന്ന നാള്‍
നന്നായി വന്നീടുകെന്നും ചൊല്ലി…
അവരുടെ ശാപമോക്ഷത്തിനു കാലമായെന്നു കണ്ടറിഞ്ഞ കൃഷ്ണന്‍, ഭാഗവതമുഖ്യനായ ഋഷിയുടെ വാക്ക് സത്യമാക്കിത്തീര്‍ക്കുന്നതിന് തയ്യാറായി.
കിളിപ്പാട്ടില്‍ ആ രംഗം ഇങ്ങനെ-
പില്‍പാടെഴുന്നിരുപാടും ദ്രുമങ്ങളെ
പ്പറ്റി വിലങ്ങിത്തടഞ്ഞു വലിഞ്ഞതും
ചെറ്റുവാങ്ങിക്കഴിഞ്ഞേറെക്കുതിച്ചങ്ങു
തെറ്റെന്നു ചെമ്മേ വലിച്ചരുളീടിനാന്‍
പെട്ടെന്നു രണ്ടുപാടും പൃഥ്വീതലം
ഞെട്ടുമാറുച്ചകൈരാഹന്ത വീണെഴും
ശബ്ദങ്ങളെല്ലാമൊരുമിച്ചു വന്‍ പ്രതി
ശബ്ദവും പാരില്‍ പരന്നു പൊങ്ങി തുലോം…
ആ ശബ്ദം കേട്ടു ഓടിവന്നവര്‍, ഇരട്ടനീര്‍മരുതുകള്‍ കടപുഴങ്ങി വീണു കിടക്കുന്നതു കണ്ടു; അവയ്ക്കിടയില്‍, ഉരലില്‍ കെട്ടിയിട്ട നിലയില്‍ കൃഷ്ണനേയും കണ്ടു. അപ്പോഴേയ്ക്കും ആരൊക്കെയോകൂടി കൃഷ്ണനെ കെട്ടഴിച്ചു സ്വതന്ത്രനാക്കിയിരുന്നു. യശോദ ഉണ്ണിയെ വാരിപ്പിടിച്ച് ആ മുഖം ഉമ്മകള്‍കൊണ്ടു നിറച്ചു.
കഥ കേട്ടപ്പോള്‍ ഗര്‍ഗാചാര്യന്‍ എല്ലാവരോടുമായി പറഞ്ഞു: ‘യശോദ കൃഷ്ണനെ ഉരലില്‍ കെട്ടിയിട്ടില്ലായിരുന്നുവെങ്കില്‍ കൃഷ്ണന്‍ ഉരലും വലിച്ച് നീര്‍മരുതുകളുടെ കടയ്ക്കലെത്തുമായിരുന്നില്ല; നീര്‍മരുതുകളെ വീഴ്ത്തുമായിരുന്നില്ല; നളകൂബരന്മാര്‍ക്ക് ശാപമോക്ഷം കൈവരുമായിരുന്നില്ല.’
‘അപ്പോള്‍, എല്ലാം വിധി കല്‍പിതമായിരുന്നു, അല്ലേ?’ നന്ദഗോപര്‍ ആരാഞ്ഞു.
‘അതെ-‘ ആചാര്യന്‍ വിവരിച്ചുകൊടുത്തു: ‘കുബേര പുത്രന്മാരായ നളകൂബരന്മാര്‍ മന്ദാകിനിയില്‍ അപ്‌സരസ്സുകളുമൊത്ത് മാരകേളി നടത്തുകയായിരുന്നു. അന്നേരം അതിലേ ദേവര്‍ഷി വന്നു. അന്നേരം അപ്‌സരസ്സുകള്‍ ലജ്ജിച്ച്, മരങ്ങളുടെ മറവില്‍ പോയൊളിച്ചു. കുബേര പുത്രന്മാര്‍ ഉടുതുണിയുരിഞ്ഞ ആ വേഷത്തില്‍ മുനിയെ നേരിട്ടു. മുനി പറഞ്ഞു: കാട്ടുമരങ്ങള്‍ പോലെ അനാവൃതരായി നില്‍ക്കുന്ന നിങ്ങള്‍ അവ്വിധമായിത്തീരട്ടെ.
കൃഷ്ണന്‍ കനിഞ്ഞ് അവര്‍ക്ക് ശാപമോക്ഷം നല്‍കുകയായിരുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news745098#ixzz4zrrmWbfv

No comments: