Thursday, November 23, 2017

വിദ്യാദായകനായ ശാസ്താവ്

സർവ്വധനങ്ങളിലും വെച്ച് ശ്രേഷ്ഠമായ ധനമാണ് വിദ്യ. വിദ്യാ സമ്പാദനത്തിനു പ്രാധാന്യം കൊടുത്ത കേരളത്തിൽ  വിദ്യാദായക ഭാവത്തിലും ധർമ്മശാസ്താവിനെ ആരാധിക്കുന്നു.തൃശൂർ ജില്ലയിലെ തിരുവുള്ളക്കാവ്, മലപ്പുറം ജില്ലയിലെ തിരുനാവായ ശാസ്താക്ഷേത്രം, കോട്ടയം ജില്ലയിലെ പൂഞ്ഞാർ, പാക്കിൽ  ശാസ്താ ക്ഷേത്രങ്ങൾ തുടങ്ങിയ ക്ഷേത്രങ്ങളിൽ  വിദ്യാദായക ഭാവം കൂടിയുള്ള ശാസ്താ സങ്കൽ പ്പമാണുള്ളത്. വീണയും അക്ഷമാലയും പുസ്തകവും വ്യാഖ്യാമുദ്രയും ധരിച്ച ചതുർബാഹുവായ ധർമ്മശാസ്താവിൻറെ ധ്യാന ശ്ലോകം നോക്കുക

ശാന്തം ശാരദചന്ദ്രകാന്തധവളംചന്ദ്രാഭിരാമാനനം
ചന്ദ്രാർക്കോപമകാന്തകുണ്ഡലധരം ചന്ദ്രാവഭാസാംശുകം
വീണാം പുസ്തകമക്ഷസൂത്രവലയം വ്യാഖ്യാനമുദ്രാം കരൈർ
ബിഭ്രാണം കലയേ സദാ ഹൃദി മഹാശാസ്താരമാദ്യം വിഭും

വിദ്യാകാരകത്വമുള്ള തിരുവുള്ളക്കാവ് ശാസ്താവ് ജ്ഞാന മൂർത്തിയാണ്. വിജയദശമിയിൽ  ആയിരക്കണക്കിന് കുട്ടികൾ തിരുവുള്ളക്കാവിൽ  വിദ്യാരംഭം കുറിക്കുന്നു. മഴമംഗലം, ചിറ്റൂർ നമ്പൂതിരിപ്പാടന്മാർ തുടങ്ങിയവരെല്ലാം തിരുവുള്ളക്കാവ് ധർമ്മ ശാസ്താവിനെ ഉപാസിച്ചിരുന്നവരാണ്. ബുധനാഴ്ചയും ശനിയാഴ്ചയും മണ്ഡലകാലവും പ്രധാനമാണെങ്കിലും തിരുവുള്ളക്കാവിലെ പ്രധാന ആഘോഷം നവരാത്രിയാണ്. വിദ്യാരംഭത്തിന് ഇവിടെ പ്രാധാന്യം സിദ്ധിക്കുന്നതിന് കാരണമായ കഥ ഇപ്രകാരമാണ്.

വലപുരമെന്നും അറിയപ്പെട്ടിരുന്ന തിരുവുള്ളക്കാവിന് വടക്കായി പട്ടത്ത് എന്ന ഒരില്ലമുണ്ടായിരുന്നു. പട്ടത്ത് വാസുദേവൻ ഭട്ടതിരി തിരുവുള്ളക്കാവിലെ മേൽ ശാന്തിയായിരുന്നു. വേദജ്ഞാനമില്ലാതിരുന്ന അദ്ദേഹത്തെ പെരുവനം ഗ്രാമത്തിലെ മറ്റ് പണ്ഡിതന്മാർ സദാ പരിഹസിച്ച് ‘വാതു വാതു’ (വാസുവിൻറെ മറ്റൊരു രൂപം) എന്ന് വിളിച്ച് വന്നു. ഇതിൽ  വാസുദേവ ഭട്ടതിരി ദുഃഖിതനായിരുന്നു. ഒരിക്കൽ  അത്താഴപൂജ കഴിഞ്ഞ് നടയടച്ച ശേഷം കനത്ത മഴമൂലം ക്ഷേത്രത്തിൽ  തന്നെ  രാത്രി കഴിച്ചുകൂട്ടാൻ നിശ്ചയിച്ച അദ്ദേഹം തൻറെ സങ്കടങ്ങൾ ശാസ്താവിനെ പറഞ്ഞു കേൾപ്പിച്ചു. ഭക്തൻറെ അവസ്ഥയിൽ  മനമലിഞ്ഞ വേദസ്വരൂപനായ ധർമ്മശാസ്താവ് പ്രത്യക്ഷനായി ഭട്ടതിരിയോട് തിടപ്പള്ളിയിലിരിക്കുന്ന വിറകെടുത്ത് തീ കായുവാനും സമീപത്തിരിക്കുന്ന കദളിപ്പഴക്കുല എടുത്ത് കഴിച്ചുകൊള്ളുവാനും പറഞ്ഞു. ഭട്ടതിരി അപ്രകാരം ചെയ്തു. ശാസ്താവിൻറെ നിർദ്ദേശാനുസരണം കദളിപ്പഴം കഴിച്ചതോടെ അദ്ദേഹം മഹാ പണ്ഡിതനായിത്തീർന്നു.

പിറ്റേ ദിവസം രാവിലെ ക്ഷേത്രത്തിലെത്തിയ വാര്യസ്യാർ വിറകു കാണാഞ്ഞ് ഭട്ടതിരിയോട് അന്വേഷിച്ചു. അപ്പോൾ ഭട്ടതിരി ഇപ്രകാരം പറഞ്ഞു. ‘വിറകെടുപ്പാൻ വിറകെടുത്തു വിറകെടുത്തു വിറ കെടുത്തു’ ഈ യമകാലങ്കാര പ്രയോഗം കേട്ട് വാരസ്യാർ അത്ഭുതപ്പെട്ടു. കദളിപ്പഴം തിന്നതാണ് ഭട്ടതി രിയുടെ മാറ്റത്തിന് ഹേതുവെന്ന് മനസ്സിലായ വാരസ്യാർ അവിടെക്കിടന്ന കദളിപ്പഴത്തൊലി എടുത്തു തിന്നുകയും അതോടെ അവരും കവയിത്രിയായി മാറുകയും ചെയ്തു.
അന്ന് ക്ഷേത്രത്തിലെത്തിയ നമ്പൂതിരിമാർ പതിവുപോലെ ഭട്ടതിരിയെ ‘ഇതാ ഇതാ വാതു വരുന്നു’ എന്നു കളിയാക്കി. അപ്പോൾ ഭട്ടതിരി “വെറ്റില തിന്നാഞ്ഞെനിക്കു വാ തുവരുന്നു” എന്ന് മറുപടികൊടുത്തു. ശാസ്താവിൻറെ കാരുണ്യത്താൽ  ഭട്ടതിരി പണ്ഡിതനായി എന്ന് നമ്പൂതിരിമാർക്കു മനസ്സിലായി. അന്നുമുതലാണ്  തിരുവുള്ളക്കാവ് ശാസ്താവിന് വിദ്യാകാരകത്വമുണ്ടെന്നു പ്രസിദ്ധമായത്. വാസുദേവ ഭട്ടതിരി യമക പ്രിയനായ മഹാകവിയായിരുന്നു. അദ്ദേഹത്തിന്റേതായി യുധിഷ്ഠിര വിജയം, ത്രിപുരദഹനം, ശൗരികഥ, വാസുദേവവിജയം, ഗജേന്ദ്ര മോക്ഷം, നളോദയം തുടങ്ങി നിരവധി കാവ്യങ്ങളുണ്ട്. വാരസ്യാരുടെ അനന്തര തലമുറകളായ തിരുവുള്ളക്കാവ് വാര്യന്മാരാണ് ഇവിടെ വിദ്യാരംഭം കുറിക്കുന്നത്.

വേദത്തിൻറെ ശ്രോതാവ് എന്ന സ്ഥാനം കേരളത്തിൽ  ശാസ്താവിനു കൽ പ്പിച്ചിരുന്നു. ജ്ഞാന മൂർത്തിയായ ശാസ്താവിനു മുന്നിൽ  വേദമന്ത്രങ്ങൾ ചൊല്ലി പ്രീതിപ്പെടുത്തിയാൽ  പിഴയില്ലാതെ വേദമന്ത്രങ്ങൾ ഉച്ചരിക്കുവാൻ കഴിയുമെന്ന് ബ്രാഹ്മണർ കരുതുന്നു. അതിനാൽ  തിരുവുള്ളക്കാവു ശാസ്താവിനു മുന്നിൽ  വേദം ചൊല്ലുക എന്നത് പെരുവനം ഗ്രാമത്തിലെ വേദജ്ഞരുടെ ശീലമായിരുന്നു. തിരുനാവായയിലെ വേദപഠനശാല നിലനിന്നിരുന്ന ഇടത്തു ഇപ്പോൾ ഒരു ശാസ്താക്ഷേത്രം (നാവാമുകുന്ദ ക്ഷേത്രത്തിൻറെ കിഴക്കേ നടയിൽ ) കാണാം.

വേദപഠനശാല തവനൂരിലേക്കു മാറ്റിയെങ്കിലും വേദശ്രോതാവായ ശാസ്താവെന്ന സങ്കൽ പ്പത്തിൻറെ പ്രത്യക്ഷസാക്ഷ്യമായി ശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നു. കയ്യിൽ  വേദ ഗ്രന്ഥം ധരിച്ച അത്യപൂർവ മൂർത്തിയാണു പൂഞ്ഞാർ കോയിക്കൽ  ക്ഷേത്രത്തിലെ ശ്രീധർമ്മശാസ്താവ്. ഗായത്രീ മന്ത്രത്തിൻറെ അർത്ഥം വ്യാഖ്യാനിക്കുന്ന ശാസ്താവ് എന്നാണു സങ്കൽപ്പം.

ആയോധനകലകളുടെ അധ്യയനവും പരിശീലനവും നടക്കുന്നിടങ്ങളിൽ  എല്ലാം ശാസ്താവിനേയും ഉപാസിച്ചു വന്നിരുന്നു. തെക്കുംകൂർ രാജ്യത്തെ പടയാളികളുടെ കഴിവുകൾ പരീക്ഷിച്ചിരുന്നത് പാക്കിൽ  ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ  വെച്ചാണ്. ‘പാക്കിൽ  പട’ എന്ന യുദ്ധപരീക്ഷയ്ക്ക് സാക്ഷിയായി ശാസ്താവും ഉണ്ടാകും എന്നായിരുന്നു പടയാളികളുടെ വിശ്വാസം
കടപ്പാട്: ജന്മഭൂമി
 
സ്വാമിയേ ശരണമയ്യപ്പാ
ഓം നമോ ഭഗവതേ വാസുദേവായ!
ഓം: നമോ: നാരായണായ.
ശ്രീ ഗുരുവായൂരപ്പൻ
കൊല്ലൂർ ശ്രീ മൂകാംബികാ ദേവീ

No comments: