Friday, November 24, 2017

മണ്ഡലകാലം കൃഷ്ണഭജനകാലം - 13
ശകടാസുരന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത കംസനെ അരിശംകൊള്ളിച്ചു; നന്ദന്റെ കുഞ്ഞിനെ ശകടാസുരനു കൊല്ലാനായില്ല എന്നത് കംസന്റെ അരിശം ഇരട്ടിപ്പിച്ചു. മന്ത്രി മുഖ്യന്‍ പറഞ്ഞു: നമുക്ക് പൂതനയെ നിയോഗിക്കാം. അവള്‍ വിഷമുലയൂട്ടി ആ കുഞ്ഞിന്റെ അന്ത്യം നിര്‍വഹിച്ചുകൊള്ളും.
സാഖേചര്യേകദോപത്യേ പൂതനാ നന്ദഗോകുലം
യോഷിത്വാ മായയാത്മാനം പ്രാവിശ്യത് കാമചാരിണി
കാമചാരിണിയായ പൂതന സുന്ദരിയായ സ്ത്രീയുടെ രൂപമേറ്റു. ഗാഥയില്‍ അക്കാര്യം വിവരിക്കുന്നതിങ്ങനെ-
പൂതനയെന്നൊരു ഭൂസുരനാശിനി
ഭൂതലം തന്നില്‍ നടന്നെങ്ങുമേ
സുന്ദരിയായൊരു നാരിയായ് ചെന്നിട്ടു
നന്ദഗൃഹത്തിനകത്തു പുക്കാള്‍
കെട്ടിയൊതുക്കിയ കേശഭാരത്തില്‍ മല്ലികപ്പൂ ധരിച്ച്, വിടര്‍ന്ന നിതംബവും ഉയര്‍ന്ന സ്തനങ്ങളും കൃശമായ മധ്യഭാഗവുംകൊണ്ട് ഏവരുടേയും ശ്രദ്ധ ക്ഷണിച്ച്, കണ്മയ്ക്കുന്ന ആഹാര്യ ശോഭയും തെളിച്ചം വിതറുന്ന പരികര്‍മകാന്തിയും തിളക്കമേറ്റ മുഖഭംഗിയുംകൊണ്ട് ആരേയും ഹരംകൊള്ളിച്ച്, പിഞ്ചുകുഞ്ഞുങ്ങളെ തന്റെ വിഷം പുരട്ടിയ മുലയൂട്ടി കൊന്നുകൊല വിളിച്ചുപോന്ന അവള്‍ ഗോകുലത്തിലുമെത്തി.
‘ഗര്‍ഗഭാഗവതത്തില്‍ അവള്‍ ഗോകുലത്തിലെത്തുന്നത് ജരാസന്ധന്റെ കൊട്ടാരത്തിലെ രാജസ്ത്രീയുടെ വേഷത്തിലാണ്, അല്ലേ?’ മുത്തശ്ശി ആരാഞ്ഞു.
‘അതെ’- മുത്തശ്ശന്‍ തുടര്‍ന്നു: ‘ആശ്വിനപൗര്‍ണമി നാളിലാണവര്‍ ഗോകുലത്തിലെത്തുന്നത്. ഗോപനാഥ മഹാക്ഷേത്രത്തില്‍ അന്ന് രാത്രിപൂജയുണ്ട്; ഗോകുലം മുഴുവന്‍ ഉറക്കമിളച്ച് രാത്രി പൂജയ്ക്ക് യമുനാ തീരത്തുണ്ടാവും. നന്ദനും കുടുംബവും സ്വാഭാവികമായും അവിടെയെത്തുമല്ലോ. അവിടെവച്ച്, തന്റെ വിഷമുലയൂട്ടി നന്ദന്റെ കുഞ്ഞിന്റെ കഥ കഴിക്കാനാണവള്‍ ചെന്നത്.
ദീപാരാധന കഴിഞ്ഞു; നടയടച്ചു. അന്നേരമാണ് നിവേദ്യ സമര്‍പ്പണം. അതിനായി യശോദ പോയ നേരം, തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന ഉണ്ണിയുടെ അരികെ പൂതന ചെന്നു. രണ്ടുപേരും വേഷം മാറിയവരാണ്-പൂതന തന്റെ രാക്ഷസീരൂപം ശ്രീത്വംകൊണ്ടു മറച്ചിരിക്കുന്നു; യശോദാ നന്ദനന്‍ തന്റെ ഈശ്വരഭാവം ഒരു പിഞ്ചുകുഞ്ഞിന്റെ സ്വരൂപംകൊണ്ട് മറച്ചിരിക്കുന്നു.
ആരാനും പോന്നുവരുന്നതിന്മുമ്പിലേ
കാരിയമായതു സാധിക്കേണം
എന്നങ്ങു നണ്ണിന പൂതന താനപ്പോള്‍
നന്ദകുമാരന്റെ വായില്‍ നേരെ
ദുസ്തനം തന്നെയും നല്‍കിനിന്നീടിനാള്‍
ദുഷ്ടന്മാര്‍ക്കങ്ങനെ തോന്നി ഞായം
അമ്മുലതന്നെ കുടിച്ചല്ലോ നന്ദനന്‍
അമ്മതന്‍ നന്മുലയെന്നപോലെ.
പൂതന ഓര്‍ത്തു: തന്റെമുലക്കണ്ണില്‍ പുരട്ടിയ മാരകമായ വിഷം അകത്തു ചെന്ന് ഈ കുഞ്ഞ് ഏതു നിമിഷവും ചത്തുവെറുങ്ങലിയ്ക്കും: നൂറുകണക്കിന് കുഞ്ഞുങ്ങളുടെ അന്ത്യം അവ്വിധം കുറിച്ചവളാണവള്‍. പക്ഷേ-പക്ഷേ-ഇതെന്തുകഥ? ഒരിക്കലും ചുരത്തിയിട്ടില്ലാത്ത തന്റെ മുല ഇവനുവേണ്ടി ചുരത്തുന്നുവല്ലോ; അവനത് ആര്‍ത്തിയോടെകുടിക്കുന്നുവല്ലോ. അവന്‍ കുടിച്ചുതീര്‍ക്കുന്നത് തന്റെ ജീവനാണോ?
മര്‍മം തോറും പീഡിതയായ അവള്‍ മതി, മതി എന്നും, വിടൂ, വിടൂ എന്നും കരഞ്ഞുപറഞ്ഞു. അവനതു കേട്ട മട്ടില്ല. കുടിച്ചു മതിയാക്കിയില്ല; പിടിവിട്ടതുമില്ല. അവന്റെ പിടിവിടുവിക്കാന്‍ അവള്‍ പരമാവധി ശ്രമിച്ചു. കരഞ്ഞു തളര്‍ന്നു. വിയര്‍ത്തു കുളിച്ചു; കൈകാലിട്ടടിച്ച് കൂകി വിളിച്ചു; അതോടെ അവള്‍ തന്റെ വാസ്തവരൂപം പ്രാപിച്ചു.
സാമുഞ്ച മുഞ്ചാലമിതി പ്രഭാഷിണീ
നിഷ്പീഡ്യമാനാഖില ജീവമര്‍മണീ
വിവൃത്യനേത്രേ ചരണൗ ഭുജൗ മുഹുഃ
പ്രസ്വിന്നഗാത്രാ ക്ഷിപതിര്‍ രുരോദഹ
ആ രംഗം ഗാഥയില്‍ വിവരിക്കുന്നതെങ്ങനെയെന്ന് കേള്‍ക്കട്ടെ.
മുത്തശ്ശി ചൊല്ലി-
പാല്‍കൊണ്ടു ചെഞ്ചെമ്മേ പൈ കെട്ടുകൂടാഞ്ഞി-
ട്ടാകുലനാകയാലെന്നപോലെ
കാറ്റേയും കൂട്ടി കുടിച്ചുകൊണ്ടീടിനാന്‍
താറ്റോലിച്ചങ്ങവള്‍ നല്‍കുമപ്പോള്‍
ഏറ്റമെഴുന്നൊരു പീഡയെക്കൊണ്ടവള്‍
ചീറ്റന്തിരണ്ടു കരഞ്ഞു പിന്നെ
ഭൂതലം തന്നില്‍ പതിച്ചു നിന്നീടിനാള്‍
ചേതനയോടു പിരിഞ്ഞുനേരെ
ഭാരമിയന്നൊരു ഭൈരവി തന്നുടല്‍
ഘോരമായ് വന്നങ്ങു വീഴുകയാല്‍
ഊഴിയുമെങ്ങും കുലുങ്ങിതായന്നേരം
ആഴിയും കിഞ്ചില്‍ കലങ്ങീതായി
അവളുടെ അലര്‍ച്ചകേട്ട് ഗോപികമാര്‍ ഓടിയെത്തി. അവളുടെ മാറത്ത്, ഭയലേശമെന്യേ കളിച്ചു കിടന്നിരുന്ന നന്ദകുമാരനെ പരിഭ്രാന്തരായ ഗോപികമാര്‍ അതിവേഗം ചെന്നു കടന്നെടുത്തു.
ലീലകള്‍ കോലുന്ന ബാലനെ ചെഞ്ചെമ്മേ
താലോലിച്ചമ്പോടു കൊണ്ടുപോന്നാന്‍
ചേതന വേറിട്ടൊരാനമേല്‍ നിന്നൊരു
കേസരിപ്പൈതലെയെന്നപോലെ
പിന്നെയങ്ങെല്ലാരും പൂതന തന്നുടെ
ദേഹത്തെ ശസ്ത്രത്താല്‍ ഖണ്ഡമാക്കി
ദൂരത്തുകൊണ്ടുപോയ് ചുട്ടുകളഞ്ഞുടന്‍ നേരത്തു വന്നുടല്‍ ശുദ്ധമാക്കി.
‘പൂതനയുടെ ശരീരം ചിതയില്‍ ദഹിക്കുമ്പോള്‍, അവിടെ അകിലും ചന്ദനവും പുകയുന്ന സുഗന്ധം പരന്നു’
‘അതുവ്വോ?’ മുത്തശ്ശി സാത്ഭുതം തിരക്കി.
‘അവതാരപുരുഷനെ മൂലയൂട്ടാനുള്ള ഭാഗ്യം അവള്‍ക്ക് കൈവന്നില്ലേ? അതോടെ അവളിലെ സര്‍വപാപങ്ങളും ഹനിക്കപ്പെട്ടു. ഭാഗവതത്തില്‍ പറയുന്നു: കൃഷ്ണ നിര്‍ഭുക്ത സപദ്യ ഹത പാപ്മനഃ’
‘എല്ലാ ഭഗവാന്റെ ലീലകള്‍ തന്നെ. നാട്ടിലെ കുഞ്ഞുങ്ങളെ വിഷമുലയൂട്ടി കൊന്നെടുത്ത രാക്ഷസിയാണവള്‍. ഭഗവാനെ കൊല്ലാന്‍ വേണ്ടി വിഷം പുരട്ടിയ മൂലയൂട്ടി. എന്നിട്ടും അവള്‍ മോക്ഷലോകം പൂകി!’
‘പരമാത്മ സ്വരൂപനായ ഭഗവാന് ആരോടെങ്കിലും പകയോടെ പെരുമാറാനാവുമോ? കരുണാമൂര്‍ത്തിയല്ലേ?’
‘പൂര്‍വജന്മത്തില്‍ പൂതന മഹാബലിയുടെ പുത്രിയായിരുന്നുവെന്നും, ബലിയുടെ യാഗശാലയിലേക്ക് വാമനരൂപമേറ്റ ഭഗവാന്‍ വരുന്നതു കണ്ടപ്പോള്‍, ഇതുപോലുള്ള ഒരു മകന്‍ തനിക്ക് ജനിക്കണമെന്നു നിരൂപിച്ചുവെന്നും, അവളുടെ മനസ്സ് കണ്ടറിഞ്ഞ ഭഗവാന്‍, കൃഷ്ണാവതാരകാലത്ത് പൂതനയായി ജനിക്കുന്ന സമയം മനസ്സില്‍ നിരൂപിച്ചതിനു ഫലം കാണുമെന്ന് വരം നല്‍കിയെന്നും ഒരു കഥ കേട്ടിട്ടുണ്ട്.
‘ഉവ്വ്. ബ്രഹ്മവൈവര്‍ത്തന പുരാണത്തിലാണ് ആ പരാമര്‍ശമുള്ളത്. ഒരു അസാംഗത്യം അതില്‍ മുഴച്ചു കാണുന്നു. ഭഗവാന്‍ മകനായി ജനിക്കണമെന്നു നിരൂപിച്ചതിനു ഫലം ഒരു വട്ടം മുലയൂട്ടുക എന്നതായി പരിണമിച്ചില്ലേ?’
‘അത് ഒരു ഭാഗ്യം തന്നെയല്ലേ?’
‘കുറേക്കൂടി വിശ്വസനീയമായ ഒരു നിയോഗം ഗര്‍ഗഭാഗവതത്തില്‍ കാണുന്നു. കശ്യപപത്‌നിയായ കദ്രു, തന്റെ വാക്കു കേള്‍ക്കാത്ത നാഗമക്കളെ ശപിക്കുന്നു; മാതൃശാപമേറ്റ ആ കദ്രുപുത്രന്മാര്‍ ഗോകുലത്തില്‍ പിറവികൊള്ളുന്നു. പൂതനയായി ജനിച്ച കദ്രു അവരെ വിഷമുലയൂട്ടി കാലപുരിയിലെത്തിച്ച് അവര്‍ക്ക് ശാപമോക്ഷം നല്‍കുകയാണത്രേ. ഭഗവാനെ മുലയൂട്ടുന്നതോടെ കദ്രുവിനും ശാപമോക്ഷം ലഭിക്കുന്നു.
‘ഇതിനു കുറേക്കൂടി സാധൂകരണമുണ്ട്’


ജന്മഭൂമി: http://www.janmabhumidaily.com/news742647#ixzz4zOWHUlA1

No comments: