Wednesday, November 29, 2017

ഇന്ന് ഭഗവദ്ഗീത ജയന്തി. യുദ്ധക്കളത്തില്‍ വച്ച്, കൃഷ്ണന്‍ അര്‍ജ്ജുനന് ഗീത ഉപദേശിച്ചത് ഈ ദിനത്തിലാണെന്നത്രെ വിശ്വാസം. ഭഗവദ്ഗീത കടുകട്ടി സംസ്‌കൃതത്തിലാണ്. മനസ്സിലാക്കാന്‍ വിഷമമാണ് എന്നു ചിലര്‍ കരുതുന്നു. അങ്ങനെയല്ല. ശ്രദ്ധിച്ചു വായിച്ചാല്‍ ബാലസാഹിത്യം പോലെ ലളിതമാണ്. മഹാഭാരതം എന്ന ബൃഹത്തായ ഇതിഹാസ കൃതിയുടെ ചെറിയ ഒരു ഭാഗം മാത്രമാണ് ഭഗവദ്ഗീത. അതിനാല്‍ മഹാഭാരതകഥ ചുരുക്കത്തിലെങ്കിലും അറിഞ്ഞിരിക്കുന്നത് ഗീത മനസ്സിലാക്കാന്‍ ഏറെ ഉപകരിക്കും. രസികന്‍ കഥകളാണതില്‍ നിറയെ. വ്യാസമഹര്‍ഷിയാണ് രചയിതാവ്. ആയിരക്കണക്കിന് കഥാപാത്രങ്ങളുണ്ട് മഹാഭാരതത്തില്‍. എന്നാല്‍ ഭഗവദ്ഗീതയിലാകട്ടെ, നാലു കഥാപാത്രങ്ങള്‍. (1) ധൃതരാഷ്ട്രര്‍ (2) സഞ്ജയന്‍ (3) അര്‍ജ്ജുനന്‍ (4) ശ്രീകൃഷ്ണന്‍. ക്രമത്തില്‍ രാജാവ്, മന്ത്രി, പ്രജ, മഹാഗുരു എന്നുവേണമെങ്കില്‍ പറയാം. വേറെയും വ്യാഖ്യാനങ്ങളാകാം.
ഗുരുവും ശിഷ്യനും തമ്മിലുള്ള സംവാദമാണ് ഭഗവദ്ഗീത. ഗുരു ശ്രീകൃഷ്ണനും ശിഷ്യന്‍ അര്‍ജ്ജുനനുമാണ്. യുദ്ധക്കളമാണ് പശ്ചാത്തലം എന്നത് ശ്രദ്ധേയം. അവിടുത്തെ കാഴ്ചകളും സംഭാഷണങ്ങളും രാജാവായ ധൃതരാഷ്ട്രനെ വിവരിച്ചു കേള്‍പ്പിക്കുകയാണ് സഞ്ജയന്‍ എന്ന മന്ത്രി. അന്ധനാണ് രാജാവ്. എഴുനൂറു ശ്ലോകങ്ങളാണ് ഗീതയിലുള്ളത്. അതിലെ 574 ശ്ലോകങ്ങളും ഭഗവാന്‍ പറയുന്നതാണ്. 84 ശ്ലോകങ്ങള്‍ അര്‍ജ്ജുനന്റേതും 41 ശ്ലോകങ്ങള്‍ സഞ്ജയന്റേതുമായിട്ടുണ്ട്. ബാക്കി ഒന്നേയുള്ളൂ ധൃതരാഷ്ട്രന്. എങ്കിലെന്ത്? അത് ഒരു ചോദ്യശ്ലോകമാണ്- ”ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ” എന്ന് തുടങ്ങുന്ന ഗീതയിലെ ആദ്യ ശ്ലോകം. പതിനെട്ടു അദ്ധ്യായങ്ങളാണുള്ളത്.
അദ്ധ്യായം എന്നതിനു പകരം യോഗം എന്നാണ് പറയുക. അര്‍ജ്ജുന വിഷാദയോഗമാണ് ആദ്യം. ഒടുവിലത്തേത്, 18-ാമത്തേത് മോക്ഷസന്ന്യാസയോഗവും. ഇടയ്ക്കുള്ളവയിലെ വിഷയങ്ങള്‍ ജ്ഞാനം, കര്‍മ്മം, ഭക്തി, ധ്യാനം, അക്ഷരബ്രഹ്മം, രാജവിദ്യ, വിശ്വരൂപ ദര്‍ശനം എന്നിങ്ങനെ പോകുന്നു. ഗദ, വാള്‍, കുന്തം, അസ്ത്രം ഇവ തമ്മിലുള്ള ഏറ്റുമുട്ടലല്ല എന്നത് ശ്രദ്ധിക്കുക. സമാധാനത്തിന്റെ വഴിയാണ് ഗീതയുടേത്.
യുദ്ധം പശ്ചാത്തലമാക്കിയതുകൊണ്ട്, ഗീത മനുഷ്യരെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്ന ധാരണ വേണ്ട. യുദ്ധം എന്നത് ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടമാണെന്ന് കരുതിയാല്‍ മതി. അവിടെ തളര്‍ന്നുപോകുന്ന മനസ്സിനെ സാന്ത്വനിപ്പിച്ചും ഉത്തേജിപ്പിച്ചും കര്‍മ്മനിരതമാക്കുന്ന ജോലിയാണ് കൃഷ്ണന്‍ എന്ന ഗുരു നിര്‍വഹിക്കുന്നത്. അതിനാല്‍ ഏതു കാലത്തും, ആരുടെ ജീവിതത്തിലും ഈ ഉപദേശങ്ങള്‍ക്കു സവിശേഷമായ സ്ഥാനമുണ്ട്.
നല്ലൊരു മനശ്ശാസ്ത്ര ഗ്രന്ഥമാണ് ഗീത. മാത്രമല്ല, പല പല ശാസ്ത്രതത്ത്വങ്ങളുടെ സമാഹാരം കൂടിയാണത്. ശരീരശാസ്ത്രവും ആഹാരശാസ്ത്രവും മാനേജ്‌മെന്റ് ശാസ്ത്രവും വരെ ഗീതയില്‍ ഉള്ളതായി ആധുനിക വിദഗ്ദ്ധര്‍ പറയുന്നു. യുദ്ധമല്ല, സമാധാനമാണ് ഗീത ലക്ഷ്യമാക്കുന്നത്. സത്യം, ധര്‍മ്മം, ദയ, അഹിംസ, വിനയം, വിവേകം എന്നീ ജീവിതമൂല്യങ്ങളിലാണ് ഊന്നല്‍.
”ഈ രാജ്യംകൊണ്ടും സുഖാനുഭവങ്ങള്‍കൊണ്ടും എന്തുകാര്യമാണുള്ളത് ഗോവിന്ദാ?” എന്ന അര്‍ജ്ജുനന്റെ ആദ്യത്തെ ചോദ്യം ശ്രദ്ധിക്കൂ. അത് ഭൂമിയില്‍ ജനിച്ച് വീഴുന്ന ഓരോ മനുഷ്യന്റെയും ചോദ്യം തന്നെയല്ലേ?
ഭഗവദ്ഗീത പറയുന്ന യുദ്ധം യഥാര്‍ത്ഥത്തില്‍ ബാഹ്യമായി ആയുധങ്ങള്‍കൊണ്ടു നടക്കുന്നതല്ല. ആന്തരികമായി ഓരോ മനസ്സിലും നടക്കുന്നതാണ്. ശ്ലോകങ്ങള്‍ ശ്രദ്ധിച്ചാലറിയാം. മനുഷ്യമനസ്സിലെ കാമം, ക്രോധം, മദം, മാത്സര്യം തുടങ്ങിയ ശത്രുക്കളെ കൊല്ലാനാണ് ഭഗവാന്‍ ഉപദേശിക്കുന്നത്. ഓരോ ശരീരവും ക്ഷേത്രമാണ്. എല്ലാ ശരീരങ്ങളിലും നിറയുന്ന ചൈതന്യമാണ് ഈശ്വരന്‍. തന്നെപ്പോലെ സകല ജീവജാലങ്ങളെയും കരുതണം. സുഖവും ദുഃഖവും ആ വിധത്തില്‍ തിരിച്ചറിയണം.
”സുഹൃദം സര്‍വ്വഭൂതാനാം” എന്നതാണ് ഭഗവാന്റെ മറ്റൊരു വാക്യം. എല്ലാജീവജാലങ്ങളുടെയും ജീവനില്ലാത്തവയുടേയും കൂടി സുഹൃത്താണ് ഞാന്‍ എന്നര്‍ത്ഥം. എല്ലാവരിലും എല്ലാറ്റിലും ഭഗവാനെ കാണുന്നുവെങ്കില്‍ ‘ശത്രു’ എന്ന വാക്കിനുപോലും സ്ഥാനമില്ലല്ലോ. പണ്ഡിതന്മാരുടെ വലിയ ഗുണം സമദര്‍ശിത്വമാണ്.
വാസ്തവത്തില്‍, ലോകത്തിലെ ആദ്യത്തെ സമത്വവാദിയാണ്- വിപ്ലവകാരിയായ സോഷ്യലിസ്റ്റാണ് ശ്രീകൃഷ്ണന്‍. അര്‍ജ്ജുനനും കൃഷ്ണനും പരസ്പരം സഖാവേ എന്നാണ് വിളിക്കുന്നത്. അതിനാല്‍ കൃഷ്ണന്റെ ഉപദേശങ്ങള്‍ക്ക് ‘കൃഷ്ണനിസം’ എന്ന പേര്‍ നല്‍കാവുന്നതല്ലേ? സൂക്ഷ്മതലത്തിലുള്ള സമത്വാനുഭവമാണത്.
ജ്ഞാനത്തെപ്പോലെ പരിശുദ്ധമായി ലോകത്തില്‍ ഒന്നുമില്ല. ശ്രദ്ധയുള്ളവനു ജ്ഞാനം ലഭിക്കും. മനോനിയന്ത്രണവും സമര്‍പ്പണവും ഉണ്ടെങ്കില്‍ ജ്ഞാനമാകുന്ന വാളിനാല്‍ സംശയങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യാം. സംശയങ്ങള്‍ വ്യക്തികളെ നശിപ്പിക്കുന്നു. മതം എന്ന വാക്കു ഗീതയില്‍ ഭഗവാന്റേതായി പലേടത്തും വരുന്നുണ്ട്. ‘മേ മതം’ എന്നാല്‍ എന്റെ അഭിപ്രായം എന്നാണ് അര്‍ത്ഥം. വിദഗ്ദ്ധ മതം, വിദഗ്ദ്ധരുടെ അഭിപ്രായം എന്ന പോലെ ഇന്നു നാം ഉപയോഗിക്കുന്ന മതം ഇടുങ്ങിയ അര്‍ത്ഥത്തിലുള്ളതാണ്, വിഭാഗീയവുമാണ്. ഹിന്ദു എന്ന ഒറ്റവാക്കും ഗീതയിലില്ല എന്ന കാര്യവും ശ്രദ്ധിക്കണം.പ്രസന്നനായിരിക്കൂ, പ്രശാന്തനായിരിക്കൂ, സമത്വബുദ്ധിയോടെ ഇരിക്കൂ. മിതത്വവും ശുചിത്വവും പാലിക്കൂ. ജ്ഞാനിയായി, ദാനിയായി, സേവനനിരതനായി ഇരിക്കൂ എന്നെല്ലാം പറയുന്ന ഗീത ഒരു വ്യക്തിത്വ വികസന ഗ്രന്ഥമാണ്, ഇന്ന് അര്‍ത്ഥമാക്കുന്ന തരത്തിലുള്ള മതഗ്രന്ഥമല്ല.
ലോകമാനവികതയ്ക്കുമപ്പുറം സകലചരാചര സ്‌നേഹത്തെ ഉയര്‍ത്തിക്കാട്ടുന്ന, അതിര്‍ത്തികളില്ലാത്ത ലോകത്തിന്റെ ഭരണഘടനയാണ് ഭഗവദ്ഗീത.


ജന്മഭൂമി: http://www.janmabhumidaily.com/news745104#ixzz4zrrMYnI3

No comments: