Wednesday, November 22, 2017

വിശ്വസന്ദര്‍ശകനായ നാരദമഹര്‍ഷിയും ഭഗവാന്‍ ശ്രീകൃഷ്ണനും തമ്മിലുണ്ടായ ഹ്രസ്വസംഭാഷണം.
ശ്രീനാരദന്‍: ”ഗോപികമാര്‍ അങ്ങയുടെ അടുത്തുവരുമോ? അതോ അങ്ങ് അവരുടെ അടുത്ത് പോകുമോ? എങ്ങനെയാണ്?”
ശ്രീകൃഷ്ണന്‍: ”ഞാനെന്നോ അവരെന്നോ എനിക്ക് വ്യത്യാസമില്ല. ചിത്രവും തുണിയുംപോലെ.”
ശ്രീനാരദന്‍ ഗോകുലത്തിലെത്തി. ഗോപികമാരെയെല്ലാം വിളിച്ചുകൂട്ടി. അവരോടിങ്ങനെ പറഞ്ഞു: ”എല്ലാവരും വന്നിരിക്കൂ. സമയം വെറുതേ കളയാനില്ല. ഞാന്‍ ജ്ഞാനം എന്ന വിഷയത്തെക്കുറിച്ച് കുറച്ചുനേരം സംസാരിക്കാം.”
ഗോപികമാരെല്ലാവരുമൊന്നിച്ച് ഒറ്റശ്വാസത്തില്‍ ദേവര്‍ഷിയോട് പറഞ്ഞതിങ്ങനെ: ”ഈശ്വരന്‍ സച്ചിദാനന്ദസ്വരൂപമെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ആ ആനന്ദം അനുഭവിച്ചുകൊണ്ടിരിക്കുകയുമാണ്. ഓരോ യാത്രയും ഞങ്ങള്‍ക്ക് പരമാനന്ദം. പുല്ലാങ്കുഴലില്‍ വേദനാദമാണ്; വേണുനാദമല്ല. അങ്ങയുടെ വചനാഭ്യാസമൊന്നുംതന്നെ ഞങ്ങള്‍ക്ക് വേണ്ട.”
മറ്റൊരു മുന്തിയ സന്ദര്‍ഭം. സന്ദേഹവാദിയാണല്ലോ ശ്രീനാരദന്‍. ഇത്രയേറെ സ്ത്രീകളെക്കൊണ്ട് ഭഗവാന്‍ എന്തുകാട്ടുന്നു? ആകാശചാരിയായ മഹര്‍ഷി ദ്വാരകയില്‍ ചെന്ന് എല്ലാവരോടുമായിട്ടിങ്ങനെ പറഞ്ഞു: ”ഞാന്‍ ചെന്നുകണ്ട ഗൃഹങ്ങളിലെല്ലാം ഭഗവാന്‍ സ്ത്രീകളൊത്ത്… ഗോപീജന വിനോദനം.” ശ്രീകൃഷ്ണന്‍ ശ്രീനാരദനെ കൈയോടെ പിടികൂടി ഇങ്ങനെ പറഞ്ഞു:
”ബ്രഹ്മന്‍ ധര്‍മ്മസ്യവക്താഹം
കര്‍ത്താ തദനുമോദിതാ
തച്ഛിക്ഷയന്‍, ലോകമിമ-
മാസ്ഥിതഃ പുത്ര മാ വിദാ”
അര്‍ത്ഥം: ബ്രഹ്മമറിഞ്ഞവനേ, ഞാന്‍ ധര്‍മ്മമുപദേശിക്കുന്നവനും ധര്‍മ്മമനുഷ്ഠിക്കുന്നവരെ അനുമോദിക്കുന്നവനും ലോകത്തിന് ധര്‍മ്മം പഠിപ്പിച്ചുകൊടുക്കുന്നവനുമാണ്. ഉണ്ണീ, ഒട്ടും വേവലാതിപ്പെടേണ്ട. ഞാന്‍ ധര്‍മ്മത്തിന് ഗ്ലാനി തട്ടിച്ചേക്കുമോ എന്നു ഭയപ്പെടേണ്ടതില്ല.”
സാത്ഭുതപ്രേമഭക്ത്യാദരസ്മിതത്തോടെ മടങ്ങിയ ശ്രീനാരദമഹര്‍ഷിയുടെ അതിവിശിഷ്ടരചനയാണ് ‘നാരദഭക്തിസൂത്രം.’ പ്രേമത്തില്‍ക്കൂടി മാത്രമേ വിശ്വാസം ദൃഢമാകൂ. വിശ്വാസത്തില്‍ക്കൂടി മാത്രമേ ജ്ഞാനം നേടാന്‍ കഴിയൂ. ജ്ഞാനത്തില്‍ക്കൂടിയേ പൂര്‍ണഭക്തി സുനിശ്ചിതമാവൂ. ഈ അറിവാണ് എല്ലാം അറിയുന്ന നാരദന് ഗോകുലത്തിലെ ഗോപാംഗനമാര്‍ പകര്‍ന്നു നല്‍കിയത്. ആ അറിവ് എക്കാലത്തേക്കുമായി ‘നാരദഭക്തിസൂത്രം’ പറഞ്ഞുതരുന്നു.
വൈദികസാഹിത്യം മൂന്നായി പിരിയുന്നുവെന്ന് ലളിതമായി നമുക്ക് പറയാം.
1. ആചാരപരം (കര്‍മ്മം)
2. ആരാധനാപരം (ഉപാസന)
3. താത്വികം (ജ്ഞാനം)
അറിവ് അതിന്റെ പൂര്‍ണരൂപത്തില്‍ അനുഭൂതിവിഷയമായാല്‍ സകലപാപങ്ങളും ഇല്ലാതാവും. അന്തക്കരണത്തെ മലീമസമാക്കുന്ന സംസ്‌കാരവിശേഷങ്ങളാണ് പാപങ്ങള്‍. പാപഭീതിയുണ്ടായാല്‍ ലോകനീതി ഉണ്ടാവും. ലോകനീതിയാല്‍ ദേവപ്രീതിയും. ഇതിനായാണ് ദേവര്‍ഷിയുടെ സൂത്രങ്ങള്‍ ‘നാരദഭക്തിസൂത്രം’ ലൗകികമായ രതിയെ ദൈവികരതിയായുയര്‍ത്തുന്നു.
സൂത്രത്തിന് ചരട്, നൂല് എന്നെല്ലാമാണ് അര്‍ത്ഥം. നൂലില്‍ മണിയെന്നപോലെ ചിന്തകളെ അല്‍പ്പാക്ഷരങ്ങളാല്‍ കോര്‍ത്തുകോര്‍ത്തെടുക്കുന്ന രചനാതന്ത്രമാണ് ‘നാരദഭക്തിസൂത്ര’ത്തില്‍ സ്വീകരിച്ചിരിക്കുന്നത്. സൂത്രനിബദ്ധിതമാണ് ദാര്‍ശനികഗ്രന്ഥങ്ങള്‍ മിക്കവയും. ഓര്‍മ്മയില്‍ കാത്തുപോരാനും അയത്‌നലളിതമായി ഉരുക്കഴിക്കാനും ഈ എഴുത്തുസൂത്രം സഹായകരമാണ്. സൂത്രങ്ങള്‍ നിരന്തരം മനനം ചെയ്യപ്പെടണം. ആവര്‍ത്തിക്കപ്പെടണം. ഓരോ ആവര്‍ത്തനത്തിനും ഓരോ ഭാവതലമാണുള്ളത്. എന്തെന്നാല്‍ ഇവ മന്ത്രങ്ങളത്രെ.
എണ്‍പത്തിനാലു മന്ത്രങ്ങളാണ് ‘നാരഭക്തിസൂത്ര’ത്തിലുള്ളത്. ‘അഥാതോ ഭക്തിം വ്യാഖ്യാസ്യാമ’ എന്നാരംഭിച്ച് ‘സഃ പ്രേഷ്ഠം ലഭതേ ഇതി’ എന്നവസാനിക്കുകയാണ്. ശ്രീപരമേശ്വരന്റെ നിര്‍ദ്ദേശാനുസരണം ശ്രീനാരദന്‍ നിര്‍വചിച്ച് സോദാഹരണം വിവരിക്കുന്ന ഭക്തിയോഗം, ഭക്തിക്ക് എത്രമേല്‍ നിര്‍വചനങ്ങള്‍ വേണമെങ്കിലും ഇവിടെയുണ്ട്. വിശദീകരണത്തിന്റെ ഭ്രൂണം എന്ന നിലയ്ക്ക് ശ്രീനാരദന്‍ നല്‍കുന്ന നിര്‍വചനം കാണുക: ”സാത്വസ്മിന്‍ പരമപ്രേമരൂപാ.” ഏറ്റവും വലിയ ഭക്തി സര്‍വ്വോത്തമവും അത്യുന്നതവുമായ മൂല്യത്തെ നിരന്തരം ധ്യാനിക്കുന്നതാണ്. ഈ മൂല്യം പ്രേമമാണ്. ഭക്തി പ്രേമരൂപമെന്ന് ശ്രീനാരദന്‍ വിളംബരം ചെയ്യുന്നു. സര്‍വ്വേശ്വരനോടുള്ള പരമപ്രേമമാകുന്നു ഭക്തി. പരമം എന്നതിന് പൂര്‍ണ്ണം, സ്വതന്ത്രം എന്നൊക്കെയാണര്‍ത്ഥം. പ്രേമം പൂര്‍ണവും സ്വതന്ത്രവുമാണല്ലോ.
ബ്രഹ്മസ്വരൂപത്തെ ധ്യാനിക്കുന്നവന്‍ നടത്തുന്ന ആത്മാനുസന്ധാനമാണ് ഭാരതീയമായ ഭക്തി. ജ്ഞാനത്തെ വളര്‍ത്തുന്ന ധ്യാനത്തിന്റെ നൈരന്തര്യമാണ് ഭഗവദ്ഗീതയിലെ ഭക്തി. ഭക്തിരാത്മാനുസന്ധാനം എന്ന് ശ്രീനാരായണഗുരുവും പറയുന്നു.
അമൃതസ്വഭാവത്തോടുകൂടിയതാണ് ഭഗവത്‌പ്രേമമായ ഭക്തി. സ്ഥൂലപ്രപഞ്ചത്തെ സൂക്ഷ്മതലത്തോളംതലനാരിഴകീറി വ്യാഖ്യാനിച്ചവരാണ് നമ്മുടെ ഋഷിമാര്‍. ബ്രഹ്മം ഉദാത്തമായ ബോധവും ഉജ്ജ്വലമായ ശക്തിയുമാണെന്ന് നാരദന്റെ സൂത്രങ്ങള്‍ പഠിപ്പിക്കുന്നു.
പരമപ്രേമഭക്തി ലഭിച്ചവന്റെ ആന്തരികപരിണതികള്‍ തുടര്‍ന്ന് അക്കമിട്ട് പറയുകയാണ് ദേവര്‍ഷി. സ്വയം വിമര്‍ശനത്തിലൂടെ ഭക്തനെ ഭഗവാനോടടുപ്പിക്കുവാന്‍ ഇവ ഉപകരിക്കും. ദിവ്യപ്രേമഭക്തിയുള്ള ഒരുവന്റെ ഭാവപരിണാമങ്ങള്‍ കാണുക:
1. സിദ്ധോ ഭവതി (പൂര്‍ണ്ണന്‍)
2. അമൃതോ ഭവതി (അമരന്‍)
3. തൃപ്‌തോ ഭവതി (തൃപ്തന്‍)
4. മത്തോ ഭവതി (ലഹരിവാന്‍)
5. സ്തബ്‌ധോ ഭവതി (നിശ്ശബ്ദവാന്‍)
6. ആത്മാരാമോ ഭവതി (ആത്മാരാമന്‍)
സത്യവും ശുദ്ധവുമായ ഈശ്വരാന്വേഷണമാണ് ഭക്തി ആരാധിച്ചാരാധിച്ച് ആരാധന്‍ ആരാധ്യദേവനില്‍ ലയിക്കുന്ന ജ്വരാവസ്ഥയാണ് മാമുനി വരച്ചുകാട്ടുന്നത്. ഭക്തി ഒന്നാമതായും നൂറാമതായും വേണ്ടത് വിശ്വാസമാണ്. ഈ വിശ്വാസം കണ്ടറിഞ്ഞോ കേട്ടറിഞ്ഞോ സ്വാനുഭവം കൊണ്ടോ ആവാം. ഈ വിശ്വാസം നിര്‍മാണം, ധാരണ, പാലനം, പോഷണം എന്നിവയിലൂടെ വികസിക്കണം. വിശ്വാസത്തിന്റെ രൂപംകൊള്ളലാണ് നിര്‍മാണം. വിശ്വാസം രൂഢിയായാല്‍ വിശ്വസിക്കുന്നതെന്തോ അതിനെക്കുറിച്ച് സമഗ്രമായ അറിവുണ്ടാവണം. ഇതത്രെ ധാരണ.
വിശ്വാസം നിലനില്‍ക്കണമല്ലോ. ഇതാണ് പാലനം. വ്യക്തിനിഷ്ഠയിലൂടെ വളര്‍ത്തിയെടുക്കുന്നതാണ് പോഷണം. പ്രേമത്തില്‍ പിറന്ന് പ്രേമത്താല്‍ വളര്‍ന്ന് പ്രേമത്തില്‍ പര്യവസാനിക്കണം ഭക്തി. ശ്രദ്ധയും ഏകാഗ്രതയും തന്മയതയുമാണ് അവ്യഭിചാരിണിയായ ഭക്തിക്കുവേണ്ടത് ഭക്തിദാര്‍ഢ്യം, വിരാഗം, തത്വാവബോധം എന്നിവ ഭക്തന്റെ മുഖലക്ഷണമാവണം. അതിരുകവിയുന്ന വികാരവിസ്‌ഫോടനമോ അറപ്പുളവാക്കുന്ന അപസ്മാര വിക്രിയയോ ആവരുത് ഭക്തി.


ജന്മഭൂമി: http://www.janmabhumidaily.com/news728697#ixzz4zAY9FRNe

No comments: