Sunday, November 26, 2017

പ്രിന്റ്‌ എഡിഷന്‍  ·  November 26, 2017
ഗുണരഹിതം കാമനാരഹിതം പ്രതിക്ഷണ വര്‍ദ്ധമാനം
അവിച്ഛിന്നം സൂക്ഷ്മതരം അനുഭവരൂപം
ഗുണങ്ങളില്ലാത്തത് ആഗ്രഹങ്ങളില്ലാത്തതും അനുനിമിഷം വര്‍ധിക്കുന്നതും തടസ്സങ്ങളില്ലാത്തതും ഏറ്റവും സൂക്ഷ്മവുമായ അനുഭവബോധ്യമാകുന്നതുമാണ് പരിശുദ്ധ പ്രേമം.
ഗുണരഹിതം-നിര്‍ഗുണം. അതായത് തമോഗുണം രജോഗുണത്തിലും രജോഗുണം സത്വഗുണത്തിലേക്കും ലയിച്ച് സത്വഗുണം സ്വയം ലയിച്ച് നിര്‍ഗുണാവസ്ഥയെ പ്രാപിക്കും. പരിശുദ്ധ പ്രേമത്തില്‍ ഈ നര്‍ഗുണതത്വമാണുള്ളത്.
ഈ അവസ്ഥയില്‍ ആഗ്രഹങ്ങളൊന്നുമില്ല. എന്നാല്‍ ഇത് നിരാശാ എന്ന ദുരവസ്ഥയല്ല. മോഹക്ഷയം എന്നത് മോക്ഷംതന്നെയാണ്. ഇവിടെ തനിക്കുവേണ്ടി വേറെ ആഗ്രഹങ്ങളൊന്നുമില്ല. അതിനാല്‍തന്നെ ആനന്ദം എന്ന അനുഭൂതി ഉളവാകുന്നു.
പ്രതിക്ഷണവര്‍ദ്ധമാനം- അനുനിമിഷം വര്‍ധിക്കുന്നത്. അതുകൊണ്ടുതന്നെ അവിഛിന്നമാണ്. ഇടക്ക് തടസ്സങ്ങളൊന്നുമില്ലാത്തത്. ഒരു പ്രവാഹംപോലെ ഒഴുക്കാര്‍ന്ന് നിര്‍വിഘ്‌നമായി അനുനിമിഷം തുടരുന്നത്. ഭഗവത്‌പ്രേമം ഒഴുകിയെത്തുകയാണ്.
അത് സൂക്ഷ്മതരമാണ്. അത് കാണാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ അത് ഉണ്ട് എന്നു വ്യക്തമാകും. അനുഭവത്തില്‍ വരും. അനുനിമിഷം ഭവിക്കുന്നതായതുകൊണ്ടാണ് അനുഭവം എന്നു പറയുന്നത്. ഈ ഭഗവത്‌പ്രേമത്തിന്റെ രൂപം അനുഭവംതന്നെയാണ്. അനുഭവം തരുന്ന അനുഭൂതിയാണ്.
ശ്രീകൃഷ്ണന്റെ പ്രേമം എപ്പോഴെങ്കിലും കുറഞ്ഞതായി രാധയ്ക്ക് അനുഭവപ്പെട്ടിട്ടില്ല. എപ്പോഴും ഭഗവാന്‍ തന്റെ കൂടെത്തന്നെയുണ്ട് എന്ന അനുഭൂതിയാണ് രാധക്കുള്ളത്. അതിനാലാണ് രാധയെക്കുറിച്ച് പറയാന്‍ ഭഗവാന്‍ വേദവ്യാസന് വാക്കുകളില്ലാതെ പോയത്.
ശ്രീകൃഷ്ണന്‍ വൃന്ദാവനംവിട്ട് മഥുരയിലേക്കു പോയപ്പോഴും രാധയ്ക്ക് പരിഭവമില്ല. ഭഗവാന്‍ മറ്റ് ഗോപസ്ത്രീകളുടെ സമീപത്ത് അടുത്തുപെരുമാറുന്നതിലും രാധയ്ക്ക് ഖേദമില്ല. ഭഗവാന്‍ രുക്മിണിയേയോ സത്യഭാമയേയോ ജാംബവതിയേയോ വേറെ ആരെയെങ്കിലുമോ വിവാഹം കഴിച്ചോട്ടെ! അതൊന്നും രാധയുടെ വിഷയമല്ല. രാധയ്ക്കറിയാം അതൊന്നു ഭഗവാന് തന്നോടുള്ള പ്രേത്തില്‍ കുറവു വരുത്തില്ലാ എന്ന്.
മാത്രമല്ല, രാധയ്ക്ക് അവരെയെല്ലാം താന്‍ തന്നെ എന്ന അനുഭൂതിയിലാണ് അനുഭവപ്പെട്ടത്. ഭഗവാനും താനും മാത്രമേയുള്ളൂ. ഞാന്‍ ഭഗവാന്റെയും ഭഗവാന്‍ എന്റെയും ആയതോടെ രണ്ടല്ല, ഒന്നാണ് എന്ന അനുഭവത്തിലേക്ക് രാധ എത്തുകയും ചെയ്തു.
ഭഗവാന്റെ പ്രേമം രാധയ്ക്ക് ഹൃദയത്തിലാണ് അനുഭവപ്പെട്ടത്. അതിനാല്‍ ഭഗവാന്‍ രാധയുടെ ഹൃദയത്തിലാണുള്ളത്. അത് ഹൃദയത്തെ ശാന്തതയില്‍ അലിയിച്ചു. അതുകൊണ്ട് രാധയ്ക്കു മാത്രമായി ഒരു ഹൃദയമില്ല. രാധാകൃഷ്ണന്മാര്‍ക്ക് ഒറ്റ ഹൃദയമാണുള്ളത്. അവര്‍ രണ്ടല്ല. ഒന്നാണ്.
ശ്രീശങ്കരാചാര്യരുടെ അദ്വൈത ദര്‍ശനവും ദീനദയാല്‍ജിയുടെ ഏകാത്മ മാനവദര്‍ശനവുമെല്ലാം ഈ രാധാദര്‍ശനംതന്നെയാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news743054#ixzz4zY6VgycC

No comments: