Wednesday, November 22, 2017

വിശ്വശാന്തിക്കുംസര്‍വ്വമത സാഹോദര്യത്തിനുമായി ഭഗവാന്‍ ശ്രീ സത്യസായി ബാബ, 1926 നവംബര്‍ 23 ന് തിരുവാതിര നക്ഷത്രത്തില്‍ ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തി എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ചു. സത്യനാരായണന്‍ എന്നായിരുന്നു പേര്. അമ്മ ഈശ്വരമ്മ, അച്ഛന്‍ പെദ്ദവെങ്കപ്പരാജൂ. 1926 നവംബര്‍ 24 ന് അരവിന്ദ മഹര്‍ഷി സമാധിയില്‍ നിന്നുണര്‍ന്ന് പ്രഖ്യാപിച്ചു. ”ഇന്നലെ ഭൂമിയില്‍ ഈശ്വരന്‍ സ്വയം അവതരിച്ചു. അവിടുന്ന് മാനവകുലത്തിനെ ഉദാത്ത ലക്ഷ്യത്തിലേക്ക് തിരിച്ചുവിടും.”
ബാബാ പറഞ്ഞു, പുട്ടപര്‍ത്തിയില്‍ വരൂ, കാണൂ, പ്രേമം അനുഭവിച്ചറിയൂ. ഭഗവാനെ കിര്‍ലിയന്‍ ക്യാമറയിലൂടെ പടമെടുത്ത് പരിശോധിച്ച വിദേശ ശാസ്ത്രജ്ഞര്‍ അതിശക്തമായ പ്രേമമെന്ന വൈദ്യുതി പ്രഭാപൂരം കണ്ട് ഞെട്ടിത്തരിച്ചിട്ടുണ്ട്.
ഭഗവാന്‍ 1961 ഏപ്രില്‍ 2 ന് കാശി വിശ്വേശ്വര ക്ഷേത്രം, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവുവുമൊത്ത് സന്ദര്‍ശിച്ച് കൈലാസ വിഭൂതിയും ചന്ദനച്ചാറും സൃഷ്ടിച്ച് അഭിഷേകം ചെയ്തു. മാണിക്യ മരതകമുത്തുകളുടെ മൂന്ന് വൃത്തങ്ങളുള്ള വെട്ടിത്തിളങ്ങുന്ന സ്വര്‍ണാഭരണം സൃഷ്ടിച്ച് വിശ്വേശ്വര ലിംഗത്തില്‍ സ്ഥാപിച്ചു. ശ്രീ സത്യസായി ബാബ നടത്തിയ സനാതനധര്‍മ്മജാഗരണ യാത്രകളുടെ തുടക്കം ഇവിടെ നിന്നാണ്.
1961 ജൂണ്‍ 11 ന് ഗവര്‍ണര്‍ രാമകൃഷ്ണറാവുമൊത്ത് ബദരീനാഥ ക്ഷേത്രം സന്ദര്‍ശിക്കുകയും ആദിശങ്കരാചാര്യര്‍ 1200 വര്‍ഷം മുമ്പ് സ്ഥാപിച്ച നേത്രലിംഗം ബദരീനാരായണ വിഗ്രഹത്തിന്റെ അടിയില്‍ നിന്നെടുത്ത്, തന്റെ കൈത്തലം ചുഴറ്റി 1000 ഇതളുകളുള്ള പൊന്‍താമരയോടുകൂടിയ സ്വര്‍ണത്തളിക സൃഷ്ടിച്ച്, നേത്രലിംഗത്തിന് ഗംഗാഭിഷേകം ചെയ്ത് പുനഃപ്രതിഷ്ഠ നടത്തി.
ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ജാംനഗര്‍ മഹാരാജാവിന്റെ അതിഥിയായി സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പുതുക്കിപണിത ഗോപുരത്തിന് ‘ദിഗ്വിജയ ഗോപുരം’ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. സുവര്‍ണ്ണ ബില്വദളങ്ങള്‍ സൃഷ്ടിച്ച് സോമനാഥ് ബില്വാര്‍ച്ചന നടത്തി. കാശ്മീരും സന്ദര്‍ശിച്ച് അവിടത്തെ ക്ഷേത്രങ്ങള്‍ക്ക് ചൈതന്യം പകര്‍ന്നു, അതിനുശേഷം കേരള സന്ദര്‍ശനം.
കാറിലും ബസ്സിലുമായി ഭഗവാന്‍ നടത്തിയ സനാതനധര്‍മ്മജാഗരണ യാത്ര ഒരുലക്ഷത്തി പതിനായിരം കിലോമീറ്റര്‍ താണ്ടിയിരുന്നു. ഭക്തജനലക്ഷങ്ങളെ കാണാനും, സാന്ത്വനപ്പെടുത്താനും അവതാരം നടത്തിയ ദിഗ്വിജയയാത്ര.
ഈ യാത്രക്കുശേഷം ശ്രദ്ധ കേന്ദ്രീകരിച്ചത് തന്റെ ദിവ്യശരീരമെന്ന് സ്വാമി പറയാറുള്ള ശ്രീസത്യസായി സേവാസംഘടനയുടെ പ്രവര്‍ത്തനത്തിലും വിപുലീകരണത്തിലും ആയിരുന്നു.
ആത്മീയ പ്രവര്‍ത്തനങ്ങള്‍: ഭജന, ക്ഷേത്രഭജന, പൊതുഭജന, സഹസ്രനാമ അര്‍ച്ചനകള്‍, നഗരസങ്കീര്‍ത്തനം, യജുര്‍വേദ പാരായണം, ശ്രീരുദ്രജപം എന്നിവയിലൂടെ നടക്കുന്നു.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍: ബ്രിട്ടീഷ് സാമ്രാജ്യത്വം തച്ചുടച്ച നമ്മുടെ വിദ്യാഭ്യാസ മേഖലയിലാണ് സ്വാമി ശ്രദ്ധയൂന്നിയത്. എഡ്യുകെയര്‍ പദ്ധതിയും, വിദ്യാഭ്യാസം മാനുഷിക മൂല്യങ്ങള്‍ എന്ന പദ്ധതിയും തുടങ്ങി. അമേരിക്ക വിശേഷ ശാസ്ത്ര പുരസ്‌കാരം നല്‍കി ആദരിച്ച ഡോ. ആര്‍ട്ട് ഓം ജൂം സായിയാണ് ബാങ്കോക്ക് ഇന്റര്‍നാഷണല്‍ എഡ്യുകെയര്‍ ആന്‍ഡ് ഇഎച്ച്‌വി സെന്ററിന്റെ മേധാവി. 40 രാഷ്ട്രങ്ങളില്‍ മൂല്യാധിഷ്ഠിത സ്‌കൂളുകളുണ്ട്. ഇന്ത്യയില്‍ മുംബൈയിലെ ‘ധര്‍മ്മക്ഷേത്ര’മാണ് കേന്ദ്രം.
5 വയസ്സ് മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്ക് ഭാരതീയ ചരിത്രം, സംസ്‌കാരം, ഇതിഹാസം, പുരാണം, വേദം, സര്‍വ്വധര്‍മ്മപഠനം എന്നിവയും വാല്യു ഗെയിംസ്, വാല്യു സോംഗ്‌സ് എന്നിവയിലൂടെയും ആഴ്ചയില്‍ ഒരുമണിക്കൂര്‍ നടക്കുന്ന ബാലവികാസ് ലോകവികസനത്തിന് എന്ന പേരിലറിയപ്പെടുന്ന ക്ലാസ് കുട്ടികളില്‍ മൂല്യബോധം വളര്‍ത്തും. ലോകത്താകമാനമായി 15,000 ലേറെ ക്ലാസുകളാണ് നടക്കുന്നത്. ശ്രീസത്യസായി സ്‌കൂള്‍, കോളേജ്, അനന്തപുരിയിലെ മഹിളാ കോളേജ്, ശ്രീ സത്യസായി മിര്‍പുരി സംഗീത കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം തികച്ചും സൗജന്യമാണ്.
ആതുരസേവനവും ശുദ്ധജല വിതരണവും
വിദ്യയും വൈദ്യവും ശുദ്ധജലവും സൗജന്യമായി നല്‍കണമെന്നതാണ് സനാതനധര്‍മ്മം അനുശാസിക്കുന്നത്.
ആന്ധ്രാപ്രദേശില്‍ 766 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കിയ സൗജന്യ ശുദ്ധജല വിതരണ പദ്ധതി 1551 ഗ്രാമങ്ങള്‍ക്ക് കുടിവെള്ളമേകുന്നു. ശ്രീസായി ഗംഗാ പദ്ധതിയിലൂടെ ചെന്നൈ പട്ടണത്തില്‍ 200 കോടി രൂപ ചെലവു ചെയ്ത് പദ്ധതിയിലൂടെ കുടിവെള്ളത്തിനായി ദുരിതമനുഭവിച്ച ചെന്നൈ നഗര/ചേരി നിവാസികള്‍ക്ക് ആശ്വാസം നല്‍കുന്നു.
1991 നവംബര്‍ 22 നാണ് ലോകത്തിലെ ആദ്യത്തെ സൗജന്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്തത്. കാര്‍ഡിയോളജി, യൂറോളജി, നേത്രരോഗം, അസ്ഥിരോഗം, പ്ലാസ്റ്റിക് സര്‍ജറി എന്നീ ചികിത്സകള്‍ തികച്ചും സൗജന്യമാണിവിടെ.
2-ാമത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ബെംഗളൂരുവിലാണ്. കേരളത്തില്‍ ഷൊര്‍ണൂരിനടുത്ത് കുളപ്പുള്ളിയില്‍ ശ്രീസത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ നിരവധി വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. വിവിധ മേഖലകളില്‍ ചികിത്സ സൗജന്യം. സൗജന്യ തിമിരരോഗ ശസ്ത്രക്രിയയും നടത്തുന്നു. ഫോണ്‍: 0466 2220046.
രാഷ്ട്രപതിമാരായിരുന്ന ശങ്കര്‍ദയാല്‍ ശര്‍മ്മ, ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, ഉപരാഷ്ട്രപതി ബി.ഡി.ജെട്ടി എന്നിവരോടും പ്രധാന മന്ത്രിയായിരുന്ന എ.ബി. വാജ്‌പേയിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുന്‍കൂട്ടിത്തന്നെ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാവുക എന്ന് ഭഗവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. 1968 ല്‍ തെക്കേ ആഫ്രിക്കയിലേക്ക് നടത്തിയ യാത്രയാണ് ഏക വിദേശരാജ്യ യാത്ര. അന്ന് ഗോവ ലഫ്റ്റനന്റ് ഗവര്‍ണര്‍ നകുല്‍ സെന്നായിരുന്നു ഒപ്പ മുണ്ടായിരുന്നത്.
”മന്ത്രം ജപിക്കുന്ന ചുണ്ടുകളേക്കാള്‍ ശ്രേഷ്ഠം
സേവനം ചെയ്യുന്ന കരങ്ങളാണ്.”
”ജനസേവ ജനാര്‍ദ്ദനസേവ
നരസേവ നാരായണസേവ
മാനവസേവ മാധവസേവ
ഗ്രാമസേവ രാമസേവ”ഇതായിരുന്നു സത്യസായിബാബ മുന്നോട്ടുവച്ച ആദര്‍ശങ്ങള്‍.
മഹാസമാധിക്ക് മുന്‍പ് ഭഗവാന്‍ സ്പഷ്ടമായി ഉദ്‌ഘോഷിച്ചു, ചുരുങ്ങിയ കാലത്തിനുള്ളില്‍ ”ഭാരതം ജഗത്ഗുരുവാകും.” നമുക്കും അതിനുവേണ്ടി പ്രാര്‍ത്ഥിക്കാം.

ജന്മഭൂമി: http://www.janmabhumidaily.com/news741724#ixzz4zD0m7PCL

No comments: