Wednesday, November 22, 2017

ഉപനിഷത്തിലൂടെ
ദേവന്മാര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട പൂജനീയ യക്ഷം ആരാണെന്ന ഉമാ ഹൈമവതിയുടെ ഉത്തരത്തോടെയാണ് നാലാം ഖണ്ഡം ആരംഭിക്കുന്നത്.
സാബ്രഹ്മേതി ഹോവാച, ബ്രഹ്മണോ
വാ ഏതദ് വിജയേ മഹീയ ധ്വമിതി,
തനോ ഹൈവ വിദാംചകാര ബ്രഹ്മേതി
നിങ്ങള്‍ കണ്ട ആ യക്ഷം ബ്രഹ്മമാണ്. ബ്രഹ്മത്തിന്റെ വിജയത്തിലാണ് നിങ്ങള്‍ക്ക് മഹത്വമുണ്ടായത് എന്ന് ദേവി ഇന്ദ്രനോട് പറഞ്ഞു. അങ്ങനെ അത് ബ്രഹ്മമാണെന്ന് ദേവന്മാര്‍ അറിഞ്ഞു.
മുന്നില്‍ പ്രത്യക്ഷപ്പെട്ട ബ്രഹ്മത്തെ അറിയാതിരിക്കാന്‍കാരണം ദേവന്മാരുടെ അഹങ്കാരമായിരുന്നു. അസുരന്മാരെ തോല്‍പിച്ചത് തങ്ങളുടെ കരുത്തുകൊണ്ടാണെന്നായിരുന്നു ദേവന്മാരുടെ അബദ്ധധാരണ. ദേവന്മാരിലുള്ള കാരുണ്യം കൊണ്ട് അവരില്‍ കുടികൊള്ളുന്ന ബ്രഹ്മചൈതന്യം തന്നെയാണ് വിജയത്തെ നല്‍കിയതെന്ന് ദേവി പറഞ്ഞു. ലോകത്തില്‍ എല്ലാ കാര്യവും ബ്രഹ്മത്തിന്റെ ഇംഗിതമനുസരിച്ചാണ് നടക്കുന്നത്. നാം എല്ലാം നിമിത്തം മാത്രം. ഇതു മനസ്സിലാക്കാതെ സ്വന്തം ശക്തിയാണെന്ന് കരുതി അഹങ്കരിക്കുന്നത് അപകടമാണ്. ഈ ദുരഭിമാനമാണ് ബ്രഹ്മം മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടും അറിയാന്‍ കഴിയാതെ പോയത്. പിന്നീട് ഇന്ദ്രന്‍ ചോദിച്ചപ്പോള്‍ ദേവി ബ്രഹ്മതത്ത്വത്തെ മനസ്സിലാക്കി കൊടുത്തു.
ബ്രഹ്മത്തെ അറിഞ്ഞവര്‍
ശ്രേഷ്ഠരായി
തസ്മാദ്‌വാ ഏതേ ദേവാ അതി തരാമിവാന്യാന്‍
ദേവാന്‍ യൗഗ്നിര്‍വായുരിന്ദ്രസ്‌തേ ഹ്യേനന്നേദിഷ്ഠം
പസ്പര്‍ശുസ്‌തേ ഹ്യേനത് പ്രഥമോ വിദാഞ്ചകാര ബ്രഹ്മേനി
അടുത്തുവന്ന ബ്രഹ്മത്തെ സംവാദരൂപത്തില്‍ സ്പര്‍ശിക്കുകയും ബ്രഹ്മമാണെന്ന് അറിയുകയും (അറിയാന്‍ പ്രയത്‌നിക്കുകയും) ചെയ്തതിനാലാണ് അഗ്നി, വായു, ഇന്ദ്രന്‍ എന്നിവര്‍ മറ്റു ദേവന്മാരേക്കാള്‍ ശ്രേഷ്ഠരായിത്തീര്‍ന്നത്.
യക്ഷരൂപത്തില്‍ ബ്രഹ്മം പ്രത്യക്ഷപ്പെട്ടപ്പോള്‍ അതെന്താണെന്ന് മനസ്സിലാക്കുവാന്‍ അതിനടുത്ത് ചെല്ലുകയും ആരെന്ന് ചോദിക്കുകയും അറിയണമെന്നാഗ്രഹിച്ച് പ്രയത്‌നിക്കുകയും ചെയ്തതിനാല്‍ ഇവര്‍ മൂന്നുപേരും മറ്റുള്ളവരേക്കാള്‍ കേമന്മാരായി. ബ്രഹ്മത്തെ അറിയാന്‍ പ്രയത്‌നിക്കുന്നവര്‍ തീര്‍ച്ചയായും സാധാരണക്കാരേക്കാള്‍ ഉയര്‍ന്ന നിലയില്‍ എത്തുമല്ലോ. എന്നാല്‍ ഇന്ദ്രന്‍ ഒരുപടി കൂടി മേലെയാണ്. ആദ്യമായി ഇത് ബ്രഹ്മമാണെന്ന് ദേവിയില്‍നിന്ന് അറിഞ്ഞത് ഇന്ദ്രനാണ്. ബ്രഹ്മവിദ്യ ദേവീരൂപത്തില്‍ ഇന്ദ്രനുമുന്നിലാണ് പ്രകടമായത്. ബ്രഹ്മതത്ത്വം ഗ്രഹിച്ച ഇന്ദ്രന്‍ ആദ്യമായി ബ്രഹ്മജ്ഞാനിയായി. ആത്മജ്ഞാനത്തെ നേടിയവര്‍ മറ്റുള്ളവരെക്കാള്‍ മഹാത്മാക്കളാണ്. ഇന്ദ്രന്‍ കഴിഞ്ഞാല്‍ പിന്നെ അഗ്നിയും വായുവും. അവര്‍ക്ക് അടുത്തെത്താനും സംസാരിക്കാനും കഴിഞ്ഞു. അഗ്നി, വായു, ഇന്ദ്രന്‍ എന്നീ ദേവന്മാര്‍ നമ്മുടെ വാക്ക്, പ്രാണന്‍, മനസ്സ് എന്നിവയെ പ്രതിനിധീകരിക്കുന്നു. ഇവയെ ഈശ്വരോന്‍മുഖമാക്കണം അല്ലെങ്കില്‍ ഈശ്വരനിലേക്ക് തിരിക്കണം. ഇന്ദ്രിയങ്ങളേക്കാള്‍ പ്രാധാന്യം മനസ്സിനുണ്ട്.
ദേവന്മാര്‍ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന ആധിദൈവിക ശക്തികളാണ്. അവയെ ഭരിക്കുന്ന അഹംഭാവമാണ് ഇന്ദ്രന്‍. നമ്മിലെ ദുഷ്ടവിചാരങ്ങളാണ് അസുരന്മാര്‍. ദുഷ്ടവികാരങ്ങളേയും വിചാരങ്ങളേയും വിജയിക്കാന്‍ ചിലപ്പോഴൊക്കെ ഇന്ദ്രിയങ്ങള്‍ക്കാകും. അപ്പോള്‍ ആത്മതത്ത്വത്തെ അറിഞ്ഞുവെന്ന അഹന്ത തലപൊക്കും. എല്ലാം ചെയ്യുന്നത് തങ്ങളാണെന്ന് ഇന്ദ്രിയങ്ങള്‍ക്ക് തോന്നും. അഗ്നി ജ്ഞാനേന്ദ്രിയങ്ങളുടെയും വായു കര്‍മ്മേന്ദ്രിയങ്ങളുടെയും പ്രതീകമാണ്.
ആത്മസ്വരൂപത്തിനുമുന്നില്‍ അവര്‍ ഒന്നുമല്ല. അതുകൊണ്ടുതന്നെ ശരിക്കറിയാനും വയ്യ. പരാജിതരായി മടങ്ങുകയേ ഉള്ളൂ. ഞാന്‍ എന്ന ഭാവത്തോടെയുള്ള ജീവന്റെ (ഇന്ദ്രന്‍) അനേ്വഷണത്തിനും കഴിയുന്നില്ല. വസ്തുതയെ അറിയാന്‍ തന്നില്‍നിന്ന് വേറെയായി പരമാത്മാവിനെ കണ്ടെത്താന്‍ അതിനും ആകില്ല. ഗുരുരൂപത്തില്‍ ആരെങ്കിലും സഹായിച്ചേ മതിയാകൂ. ആതാണ് വിദ്യാസ്വരൂപത്തില്‍ ഉമാ ഹൈമവതിയുടെ പ്രത്യക്ഷപ്പെടല്‍. ബ്രഹ്മത്തെ മനസ്സിലാക്കി കൊടുക്കുന്നു. സഗുണ സാകാര രൂപത്തിലൂടെ നിര്‍ഗുണ നിരാകാരത്തിലെത്തുകയാണ് ഇവിടെ. ഉമാ ഹൈമവതി എന്നത് സഗുണ സാകാരവും ബ്രഹ്മം നിര്‍ഗുണ നിരാകാരവും. അഹന്തയെ വെടിഞ്ഞ മനസ്സിന് അഥവാ ഇന്ദ്രനാകുന്ന ജീവന് അപ്പോള്‍ ബ്രഹ്മത്തെ മനസ്സിലാക്കാം. തടസ്സമായി നിന്നതെല്ലാം തീര്‍ത്തും നീങ്ങി, ബ്രഹ്മത്തെ അറിയാനുമായി.


ജന്മഭൂമി: http://www.janmabhumidaily.com/news741726#ixzz4zD0HTgFc

No comments: