Thursday, December 07, 2017

‘നമുക്കുവേണ്ടി പാല്‍ ചുരത്തുന്ന ഈ പശുക്കളുടെ കിടാങ്ങള്‍ക്ക് നമ്മുടെ അമ്മമാര്‍ വേണ്ടുവോളം പാല്‍ നല്‍കാത്തതെന്താണ്? നമുക്കൊരു കാര്യം ചെയ്യാം. മേയാന്‍ പോവുന്ന പശുക്കളുടെ കൂടെ കിടാങ്ങളെ തുറന്നുവിടാം. അവ അവരുടെ അമ്മമാരുടെ കൂടെ മേയട്ടെ. ഇഷ്ടംപോലെ പാല്‍ കുടിച്ചേക്കട്ടെ.’
‘അതുവേണോ കൃഷ്ണാ’ ബലരാമന്‍ സാമം പറഞ്ഞു: ‘അല്ലെങ്കില്‍ത്തന്നെ നമ്മെക്കുറിച്ച് പരാതികളോടു പരാതികളാണ്.’
‘ഏതായാലും ഒട്ടേറെ പരാതികളില്ലേ? ആ കൂട്ടത്തില്‍ ഇതൊന്നുകൂടി ഇരുന്നേക്കട്ടെ’- കൃഷ്ണന്‍ ചിരിച്ചു.
‘കഴിഞ്ഞ ദിവസം നീ പ്രഭാമായിയുടെ പശുവിനെ അഴിച്ചുകൊണ്ടുപോയി സാംബനമ്മാവന്റെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയില്ലേ?’
‘ഏട്ടനോട് ഇതാരാ പറഞ്ഞത്?’
‘പറഞ്ഞത് ആരെങ്കിലുമായിക്കോട്ടെ’- ബലരാമന്‍ ഗൗരവം വിടാതെ തിരക്കി: ‘നീയാണോ അത് ചെയ്തത്?’
‘ഞാനെന്തിനാണ് അത് ചെയ്യുന്നത്?’
‘അതുതന്നെയാണ് എനിക്കറിയേണ്ടത്.’
‘ഞാനാണ് അത് ചെയ്തതെന്ന് ഏട്ടന്‍ വിശ്വസിക്കുന്നുണ്ടോ?’
‘എന്റെ വിശ്വാസമാണോ കാര്യം?’ ഞാനതു വിശ്വസിക്കുന്നില്ല എന്നിരിക്കട്ടെ. അതുകൊണ്ടെന്താ വിശേഷം? ഞാനൊഴികെ ഈ വൃന്ദാവനത്തില്‍ എല്ലാവരും വിശ്വസിക്കുന്നത് അതു ചെയ്തത് നീയാണെന്നാണ്’- ഒരു നറുംചിരിയോടെ ബലരാമന്‍ തുടര്‍ന്നു: ‘ഇതുപോലെ പലയിടത്തും പല ദിവസവും നീ ഈ കുസൃതി ചെയ്യുന്നുണ്ടെന്നും അവര്‍ വിശ്വസിക്കുന്നു’- പരാതിപ്പെടുന്നു.
ഗാഥയില്‍ അതിങ്ങനെ-
അങ്ങൊരു വീട്ടിലെക്കന്നിനെ കൊണ്ടുപോ-
ന്നെന്നുടെ വീട്ടിലൊളിച്ചു വെച്ചാന്‍
കന്നിനെ കാണാഞ്ഞു ഖിന്നയായ് വന്നിട്ട-
മ്മന്ദിരേ മേവുന്ന ഗോപികതാന്‍
എന്നുടെ വീട്ടിലൊന്നെത്തിയ നേരത്ത-
ക്കന്നൊന്നു മെല്ലെ കരഞ്ഞതപ്പോള്‍
എന്നുടെ കന്നിന്റെ ഒച്ചയെന്നിങ്ങനെ
നിര്‍ണ്ണയം ചൊന്നവള്‍ നോക്കുന്നേരം
കൂരിരുട്ടായൊരു കോണത്തു കാണായി
ദൂരത്തുനിന്നൊരാക്കന്നുതന്നെ
എന്നുടെക്കന്നിനെ കട്ടതു നീയത്രേ
എന്നങ്ങു ചൊല്ലിനാളെന്നെ നോക്കി
നിന്നുടെ കന്നിനെക്കട്ടതു ഞാനല്ലാ
എന്നു ഞാന്‍ ചൊന്നതു കേട്ട നേരം
പേ പറഞ്ഞീടിനാള്‍ കൂ പറഞ്ഞീടിനാള്‍
വാ പറഞ്ഞീടിനാള്‍ പാപിയെന്നെ
ഓടിവന്നീടിനാന്‍ ബാലരുന്താനുമായ്
നീടെഴുന്നീടുമീ കൃഷ്ണനപ്പോള്‍
പുഞ്ചിരിതൂമയും ചെഞ്ചെമ്മേ തൂകിനി-
ന്നഞ്ചാതെ ചൊല്ലിനാള്‍ കൊഞ്ചിക്കൊഞ്ചി
കന്നിനെക്കൊണ്ടു മറച്ചതു ഞാനത്രെ
കള്ളമെന്നുള്ളതു ചിന്തിക്കേണ്ട
‘കയ്യോടെ പിടികൂടുമ്പോല്‍ സമ്മതിക്കും, അല്ലേ?’ ബലരാമന്‍ മെല്ലെ ചിരിച്ചു.
‘സമ്മതിച്ചില്ലെങ്കിലും അതു ഞാന്‍ ചെയ്‌തെന്നു തന്നെ അവര്‍ വിശ്വസിക്കുന്നു. അപ്പൊപ്പിന്നെ, സമ്മതിക്കയല്ലേ നന്ന്?’ കൃഷ്ണന്റെ മുഖത്തും ഒരു നറുംചിരി പരന്നു.
ഒരു ദിവസം. കൃഷ്ണനും കൂട്ടുകാരും കിടാങ്ങളെ വെള്ളം കാണിക്കാന്‍ പുഴക്കരയിലെത്തി. അവിടെ ചെന്നനേരം കാണാനായി.
ഗീതംകൊണ്ടെല്ലാരുമാതുരമാരായി-
ട്ടാതപമേറ്റു മണല്‍ത്തിട്ടമേല്‍
നിന്നുവിളങ്ങിനാര്‍ ധന്യമാരായുള്ള
കന്യകമാരെല്ലാം കാന്തിപൂണ്ട്
പേശലമായൊരു കേശമഴിച്ചുനി-
ന്നോതുന്ന ശോഭ കലര്‍ന്നു നന്നായ്
ആതപമേറ്റങ്ങു ശീതം തോന്നീടുന്നോ-
രാതങ്കം വേറായ നേരത്തപ്പോള്‍
ഏന്തുന്ന വീചികളാണ്ടൊരു വാരിയില്‍
നീന്തേണം നാമിപ്പോഴെന്നുനണ്ണി
പൂഞ്ചായലെല്ലാം മുറുക്കി മണമേല്‍ താന്‍
പൂഞ്ചേലയെല്ലാമഴിച്ചുവെച്ച്
പൂന്തേനെ വെന്നുള്ള നന്മൊഴിമാരെല്ലാം
നീന്തിത്തുടങ്ങിനാന്‍ മെല്ലെമെല്ലെ
കാനനം പൂകിന കാര്‍വര്‍ണനന്നേരം
കാളിന്ദീതീരത്തു ചെന്നുമെല്ലെ
കൃഷ്ണനെ അവരാരും ശ്രദ്ധിച്ചില്ല. ഗോപികമാര്‍ നീന്തിത്തുടിക്കുന്നു. കാളിന്ദിയിലെ നീലജലം നീലച്ചേലയാക്കി ഉടുത്തുകൊണ്ടാണ് അവര്‍ നീന്തിക്കളിക്കുന്നത്. അന്നേരം-
ചോരനായ് നിന്നു നല്‍ക്കൂറകളെല്ലാമേ
വാരിക്കൊണ്ടോടിനാന്‍ തീരമേതാന്‍
നീടുറ്റുനിന്നൊരു നീപത്തിന്മീതേറി
പാടിത്തുടങ്ങിനാന്‍ പാരം തന്നെ.
അപ്പോഴാണവര്‍ കൃഷ്ണനെ കാണുന്നത്. അവരുടെ ചേലകളെല്ലാം മരത്തില്‍ തൂക്കിയിട്ടിരിക്കുന്നു. ഗോപികമാര്‍ തങ്ങളുടെ ചേലകള്‍ തരാന്‍ കണ്ണനോടാവശ്യപ്പെട്ടു.
ആരേലും വന്നിങ്ങു കാണുന്നതാകിലോ
ആചാരമില്ലെന്നു വന്നുകൂടും
ആകുലന്മാരായ ഞങ്ങള്‍ക്കു പാരാതെ
ഗോകുലനായകാ കൂറ തായോ…
കൃഷ്ണന്‍ പറഞ്ഞു: ഏതു ചോലയും ഗംഗയാണ്. ആ ഗംഗയില്‍ ഒന്നും ചുറ്റാതെ കുളിക്കാനിറങ്ങാമോ? അത് ദേവനിന്ദയല്ലേ?
യുയാ വിവസ്ത്രാ യദപോ ധൃതവ്രതാ
വ്യഗാഹതൈതത്തദു ദേവഹേളനം
വ്രതമനുഷ്ഠിക്കുന്ന നിങ്ങള്‍ വസ്ത്രം കൂടാതെ സ്‌നാനം ചെയ്തുവെന്നത് ദേവന്മാരോടു ചെയ്യുന്ന അപരാധമാണ്. അതിനുള്ള പ്രായശ്ചിത്തമായി, കരയ്ക്കു കയറി, ഒഴുകലോടെ, കൈരണ്ടും ശിരസ്സില്‍വച്ച്, തൊഴുതു നമസ്‌കരിച്ചു വസ്ത്രം സ്വീകരിക്കുക.
കൃഷ്ണന്‍ പറഞ്ഞപടി, കൈകൂപ്പി, ഈശനെ വണങ്ങി നിന്ന ഗോപികമാര്‍ക്ക് ചേല ഓരോന്നോരോന്നായി എറിഞ്ഞുകൊടുത്തു. ഗോപികമാര്‍ ചേല വാങ്ങിയുടുത്തു; മടങ്ങിപ്പോയി. കൃഷ്ണന്‍ കൂട്ടുകാരോടൊത്തു കാലികളേയും കൂട്ടി വീട്ടിലേക്കുപോയി.
വീട്ടിലെത്തിയില്ല-ബലരാമന്‍ തിരക്കിട്ടുവന്നു. കൃഷ്ണനോടു തിരക്കി: ‘ഗോപികമാരുടെ ചേല മോഷ്ടിച്ചിരുന്നോ?’
‘ഏട്ടനത് എങ്ങനെ അറിഞ്ഞു?’
‘ഞാന്‍ മാത്രമല്ലാ. എല്ലാവരും അറിഞ്ഞു. ഗോപികമാര്‍ വീട്ടിലെത്തി; വല്യമ്മയോടു പറഞ്ഞു’-
‘അതുവ്വോ? അവര്‍ തങ്ങള്‍ ചെയ്തതു തെറ്റായി എന്നുപറഞ്ഞ് പ്രായശ്ചിത്തം ചെയ്താണല്ലോ പോയത്.’
‘അതൊക്കെ ശരിയാവാം. പക്ഷേ, വല്യമ്മ ആകെ അരിശപ്പെട്ടാണ് ഇരിക്കുന്നത്.’
കൃഷ്ണന്‍ മെല്ലെ ചിരിച്ചുകൊണ്ടു പറഞ്ഞു: ‘ഏട്ടന്‍ പൊയ്‌ക്കോളൂ. ഞങ്ങള്‍ പിറകെ വരാം. ഇല്ലെങ്കില്‍, ഏട്ടനും കിട്ടും.’
കൃഷ്ണനെ കാത്ത് യശോദ പടിക്കല്‍ത്തന്നെ നില്‍പ്പുണ്ടായിരുന്നു. മുഖമാകെ ദേഷ്യം പുരണ്ടു ചുമന്നിരുന്നു. ഒരു സംഭവിക്കാത്ത മട്ടില്‍ കൃഷ്ണന്‍ അമ്മയുടെ അരികെ ചെന്നു.ഗര്‍ഗഭാഗവതത്തില്‍ ഈ സന്ദര്‍ഭത്തിലാണ് ഉലൂഖല ബന്ധനം നടക്കുന്നത്.


ജന്മഭൂമി: http://www.janmabhumidaily.com/news749255#ixzz50cW7NIGZ

No comments: